Home | About Us |
സര്‍ക്കാരിന്റെ അതിഥിയായെത്തിയ ശാസ്‌ത്രജ്ഞനെ അപമാനിച്ചു തിരിച്ചയച്ചു

വ്യവസായ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ മലയാളി ശാസ്‌ത്രജ്ഞനെ എമിഗ്രേഷന്‍ വിഭാഗം തിരിച്ചയച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി മണക്കാട്ടംപള്ളിയില്‍ ഡോ. രാമദാസ്‌ പിള്ളയ്‌ക്കാണ്‌ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കടുത്ത നടപടിയെത്തുടര്‍ന്ന്‌ അതേ വിമാനത്തില്‍ തന്നെ മടങ്ങേണ്‌ടിവന്നത്‌.

ഡല്‍ഹിയില്‍ നടക്കേണ്‌ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതെ ദുബായ്‌ വഴി ലോസാഞ്ചലസിലേക്ക്‌ രാമദാസ്‌ പിള്ള മടങ്ങി. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന്‌ നടത്താന്‍ പോകുന്ന പുതിയ പ്രൊജക്‌ടിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ കേന്ദ്രസര്‍ക്കാരിന്റെ ക്ഷണമനുസരിച്ചാണ്‌ ഡോ. പിള്ള ഡല്‍ഹിയിലെത്തിയത്‌. ഡിഫന്‍സ്‌ ലാബിലും, ഐഎസ്‌ആര്‍ഒയിലും മറ്റും ഉപയോഗിക്കുന്ന ലേസര്‍ ബേസ്‌ഡ്‌ റെസിസ്റ്റന്റ്‌സ്‌ ഡ്രിമ്മിംങ്ങ്‌ ആന്‍ഡ്‌ സബ്‌സ്‌ട്രേയ്‌റ്റ്‌ കട്ടിംങ്ങ്‌ മെഷീന്‍ നിര്‍മ്മിക്കുന്ന കമ്പനി തുടങ്ങുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം.

ഇതിനാവശ്യമായ പദ്ധതി ബിഎസ്‌ഐആറിന്‌ സമര്‍പ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഈ ഉപകരണം ആരും നിര്‍മ്മിക്കുന്നില്ല. ഇറക്കുമതി ചെയ്യുകയാണ്‌. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം നിരുത്സാഹപ്പെടുത്തുന്ന നയമാണ്‌ എമിഗ്രേഷന്‍ വിഭാഗം സ്വീകരിച്ചിരിക്കുന്നത്‌. വ്യവസായ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന്‌ ഡോ. പിള്ളയുടെ തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കിലെ ജനറല്‍ മാനേജര്‍ പയസും ഡെല്‍ഹിയിലെത്തിയിരുന്നു.

പിള്ളയുടെ പാസ്‌പോര്‍ട്ടില്‍ എപ്പോള്‍ വേണമെങ്കിലും വരാമെമ്പ്‌ സ്റ്റാമ്പ്‌ ചെയ്‌തിട്ടുള്ളതാണ്‌. എന്നാല്‍ രണ്‌ടു മാസത്തില്‍ ഒരു പ്രാവശ്യമേ വരാന്‍ പറ്റുകയുള്ളൂ എന്ന നിലപാടിലാണ്‌ എമിഗ്രേഷന്‍ വിഭാഗം. പിള്ള നാട്ടില്‍ വന്നുപോയിട്ട്‌ 60 ദിവസം തികഞ്ഞിരുന്നില്ല.
[ImgNews]