Image

ദേവാലയം ഭൗമിക പറുദീസ: ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌

ജോയിച്ചന്‍ പുതുക്കുളം Published on 24 November, 2015
ദേവാലയം ഭൗമിക പറുദീസ: ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌
ഫീനിക്‌സ്‌: ഓരോ ദേവാലയവും ഭൗമിക പറുദീസയുടെ പ്രതീകമെന്ന നിലയിലാണ്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌. പറുദീസയില്‍ ജീവന്റെ വൃക്ഷവും, അറിവിന്റെ വൃക്ഷവുമുണ്ടായിരുന്നു. ജീവന്റെ വൃക്ഷമായ ദൈവത്തെ കാണുവാന്‍ ആദത്തിനും ഹവ്വയ്‌ക്കും കഴിയുമായിരുന്നില്ല. സാത്താന്റെ പ്രലോഭനത്തില്‍ വീണ്‌ ആദിമാതാപിതാക്കള്‍ അറിവിന്റെ വൃക്ഷത്തില്‍ നിന്നും ഫലം ഭക്ഷിച്ചപ്പോള്‍, ജീവന്റെ വൃക്ഷമായ ദൈവം പൂര്‍ണ്ണമായും അവരില്‍ നിന്നു മറയ്‌ക്കപ്പെട്ടു. എന്നാല്‍ ക്രിസ്‌തുവിന്റെ കുരിശു മരണത്തോടെ ദേവാലയത്തിന്റെ തിരശീല നടുവേ കീറിയപ്പോള്‍ മനുഷ്യന്‌ ദൈവത്തെ കാണുവാനുള്ള സാധ്യത തെളിഞ്ഞുവെന്നും ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലര്‍ റവ.ഫാ. മാത്യു വേത്താനത്ത്‌ പറഞ്ഞു.

ഫീനിക്‌സ്‌ ഹോളി ഫാമിലി ദേവാലയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച്‌ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. കത്തോലിക്കാ സഭയിടെ ഏറ്റവും ശക്തവും പരമ്പരാഗതവുമായ ആരാധനാക്രമമാണ്‌ സീറോ മലബാര്‍ സഭയുടേത്‌. ഈ ലിറ്റര്‍ജിയുടെ പ്രതീകാത്മകവും ദൈവശാസ്‌ത്രപരവുമായ അര്‍ത്ഥവും മനസിലാക്കി കഴിയുമ്പോള്‍ വി. കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക്‌ കഴിയുമെന്നും അച്ചന്‍ പറഞ്ഞു.

ഓരോ കുടുംബവും ദൈവത്തോടൊപ്പം വസിച്ച്‌ പറുദീസാനുഭവത്തില്‍ ആയിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. മൃത്യുവോ അമര്‍ത്യതയോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടെയാണ്‌ മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. കല്‌പനകള്‍ ലംഘിച്ചാല്‍ മര്‍ത്യനായി തീരുന്ന മനുഷ്യന്‌ ദൈവ കല്‍പ്പനകള്‍ അനുസരിക്കുന്നതുവഴി അമര്‍ത്യത കൈവരിക്കാന്‍ കഴിയും.

ഇടവകയിലെ കുടുംബവര്‍ഷാചരണത്തിന്റെ സമാപനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന സെമിനാറിന്റെ ഉദ്‌ഘാടനം വികാരി ഫാ. ജോര്‍ജ്‌ എട്ടുപറയില്‍ നിര്‍വഹിച്ചു. ആദ്യദിനത്തില്‍ ഇടവകയിലെ വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക ചര്‍ച്ചാക്ലാസുകളും അച്ചന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.

സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു, ട്രസ്റ്റി അശോക്‌ പാട്രിക്‌ എന്നിവര്‍ സെമിനാര്‍ ഏകോപിപ്പിക്കുന്നതിന്‌ നേതൃത്വം നല്‍കി. മാത്യു ജോസ്‌ അറിയിച്ചതാണിത്‌.
ദേവാലയം ഭൗമിക പറുദീസ: ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക