Image

16 ഗ്രാമ പഞ്ചായത്തുകള്‍ ബി.ജ്.എ.പി ഭരിക്കും; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 34 സീറ്റ്‌

Published on 07 November, 2015
16 ഗ്രാമ പഞ്ചായത്തുകള്‍ ബി.ജ്.എ.പി ഭരിക്കും; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 34 സീറ്റ്‌

ബി.ജെ.പി. ഭരിക്കാന്‍ ഒരുങ്ങുന്നത് 16 ഗ്രാമപഞ്ചായത്തുകളാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആറില്‍ നിന്ന് 34ലേയ്ക്ക്. കഴിഞ്ഞ തവണ ഒരൊറ്റ സീറ്റില്ലാതിരുന്ന കോഴിക്കോട്ട് ഇക്കുറി ഏഴും കൊല്ലത്ത് അഞ്ചും അംഗങ്ങളാണ് ബി.ജെ.പി.ക്കുള്ളത്. ഒരംഗം മാത്രമുണ്ടായിരുന്ന തൃശൂരില്‍ ഇത്തവണ ആറ് സീറ്റായി. 

 മൊത്തം 807 ഗ്രാമപഞ്ചായത്തംഗങ്ങളും 236 മുനിസിപ്പല്‍ അംഗങ്ങളും 51 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 28 ബ്ലോക്ക് പഞ്ചായത്തംഗങ്ങളും മൂന്ന് ജില്ലാ പഞ്ചായത്തംഗങ്ങളുമാണ് പാര്‍ട്ടിക്കുള്ളത്.

കൊച്ചി കോര്‍പ്പറേഷനില്‍ മാത്രമാണ് ബി.ജെ.പിക്ക് കാര്യമായ കുതിപ്പുണ്ടാക്കാന്‍ കഴിയാതിരുന്നത്. പുതിയതായി രൂപവത്കരിച്ച കണ്ണൂരിലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, മലപ്പുറം ജില്ലയിലേത് ഉള്‍പ്പടെ നിരവധി മുനിസിപ്പാലികളിലും ഗ്രാമപഞ്ചായത്തുകളിലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നേതൃത്വത്തില്‍ ആശ്വാസം നല്‍കുന്ന കാര്യമാണ്.

പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയും കൊടുങ്ങല്ലൂര്‍, കാസര്‍ക്കോട്, ആലപ്പുഴയിലെ മാവേലിക്കര, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി മുനിസിപ്പാലികളിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയുമായതും ചരിത്രനേട്ടങ്ങളാണ്.

ഒന്നില്‍ കൂടുതല്‍ അംഗങ്ങളുമായി തലശ്ശേരി, തൃശൂരിലെ കുന്നംകുളം, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്നീ മുനിസിപ്പാലിറ്റികളിലെ ശക്തമായ സാന്നിധ്യമായിരിക്കുകയാണ് പാര്‍ട്ടി ഇക്കുറി. 

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, നെടുമങ്ങട്, നെയ്യാറ്റിന്‍കര, വര്‍ക്കല, കൊല്ലം ജില്ലയിലെ പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, തിരുവല്ല, ആലപ്പുഴയിലെ കായങ്കുളം, ചേങ്ങന്നൂര്‍, ആലപ്പുഴ, ഹരിപ്പാട്, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാല, ഇടുക്കിയിലെ തൊടുപുഴ, എറണാകുളത്തെ മൂവാറ്റുപുഴ, ആലുവ, ഏലൂര്‍, പെരുമ്പാവൂര്‍, പിറവം, പാലക്കാട്ടെ മണ്ണാര്‍ക്കാട്, പട്ടാമ്പി, ചേര്‍പ്പുളശ്ശേരി, മലപ്പുറത്തെ ലീഗ് കോട്ടകളായ പൊന്നാനി, കോട്ടക്കല്‍ മുനിസിപ്പാലിറ്റകളില്‍ അക്കൗണ്ട് തുറക്കുക മാത്രമല്ല, ശക്തമായ സാന്നിധ്യമാവാനും പാര്‍ട്ടിക്ക് കഴിഞ്ഞു. 

കോഴിക്കോട് വടകരയില്‍ ആദ്യമായി രണ്ടംഗങ്ങളെ ജയിപ്പിക്കാനായത് വലിയ നേട്ടമായി. ജില്ലയിലെ തന്നെ പുതിയ മുനിസിപ്പാലിറ്റികളായ ഫറോക്കിലും മുക്കത്തും അക്കൗണ്ട് തുറന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലും ആദ്യമായി ജയിക്കാനായി.  കണ്ണൂരിലെ ഇരിട്ടിയിലും പാനൂരും ഒന്നില്‍ കൂടുതല്‍ അംഗങ്ങളെ ജയിപ്പിച്ച് കരുത്തറിയിക്കുകയും ചെയ്തു.

കാസര്‍ക്കോട് ജില്ലയിലാണ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ നേടിയത്. അഞ്ച് പഞ്ചായത്തുകളാണ് ഇക്കുറി അവിടെ പാര്‍ട്ടി ഭരിക്കുക. ബദിയഡുക്ക, ബേളൂര്‍, കാറഡുക്ക, മധുര്‍, പപൈവളിഗെ പഞ്ചായത്തുകളിലാണ് ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായത്. തിരുവനന്തപുരം ജില്ലയില്‍ നാലു പഞ്ചായത്തുകളിലാണ് പാര്‍ട്ടി ആദ്യമായി ഭരണം നേടിയത്. പത്തനംതിട്ട ജില്ലയിലും നാല് പഞ്ചായത്തുകളില്‍ പാര്‍ട്ടി ഭരണം നേടി. കുളനട, കുറ്റൂര്‍, നെടുംപുറം, പന്തളം തെക്കേക്കര പഞ്ചായത്തുകളിലാണ് ഇക്കുറി താമര വിരിഞ്ഞത്. 

തൃശൂരില്‍ രണ്ട് പഞ്ചായത്തില്‍ ഇക്കുറി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പാവറട്ടി, ആവിനിശ്ശേരി പഞ്ചായത്തുകളാണിവ. പാലക്കാട്ടെ എരുത്തേംപതി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പിയാണ്.

Join WhatsApp News
Mallu 2015-11-07 07:59:15
കേരളം മതമൗലിക വാദികളുടെ കയ്യിലേക്കു പൊകുകയാണോ? കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ഇല്ലേ എന്നു എതിര്‍ ചൊദ്യം വരാം. പക്ഷെ അവര്‍ ആരും മതരാഷ്ട്രം കൊണ്ടു വരാനോ എതിരഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കാനോ ആക്രമണത്തിന്റെ തത്വ ശാസ്ത്രം പഠിപ്പിക്കാനൊ മുതിര്‍ന്നിട്ടില്ല.
എന്തായാലും മതം ശക്തിപ്പെട്ട് വ്യക്തി സ്വാതന്ത്ര്യം പോകുന്നത് ഹിന്ദുക്കള്ക്കും ഗുണകരമല്ല. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എതിരെയാണു മതമാുലികക്കാര്‍ നിലകൊള്ളൂന്നതെന്ന് അവര്‍ മറക്കുന്നു.
അവാര്‍ഡ് മടക്കിക്കൊടുക്കുനതിനെതിരെ ഹിന്ദി നടന്‍ അനുപം ഖേരിന്റെ രാഷ്ട്രപതി മാര്‍ച്ചിനു അവാര്‍ഡ് കൊടുക്കണം. ഇന്ത്യയില്‍ അഷിഷ്ണുത ഇല്ലെന്നും അങ്ങനെ ഉണ്ടെന്നു പറയുന്നവര്‍ ദേശദ്രോഹികളാണെന്നും അവരെ കണ്ടോളാമെന്നുമാണു മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പറയുന്നത്.
എന്തെല്ലാം തമാശകള്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക