ന്യൂഡല്‍ഹി: ബലിപെരുന്നാള്‍ ആഘോഷത്തിന്‍െറ സന്തോഷം തീരും മുമ്പേ തീരാദു$ഖത്തിലേക്ക് ആണ്ടുപോയ മൂന്നു സത്രീകള്‍ ഈ വീട്ടില്‍ കരഞ്ഞു തളര്‍ന്നുറങ്ങുന്നുണ്ട്. പശുവിനെ കൊന്നുവെന്ന കിവംദന്തി കേട്ട് പാഞ്ഞത്തെിയ അക്രമികള്‍ അനാഥമാക്കിയ കുടുംബം. ഡല്‍ഹിയുടെ ഉപഗ്രഹ നഗരമായ നോയിഡയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ദാദ്രി ഗ്രാമത്തില്‍ തലമുറകളായി താമസിച്ചു വന്നവരാണ് മുഹമ്മദ് അഖ്ലാഖിന്‍െറ കുടുംബം. നാട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ടവര്‍. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി ഫോറന്‍സിക്ക് പരിശോധനക്ക് അയക്കുകയാണ് വിവരമറിഞ്ഞത്തെിയ പൊലീസ് ആദ്യം ചെയ്തത്. നിങ്ങള്‍ കൊണ്ടുപോയി പരിശോധിക്കൂ, കണ്ടുപിടിക്കു, ഞങ്ങള്‍ കഴിച്ചത് പശുമാംസമല്ളെന്ന് തിരിച്ചറിഞ്ഞാലെങ്കിലും മരിച്ച ഉപ്പയെ നിങ്ങളെനിക്കു മടക്കിത്തരുമോ -കരച്ചിലിനിടയില്‍ വാക്കുകള്‍ മുറിഞ്ഞ് അഖ്ലാഖിന്‍െറ മകള്‍ ചോദിക്കുന്നു. ഈദിനും മറ്റ് ആഘോഷങ്ങള്‍ക്കും വീട്ടില്‍ ഒത്തുചേരുന്നവര്‍ തന്നെയാണ് ആരോ പറഞ്ഞ പരദൂഷണം വിശ്വസിച്ച് അഖ്ലാഖിനെ അടിച്ചുകൊന്നത്; മകന്‍ ദാനിഷിനെ മൃതപ്രാണനാക്കിയത്. മകളെ പിച്ചിചീന്താന്‍ ശ്രമിച്ചത്. ഉമ്മയും വലിയുമ്മയും മകളും കരഞ്ഞു കാലുപിടിച്ചെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. എഴുപതു പിന്നിട്ട വലിയുമ്മയുടെ മുഖത്തടിച്ചു. വീട്ടുസാധനങ്ങള്‍ തല്ലിയുടച്ചു.
ഗ്രാമത്തിലെ ഒരു പശുക്കുട്ടിയെ രണ്ടാഴ്ചമുമ്പ് കാണാതായിരുന്നു. ഇതിന്‍െറ കിടാവിനെ അഖ്ലാഖിന്‍െറ വയലിന്‍െറ സമീപത്തു കെട്ടിയിരുന്നതായി കണ്ടുവെന്നും അറുത്ത് ഇറച്ചിയുമായി പോകവെ പട്ടികള്‍ പിന്തുടര്‍ന്നതിനാല്‍ ഉപേക്ഷിച്ച പൊതിയില്‍നിന്ന് പശുവിന്‍െറ അവശിഷ്ടങ്ങള്‍ കിട്ടിയെന്നുമാണ് അക്രമികള്‍ പ്രചരിപ്പിച്ചത്. ഇതൊന്നുമറിയാതെ വീട്ടില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്ന ആഹ്വാനം കേട്ട് സംഘടിച്ച അക്രമികള്‍ അദ്ദേഹത്തെ കൊന്നു തള്ളിയത്.
കൊല തെറ്റിദ്ധാരണ മൂലമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പശുമാംസം കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മധ്യവയസ്കനെ അടിച്ചുകൊന്ന സംഭവം തെറ്റിദ്ധാരണ മൂലമാണെന്നും ആസൂത്രിതമല്ളെന്നും കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി മഹേഷ് ശര്‍മ.
സംഭവം വേദനാജനകമാണെന്നു പറഞ്ഞ പ്രദേശത്തെ എം.പി കൂടിയായ മന്ത്രി, പ്രദേശത്ത് പശുക്കശാപ്പു മാത്രമല്ല കാലിമോഷണവും നടക്കാറുണ്ടെന്നും അതേച്ചൊല്ലിയുള്ള ചില സംശയങ്ങള്‍ പ്രശ്നമായി മാറിയതാണെന്നും സംഭവത്തെ നിസ്സാരവത്കരിച്ചു. സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ നടന്ന ശ്രമമല്ല.
സോഷ്യല്‍ മീഡിയ വിപ്ളവം, വികസന മുന്നേറ്റം, വിദേശ നിക്ഷേപവരവ് തുടങ്ങിയ ആഘോഷ പരമ്പരകള്‍ക്കിടയിലാണ് ക്രൂരമായ കൊല തലസ്ഥാനത്തോടു ചേര്‍ന്ന പ്രദേശത്ത് നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. പരസ്പരം അവിശ്വസിക്കുകയും വിദ്വേഷം കൊണ്ടുനടക്കുകയും ചെയ്യുന്ന സ്ഥിതി അപകടകരമാണ്.