Image

യാത്രയ്‌ക്കിടയിലെ സ്‌നേഹസ്‌പര്‍ശങ്ങള്‍ (ലേഖനം- രചന: സുനില്‍ എം എസ്‌)

Published on 04 September, 2015
യാത്രയ്‌ക്കിടയിലെ സ്‌നേഹസ്‌പര്‍ശങ്ങള്‍ (ലേഖനം- രചന: സുനില്‍ എം എസ്‌)
`ഓ, ഷുനില്‍ ദാ'

ആ വിളി എനിക്കുള്ളതല്ലെന്നു കരുതി ഞാന്‍ പ്ലാറ്റ്‌ഫോമിലൂടെ തിരക്കിട്ടു നടന്നു.

ഷിംലയില്‍ നിന്ന്‌ ഏകദേശം അരമണിക്കൂര്‍ നേരത്തെ ബസ്സുയാത്രയ്‌ക്കകലെയുള്ള കുഫ്രിയില്‍പ്പോയി തിരികെ വന്നതായിരുന്നു ഞാന്‍. ഉച്ച കഴിഞ്ഞിരുന്നു. രാവിലെ കഴിച്ചിരുന്ന വിനീതമായ പ്രാതല്‍ കുഫ്രിയിലെ മഞ്ഞു മൂടിയ കുന്നിന്‍ ചെരിവുകളില്‍ ഉത്സാഹത്തോടെ ഓടി നടക്കുന്നതിനിടയിലെപ്പോഴോ ദഹിച്ചുപോയിരുന്നു. റെസ്‌റ്റോറന്റുകളുണ്ടായിരുന്നതു കുന്നിന്‍ മുകളിലായിരുന്നു. വിശപ്പിന്റെ കാര്യമോര്‍മ്മ വന്നപ്പോഴേയ്‌ക്ക്‌ കുന്നിന്‍ ചെരിവിലെ മഞ്ഞിലൂടെ അങ്ങു താഴേയ്‌ക്കിറങ്ങിപ്പോന്നുകഴിഞ്ഞിരുന്നു. മഞ്ഞിലോടിത്തളര്‍ന്ന കാലുകളുമായി വീണ്ടും കുന്നിന്‍ മുകളിലേയ്‌ക്കു കയറിച്ചെല്ലുക ബുദ്ധിമുട്ടായിത്തോന്നി.

തന്നെയുമല്ല, ടൂറിസ്റ്റുകള്‍ മാത്രം ചെന്നെത്തുന്ന കുഫ്രി പോലുള്ള സ്ഥലങ്ങളിലെ സ്റ്റാളുകളിലെ നിരക്കുകളെല്ലാം `ബ്ലേഡു' നിലവാരത്തിലുള്ളതായിരിയ്‌ക്കും. നിരക്കെത്ര ഉയര്‍ന്നതായാലും പ്രശ്‌നമില്ലാത്ത ടൂറിസ്റ്റുകളായിരിയ്‌ക്കും അവിടങ്ങളില്‍ തിങ്ങിക്കൂടുന്നത്‌. കുഫ്രിയിലവര്‍ ധാരാളമുണ്ടായിരുന്നു താനും. കുന്നിനുമുകളിലുള്ള റെസ്‌റ്റോറന്റുകള്‍ക്കു മുന്നിലെ തിരക്ക്‌, താഴെ നിന്നുകൊണ്ടു തന്നെ ഞാന്‍ കണ്ടിരുന്നു. ഉത്തരേന്ത്യന്‍ പര്യടനത്തിന്റെ ചെലവു കഴിയുന്നത്ര കുറയ്‌ക്കണമെന്നു നിശ്ചയിച്ചിരുന്ന എനിയ്‌ക്കു നിരക്കുകള്‍ പ്രശ്‌നമായിരുന്നു. കുന്നു വീണ്ടും കയറിച്ചെന്ന്‌ `ബ്ലേഡി'ല്‍ തല വച്ചുകൊടുക്കണമോയെന്നു സംശയിച്ചു നില്‍ക്കുന്നതിനിടയില്‍ ഷിംലയ്‌ക്കുള്ള ബസ്സു കയറ്റം കയറി, വളവുകള്‍ തിരിഞ്ഞെത്തി. കുറഞ്ഞ നിരക്കില്‍, താരതമ്യേന മെച്ചപ്പെട്ട ആഹാരം ഷിംലയില്‍ക്കിട്ടും. ഓടിച്ചെന്നു ബസ്സില്‍ക്കയറി.

ഷിംലയില്‍ മടങ്ങിയെത്തിയപ്പോഴേയ്‌ക്ക്‌ വിശപ്പു കലശലായി. റെയില്‍വേസ്‌റ്റേഷനു സമീപം തന്നെ ബസ്സിറങ്ങി നേരേ പ്ലാറ്റ്‌ഫോമിലേയ്‌ക്കു നടന്നു. അക്കാലത്ത്‌, അതായത്‌ എഴുപത്തൊമ്പതില്‍, റെയില്‍വേസ്‌റ്റേഷനുകളിലെ വെജിറ്റേറിയന്‍ റെസ്‌റ്റോറന്റുകള്‍ക്ക്‌ രണ്ടു മൂന്നു ഗുണങ്ങളുണ്ടായിരുന്നു. ഒന്നാമത്‌, അവിടങ്ങളിലെ ആഹാരം ഉപദ്രവകാരിയായിരുന്നില്ല. രണ്ടാമത്‌, നിരക്കു കുറവായിരുന്നു. മൂന്നാമത്‌, അളവില്‍ കുറവുണ്ടായിരുന്നുമില്ല. കേരളത്തിലെ ചില ഹോട്ടലുകളിലെ ഇഡ്ഡലിയുടെ കനം ഇടയ്‌ക്കിടെ കുറയുന്നതാണോര്‍ത്തു പോകുന്നത്‌. കാറ്റില്‍പ്പറക്കുന്ന ഇഡ്ഡലിയായിരിയ്‌ക്കും പല ഹോട്ടലുകളിലും! അത്തരം കുഴപ്പങ്ങള്‍ അക്കാലത്തു സ്‌റ്റേഷനുകളിലെ വെജിറ്റേറിയന്‍ റെസ്‌റ്റോറന്റുകളിലുണ്ടായിരുന്നില്ല.

അങ്ങനെ, വെജിറ്റേറിയന്‍ റെസ്‌റ്റോറന്റ്‌ അന്വേഷിച്ചുകൊണ്ട്‌, ഷിംല റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ തിരക്കിട്ടു നടക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ്‌, `ഓ, ഷുനില്‍ ദാ' എന്ന വിളി അകലെ നിന്നു കേട്ടത്‌.

