മഞ്ഞപ്പത്രങ്ങള്‍ക്കിന്നുത്സവകാലമായി
പീഡനകഥകൊണ്ട് മാലകോര്‍ക്കാം
മാലപത്തെണ്ണം നിരത്തില്‍ വിറ്റാല്‍
ഖജനാവുഘനംകൂട്ടി തൃപ്‌തിയക്കാം.
കണ്ടുമരവിച്ച ക്രൂരവിനോദങ്ങളാ-
ലസ്‌തമയ സൂര്യനും മടിയാണുണരാന്‍
വര്‍ണ്ണങ്ങള്‍ വിരിയിക്കും മഴവില്ലിനോ-
യിന്നു ചെമപ്പുനിറത്തിന്‍ തിളക്കംമാത്രം.
ജീവിതത്തോണിയെ തീരത്തടുപ്പിക്കാന്‍
നീറിപ്പുകയുന്നൊരമ്മയും പുത്രിയും
ഇന്നു പീഡനകഥയിലെ കണ്ണീര്‍കയങ്ങള്‍.
തൂവെള്ളഖദറിന്‍ പരിശുദ്ധികളയുന്ന-
ദൈവത്തിന്‍നാട്ടിലെ സാത്താന്റെ മക്കളെ-
നിര്‍ദോഷിയമ്മയെ കാലപുരിയിലാക്കി-
നിലമ്പൂര്‍ നഗരം നരകമാക്കിയില്ലേ!
പൈങ്കിളിപാടുന്ന പാട്ടിലെ കഥയില്‍-
ഹൃത്തടം പൊട്ടുന്നു തളരും കൈകളും
ചെണ്ടപ്പുറമോ പഞ്ഞംകൊട്ടിപ്പാടി-
കരയുന്നു പഴിക്കുന്നു പശിയാണെന്നും
അമ്പത്തിയൊന്നു വെട്ടില്‍ ഞെട്ടറ്റപൊന്‍മുഖം
മറക്കുമോ മാനുജനുള്ളൊരു കാലം
ഇരുകാലി മൃഗത്തിന്റെ ക്രൂരതകണ്ടിട്ടോ-
നാല്‍ക്കാലി നീട്ടികരയുന്നതീ ഭൂമിയില്‍
വരളുന്ന കേരളം, വിളറും നിയമങ്ങള്‍
വിശ്വം വെളുപ്പിക്കും മതാന്ധന്മാരും
ദൈവത്തിന്‍ നാടോയിതു ചെകുത്താന്റെ കോട്ടയോ?
കൂട്ടിലെ തത്തമ്മയും നീട്ടിച്ചൊല്ലിടുന്നു:
`ബന്ധനം, പീഡനം, സ്വാര്‍ത്ഥതകൂടി പാരില്‍
മന്ത്രവും തന്ത്രവുമന്ധവിശ്വാസങ്ങളും
ഇനി തന്നീടു പാഷാണം ചേര്‍ത്ത മധുരക്കഞ്ഞി'.
ഈവര്‍ഷത്തെ ജയ്‌ഹിന്ദ് വാര്‍ത്ത അവാര്‍ഡിന് അര്‍ഹമായ കവിത.