Image

ഇത്‌ വെറുമൊരു മൃഗകഥ (Fable) (കവിത: ജോസഫ്‌ നമ്പിമഠം)

Published on 16 May, 2015
ഇത്‌ വെറുമൊരു മൃഗകഥ (Fable) (കവിത: ജോസഫ്‌ നമ്പിമഠം)
പണ്ടൊരു കൊമ്പന്‍,
വമ്പനൊരു കൊമ്പന്‍
കാട്ടിലെ ഭരണം കയ്യിലെടുത്തു
മദിച്ചുനടന്നു.അന്നിവനോരു
കാടുകുലുക്കി മേടുകുലുക്കി
മുന്നില്‍ കണ്ടവരെയൊക്കെ
തട്ടിമെതിച്ചിട്ടിണ്ടല്‍
കൂടാതങ്ങിനെ മണ്ടി നടന്നു

വാടാ വീരാ പോരിനു വാടാ,
ചുണയുണ്ടെങ്കില്‍!
കൊമ്പുകളാട്ടി, തലയുമുയത്തി,
തുമ്പിക്കയ്യും പൊക്കി,
കാലും നീട്ടി, വാലും നീട്ടി
കുന്‌പ കുലുക്കി നടക്കും കൊമ്പന്‍

മിണ്ടാ പ്രണികളാ വഴി വന്നാല്‍
ഉണ്ടക്കണ്ണു മിഴിക്കും കൊമ്പന്‍.
ചുണ്ടെലി മണ്ടും, വണ്ടുകള്‍ മണ്ടും
മത്തേഭന്‍ തന്‍ നിഴലെങ്ങാന്‍ കണ്ടാല്‍
പോത്തുകള്‍ പോലും പൊത്തിലൊളിക്കും
മത്തഗജം തന്‍ ചെത്തമതങ്ങകലെ കേട്ടാല്‍

ചിന്നം വിളിയും പോര്‍ വിളിയും
രാപകലില്ലാതെ മുഴങ്ങിക്കേട്ടാ
ശാന്ത വനാന്തരമാകെ കിടിലംകൊണ്ടു
സൈ്വരതയേതും നഷ്‌ടടപ്പെട്ടാ കാട്ടിന്നുള്ളില്‍
കഴിയാനാവാ തോരോജീവിയുമിണ്ടല്‍ പൂണ്ടു

എലികള്‍ യോഗം കൂടി,
മുയലുകള്‍ യോഗം കൂടി
കടന്നലു, മീച്ചയുമോരോയോഗം കൂടി
കൊമ്പനെയാരു നിലക്ക്‌ നിറുത്തും
വമ്പനെയാരു തളയ്‌ക്കും?
യാഗംചെയ്‌തു, മന്ത്രം ചൊല്ലീ,
വിപ്ലവഗാനം പാടി...

ബാനര്‍ ഉയര്‍ന്നു, കൊടികളുയര്‍ന്നു,
കാട്ടിന്നുള്ളില്‍ നിത്യവുമൊരൊ
പാര്‍ട്ടിയുമോരോ ബന്ദു നടത്തി
ബന്ദില്‍ തടയപ്പെട്ടൊരു വാഹനമതില്‍,
ഹാര്‍ട്ടറ്റാക്കായി പോയൊരു
രോഗിയുമങ്ങിനെ ചത്തു കിടന്നാ
പെരുവഴിയില്‍.
പൊരിയും തോണ്ടയിലിത്തിരി
വെള്ളം ചൊരിയാനായില്ലവനുടെ
ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും

ബന്ദിന്റന്നും വലിയൊരു
പ്രസ്‌താവനയില്‍ ചൊല്ലീ കൊമ്പന്‍
`പുല്ലാണീ കൊമ്പനു
കാട്ടിലെ ക്ഷേമോം,ക്ഷാമോം
കയ്യിലൊതുക്കും
ഞാനീ കാടിന്‍ ഭരണം
കൈമാറും പിന്നെയതെന്‍
മക്കള്‍ക്കും മരുമക്കള്‍ക്കും`

ഇണ്ടല്‍ മുഴുത്താ മിണ്ടാ പ്രാണി
കളൊരു, വന്‍ വാരിക്കുഴിയുണ്ടാക്കി
യതിന്‍ മീതെ മണ്ണു നിരത്തി...
കൊമ്പന്‍ തന്നുടെ വരവും കാത്തൊരു
വന്‍ വൃക്ഷക്കൊന്‌പിലൊളിച്ചുമിരുന്നു.
വാരിക്കുഴിയില്‍ വീണു കിടക്കും
കൊമ്പനെ മനസ്സില്‍ക്കണ്ടാ
മിണ്ടാപ്രാണികള്‍
ഉള്ളു തുറന്നു ചിരിച്ചു,
തൊള്ള തുറന്നു ചിരിച്ചു

കുംഭ കുലുക്കി, കൊമ്പു കുലുക്കി
വരവായീ കൊമ്പന്‍,നദിയുടെ കരയില്‍
പണിതൊരു വാരിക്കുഴിയില്‍വീഴാന്‍!!
ത്രീ ടൂ വണ്ണും ചൊല്ലി
കൗണ്ട്‌ ഡൗണങ്ങു തുടങ്ങീ
കാട്ടിലൊളിച്ചൊരു വിരുതന്മാരും

കൊമ്പന്‍ വന്നു, മെല്ലെ നടന്നാ
വാരിക്കുഴിയുടെ മീതെകൂടി നടന്നും പോയി.
കാട്ടിലൊളിച്ചൊരു വിരുതന്‍ മാരൊരു
കാറ്റു പിടിച്ചൊരു പ്രതിമ കണക്കെ
നിന്നും പോയി.

ഗുണപാഠം. പ്രതിപക്ഷം കുഴിക്കുന്ന വാരിക്കുഴികള്‍ യഥാസമയം കണ്ടു പിടിച്ചാല്‍ ദുര്‍ഭരണവും നിലനിര്‍ത്താം.
ജനാധിപത്യഭരണക്രമത്തില്‍ ജനങ്ങള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ഭരണം ലഭിക്കുമെന്ന്‌ പഴഞ്ചൊല്ല്‌.
ഇത്‌ വെറുമൊരു മൃഗകഥ (Fable) (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക