Image

റംസാന്‍ മാസം പുണ്യമാസം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 31 July, 2011
റംസാന്‍ മാസം പുണ്യമാസം
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ വ്രതാനുഷ്‌ഠാന ച്ചടങ്ങുകളിലേക്കുള്ള തയ്യാറെടുപ്പിലാണ്‌. ആഗസ്റ്റ്‌ ഒന്നുമുതല്‍ മുപ്പതുദിവസക്കാലം നീണ്ടുനില്‍ക്കുന്ന ഒരു തപശ്ചര്യയാണ്‌ റംസാന്‍ മാസത്തിലെ വ്രതം. ചൈതന്യരഹിതമായ കേവല ഉപവാസമല്ല അത്‌. മറിച്ച്‌, മനുഷ്യന്റെ പതിവുരീതികളും സമ്പ്രദായങ്ങളും മാറ്റിവെച്ച്‌ ഒഴുക്കിനെതിരെ നീന്തുന്ന ഒരു പ്രക്രിയയാണ്‌. വ്രതശുദ്ധിയുടെ ഉലയില്‍ വാര്‍ത്തെടുക്കുന്ന വിശ്വാസികളെ അഗ്നിശുദ്ധിക്ക്‌ വിധേയമാക്കി ഏതു പരിതസ്ഥിതികളിലേക്കും പറ്റുന്നവിധം പരുവപ്പെടുത്തിയെടുക്കുകയാണ്‌ വ്രതം അഥവാ നോമ്പിലൂടെ ഉദ്ദേശിക്കുന്നത്‌. ആത്മാവിനോടൊപ്പം സകല ശാരീരികാവയവങ്ങളും പങ്കുചേരുന്ന, ഭക്തിയും ശക്തിയും, വിരക്തിയും ഒരുമിക്കുന്ന ഉത്‌കൃഷ്ടാരാധനയാണ്‌ വ്രതം.

ശരീരത്തിന്റേയും ആത്മാവിന്റേയും സംഘാതമാണ്‌ മനുഷ്യന്‍. ആത്മാവ്‌ പാര്‍ക്കുന്ന ഗേഹമാണ്‌ ശരീരം. രണ്ടിന്റേയും ധര്‍മ്മങ്ങളും ഇച്ഛകളും വിഭിന്നവുമാണ്‌. ആത്മാവിനും ശരീരത്തിനും അര്‍ഹിക്കുന്ന അളവില്‍ പ്രോത്സാഹനവും പരിഗണനയും ലഭിക്കണം. അതിലെ അസന്തുലിതത്വം മനുഷ്യധര്‍മ്മത്തെ അട്ടിമറിക്കുന്ന പതനത്തിലെത്തിക്കും. എന്നാല്‍, സംഭവലോകത്ത്‌ ശരീരത്തിനാണ്‌ സകലവിധ പരിഗണനകളും ഊന്നലുകളും ലഭിച്ചുകാണുന്നത്‌. ഇത്‌ മനുഷ്യനിലെ ജന്തുസ്വഭാവത്തെ വളര്‍ത്തുന്നു. വ്രതത്തിലൂടെ ശരീരേച്ഛകളുടെ തടവറയില്‍നിന്ന്‌ മനുഷ്യന്‍ മോചിതനാക്കപ്പെടുകയാണ്‌.

വിശപ്പ്‌, ദാഹം, വികാരങ്ങള്‍, ഇവ മനുഷ്യനചന്റ തിന്മയിലേക്ക്‌ തുറക്കുന്ന കവാടങ്ങളാണ്‌. ആ സാദ്ധ്യതകളെ സ്വന്തം ഇച്ഛാശക്തികൊണ്ട്‌ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നതോടെ ശരീരത്തിനുമേല്‍ ആത്മാവിന്‌ വിജയംകൈവരുന്നു. ഈ വിധം ശരീരത്തിന്റെ തടവറയില്‍നിന്ന്‌ ആത്മാവ്‌ പുറത്തുകടക്കുമ്പോള്‍, അതായത്‌ ഇച്ഛകളുടെ ആധിപത്യത്തില്‍നിന്ന്‌ മനുഷ്യന്‍ വിമോചിതനാകുമ്പോള്‍ മനുഷ്യന്‍ മാലാഖമാരോട്‌ അടുക്കുകയും ജന്തുതയില്‍നിന്ന്‌ അകലുകയുമാണ്‌ ചെയ്യുന്നത്‌. വ്രതശുദ്ധിയുള്ള ഒരാളുടെഹൃദയം തൊട്ടറിഞ്ഞ പ്രാര്‍ത്ഥന ആകാശകവാടങ്ങള്‍ മുട്ടിത്തുറക്കുകയും ചെയ്യുമത്രേ.

ആത്മനിയന്ത്രണ ശേഷിയും ക്ഷമയും മനുഷ്യന്റെ മാത്രം സവിശേഷതകളാണ്‌. ജന്തുജാലങ്ങള്‍ക്ക്‌ അവ തീര്‍ത്തും അന്യം. വിശപ്പുള്ളപ്പോള്‍ തിന്നാതിരിക്കാനും, ദാഹിക്കുമ്പോള്‍ കുടിക്കാതിരിക്കാനും, ലൈഗികതൃഷ്‌ണയുള്ളപ്പോള്‍ ഇണചേരാതിരിക്കാനുള്ള ശേഷിയും സംസ്‌ക്കാരത്തിന്റെ അത്യു ന്നതഭാവത്തേയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. പരിശീലനക്കളരിയായ മുപ്പതുനാളത്തെ വ്രതാചാരത്തിലൂടെ ഉത്തമഗുണങ്ങള്‍, ഉദാത്തസംസ്‌ക്കാരം, ഔദാര്യവും കാരുണ്യവും എന്നീ മാനുഷികശ്രേഷ്‌ഠഭാവങ്ങളാണ്‌ ഊട്ടിയുറപ്പിക്കപ്പെടുന്നത്‌.

നോമ്പുകാലത്ത്‌ കഠിനമായ വിശപ്പും ദാഹവും സഹിക്കേണ്ടിവരുമ്പോള്‍, ലോകത്തുള്ള കോടാനുകോടി പട്ടിണിപ്പാവങ്ങളെ അപേക്ഷിച്ച്‌ തനിക്ക്‌ നല്‍കപ്പെട്ട അനുഗ്രഹത്തിന്റെ വില മനുഷ്യന്‌ ബോധ്യമാവുന്നു. അഗതികളുടേയും പട്ടിണിപ്പാവങ്ങളുടേയുംകണ്ണീരൊപ്പണമെന്നും അവരോടൊപ്പം നില്‍ക്കണമെന്നുമുള്ള ചിന്തയും അവനില്‍ നിറയുന്നു. റംസാന്‍ കാലം ഉദാരതയുടേയും പരസ്‌പര സഹായത്തിന്റേയും വസന്തകാലമായി മാറിയ പശ്ചാത്തലവും മറ്റൊന്നല്ല. ദരിദ്രനെന്നോ ധനികനെന്നോ ഭേദമില്ലാതെ, ഓരോവിശ്വാസിയും നല്‍കേണ്ട സകാത്താണ്‌ നോമ്പ്‌.

വിശക്കുന്നവനെ ഊട്ടണമെന്ന ചിന്ത, ആവശ്യക്കാര്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കണമെന്ന വിചാരം നോമ്പുകാലത്തേക്കാള്‍ ഉന്മിഷത്താവുന്ന മറ്റേതെങ്കിലും സന്ദര്‍ഭമുണ്ടോ എന്ന്‌ സംശയമാണ്‌. ഒരാള്‍ മറ്റൊരാളുടെ ബുദ്ധിമുട്ട്‌ ലഘൂകരിച്ചുകൊടുത്താല്‍ അവന്റെ ഇഹത്തിലേയും പരത്തിലേയും ബുദ്ധിമുട്ട്‌ അല്ലാഹു ലഘൂകരിച്ചുകൊടുക്കും. ഓരോരുത്തരും അവരവരുടെ നോമ്പ്‌ അല്ലാഹുവിങ്കല്‍ സ്വീകാര്യമായോ എന്ന കാര്യത്തില്‍ സദാആശങ്കാകുലരായിരിക്കുമെന്നത്‌ സ്വാഭാവികം. അതിനാല്‍തന്നെ ലക്ഷ്യപ്രാപ്‌തിക്കുതകുന്ന, ചൈതന്യവത്തായ നോമ്പനുഷ്‌ഠിക്കാന്‍ എല്ലാവരും വളരെ ശ്രദ്ധിക്കുന്നു.

എല്ലാ വായനക്കാര്‍ക്കും അനുഗ്രഹീതമായ റംസാന്‍ ആശംസകള്‍ !
റംസാന്‍ മാസം പുണ്യമാസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക