Image

രാഹുല്‍, നീ എവിടെയാണ്‌? (കവിത: ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 22 May, 2015
രാഹുല്‍, നീ എവിടെയാണ്‌? (കവിത: ഷാജന്‍ ആനിത്തോട്ടം)
(2005 മെയ്‌ മാസം പതിനെട്ടാം തീയതി വൈകുന്നേരം വീടിനടുത്ത്‌ കൂട്ടുകാരോടൊപ്പം ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന ആലപ്പുഴ ആശ്രാമം വാര്‍ഡില്‍ രാജു- മിനി ദമ്പതികളുടെ ഏക മകന്‍ ഏഴുവയസുകാരന്‍ രാഹുലിന്റെ ദുരൂഹമായ തിരോധാനത്തിന്റെ പത്താം വാര്‍ഷികത്തില്‍ രചിച്ചത്‌).

പത്തുമാസം ചുമന്ന വയറിതിന്‍ വേദന കാണുന്നില്ലേ
പത്തുവര്‍ഷം കഴിഞ്ഞല്ലോ, എവിടെ നീയെന്റെ കുഞ്ഞേ
നൊന്തുപെറ്റു വളര്‍ത്തിയെടുത്തൊരെന്‍ പൈതലേ
എന്തുചൊല്ലി നീയെന്റെ സങ്കടങ്ങള്‍ മാറ്റുമിപ്പോള്‍?

ഏഴുകൊല്ലമീ വീടിന്റെയുമ്മറത്തോടി വളര്‍ന്നുണ്ണി
കേഴുവാന്‍ മാത്രമീജന്മമമ്മയ്‌ക്ക്‌ ബാക്കിവച്ചുപോയല്ലോ
ആലപ്പുഴയ്‌ക്കപ്പുറമൊരു ലോകത്തെയറിയാതിരുന്നവന്‍
ഭൂലോകത്തെവിടെയാണിപ്പോള്‍? കാത്തിരിക്കുന്നുഞങ്ങള്‍

ഓണംവരുമ്പോളച്ചന്റെയൊപ്പം കൊച്ചിക്ക്‌ പോകണം
വേണമൊരു കൊച്ചുസൈക്കിളുമെന്നു മോഹിച്ചു നീ
ഇഷ്‌ടങ്ങളൊക്കെയും നിറവേറ്റിത്തരാം ഞങ്ങള്‍
ശിഷ്‌ടകാലമീവീടൊരു സ്വര്‍ഗ്ഗമാക്കാം, വരൂ 
രാഹുല്‍!

രാവെ
ന്നോ പകലെന്നോ ഭേദമില്ലാതായിപ്പോയി
നാവെടുത്തൊരുവാക്കുമുച്ചരിയ്‌ക്കേണ്ടെന്നായി
തട്ടിയെടുത്തവര്‍ക്കറിയില്ലൊരമ്മതന്‍ വേദന, എന്‍
കുട്ടനെ കാണാതെയീ കണ്ണുകളട
ക്കില്ല ഞാനിനി!!
രാഹുല്‍, നീ എവിടെയാണ്‌? (കവിത: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
വിദ്യാധരൻ 2015-05-22 19:57:02
കെടുപ്പതും കെട്ടാർക്ക് ചാർവായ് മറ്റാങ്കേ 
എടുപ്പതും എല്ലാം മഴൈ (തിരുകുറൾ -തിരുവുള്ളവർ )

പൊഴിയാതെ നിന്ന് ജീവജാലങ്ങളിൽ ക്ലേശം കൊണ്ട് ചെന്ന് എത്തിക്കുന്നതും അതുപോലെ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുംവിധം മേഘങ്ങളെ വർഷിച്ചു ജീവിതം സുഖകരമാക്കുന്നതും ആയ എല്ലാംതന്നെ മഴ മേഖത്തിലാണ് അടങ്ങിയിരിക്കുന്നത്.  എത്ര ധീഷണഷാലിയാണെങ്കിലും പ്രകൃതിയുടെ രഹസ്യങ്ങളെ പൂർണ്ണമായി ഗ്രഹിക്കാൻ പ്രയാസമാണ്. ഒരമ്മയുടെ വേദനയെ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കു കഴിയും എന്ന ചോദ്യവും എന്റ കുട്ടനെ കാണാതെ ഞാൻ കണ്ണടക്കില്ല എന്ന അമ്മയുടെ തീരുമാനവും കവിതയെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നു അതോടൊപ്പം അമ്മയുടെ ദുഖം വായനക്കാരുടെ ദുഖവുമായി മാറുന്നു. കവിതയോടുള്ള സമീപനം നന്നായിരിക്കുന്നു.  വാക്കുകളുടെ കസർത്തില്ല, കല്ലുകടിയില്ല, സമവാക്ക്യപ്രയോഗങ്ങളില്ല, കവി കാട്ടാളനാണെന്ന തോന്നലും ഇല്ല. നന്നായിരിക്കുന്നു 

(കുറിപ്പ് : സംസ്കൃതത്തെപ്പോലെ മലയാള ഭാഷക്ക് തമിഴിനോടും കടപ്പാടുണ്ട്. അതുകൊണ്ടാണ് തിരുവുള്ളവരുടെ തിരുകുറളിൽ നിന്ന് ഉദ്ധരിക്കാം എന്ന് വിചാരിച്ചത് - പിന്നെ ഇത് വായിച്ചു ഭ്രാന്തുപിടിച്ചാൽ അത് കാണാനും ഒരു രസം- ഇപ്പോൾ തന്നെ ചിലർക്ക് സംസ്കൃതത്തിന്റെ പേരിൽ ഭ്രാന്ത്‌ പിടിച്ചിട്ടുണ്ട്)

വായനക്കാരൻ 2015-05-23 15:33:56
കവിതയുടെ ആശയവും വരികളും കൊള്ളാം. പദ്യരൂപത്തിൽ എഴുതിയിരിക്കുന്നതുകൊണ്ട് വൃത്ത/താളബദ്ധമായാൽ മാറ്റുകൂടും. ചെറിയ മാറ്റങ്ങളേ വേണ്ടൂ.

പത്തുവർഷമായി നീ എവിടെൻ ആരോമലേ   
പത്തുമാസം ചുമന്ന വേദന കാണുന്നില്ലേ
നൊന്തുപെറ്റുവളർത്തിയെടൊത്തൊരെൻ പൈതലേ
എന്തുചൊല്ലിനീയെന്റെ  സങ്കടം മാറ്റുമിപ്പോൾ  

ഏഴുകൊല്ലമീയുമ്മറത്തോടിക്കളിച്ച നീ  
കേഴുവാൻ ശിഷ്ടജന്മമമ്മക്കു ബാക്കി വെച്ചോ?
.........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക