ന്യു യോര്‍ക്ക്: ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു ടി.വി. അവതാരക
രഞ്ജിനി ഹരിദാസുമായുള്ള അമേരിക്കന്‍ മലയാളി ബിനോയ് ചെറിയാന്റെ കേസ്
അവസാനിപ്പിക്കുന്നത്.
ചീത്ത പറഞ്ഞു എന്നു തുടങ്ങിയുള്ള നിസാര കേസുകള്‍ ഹൈക്കോടതി മുന്‍പാകെ
കൊണ്ടൂ വരരുതെന്നു നേരത്തെ വിധി ഉണ്ടായിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി.
ഇരു വിഭാഗവും സംസാരിച്ച് ഒത്തൂതീര്‍പ്പ് ഉണ്ടാക്കാന്‍ കോടതി
നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണു ഇരുവിഭാഗം അഭിഭാഷകരും കക്ഷികളുമായി
ബന്ധപ്പെട്ട ശേഷം കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കേസ് മുന്നോട്ടു കൊണ്ടു പോകുന്നതില്‍ അര്‍ഥമില്ലെന്നു തന്റെ അഭിഭാഷകരും
സുഹ്രുത്തുക്കളും ചൂണ്ടിക്കാട്ടുകയും ചെയ്തുവെന്നു ബിനോയ് പറഞ്ഞു.
രഞ്ജിനി ഹരിദാസിനോടു തനിക്കു പ്രത്യേകിച്ച് വൈരാഗ്യമോ പ്രശ്‌നമോ
ഒന്നുമില്ല. സംഭവം കഴിഞ്ഞയുടന്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന
രീതിയില്‍ പരാമര്‍ശങ്ങള്‍ വന്നുവെങ്കിലും താന്‍ ഒരിക്കലും ആ തലത്തിലേക്കു
താണില്ല-ബിനൊയ് പറഞ്ഞു.
അങ്കമാലി കോടതിയില്‍ രഞ്ജിനിക്കെതിരെ ബിനൊയിയേയും ഭാര്യയെയും
സാക്ഷികളാക്കിപോലീസാണു കേസ് എടുത്തത്. രഞ്ജിനി എതിര്‍ കേസും നല്‍കി.
എന്നാല്‍ ന്യു യോര്‍ക്കിലുള്ള ബിനോയിക്കും ഭാര്യക്കും കേസിന്റെ അവധി
ദിനങ്ങളില്‍ നാട്ടില്‍ എത്തുക അസാധ്യമായിരുന്നു. ഇങ്ങനെ കേസ് തുടരെ മാറ്റി
വച്ചപ്പോള്‍, ഇവരുടെ അസാന്നിധ്യത്തില്‍ കേസ് തീര്‍പ്പാക്കാന്‍ ഉത്തരവ്
നല്‍കണമെന്നാവശ്യപ്പെട്ടു രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. കേസ് നിരന്തരം
മാറ്റുന്നത് തന്റെ കരിയറിനു തന്നെ പ്രശ്‌നമാകുന്നു എന്നവര്‍
ചൂണ്ടിക്കാട്ടി.
ഇതംഗീകരിച്ച കോടതി സാക്ഷികളില്ലാതെ കേസ് പര്‍ഗണിക്കാന്‍ കീഴ്‌ക്കോടതിക്കു
നിര്‍ദേശം നല്‍കി. ഇതിനെതിരെ ബിനോയ് പുനപരിശോധന ഹര്‍ജി നല്‍കിയപ്പൊഴാണു
കേസുമായി മുന്നോട്ടു പോകുന്നതിന്റെ അസാംഗത്യം ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ഇതേത്തുടര്‍ന്നാണു ഇരു കൂട്ടരും ഒത്തുതീര്‍പ്പിനു തയ്യാറായത്.
ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ ക്യു പാലിക്കുന്നതിനെപറ്റി കൂടുതല്‍ അവബോധം
ഉണ്ടായിട്ടുണ്ടെന്നും, ഈ സംഭവം കൊണ്ട് അങ്ങനെയൊരു നേട്ടമുണ്ടായി എന്നതില്‍
സന്തോഷമുണ്ടെന്നു ബിനൊയി പറഞ്ഞു.
2013 മെയ് 16നാണ് കേസിനാസ്പദമായ സംഭവം. യു.എസ്. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ
രഞ്ജിനി എമിഗ്രേഷന്‍ പരിശോധനക്കിടെ ക്യു തെറ്റിച്ചതിനെ ചൊല്ലിയാണു
വാക്കേറ്റമുണ്ടായത്. ഇരുവരും പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന്്
നെടുമ്പാശേരി പോലീസ് കേസെടുക്കുകയുമായിരുന്നു.