ഗ്രീന്‍ബര്‍ഗ്, ന്യൂയോര്‍ക്ക്: നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം
ചാര്‍ത്തി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കേരളീയ തനിമയും നിറഭംഗികളും
കൈമോശം വരാതെ ഒരുവട്ടംകൂടി ഓണം ആഘോഷിച്ചപ്പോള്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ മനസ്സിലും
നാവിലും.
സിറ്റാര്‍ പാലസ്, ഷെര്‍ലീസ്, സ്‌പൈസസ് വില്ലേജ് എന്നിങ്ങനെ
മൂന്ന് റെസ്റ്റോറന്റുകള്‍ ഒരുക്കിയ ഓണസദ്യയും തുടര്‍ന്ന് സുദീര്‍ഘ സമ്മേളനം
ഒഴിവാക്കി അരങ്ങേറിയ കലാവിരുന്നും ഇത്തവണത്തെ ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി.
കൊച്ചുകുട്ടികളും മുതിര്‍ന്നവരും കേരളീയ വസ്‌ത്രങ്ങളണിഞ്ഞ്
വുഡ്‌ലാന്‍ഡ്‌സ് ഹൈസ്‌കൂളില്‍ അണിനിരന്നപ്പോള്‍ ആഘോഷവേദി കേരളത്തിന്റെ
തനിപ്പകര്‍പ്പായി. കൂറ്റന്‍ മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന സ്‌കൂളും പരിസരവും
കേരളത്തിലെ വര്‍ണ്ണങ്ങളില്‍ മുങ്ങി.
വിഭവസമൃദ്ധമായ ഓണസദ്യ കഴിഞ്ഞതോടെ മഹബലി
തമ്പുരാന്റെ എഴുന്നള്ളത്തായി. രാജ് തോമസ് മൂന്നാംവര്‍ഷവും മഹാബലിയായി ഘോഷയാത്ര
നയിച്ചപ്പോള്‍ താലപ്പൊലിയും, അലക്‌സ് മുണ്ടയ്‌ക്കലിന്റെ നേതൃത്വത്തിലുള്ള
ചെണ്ടമേളവും തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികളും അകമ്പടി സേവിച്ചു.
ഘോഷയാത്ര വേദിയിലെത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. അലക്‌സ്
മുണ്ടയ്‌ക്കലും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തിന്റെ താളത്തില്‍ ഗോള്‍ഡന്‍
ഫ്‌ളീറ്റ് ഡാന്‍സ് ഗ്രൂപ്പ് നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.
അലക്‌സിനൊപ്പം മോട്ടി ജോര്‍ജ്, ജെഫി തോമസ്, സുരേഷ് മുണ്ടയ്‌ക്കല്‍, ഡേവിഡ്
സാമുവേല്‍, രാജേഷ് മണലില്‍, ടോം മുണ്ടയ്‌ക്കല്‍, ഷോണ്‍ തൈച്ചേരില്‍, റിനോയി
തോമസ്, അലക്‌സ് ജോസഫ് എന്നിവരും, നൃത്തം അവതരിപ്പിച്ചത് കൈതലിന്‍ മുണ്ടയ്‌ക്കല്‍,
ധന്യ മുണ്ടയ്‌ക്കല്‍, മിനു മുണ്ടയ്‌ക്കല്‍, ഹന്നാ മുണ്ടയ്‌ക്കല്‍, ജെനി
മുണ്ടയ്‌ക്കല്‍, ജാക്കി, ടിഫനി വേമ്പേനി എന്നിവരുമാണ്.
അസോസിയേഷന്‍
സെക്രട്ടറി ടെറന്‍സണ്‍ തോമസ് ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ശ്രീകുമാര്‍
ഉണ്ണിത്താന്‍ വിവിധ സ്ഥാപനങ്ങളും സംഘടനകളും ഓണം ആഘോഷിക്കുന്നത് ചൂണ്ടിക്കാട്ടി.
അതെല്ലാം ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ്. എന്നാല്‍ അസോസിയേഷന്റെ ഓണം
മലയാളികള്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ്. നമ്മുടെ സംസ്‌കാരവും പൈതൃകവുമാണ് നാം
ഇവിടെ പ്രഘോഷിക്കുന്നത്. ഓണാഘോഷത്തിന് ജനങ്ങള്‍ നല്‍കിയ വലിയ സഹകരണത്തിന്
അദ്ദേഹം നന്ദി പറഞ്ഞു.
ഫാമിലി നൈറ്റ് കഴിഞ്ഞപ്പോള്‍ പ്രസംഗങ്ങള്‍ കഴിവതും
ഒഴിവാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. അതുമാനിച്ച് സമ്മേളനം ഏതാനും
മിനിറ്റ് നേരത്തേക്ക് മാത്രമായി ചുരുക്കിയെന്നദ്ദേഹം അറിയിച്ചത്
കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. മാവേലിനാട്ടിലെ പോലെ സുഭിക്ഷതയും
സൗകര്യങ്ങളുമെല്ലാം അനുഭവിക്കുന്ന ഒരു ജനതയാണ് നാം. പക്ഷെ കള്ളവും ചതിയുമില്ലാത്ത
ഒരു മാവേലിനാട് നമുക്ക് സൃഷ്‌ടിക്കാനായിട്ടില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓണസന്ദേശം നല്‍കിയ ജാസി ഗിഫ്‌റ്റ് ഏതാനും നിമിഷങ്ങളിൽ അതു ചുരുക്കുകയും
ഓണദിനത്തില്‍ കാണുന്ന കൂട്ടായ്‌മയും സൗഹൃദവും ഐശ്വര്യവും വരുംദിനങ്ങളിലും തുടരട്ടെ
എന്നും ആശംസിച്ചു.
കേരളത്തില്‍ നിന്ന് എത്തിയ എന്‍.ജി.ഒ നേതാവ് എം.എ
ജോണ്‍സണ്‍, സംഘടനാ അഡൈ്വസറി ബോര്‍ഡ് ചെയര്‍ ജെ. മാത്യൂസ് എന്നിവര്‍ ആശംസകള്‍
നേര്‍ന്നു.
കേന്ദ്ര സംഘടനകളിലെ ഭിന്നിപ്പ് ബാധിക്കാത്ത അസോസിയേഷന്റെ
ഓണാഘോഷത്തില്‍ ഫൊക്കാന- ഫോമാ നേതാക്കള്‍ പങ്കെടുത്തു. ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്
ചെയര്‍ പോള്‍ കറുകപ്പിള്ളി, വനിതാ നേതാവ് ലീല മാരേട്ട്, പ്രീത നമ്പ്യാര്‍,
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ജോയി
ഇട്ടന്‍, ഫോമാ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, അസോസിയേഷന്‍ വൈസ്
പ്രസിഡന്റുകൂടിയായ തോമസ് കോശി, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലെറ്റര്‍ ഡോ. ആനി പോള്‍
തുടങ്ങിയവര്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.
ഓണാഘോഷത്തിന്റെ കണ്‍വീനര്‍കൂടിയായ ഫൊക്കാനാ ട്രഷറര്‍ ജോയി ഇട്ടന്‍
അടുത്തവര്‍ഷം ടൊറന്റോയില്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് എല്ലാവരേയും ക്ഷണിച്ചു.
തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഫോമ മുറി നിര്‍മ്മിക്കുന്നത്
ജോഫ്രിന്‍ ജോസ് ചൂണ്ടിക്കാട്ടി. ഈ സംരംഭത്തില്‍ എല്ലാവരുടേയും സഹായ സഹകരണവും
അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അസോസിയേഷന്റെ സുവനീര്‍ ഡോ. എ.കെ.ബി പിള്ളയ്‌ക്ക്
കോപ്പി നല്‍കി ജാസി ഗിഫ്‌റ്റ് പ്രകാശനം ചെയ്‌തു. ഗണേഷ് നായര്‍ ചീഫ് എഡിറ്ററായും,
കെ.ജെ. ഗ്രിഗറി, ജോയി ഇട്ടന്‍, കെ.ജി ജനാര്‍ദ്ദനന്‍, രാജന്‍ ടി. ജേക്കബ്, ചാക്കോ
പി. ജോര്‍ജ്, ലിജോ ജോണ്‍ എന്നിവര്‍ അടങ്ങിയ പത്രാധിപസമിതിയുമാണ് സുവനീര്‍
തയാറാക്കിയത്. അസോസിയേഷന്റെ ഓണ്‍ലൈന്‍ പത്രം ജോസ് കാടാപ്പുറം, രാജു പള്ളത്ത്,
ജോര്‍ജ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വിച്ച്‌ഓണ്‍ ചെയ്‌തു.
അസോസിയേഷന്റെ
സ്‌കോളര്‍ഷിപ്പ് ബ്രൂക്ക്‌ലിന്‍ കോളജ് വാലിഡിക്‌ടോറിയനായ ജോഷ്വാ വര്‍ഗീസ്
കുര്യന് സമ്മാനിച്ചു.
കലാപരിപാടികള്‍ക്ക് എം.സിയായി പ്രവര്‍ത്തിച്ചത്
ഷൈനി ഷാജനാണ്. ഷൈനി ഷാജന്‍, ലൈസി അലക്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന
തിരുവാതിരകളി, മയൂര ആര്‍ട്‌സിന്റെ നൃത്തം, കാര്‍ത്തിക ഷാജിക്കൊപ്പം
ജാസി ഗിഫ്‌റ്റിന്റെ ഗാനമേള എന്നിവയോടെ
പരിപാടികള്‍ സമാപിച്ചു.