ഓണം ദാ ഇങ്ങെത്താറായി, അല്ലെങ്കില്‍ എവിടെ വരെയായി ഓണം ഒരുക്കങ്ങള്‍ എന്നു
ചോദിക്കുന്നതു കേള്‍ക്കാന്‍ നാട്ടില്‍ പോകേണ്ട ഗതികേടാ ഇവിടെ ഈ അമേരിക്കയില്‍.
കാരണം എന്താന്നു ചോദിച്ചാല്‍ ജോലിക്ക് പോയി, ക്ഷീണിച്ച് തിരികെ വന്നു
എങ്ങനെയെങ്കിലും ഒന്നു വിശ്രമിക്കണം എന്നു വിചാരിച്ചിരിക്കുമ്പോള്‍ ചിങ്ങം വന്നോ,
അത്തം ആയോ എന്നൊക്കെ അന്വേഷിക്കാന്‍ ഇവിടെ ആര്‍ക്കാ സമയം, അല്ല സമയം ഉണ്ടെങ്കിലും
ആരു മിനക്കെടാന്‍ പോകുന്നു. ഇതെന്താ ഞാന്‍ ഇങ്ങനെ ഒരെഴുത്ത് എഴുതുന്നേ
എന്നോര്‍ത്ത് ആരും നെറ്റി ചുളിക്കണ്ട. ഇതാണു ഇന്ന് തിരക്കുള്ള മനുഷ്യരുടെ (
നാട്ടിലും , വിദേശത്തും) ഓണചിന്തകള്‍. പൂക്കളവും, ഓണസദ്യയും, ഓണക്കളികളും ഒരു
ബുദ്‌ധിമുട്ടുമില്ലാതെ റെഡിമേഡ് ആയി കിട്ടുന്ന ഈ ഓണക്കാലത്ത്, ഇന്നത്തെ
ന്യൂജനറേഷന്‍ കുഞ്ഞുങ്ങള്‍ക്കു നഷ്ടമാകുന്ന തോ കുറെ നല്ല അനുഭവങ്ങള്‍,
ഓര്‍മ്മകള്‍.
നഗരത്തിലെ സംസ്‌കാരശീലങ്ങളിലും, ആവര്‍ത്തിക്കപ്പെടുന്ന
ജോലിചര്യകളിലും കുടുങ്ങി ജീവിക്കാന്‍ മറക്കുന്ന മനുഷ്യര്‍ക്കിടയില്‍ യാന്ത്രികമായ്
ഞാനും ചലിക്കുന്നു. അതു കൊണ്ട് തന്നെ ഇന്നു എന്റെ ഓണം എന്നത് , പണ്ടത്തെ ആ
പട്ടുപാവാടക്കാരിയിലേക്കു തിരികെ നടക്കാന്‍ മാത്രം അനുവദിച്ചു നല്‍കിയ കുറെ
ഓര്‍മ്മകള്‍ മാത്രമാണു.
അലിയിച്ചലിയിച്ച് ആത്മാവിലേക്ക് നുണച്ചിറക്കുന്ന
നല്ല മധുരമുള്ള മിഠായി പോലെ ആണു ബാല്യം. തിരിച്ചു ആ കഴിച്ച മിഠായി അതു പോലെ തന്നെ
വേണമെന്നു വാശി പിടിച്ചാലും കിട്ടാത്ത അത്ര നല്ല ഓര്‍മ്മകളുടെ സുന്‍ദരകാലം. അത്തരം
മിഠായിഓര്‍മ്മകളില്‍ ഇന്നും എന്നെ ചിരിപ്പിക്കുന്ന, എപ്പോഴും ഓര്‍ക്കുന്ന,
ഏഴുകടലിനക്കരെയുള്ള എനിക്ക് ഊര്‍ജ്ജവുമായി എത്തുന്ന മറക്കാനാവാത്ത ഒരോര്‍മ്മ ഇവിടെ
കുറിക്കുന്നു.
കുട്ടിക്കാലത്ത് ഓണം ഒരു ദേശീയ ഉത്സവം ആയി എല്ലാവരും
കൊണ്ടാടുമ്പോള്‍, എനിക്ക് ഓണം എന്നത് റ്റിയൂഷന്‍ സെന്ററില്‍ പോകാതെ, പഠിക്കാതെ
ബന്ധുവീടുകളിലും, കൂട്ടുകാരുമായി കറങ്ങി നടക്കുവാന്‍ ലൈസന്‍സ് കിട്ടിയ പത്തു
ദിവസത്തെ സ്വാതന്ത്യം ആയിരുന്നു. ആ പത്തു ദിവസം പഠിക്കാതെ, അങ്ങനെ അര്‍മ്മാദിച്ച്
നടക്കുന്നതിന്റെ സന്തോഷം അതൊരിക്കലും വര്‍ണ്ണിക്കാനാവാത്ത ഒരു
അനുഭൂതിയായിരുന്നു.
ഓണക്കാലത്തു ആണു ഞങ്ങളുടെ പടനിലം എന്ന ഗ്രാമപ്രദേശത്തെ എല്ലാ
ക്ലബുകാരും മല്‍സരിച്ച് വാര്‍ഷികങ്ങള്‍ നടത്തുന്ന സമയം. ഓണം അവധിക്ക് കൊഴുപ്പു
കൂട്ടുന്ന ആ ആഘോഷങ്ങള്‍ ഞങ്ങളെ പോലെയുള്ള ബാല്യമുകുളങ്ങള്‍ക്ക് ഒരു ഹരം
ആയിരുന്നു.
അതു കൊണ്ടു തന്നെ രാവിലെ പത്രം കിട്ടിയാല്‍ അതിന്റെ കൂടെ
ക്ലബിന്റെ ഓണാഘോഷപരിപാടിയുടെ നോട്ടീസ് ഉണ്ടോയെന്ന് നോക്കുന്നത് അന്നൊക്കെ
എന്റെയും അനിയന്മാരുടെയും വിനോദം ആയിരുന്നു. ഞാന്‍ ഒരു പെണ്‍കുട്ടി ആയതു കൊണ്ടു
ദൂരെയുള്ള ക്ലബിന്റെ വാര്‍ഷികങ്ങളില്‍ പോകാനോ , മല്‍സരങ്ങളില്‍ പങ്കെടുക്കാനോ
വീട്ടില്‍ നിന്നും അനുമതിയില്ലായിരുന്നു. പക്ഷേ എന്റെ അനിയന്മാര്‍ക്ക് അനുമതി
ഉണ്ടായിരുന്നു താനും. അവന്മാര്‍ അവിടെ പോയിട്ട് വന്ന് അവിടുത്തെ വിശേഷങ്ങളും,
മല്‍സരങ്ങളില്‍ കിട്ടിയ സമ്മാനവും ഒക്കെ കാണിക്കുമ്പോള്‍ എനിക്കു പോകാന്‍
പറ്റിയില്ലല്ലോയെന്ന സങ്കടം എന്നെ വല്ലാതെ അലട്ടാറുണ്ടായിരുന്നു. ഒരു ദിവസം അങ്ങനെ
സങ്കടപ്പെട്ട് ഇരിക്കുന്ന അവസരത്തില്‍, സങ്കടങ്ങള്‍ക്കു വിരാമമിട്ട് കൊണ്ടു എന്റെ
അനിയന്‍ സ്വരാജ് വീടിനടുത്തുള്ള 'ബ്രദേര്‍സ്സ് ആര്‍ട്ട്‌സ് & ക്ലബിന്റെ'
വാര്‍ഷിക ആഘോഷത്തിന്റെ നോട്ടീസും കൊണ്ട് വീട്ടിലേക്ക് വന്നു. നോട്ടീസ് വാങ്ങി
വായിച്ച് നോക്കിയപ്പോള്‍ വീടിനടുത്താണു ക്ലബ്. പക്ഷേ ക്ലബ് വീടിനടുത്താണെങ്കിലും
പോകാന്‍ അനുമതി എങ്ങനെ ഒപ്പിക്കും? മൂന്ന് തലച്ചോറുകള്‍ അനുമതി
ഒപ്പിച്ചെടുക്കുന്നതിനെ പറ്റി അഗാധമായി ചിന്തിച്ച് കൊണ്ടിരുന്നു.അപ്പോഴാണു എന്റെ
തലച്ചോര്‍ മറ്റ് ദിവസങ്ങളെക്കാള്‍ കൂടുതല്‍ ക്ഷമതയോടെ അന്നു പ്രവര്‍ത്തിച്ചതു.
`എടാ, ആ ക്ലബ് അല്ലേ നമ്മുടെ വല്ല്യച്ചന്റെ വീടിനു എതിര്‍വശത്തുള്ളതു. വല്യച്ചന്റെ
വീട്ടില്‍ പോകുവാന്നു പറഞ്ഞു പോയാലോ. അതാകുമ്പോള്‍ ആരും വേണ്ടാ എന്നു പറയില്ല`. ആ
ഐഡിയാ കൊള്ളാം എന്ന സര്‍റ്റിഫിക്കറ്റ് നല്‍കി മൂന്നു പേരും( ഞാനും സോണിയും
സ്വരാജും) ആശയം വീട്ടില്‍ അവതരിപ്പിച്ചു. ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ അച്ഛന്‍
ഇത്തിരി മസിലു പിടിക്കുന്ന കൂട്ടത്തിലും, അമ്മ ഞങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന
കൂട്ടത്തിലും ആയിരുന്നു. മസിലു പിടിച്ച് ഗൗരവത്തില്‍ നില്‍ക്കുന്ന അച്ഛനെ
നയപ്പെടുത്തിയെടുക്കാന്‍ ആദ്യം പ്രയാസപ്പെട്ടെങ്കിലും വലിയച്ചന്റെ വീട് എന്ന
സെന്റിമെന്റില്‍ അവസാനം അച്ഛന്‍ വീണു. ഓട്ടമല്‍സരത്തില്‍ ജയിച്ച ആമയെപോലെ നടക്കില്ല
എന്നു കരുതിയ ആഗ്രഹം സാധിച്ചെടുത്ത സന്തോഷത്തില്‍ അന്നേ ദിവസം തുള്ളിച്ചാടി ഞാന്‍
നടന്നു.
അത്തപ്പൂക്കളമല്‍സരം മുതല്‍ എല്ലാ പരിപാടികളിലും പങ്കെടുക്കണം എന്ന
ഉറച്ച വിശ്വാസത്തോടെ പിറ്റേ ദിവസം ഈ വിവരം അനിയന്മാരും, ഞാനും ഞങ്ങളുടെ വീടിനു
എതിര്‍വ്വശം താമസിക്കുന്ന രാജീവിനോടും, റെനിയോടും പറഞ്ഞു. രാജീവും, റെനിയും,
പെരുമാളും, അനുവും ആയിരുന്നു ബാല്യത്തില്‍ ചിരട്ടയപ്പം മുതല്‍ ക്രിക്കറ്റ് കളി വരെ
കളിക്കാന്‍ ഞങ്ങള്‍ക്ക് കമ്പനി തന്നിരുന്ന കൂട്ടുകാര്‍. ഈ കാര്യങ്ങള്‍ അവരെ പറഞ്ഞു
മനസ്സിലാക്കിയപ്പോള്‍ അവരും ഞങ്ങള്‍ക്കൊപ്പം ക്ലബില്‍ വരാം എന്നു സമ്മതം മൂളി.
അങ്ങനെ മല്‍സരങ്ങളിലെ ആദ്യ ഇനമായ അത്തപൂക്കള മല്‍സരത്തിന്റെ പ്ലാനിങ് ഞങ്ങള്‍
തുടങ്ങി. ആ പൂക്കളമല്‍സരത്തില്‍ ഇടാനുള്ള പൂക്കള്‍ തേടി ഞങ്ങള്‍ പ്രോഗ്രാമിന്റെ
തലേദിവസം അയല്‍ വീടുകള്‍ തോറും കയറി ഇറങ്ങി. ഓണത്തിനു മാത്രം പൂക്കളം ഇടുന്ന
'സ്‌മാര്‍ട്ട് അയല്‍ക്കാരുടെ' വീട്ടില്‍ നിന്നും മാത്രം ഞങ്ങള്‍ക്ക് പൂ
കിട്ടിയില്ല. മറ്റ് അയല്‍ വീടുകളായ പിള്ളവീട്ടില്‍ അയ്യത്തെ തുമ്പയും, വാലില്‍
അയ്യത്തെ എണ്ണക്കാടനും, പിന്നെ പേരറിയാത്ത മറ്റ് പല വീടുകളിലെയും പൂക്കള്‍
ഞങ്ങളുടെ പ്ലാസ്റ്റിക് കവറുകളില്‍ ഇടം പിടിച്ചു. പാടത്തെ വരമ്പിലൂടെ, കൂടെയുള്ള
ആണ്‍കുട്ടികളുടെ കൂടെ പൂക്കള്‍ പറിക്കാന്‍ പോയതെന്തിനാടീ എന്നൊരു
മുന്‍ശുണ്‌ഠിക്കാരനായ വലിയാങ്ങളയുടെ ശകാരവും അപ്രതീക്ഷിതമായി എനിക്ക് കിട്ടിയതും
അക്കാലത്താണു. ക്ലബ്‌വാര്‍ഷികത്തിനു തലേ ദിവസം പറിച്ചു കൊണ്ടു വന്ന പൂക്കള്‍ എല്ലാം
തരം തിരിച്ച് , പല ന്യൂസ്‌പേപ്പറുകളില്‍ നിരത്തിയിട്ട് വെള്ളം തളിച്ച് ഞങ്ങളുടെ
വീടിന്റെ ഹാളില്‍ വെയ്‌ക്കും.പിന്നെ ചീരയിലയും, ചീനിയിലയും കുത്തിയിരുന്നു അരിയും.
അന്നു രാത്രിയില്‍ ഉറക്കം എന്നോട് പിണങ്ങി മാറുകയും ,പിറ്റേദിവസത്തെ പരിപാടികള്‍
മാത്രം മനസ്സില്‍ ഓര്‍ത്ത് ഞാന്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞു കിടക്കുകയും
ചെയ്യും. രാവിലെ കുളിച്ചു റെഡിയായി, പട്ടുപാവാടയൊക്കെയിട്ട് , ഒരുക്കി വെച്ച
പൂക്കളും പെറുക്കി കെട്ടി അണ്‍ജംഗ സംഘം ക്ലബിലേക്ക്
യാത്രയാകും.
വലിയച്ഛന്റെ വീട്ടിലൊക്കെ കയറി വലിയമ്മച്ചിയോടു വര്‍ത്തമാനോം
പറഞ്ഞു ആ വീടിന്റെ വാതില്‍ക്കല്‍ ഇരുന്ന് കൊണ്ട് മുറ്റത്തേക്കു നോക്കി ഇരിക്കും.
ഇപ്പോള്‍ തോന്നും ഇതുങ്ങളു ക്ലബിന്റെ വാര്‍ഷികത്തിനു പോയിട്ട് മുറ്റോം
നോക്കിയിരുപ്പാണോന്ന്.. അല്ല, ആ മുറ്റത്തിരുന്നു നോക്കിയാല്‍ കാണാം ക്ലബ്ബും,
സിഗ്‌നല്‍ തരുന്ന കൂട്ടുകാരെയും. മൈക്കും ബഹളവും പാട്ടും ഒക്കെ കേട്ട്
തുടങ്ങുമ്പോള്‍ പതുക്കെ ഞങ്ങള്‍ വീടിനെതിരെയുള്ള റോഡ് ക്രോസ് ചെയ്‌ത്
സ്ഥലത്തെത്തും.. പൂക്കളത്തിനു പറ്റിയ സ്‌ഥലം കണ്ടു പിടിച്ച് അതിനു ചുറ്റും കൊണ്ടു
വന്ന പൂക്കള്‍ അടങ്ങിയ കവര്‍ നിരത്തി വെയ്‌ക്കും. പിന്നെ അണ്‍ജുപേരും കൂടി പൂക്കളം
തീര്‍ക്കാന്‍ തുടങ്ങും. 2 മണിക്കൂര്‍ കഴിഞ്ഞു ഫലം അറിയാന്‍ ആയി മൈക്കിലേക്കു നോക്കി
വാ പൊളിച്ചങ്ങനെ ഇരിക്കും. ഗണപതിക്കു വെച്ചതു കാക്ക കൊണ്ടു പോയ്യില്ല എന്നു പറേണ
പോലേ അന്നു തൊട്ട് തുടര്‍ച്ചയായി മൂന്നു തവണ ഞങ്ങള്‍ ആയിരുന്നു
പൂക്കളമല്‍സരവിജയികള്‍ . അതു കഴിഞ്ഞ് വരുന്ന റൊട്ടികടി, കുപ്പിയില്‍ വെള്ളം
നിറയ്‌ക്കല്‍, പുഞ്ചിരി മല്‍സരം; ഇത്യാദി മല്‍സരങള്‍ക്കും 5 അംഗ പട മുന്നില്‍
ഉണ്ടാകും. ചിലര്‍ വിജയിക്കും, ചിലര്‍ പരാജയപ്പെടും. ആ ഓണവാര്‍ഷികത്തിലാണു ഒരു വലിയ
അബദ്‌ധം വെള്ളംകുടിമല്‍സരരൂപത്തില്‍ എന്റെ മുന്നില്‍ അവതരിച്ചതു. കൊച്ചു
ഗ്ലാസ്സിലാകും വെള്ളം കുടിക്കുന്നതെന്നോര്‍ത്ത് ഞാന്‍ വെള്ളംകുടി മല്‍സരത്തില്‍
പങ്കെടുക്കാന്‍ തീരുമാനിച്ചു. പക്ഷേ മല്‍സരത്തിനു കൊണ്ട് വന്ന വലിയസ്റ്റീല്‍
ഗ്ലാസ് കണ്ടപ്പോഴേ എന്റെ കൃഷ്‌ണമണികള്‍ എന്തോ പതിവിലും തള്ളി വെളിയിലേക്കു വന്നു.
എങ്ങനെയൊക്കെയൊ മനസ്സില്‍ വാശി പിടിച്ച് മല്‍സരിച്ചു ഒന്നാം സമ്മാനം കരസ്ഥമാക്കി.
പരിപാടി കഴിഞ്ഞ ഉടനെ തന്നെ അവിടെ നിന്നും ഒരു മുങ്ങ് മുങ്ങേണ്ട അവസ്ഥയിലായിരുന്നു
ഞാന്‍. പിന്നീടുള്ള കാര്യങ്ങള്‍ റോഡിനരികിലായിരുന്നു നടന്നത്. ഓരം
ചേര്‍ന്നിരുന്ന് 'കുടിച്ചവെള്ളമിറക്കല്‍ മല്‍സരം' ഞാന്‍ ഭംഗിയായി നടത്തി.
ഓക്കാനിച്ച്, ഓക്കാനിച്ച് തളര്‍ന്ന, സമ്മാനമില്ലാത്ത ആ മല്‍സരത്തിനൊടുവില്‍
കിട്ടിയ തലവേദനയുടെ കാഠിന്യം കൊണ്ട് കിട്ടിയ സമ്മാനങ്ങള്‍ വാങ്ങാന്‍ നില്‍ക്കാതെ
വീട്ടിലേക്ക് ഓടിയ ക്ലൈമാക്‌സില്‍ തീര്‍ക്കേണ്ടി വന്നു ആ ഓണം. ആ ഓര്‍മകളും,
അന്നത്തെ ആ ക്ലബ്ബും, കൂട്ടുകാരും ഉള്ള നല്ലോണംഇനിയൊരിക്കലും എനിക്ക്
കിട്ടില്ല.പക്ഷേ, ഇന്നും ആ ഓര്‍മകള്‍ ഓണദിവസങ്ങളില്‍ എന്നിലേക്ക്
വിരുന്നിനെത്തുമ്പോള്‍ അലിയിച്ചിറക്കിയ ആ മിഠായി ബാല്യം ഒന്ന് കൂടി
കിട്ടിയെങ്കില്‍ എന്ന് കൊതിക്കാറൂണ്ട് !!
സോയ, യു.എസ്.എ