ഷിംലയിലേയ്‌ക്കുള്ള എന്റെ പ്രഥമ സന്ദര്‍ശനമായിരുന്നു അത്‌. ഷിംലയിലുള്ള ആര്‍ക്കും എന്നെ പരിചയമില്ല. എനിയ്‌ക്കവരേയും. അതുകൊണ്ട്‌, `ഓ, ഷുനില്‍ ദാ' എന്നുള്ള വിളി കേട്ടെങ്കിലും, അതു മറ്റേതെങ്കിലുമൊരു സുനിലിനുള്ളതായിരിയ്‌ക്കും എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി, ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ, വിശപ്പു മൂലമുള്ള ധൃതിയില്‍, മുന്നോട്ടു നടക്കുകയായിരുന്നു. അപ്പോഴാണ്‌ ആരോ ഒരാള്‍ പുറകില്‍ നിന്നോടിവന്ന്‌ എന്റെ കൈയില്‍ക്കയറിപ്പിടിച്ചത്‌.

ഞാന്‍ തിരിഞ്ഞുനോക്കി. ഭൈട്ടി! ഇന്നലെ, കല്‍ക്കയില്‍ നിന്നു ഷിംലയ്‌ക്കുള്ള യാത്രയ്‌ക്കിടയില്‍ എന്റെ മടിത്തട്ടു ചവിട്ടിമെതിച്ച ബംഗാളിക്കുട്ടികളിലൊരാള്‍. അവന്റെ ഇളം മുഖത്തു വിരിഞ്ഞിരുന്ന മന്ദഹാസത്തിലെ പ്രകാശം എന്റെ ഉള്ളിലെവിടെയൊക്കെയോ സ്‌പര്‍ശിച്ചു.

ഭൈട്ടി പ്ലാറ്റ്‌ഫോമിലെ ഒരിടത്തേയ്‌ക്കു ചൂണ്ടിക്കാണിച്ചു. ബംഗാളിക്കൂട്ടം മുഴുവന്‍ അവിടെയുണ്ടായിരുന്നു. അവരിലെ മുതിര്‍ന്ന ഒരാളുടേതായിരുന്നു ആദ്യം കേട്ടിരുന്ന വിളി. അദ്ദേഹമെന്നെ മാടിവിളിച്ചുകൊണ്ട്‌, ഉറക്കെ ക്ഷണിച്ചു, `ഷുനില്‍ ദാ, ആഷുന്‍, ആഷുന്‍'.

അല്‌പം മുമ്പു കേട്ട വിളിയും എനിയ്‌ക്കുള്ളതു തന്നെയായിരുന്നെന്ന്‌ അപ്പോഴാണെനിയ്‌ക്കു മനസ്സിലായത്‌. ഭൈട്ടിയുടെ കൈ പിടിച്ചുകൊണ്ടു ഞാനവരുടെ അടുത്തേയ്‌ക്കു നടക്കുമ്പോളോര്‍ത്തു, ഇവരെന്നെ മറന്നിട്ടില്ലല്ലോ. ഒരു കുളിര്‍മ്മയനുഭവപ്പെട്ടു.

പ്ലാറ്റ്‌ഫോമില്‍ നിരത്തിയിട്ടിരുന്ന ചാക്കുകെട്ടുകളിലൊന്നിലേയ്‌ക്കു ചൂണ്ടിക്കൊണ്ട്‌ കൂട്ടത്തിലെ മുതിര്‍ന്ന പുരുഷന്മാരിലൊരാള്‍ എന്നെ ഇരിയ്‌ക്കാന്‍ ക്ഷണിച്ചു. `സുരേന്ത' എന്നാണു മറ്റുള്ളവര്‍ അദ്ദേഹത്തെ ട്രെയിനില്‍ വച്ചു വിളിയ്‌ക്കുന്നതു കേട്ടിരുന്നത്‌. `സുരേന്‍ ദാ' എന്നായിരുന്നിരിയ്‌ക്കണം. സംഘത്തിലെ മറ്റംഗങ്ങള്‍, വനിതകളുള്‍പ്പെടെ, എന്നെ നോക്കി സൌഹൃദഭാവത്തില്‍ ചിരിച്ചു. അവര്‍ക്കറിയാവുന്ന മുറി ഹിന്ദിയില്‍ കുശലപ്രശ്‌നം നടത്തി.

എന്റെ പേര്‌ ഇവരെങ്ങനെ മനസ്സിലാക്കി! ഞാനത്ഭുതപ്പെട്ടു പോയി. `ആപ്‌കോ മേരാ നാം കൈസേ മാലൂം ഹോ ഗയാ?' ഞാന്‍ ചോദിച്ചു.

`ആപ്‌കേ ബാഗ്‌ പര്‍ ഥാ.' സുരേന്‍ ദാ വിശദീകരിച്ചു.

ഇംഗ്ലീഷില്‍, നല്ല വലിപ്പത്തിലായിരുന്നു, ഞാനെന്റെ പേരും മേല്‍വിലാസവും എയര്‍ബാഗുകളില്‍ എഴുതിവച്ചിരുന്നത്‌. ബാഗുകള്‍ യാത്രയുടെ കൂടുതല്‍ സമയവും ബംഗാളിക്കൂട്ടത്തിന്റെ സംരക്ഷണയിലുമായിരുന്നല്ലോ. സ്‌റ്റേഷനില്‍ നിന്നു കുറച്ചകലെ, പതിമ്മൂന്നു രൂപ വാടകയ്‌ക്ക്‌ തലേന്നു വൈകുന്നേരമെടുത്തിരുന്ന ഹോട്ടല്‍ മുറിയില്‍ എയര്‍ബാഗുകള്‍ വച്ചു പൂട്ടിയ ശേഷമാണ്‌ രാവിലേ തന്നെ കുഫ്രിയിലേയ്‌ക്കു പോകാന്‍ ഞാനിറങ്ങിയിരുന്നത്‌.

ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ അവരെന്റെ മുഖത്തെ ക്ഷീണം ശ്രദ്ധിച്ചിരുന്നിരിയ്‌ക്കണം. ഒരു ദീദി ഒരിലയില്‍ ചൂടാറാത്ത ചപ്പാത്തിയും ദാളും കൊണ്ടു വന്നു. `ആപ്‌ ഖായിയേ'.

സ്‌നേഹപൂര്‍വ്വമുള്ള ആ ക്ഷണം നിരസിയ്‌ക്കാനെനിയ്‌ക്കായില്ല. നല്ല വിശപ്പു മൂലം വെജിറ്റേറിയന്‍ റെസ്‌റ്റോറന്റ്‌ അന്വേഷിച്ചു നടക്കുകയുമായിരുന്നല്ലോ. തേടിയ വള്ളിതന്നെ കാലില്‍ച്ചുറ്റി! ആഹാരത്തിനു മുമ്പു കൈകഴുകണമെന്ന നിബന്ധനപോലും ഞാന്‍ മറന്നു. ചൂടന്‍ ചപ്പാത്തിയും ദാളും ആര്‍ത്തിയോടെ കഴിച്ചുകൊണ്ടിരിയ്‌ക്കുമ്പോള്‍ ആരോ ക്ഷമാപണസ്വരത്തില്‍ പറഞ്ഞു, `യേ ബച്ചോം നേ കല്‍ ആപ്‌കോ ബഹുത്ത്‌ തംഗ്‌ കിയാ ഥാ. വെരി സോറി.'

തലേന്നുച്ചയ്‌ക്കു കല്‍ക്കയില്‍ നിന്നു ഷിംലയ്‌ക്കുള്ള നാരോ ഗേജ്‌ ട്രെയിനില്‍ കയറിയപ്പോള്‍ കമ്പാര്‍ട്ടുമെന്റില്‍ തീരെ തിരക്കുണ്ടായിരുന്നില്ല. ഹിമാലയത്തില്‍പ്പെട്ട ശിവാലിക്‌ പര്‍വ്വതങ്ങള്‍ക്കിടയിലൂടെയും നിരവധി തുരങ്കങ്ങള്‍ക്കുള്ളിലൂടെയുമുള്ള ആ യാത്ര ശരിയ്‌ക്കാസ്വദിയ്‌ക്കണമെങ്കില്‍ ജനലിനരികില്‍ത്തന്നെയിരിയ്‌ക്കണം. ഇച്ഛിച്ച പോലെ, ജനലരികിലുള്ളൊരു സീറ്റു തന്നെ കിട്ടി. സന്തോഷത്തോടെ ഇരിപ്പുറപ്പിച്ചു. എയര്‍ബാഗുകള്‍ രണ്ടും സീറ്റിനടിയില്‍, കാലുകള്‍ കൊണ്ടെപ്പോഴും പരിശോധിച്ചു തൃപ്‌തിപ്പെടാവുന്ന വിധത്തില്‍ വച്ചു.

പക്ഷേ, ആ ശാന്തത നീണ്ടു നിന്നില്ല. ഒരു വലിയ ആള്‍ക്കൂട്ടം കോലാഹലത്തോടെ വന്നു കയറി. വിവിധ വലിപ്പത്തിലുള്ള കുറേ ചാക്കുകെട്ടുകളുണ്ടായിരുന്നു അവരുടെ പക്കല്‍. ബംഗാളിക്കുടുംബങ്ങളുടെ ഒരു സംഘമായിരുന്നു അത്‌. എന്റേതുള്‍പ്പെടെ, അടുത്തടുത്ത പല ക്യാബിനുകളും അവര്‍ കൈയ്യടക്കി.

നമ്മുടെ കൊച്ചിചെന്നൈഡല്‍ഹി ബ്രോഡ്‌ഗേജ്‌ ട്രെയിനുകളോടുന്നത്‌ നാലേമുക്കാലടി വീതിയുള്ള പാളത്തിലാണ്‌. വീതി കൂടിയ പാളത്തിലോടുന്നതായതുകൊണ്ട്‌ ആ ട്രെയിനുകളുടെ ബോഗികള്‍ വലുതാണ്‌; അവയ്‌ക്കുള്ളില്‍ ഇടവും ധാരാളം. എന്നാല്‍, കല്‍ക്കയില്‍ നിന്നു ഷിംലയ്‌ക്കുള്ള ട്രെയിനോടുന്ന പാളത്തിനു രണ്ടരയടി വീതി മാത്രമേയുള്ളു. കമ്പാര്‍ട്ടുമെന്റിനകത്ത്‌ ഇടം തീരെക്കുറവ്‌. മീറ്റര്‍ ഗേജ്‌ ബോഗികളേക്കാള്‍ ഇടുങ്ങിയത്‌. രണ്ടടി വീതി മാത്രമുള്ള, സിലിഗുഡി?ഡാര്‍ജിലിംഗ്‌ നാരോ ഗേജുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രം ഒരല്‌പം ഭേദം.

ചെറിയ ബോഗികളായിരുന്നതുകൊണ്ട്‌ ഷിംല ട്രെയിനില്‍ സീറ്റുകളുടെ മുകളില്‍ ലഗ്ഗേജ്‌ കാരിയറുണ്ടായിരുന്നില്ല. എല്ലാ സീറ്റുകളുടെ മുന്നിലും ഇടയിലും അടിയിലുമെല്ലാമുള്ള ഇടം മുഴുവന്‍ ബംഗാളിക്കൂട്ടം ചാക്കുകെട്ടുകള്‍കൊണ്ട്‌, അക്ഷരാര്‍ത്ഥത്തില്‍, കുത്തി നിറച്ചു. അവയില്‍ച്ചില കെട്ടുകള്‍ എന്റെ കാലുകളിന്മേല്‍ ചാരിയിരുന്നു. എനിയ്‌ക്ക്‌ എഴുന്നേല്‍ക്കുക പോയിട്ട്‌, കാലൊന്നനക്കാന്‍ പോലും വയ്യാതായി.

ബംഗാളിക്കൂട്ടത്തില്‍ ചെറു കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെയുണ്ടായിരുന്നു. പകുതിയിലേറെയും വനിതകള്‍. കുട്ടികളില്‍ച്ചിലര്‍ എന്റേയും ജനലിന്റേയും ഇടയില്‍ നുഴഞ്ഞു കയറി. നിമിഷങ്ങള്‍ക്കകം ജനലരികിലുള്ള സീറ്റ്‌ എനിയ്‌ക്കു നഷ്ടപ്പെട്ടു.

ചാക്കുകെട്ടുകളുടെ തള്ളിക്കയറ്റത്തിനിടയില്‍ എന്റെ എയര്‍ബാഗുകള്‍ക്കു സ്ഥാനചലനമുണ്ടായി. സീറ്റിനടിയില്‍ ഭദ്രമായി വച്ചിരുന്ന ബാഗുകള്‍ അല്‌പം കഴിഞ്ഞു ഞാന്‍ നോക്കിയപ്പോള്‍ അവിടെയുണ്ടായിരുന്നില്ല. പകരം അവിടേയും ചാക്കുകെട്ടുകള്‍ തന്നെ. എന്റെ പരിഭ്രമം കണ്ട്‌ ബംഗാളിക്കൂട്ടത്തിലൊരാള്‍ എന്റെ തോളത്തു തോണ്ടി, നടുവിലുള്ള വഴിയ്‌ക്കപ്പുറത്തെ ജനലിനടുത്തുണ്ടായിരുന്ന ചാക്കുകെട്ടുകള്‍ക്കു മുകളിലേയ്‌ക്കു ചൂണ്ടിക്കാണിച്ചു. എന്റെ ബാഗുകള്‍ രണ്ടും ചാക്കുകെട്ടുകളുടെ മുകളില്‍ കയറിയിരിയ്‌ക്കുന്നു! വെണ്ടയ്‌ക്കാ അക്ഷരത്തില്‍ അവയിലെഴുതിവച്ചിരുന്ന എന്റെ പേരും മേല്‍വിലാസവും വ്യക്തമായി കാണുകയും ചെയ്യാം.

ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ പണവും ടിക്കറ്റും എപ്പോഴും എന്നോടൊപ്പം തന്നെ, എന്നു വച്ചാല്‍, എന്റെ ശരീരത്തില്‍ത്തന്നെ, ഉണ്ടാകും. അവ ബാഗുകളില്‍ വയ്‌ക്കാറില്ല. ലഗ്ഗേജ്‌ മുഴുവനും നഷ്ടപ്പെട്ടാല്‍പ്പോലും സുരക്ഷിതമായി വീട്ടില്‍ മടങ്ങിയെത്താന്‍ പണവും ടിക്കറ്റും മതിയാകും. ഈ രണ്ട്‌ എയര്‍ബാഗുകളിലും വിലപ്പെട്ടതൊന്നുമുണ്ടായിരുന്നില്ല. അവ നഷ്ടപ്പെട്ടാല്‍ അല്‌പം ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്നതൊഴികെ, ഗുരുതരപ്രശ്‌നങ്ങള്‍ക്കൊന്നും അതിടവരുത്തുകയില്ല.

ഒരു ബാഗില്‍ എന്റെ വിനീതനായ ക്യാമറയുണ്ടായിരുന്നു: ആഗ്‌ഫാ ക്ലിക്‌ ത്രീ. ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌. ലോഡു ചെയ്‌ത ക്യാമറ. ഷൂട്ടു ചെയ്‌തതും ചെയ്യാത്തതുമായ ഏതാനും റോള്‍ ഫിലിമുകളും ബാഗിലുണ്ടായിരുന്നു. ട്രെയിന്‍ ചലിയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ ബാഗില്‍ നിന്നു ക്യാമറ പുറത്തെടുത്ത്‌ ഇടയ്‌ക്കിടെ ക്ലിക്കു ചെയ്യാനായിരുന്നു പ്ലാന്‍. ഞാനോരോ മിനിറ്റിലും തല തിരിച്ച്‌, എയര്‍ബാഗുകളുടെ നേരേ നോക്കിക്കൊണ്ടിരുന്നു. ബാഗുകളെപ്പറ്റിയുള്ള എന്റെ വേവലാതി കണ്ട്‌, ബംഗാളിക്കൂട്ടത്തിലെ ഒരു വനിത എന്റെ ബാഗുകള്‍ തൊട്ട്‌ `ഇവ ഇവിടെ സുരക്ഷിതം, ഒട്ടും ഭയപ്പെടേണ്ട' എന്നാംഗ്യം കാണിച്ചു. ബാഗുകള്‍ സുരക്ഷിതമായിരിയ്‌ക്കുന്നതു തന്നെ വലിയ ആശ്വാസം. യാത്രയ്‌ക്കിടയിലെ ഫോട്ടോഷൂട്ടു ഞാന്‍ വേണ്ടെന്നും വച്ചു.

തമിഴരാണ്‌ ഏറ്റവുമധികം വര്‍ത്തമാനം പറയുന്ന ജനത എന്നാണു ഞാന്‍ അതുവരെ കരുതിയിരുന്നത്‌. ചെന്നൈയില്‍ താമസിച്ചിരുന്ന കാലത്തു രൂപം കൊണ്ട തോന്നലായിരുന്നു അത്‌. ഷിംലയ്‌ക്കുള്ള അന്നത്തെയാ യാത്രയോടെ സംസാരത്തിന്റെ കാര്യത്തില്‍ ബംഗാളികളുടെ മുന്നില്‍ തമിഴര്‍ ഒന്നുമല്ലെന്നു തോന്നിപ്പോയി. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരേ പോലെ സംഭാഷണപ്രിയരായിരുന്നു. വനിതകളായിരുന്നു കൂടുതല്‍ വാചാലര്‍. ആറു മണിക്കൂര്‍ യാത്രയ്‌ക്കിടയില്‍ ഒരാളെങ്കിലും അല്‌പനേരമെങ്കിലും നിശ്ശബ്ദമായി ഇരുന്നില്ല. പത്തിരുപതുപേര്‍ ഒരേ സമയം വര്‍ത്തമാനം പറഞ്ഞാലെങ്ങനെയുണ്ടാകും! അതും വ്യത്യസ്‌ത ക്യാബിനുകളിലിരുന്നവര്‍ തമ്മില്‍, അന്യരുടെ ശിരസ്സുകള്‍ക്കു മുകളിലൂടെ, ഉച്ചത്തില്‍!

നിന്നു തിരിയാനനുവദിയ്‌ക്കാത്ത വിധം കുത്തിനിറച്ചിരിയ്‌ക്കുന്ന ചാക്കുകെട്ടുകളും, തിക്കിത്തിരക്കുന്ന കുട്ടികളും, സദാ ചിലച്ചുകൊണ്ടിരിയ്‌ക്കുന്ന മുതിര്‍ന്നവരും! ഒരു സാധാരണ ട്രെയിന്‍ യാത്ര അസഹ്യമായിത്തീരാന്‍ ഇവ ധാരാളം. പക്ഷേ, കല്‍ക്കയില്‍ നിന്നു ഷിംലയിലേയ്‌ക്കുള്ള ട്രെയിന്‍യാത്ര മറ്റു യാത്രകളെപ്പോലുള്ളതല്ല. കല്‍ക്ക വിട്ടതോടെ പുറത്തെ പ്രകൃതിദൃശ്യങ്ങളുടെ മാസ്‌മരികതയില്‍ മറ്റുള്ളവരോടൊപ്പം ഞാനും മയങ്ങിപ്പോയി. കിലോമീറ്ററുകള്‍ കഴിയുന്തോറും നാമുയര്‍ന്നുയര്‍ന്നു പോകുന്നതു അനുഭൂതിയുണര്‍ത്തുന്നൊരു കാര്യമാണ്‌. ചക്രവാളം ക്രമേണ വിസ്‌തൃതമാകുകയും, ലോകം മുഴുവനും സ്ലോമോഷനില്‍ ദൃശ്യമാകുകയും ചെയ്യുന്ന പ്രതീതി. അന്തരീക്ഷം സുഖശീതളമാവുകയും ചെയ്യുന്നു.

കല്‍ക്കയ്‌ക്കും ഷിംലയ്‌ക്കുമിടയില്‍ നിരവധി തുരങ്കങ്ങളുണ്ട്‌. തുരങ്കത്തോടടുക്കുമ്പോള്‍ കമ്പാര്‍ട്ടുമെന്റിലെ ലൈറ്റുകള്‍ തെളിയുന്നു. അതോടെ ബംഗാളിക്കൂട്ടം ഉദ്വേഗഭരിതരാകുന്നു. ആദ്യത്തെ ഏതാനും തുരങ്കങ്ങളെ അവര്‍, പ്രായഭേദമെന്യേ, ആഹ്ലാദാരവത്തോടെ എതിരേറ്റു. ആദ്യത്തെ തുരങ്കം കഴിഞ്ഞപ്പോള്‍, എന്റെ മടിയിലുമുണ്ട്‌ ഒരു കുട്ടി! അത്‌ ഈ ഭൈട്ടിയായിരുന്നു.

നൂറിലേറെ ടണലുകളാണു വഴിയിലുണ്ടായിരുന്നത്‌. തുരങ്കങ്ങളെത്തിയപ്പോളൊക്കെ ജനലിനടുത്തിരുന്ന മുതിര്‍ന്ന കുട്ടികളുടെ ശിരസ്സിനു മുകളിലൂടെ അവ കാണാനായി ഭൈട്ടി എന്റെ മടിത്തട്ടു ചവിട്ടിമെതിച്ചു. ഭൈട്ടി ഇറങ്ങിപ്പോയപ്പോഴൊക്കെ മറ്റേതെങ്കിലും കുട്ടി അവര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഇരിപ്പിടമെന്ന പോലെ, അധികാരപൂര്‍വ്വം, എന്റെ മടിയില്‍ കയറിയിരുന്നു.

കുറേയേറെ ടണലുകള്‍ കഴിഞ്ഞ്‌, ജനത്തിന്റെ ആകാംക്ഷ കുറഞ്ഞപ്പോള്‍ ഭൈട്ടി എന്റെ മടിയിലിരുന്ന്‌ ഉറക്കം പിടിച്ചു. അന്ന്‌ അവിവാഹിതനായിരുന്ന എന്റെ നെഞ്ചില്‍ തലചായ്‌ച്ചുറങ്ങിയ ആദ്യത്തെ കുട്ടി ഭൈട്ടിയെന്ന, ഒരു മുന്‍പരിചയവുമില്ലാത്ത, ഈ ബാംഗാളിക്കുട്ടിയായിരുന്നു. അവനെന്റെ നെഞ്ചില്‍ തലചായ്‌ച്ചുറങ്ങുന്നതു കണ്ട്‌ വനിതകള്‍ പരസ്‌പരം, `ദേഖ്‌, ഭൈട്ടി സോ ഗയാ' എന്നു പറയുന്നുണ്ടായിരുന്നു.

ഞാനന്നു ശിശുപ്രിയനായിരുന്നില്ല. കുട്ടികളും ചാക്കുകളും കോലാഹലവും; ഞാന്‍ പ്രതിഷേധിച്ചില്ലെങ്കിലും, എനിയ്‌ക്ക്‌ അലോസരം തോന്നിയിരുന്നു. ഇടയ്‌ക്കെങ്കിലും ആ അലോസരമെന്റെ മുഖത്തു പ്രതിഫലിച്ചു കാണണം. ഞാന്‍ നിശ്ശബ്ദമായി സഹിച്ചുകൊണ്ടിരുന്ന `പീഡനം' കുറേക്കഴിഞ്ഞപ്പോളെങ്കിലും ബംഗാളിക്കൂട്ടത്തിലെ ചില വനിതകളുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഭൈട്ടിയേയും മറ്റു കുട്ടികളേയും കര്‍ക്കശമായി ശാസിച്ചു. എന്നാല്‍, കുട്ടികളാ ശാസന ശ്രദ്ധിച്ചതു പോലുമില്ല.

കുട്ടികള്‍ ചാക്കുകെട്ടുകളുടെ മുകളിലൂടെ കുതികുത്തി മറിയുകയും, വീതികുറഞ്ഞ ഇടനാഴിയിലൂടെ അപകടകരമാം വിധം അങ്ങോട്ടുമിങ്ങോട്ടുമോടുകയും ചെയ്‌തുകൊണ്ടിരുന്നു. കുട്ടികളുടെ നേരേയുള്ള ശകാരവര്‍ഷം ഇടയ്‌ക്കിടെ നടന്നെങ്കിലും, അതൊരിയ്‌ക്കലും ശാരീരികപീഡനത്തിലേയ്‌ക്കെത്തിയില്ല. ബംഗാളിക്കൂട്ടത്തിലെ മുതിര്‍ന്ന പുരുഷന്മാരുടെ ക്ഷമാശക്തി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അവര്‍ അക്ഷോഭ്യരായിരുന്നു.

ട്രെയിന്‍ ഷിംലയിലെത്തിയപ്പോള്‍ ഇരുട്ടാകാറായിരുന്നു. ഷിംലയിലെ താമസത്തിനായി കുറഞ്ഞ നിരക്കുള്ളൊരു ഹോട്ടല്‍മുറി കണ്ടു പിടിയ്‌ക്കേണ്ടിയിരുന്നതുകൊണ്ട്‌, ട്രെയിന്‍ ഷിംലയിലെത്തിയ ഉടന്‍, ബംഗാളിക്കൂട്ടം ചാക്കുകെട്ടുകളുമായി ഇറങ്ങാനൊരുങ്ങുന്നതിനു മുമ്പു തന്നെ ഞാന്‍ ബാഗുകളുമെടുത്തു ചാടിയിറങ്ങി സ്ഥലം വിട്ടിരുന്നു.

പിന്നീടിപ്പോഴാണു ബംഗാളിക്കൂട്ടത്തെ കാണുന്നത്‌. അവരെ വീണ്ടും കണ്ടുമുട്ടുമെന്നു തീരെക്കരുതിയിരുന്നതല്ല.

വിളമ്പിത്തരുന്നതു മുഴുവന്‍ മടികൂടാതെ തിന്നുന്നവരെ ബംഗാളിവനിതകള്‍ക്കും ഇഷ്ടമായിരുന്നിരിയ്‌ക്കണം. എന്റെ ആര്‍ത്തി കണ്ട്‌, ചൂടന്‍ ചപ്പാത്തിയും ദാളും അവര്‍ വീണ്ടും വിളമ്പിത്തന്നു. ആഴ്‌ചകള്‍ക്കു മുമ്പ്‌ ടൂറിനിറങ്ങിപ്പുറപ്പെട്ട ശേഷം ആദ്യമായി ആഹാരം കഴിച്ചു തൃപ്‌തിയടഞ്ഞു.

ആഹാരം കഴിയ്‌ക്കുന്നതിനിടയില്‍ അവരെപ്പറ്റി പല കാര്യങ്ങളും ഞാന്‍ മനസ്സിലാക്കി.

പശ്ചിമബംഗാളിലെ ബര്‍ദ്ധമാനിലും (ബര്‍ദ്വാന്‍) ബാണ്ടെലിലും (ബാന്‍ഡെല്‍) ഉള്ള റെയില്‍വേ ജീവനക്കാരുടേതായിരുന്നു, ആ ബംഗാളിക്കുടുംബങ്ങള്‍. അവര്‍ക്കു ട്രെയിന്‍ യാത്ര ഏകദേശം പൂര്‍ണ്ണമായിത്തന്നെ സൌജന്യമായിരുന്നു. പോകുന്നിടത്തൊക്കെ അവര്‍ അരിയും പലവ്യഞ്‌ജനങ്ങളും സ്‌റ്റൌവ്വും മണ്ണെണ്ണയുമെല്ലാം കൊണ്ടുനടന്നു. ട്രെയിനുകളില്‍ മണ്ണെണ്ണ നിരോധിതമാണെന്നായിരുന്നു എന്റെ അറിവ്‌. റെയില്‍വേ ജീവനക്കാരായിരുന്നതുകൊണ്ടാകാം, അവര്‍ക്ക്‌ അത്തരം തടസ്സങ്ങളൊന്നുമുണ്ടാകാഞ്ഞത്‌. പ്ലാറ്റ്‌ഫോമില്‍ കത്തിക്കൊണ്ടിരുന്ന മണ്ണെണ്ണ സ്‌റ്റൌവ്വിനു മുകളില്‍ ചപ്പാത്തികള്‍ തുടരെത്തുടരെ, അനായാസം ഉണ്ടായിക്കൊണ്ടിരുന്നു.

ചെന്നിറങ്ങുന്ന റെയില്‍വേസ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളില്‍ സൌകര്യമുള്ളൊരിടത്തു ചാക്കുകെട്ടുകളിറക്കിവച്ച്‌, അവിടെ താത്‌കാലികവാസം തുടങ്ങുന്നത്‌ അവരുടെ പതിവായിരുന്നു. പാചകത്തിന്റെ ചുമതല വഹിയ്‌ക്കുന്ന ഏതാനും പേര്‍ പാചകം നടത്തിക്കൊണ്ടിരിയ്‌ക്കുമ്പോള്‍ മറ്റുള്ളവര്‍ സ്ഥലങ്ങള്‍ ചുറ്റിനടന്നു കാണാന്‍ പോകുന്നു. അവര്‍ മടങ്ങിവരുമ്പോഴേയ്‌ക്ക്‌ ആഹാരം റെഡി! രാത്രി എല്ലാവരും പ്ലാറ്റ്‌ഫോമില്‍ത്തന്നെ പായ്‌ വിരിച്ചു കിടന്നുറങ്ങും. ഇത്തരത്തില്‍ ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന്‌ അവരെന്നോടു പറഞ്ഞു.

അല്‌പം മുമ്പു ഞാന്‍ കുഫ്രിയില്‍ നിന്നു ഷിംലയിലേയ്‌ക്ക്‌ മടങ്ങിവന്നത്‌ തെല്ലൊരു മ്ലാനതയോടെയായിരുന്നു. കുഫ്രിയിലെ മഞ്ഞില്‍ സകലരും കുട്ടികളെപ്പോലെ ഓടിച്ചാടി നടന്ന്‌ ആഹ്ലാദിച്ചിരുന്നു. ഞാനും അല്‌പമൊക്കെ ഓടിനടന്നു. പക്ഷേ, തനിച്ചായിരുന്നതുകൊണ്ടു പെട്ടെന്നു തളര്‍ന്നു. അത്തരം സന്ദര്‍ശനങ്ങള്‍ ശരിയ്‌ക്കും ആഹ്ലാദകരമാകണമെങ്കില്‍ ആരെങ്കിലുമൊക്കെ കൂടെയുണ്ടാകണം. സംഘം ചേര്‍ന്നുള്ള യാത്രയാണ്‌ അത്തരം സ്ഥലങ്ങളില്‍ ഏറ്റവും രസകരം. അന്യര്‍ സംഘം ചേര്‍ന്ന്‌ ആഘോഷിച്ചു തിമിര്‍ക്കുന്നതു കണ്ടപ്പോള്‍ `ആള്‍ക്കൂട്ടത്തില്‍ തനിയേ' എന്ന വിഷാദം എനിയ്‌ക്കുണ്ടായി.

ഷിംല റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വച്ചു കിട്ടിയ ബംഗാളിക്കൂട്ടത്തിന്റെ സ്‌നേഹോഷ്‌മളമായ സല്‍ക്കാരം എന്റെ മ്ലാനത മുഴുവനകറ്റി. അവര്‍ തന്ന ചപ്പാത്തിയുടേയും ദാളിന്റേയും രുചി ഇന്നും നാവിലുണ്ട്‌. അവരുടെ `ഷുനില്‍ ദാ' എന്ന വിളി കാതുകളില്‍ മുഴങ്ങുകയും ചെയ്യുന്നു. ഭൈട്ടിയുടെ പ്രകാശിയ്‌ക്കുന്ന മുഖവും മറക്കാനാവില്ല.

ട്രെയിനില്‍ നിന്നു ഞാനിറങ്ങിപ്പോന്ന ശേഷവും അവരെന്നെ ഓര്‍ത്തിരിയ്‌ക്കുമെന്ന്‌ ഒട്ടും വിചാരിച്ചിരുന്നില്ല. അവരെന്നെ ഓര്‍ത്തിരിയ്‌ക്കുകയും, വിളിച്ചുവരുത്തി സല്‍ക്കരിയ്‌ക്കുകയും ചെയ്‌തെന്നു മാത്രമല്ല, ഞാനെന്നെങ്കിലും പശ്ചിമബംഗാള്‍ സന്ദര്‍ശിയ്‌ക്കുകയാണെങ്കില്‍, അന്നു ബര്‍ദ്ധമാനില്‍ച്ചെന്ന്‌ അവരുടെ ആതിഥ്യം സ്വീകരിച്ചോളാമെന്ന്‌ എന്നെക്കൊണ്ടു സമ്മതിപ്പിയ്‌ക്കുകയും ചെയ്‌തു.

ഏ ടി എമ്മുകളില്ലാതിരുന്നൊരു കാലത്ത്‌, രണ്ടായിരത്തഞ്ഞൂറു രൂപയും കൊണ്ട്‌ അമ്പത്തഞ്ചു ദിവസത്തെ ഉത്തരേന്ത്യന്‍ പര്യടനത്തിനിറങ്ങിയതായിരുന്നു ഞാന്‍. നൂറ്റിമുപ്പതു രൂപയ്‌ക്ക്‌ അയ്യായിരത്തഞ്ഞൂറു കിലോമീറ്റര്‍ സഞ്ചരിയ്‌ക്കാവുന്നൊരു സര്‍ക്യുലര്‍ ടൂര്‍ ടിക്കറ്റു തരാന്‍ ആസ്സാമിലെ നോര്‍ത്തീസ്റ്റ്‌ ഫ്രോണ്ടിയര്‍ റെയില്‍വേ തയ്യാറായതായിരുന്നു, എന്റെ യാത്രയ്‌ക്കുണ്ടായ മുഖ്യ പ്രചോദനം. ബംഗാളിക്കൂട്ടവുമായുള്ള കണ്ടുമുട്ടല്‍ ചെലവു വീണ്ടും ചുരുക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. രാത്രിയുറക്കത്തിനു മാത്രമായി റെയില്‍വേ സ്‌റ്റേഷനിലോ ഹോട്ടലിലോ മുറിയെടുക്കുന്ന പതിവു ഞാന്‍ നിറുത്തി. പകരം പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങാന്‍ തുടങ്ങി.

പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുന്നതു നിയമവിരുദ്ധമായിരുന്നെങ്കിലും, അക്കാലത്തു ബഹുശതമാളുകള്‍ പ്ലാറ്റ്‌ഫോമില്‍ക്കിടന്നുറങ്ങിയിരുന്നു. ഞാനും അക്കൂട്ടത്തിലൊരാളായി. ഉത്തരേന്ത്യയിലെ ഏതാണ്ട്‌ ഒരു ഡസന്‍ സ്‌റ്റേഷനുകളിലെങ്കിലും രാത്രി പ്ലാറ്റ്‌ഫോമില്‍ നിലത്തു ഷീറ്റു വിരിച്ചു ഞാന്‍ സസുഖം കിടന്നുറങ്ങി. ഉണരുമ്പോഴേയ്‌ക്ക്‌ എയര്‍ബാഗുകള്‍ രണ്ടും അപ്രത്യക്ഷമായിട്ടുണ്ടാകുമെന്ന എന്റെ ഭീതി അസ്ഥാനത്തായി. തോക്കുധാരികളായ `ഡാക്കു'കളെ നേരിട്ടുകണ്ടതു ഗ്വാളിയോറില്‍ വച്ചായിരുന്നു. അവിടത്തെ സ്‌റ്റേഷനില്‍പ്പോലും എന്റെ ബാഗുകള്‍ സുരക്ഷിതമായിരുന്നു.

ഷിംലയില്‍ നിന്നു ഞാന്‍ കറങ്ങിത്തിരിഞ്ഞ്‌, ഒരു പ്രഭാതത്തില്‍ അമൃത്‌സറിലെത്തി. സുവര്‍ണ്ണക്ഷേത്രത്തിന്റെ മുന്നില്‍ ഞാന്‍ കുറേ നേരം പരുങ്ങി നിന്നു. `ഞാന്‍ ഹിന്ദുവാണ്‌, എനിയ്‌ക്കകത്തു കയറാമോ' എന്ന ചോദ്യത്തിനു കിട്ടിയ മറുപടി, `ബെല്‍റ്റും ക്യാമറാക്കവറും കൌണ്ടറിലേല്‍പ്പിച്ചിട്ടു ധൈര്യമായി കയറിക്കോളൂ' എന്നായിരുന്നു. ഞാന്‍ വീണ്ടും ചോദിച്ചു: `ക്ഷേത്രത്തിനകത്തെ ആചാരങ്ങളൊന്നും എനിയ്‌ക്കറിയില്ലല്ലോ, ഞാനെന്തു ചെയ്യും?' സുവര്‍ണ്ണക്ഷേത്രത്തിന്റെ ഓഫീസില്‍ നിന്ന്‌ ഒരു സര്‍ദാര്‍ജി പുറത്തു വന്ന്‌, എന്നെ തടാകമദ്ധ്യത്തിലുള്ള, സിക്കുകാരുടെ പുണ്യഗ്രന്ഥമായ `ഗുരു ഗ്രന്ഥാസാഹിബ്ബ്‌' ഇരിയ്‌ക്കുന്ന, സ്വര്‍ണ്ണം പൂശിയ ഹര്‍മന്ദിര്‍ സാഹിബ്ബിലേയ്‌ക്കു കൂട്ടിക്കൊണ്ടു പോയി. പിന്നീടു ഞാന്‍ ക്ഷേത്രത്തിനുള്ളില്‍ ധൈര്യത്തോടെ ചുറ്റിനടക്കുകയും, കാഴ്‌ചകള്‍ കണ്ടും, ഉച്ചഭാഷിണിയിലൂടെ ഒഴുകിയിരുന്ന പഞ്ചാബി പ്രാര്‍ത്ഥനാഗാനം കേട്ടും രണ്ടു മണിക്കൂറോളം ചുവരും ചാരിയിരിയ്‌ക്കുകയും ചെയ്‌തു. പ്രാര്‍ത്ഥനയുടെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും, ആ സമയത്തനുഭവപ്പെട്ട ശാന്തി ഇന്ത്യയിലെ മറ്റൊരു ആരാധനാലയം സന്ദര്‍ശിച്ചപ്പോഴും എനിയ്‌ക്കനുഭവപ്പെട്ടിട്ടില്ല.

ക്ഷേത്രത്തില്‍ നിന്നു പുറത്തിറങ്ങി, ജാലിയന്‍വാലാബാഗു കണ്ടു കഴിഞ്ഞ്‌, ആദ്യം വന്ന സിറ്റിബസ്സില്‍ക്കയറി. ടിക്കറ്റെടുക്കുന്ന സമയത്ത്‌ `യേ ഗാഡി ജഹാം തക്‌ ജായെഗി, വഹാം തക്‌ കാ ടിക്കറ്റ്‌ ദീജിയേ' എന്നു പറഞ്ഞപ്പോള്‍, ടിക്കറ്റു തരുന്നതിനിടയില്‍ കണ്ടക്ടര്‍, സര്‍ദാര്‍ജി, ചോദിച്ചു, `ഖൂമ്‌നേ ആയേ ഹെ ക്യാ?'

അമൃത്‌സര്‍ നഗരത്തെ അര്‍ദ്ധപ്രദക്ഷിണം വയ്‌ക്കുന്നൊരു റൂട്ടായിരുന്നു, ആ ബസ്സിന്റേത്‌. ചരിത്രപ്രാധാന്യമുള്ള നിരവധിയിടങ്ങള്‍ അമൃത്‌സറിലുണ്ട്‌. അവയില്‍പ്പലതിന്റേയും സമീപത്തുകൂടിയായിരുന്നു ബസ്സിന്റെ യാത്ര. സാവകാശം കിട്ടിയപ്പോഴൊക്കെ കണ്ടക്ടര്‍ വന്ന്‌ അവയെന്തെല്ലാമെന്നും അവയുടെ പ്രാധാന്യമെന്തെന്നും വിശദീകരിച്ചു തന്നു. അതിനിടയില്‍ സ്വന്തം ജോലി നിര്‍വഹിയ്‌ക്കുകയും ചെയ്‌തു. വാസ്‌തവത്തില്‍, ഒരു ടൂറിസ്റ്റു ഗൈഡിന്റെ യാന്ത്രികമായ വിവരണത്തേക്കാള്‍ രസകരമായിരുന്നു, കണ്ടക്ടറുടെ വിശദീകരണം. സമീപത്തിരുന്നിരുന്ന ചില യാത്രക്കാരും അവര്‍ക്കറിയാവുന്ന കുറേക്കാര്യങ്ങള്‍ പറഞ്ഞു തന്നു. സര്‍ദാര്‍ജിമാര്‍ നര്‍മ്മബോധമുള്ളവരാണ്‌. ഞാന്‍ ചിരിച്ചുരസിച്ച ആ യാത്രയില്‍ ഒരന്യനാട്ടിലാണെന്നു തോന്നിയതേയില്ല.

നഗരത്തിലൊരിടത്തു ട്രിപ്പവസാനിച്ചപ്പോള്‍ രണ്ടു മണി കഴിഞ്ഞിരുന്നു. ഞാനൂണു കഴിച്ചിട്ടില്ലെന്നറിയാമായിരുന്ന കണ്ടക്ടര്‍ എന്നെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. നല്ല ഭക്ഷണം എവിടെക്കിട്ടുമെന്നറിയാതിരുന്നതുകൊണ്ടു ഞാന്‍ കണ്ടക്ടറുടേയും െ്രെഡവറുടേയും കൂടെച്ചെന്നു. ചില തെരുവുകള്‍ കടന്ന്‌ ഞങ്ങളൊരു ചെറു ഹോട്ടലിലെത്തി. ഒരു ധാബാ. കയറിച്ചെല്ലുന്നിടത്തു തന്നെ ചൂളയ്‌ക്കകത്തുള്ള കനലില്‍ ചപ്പാത്തി വേവിച്ചെടുക്കുന്നു. `തന്തൂരി'ച്ചപ്പാത്തി. മുമ്പു തന്തൂരിച്ചപ്പാത്തി കഴിച്ചിട്ടുണ്ടെങ്കിലും, ഞാനാദ്യമായാണ്‌ അതു തയ്യാറാക്കുന്നതു കാണുന്നത്‌. കൌതുകകരമായിരുന്നു, ആ കാഴ്‌ച. പച്ചക്കറിക്കറികളും തൈരും കൂട്ടി ഞാന്‍ തന്തൂരിച്ചപ്പാത്തി കഴിച്ചു. ആഹാരം കഴിഞ്ഞിറങ്ങിയപ്പോള്‍ പണം കൊടുക്കാന്‍ കണ്ടക്ടറെന്നെ അനുവദിച്ചില്ല. `ആപ്‌ ഹമാരാ മെഹ്‌മാന്‍ ഹെ', സര്‍ദാര്‍ജിമാരായ കണ്ടക്ടറും െ്രെഡവറും പറഞ്ഞു.

വാഗാ അതിര്‍ത്തി കടന്നു പാകിസ്ഥാനിലേയ്‌ക്ക്‌ പോകുന്ന ട്രെയിന്‍ അക്കാലത്താരംഭിച്ചിരുന്നത്‌ അടാരിയില്‍ നിന്നായിരുന്നു. അമൃത്‌സറില്‍ നിന്ന്‌ എനിയ്‌ക്കു പോകേണ്ടിയിരുന്നത്‌ അടാരിയിലേയ്‌ക്കായിരുന്നു. കണ്ടക്ടര്‍ അടാരിയിലേയ്‌ക്കുള്ള ബസ്സു കണ്ടുപിടിച്ച്‌, അതിലെന്നെ കയറ്റി വിടുകയും ചെയ്‌തു.

സര്‍ദാര്‍ജിമാര്‍ അങ്ങനെയെനിയ്‌ക്കു പ്രിയപ്പെട്ടവരായി; അവരിലൂടെ അമൃത്‌സറും പഞ്ചാബും.

കൃത്യം ഒരു വര്‍ഷം കഴിഞ്ഞ്‌, സുവര്‍ണ്ണക്ഷേത്രവും അമൃത്‌സറും പുകയാന്‍ തുടങ്ങിയിരിയ്‌ക്കുന്നെന്ന വാര്‍ത്ത വന്നപ്പോള്‍ അതെനിയ്‌ക്കു വിശ്വസിയ്‌ക്കാനായില്ല. നാലു കൊല്ലത്തിനു ശേഷം നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍പ്പെട്ടു നൂറു കണക്കിനു സര്‍ദാര്‍ജിമാര്‍ കൊല്ലപ്പെട്ടെന്നറിഞ്ഞപ്പോള്‍, അന്യനായ എന്നെ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ, സ്‌നേഹപൂര്‍വ്വം സല്‍ക്കരിച്ച സര്‍ദാര്‍ജി കണ്ടക്ടറും െ്രെഡവറും സുഖമായിരിയ്‌ക്കുന്നുണ്ടാകണേയെന്നു ഞാന്‍ മനസ്സുകൊണ്ടാശിച്ചു.

ഭിന്ദ്രന്‍ വാലയും സത്‌വന്ത്‌ സിങ്ങും ബിയാന്ത്‌ സിങ്ങുമൊക്കെ പഞ്ചാബികളുടെ ഇടയിലുണ്ടായിരുന്നിരിയ്‌ക്കാം. എന്നിരുന്നാലും സര്‍ദാര്‍ജിയെന്നു കേള്‍ക്കുമ്പോള്‍ ഞാനിന്നും ഓര്‍ക്കുന്നത്‌ അമൃത്‌സറിലെ സാധാരണക്കാരുടെ പ്രതിനിധികളായിരുന്ന, ഞാന്‍ പേരുപോലും ചോദിയ്‌ക്കാന്‍ മറന്ന, ആ കണ്ടക്ടറേയും െ്രെഡവറേയും അവരുടെ വാക്കുകളേയുമാണ്‌:

`ആപ്‌ ഹമാരാ മെഹ്‌മാന്‍ ഹെ.'
യാത്രയ്‌ക്കിടയിലെ സ്‌നേഹസ്‌പര്‍ശങ്ങള്‍ (ലേഖനം- രചന: സുനില്‍ എം എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക