Home | About Us |
സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കാന്‍ തീരുമാനം

കേരളാ കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം നേതാവ് വി.സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഏത് വകുപ്പ് നല്‍കണം, സത്യപ്രതിജ്ഞ എന്നു നടത്തണം തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. സന്തോഷമുള്ള തീരുമാനമാണിതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ് പ്രതികരിച്ചു. മുന്നണിയിലെ എല്ലാ ഘടക കക്ഷികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് വി.സുരേന്ദ്രന്‍ പിള്ള പറഞ്ഞു. നറുക്കെടുപ്പിലൂടെയല്ല താന്‍ മന്ത്രിയാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാപ്രാതിനിധ്യം ആവശ്യപ്പെട്ട് പി.സി.തോമസ് വിഭാഗം തിങ്കളാഴ്ച എല്‍.ഡി.എഫിന് കത്തുനല്‍കിയിരുന്നു. ഈ കാര്യത്തില്‍ സി.പി.എം നേതൃത്വത്തില്‍ നിന്നും ചില ഉറപ്പുകള്‍ ലഭിച്ചുവെന്നും സൂചന ഉണ്ടായിരുന്നു. പി.സി.തോമസ് വിഭാഗം മന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിച്ചാല്‍ അതിനെ എതിര്‍ക്കേണ്ടെന്ന് നേരത്തെ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവും തീരുമാനിച്ചിരുന്നു.

മന്ത്രിസ്ഥാനം ഉള്‍പ്പെടെ സര്‍ക്കാരിലും എല്‍.ഡി.എഫിലും കേരള കോണ്‍ഗ്രസ്(ജെ) വഹിച്ചിരുന്ന സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് പി.സി.തോമസ് വിഭാഗത്തിനുവേണ്ടി സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. വി.സുരേന്ദ്രന്‍പിള്ളയാണ് പി.സി.തോമസ് വിഭാഗത്തിലെ ഏക എം.എല്‍.എ.