1890 ല്‍ പുറംലോകത്തിനു വെളിപ്പെടുത്തിയ എടയ്ക്കല്‍ ഗുഹയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ സമയം രാവിലെ പത്തു മണി. അതൊരു ചൊവ്വാഴ്ചയായിരുന്നു. ഭാഗ്യം, തലേന്ന് എത്താനായിരുന്നു പദ്ധതി. അങ്ങനെ വന്നിരുന്നുവെങ്കില്‍ ഇവിടം കാണാതെ മടങ്ങേണ്ടി വന്നേനെ. കാരണം, തിങ്കഴാഴ്ച ദിവസം എടയ്ക്കല്‍ ഗുഹയ്ക്കുള്ളിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടായരുന്നില്ല. ഇന്‍ഡ്യയിലെ ഇത്തരത്തിലുള്ള ആദ്യ പൗരാണിക കണ്ടെത്തലാണ് എടയ്ക്കല്‍ ഗുഹയിലേതെന്ന അറിവായിരുന്നു ഇവിടേക്ക് എന്നെ എത്തിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു ആവശ്യത്തിനു വേണ്ടി തങ്ങേണ്ടി വന്നപ്പോഴായിരുന്നു എടയ്ക്കല്‍ ഗുഹ സന്ദര്‍ശനത്തിന് അവസരമൊരുങ്ങിയത്.
അമ്പലവയലിനടുത്തുള്ള അമ്പുകുത്തി മലകളിലാണ് എടയ്ക്കല്‍ ശിലാശേഷിപ്പ്. വാഹനം പാര്‍ക്ക് ചെയ്തിടത്ത് ഒരു ഹോട്ടലില്‍ നിന്നും പ്രഭാത ഭക്ഷണം അകത്താക്കി. നല്ല പൂ പോലെയുള്ള ഇഡലിയും തേങ്ങാ ചമ്മന്തിയും. രുചിയുടെ കാര്യത്തില്‍ വയനാട് അല്‍പ്പം പിന്നോട്ടാണെങ്കിലും എടയ്ക്കല്‍ ചതിച്ചില്ല. നല്ല മീന്‍ മറിയുടെ മണം അടുക്കളയില്‍ നിന്നും ഉയരുന്നുണ്ട്. അല്‍പ്പം കൂടി കാത്തിരുന്നാല്‍ നല്ല കപ്പയും മീന്‍ കറിയും തരാമെന്ന് സപ്ലൈയര്‍ ചേട്ടന് പറഞ്ഞു. വാച്ചില്‍ നോക്കി. അതു വേണ്ട. ടൈമിങ് തെറ്റും. ഇതു കഴിഞ്ഞ് കാരാപ്പുഴ ഡാമിന്റെ ക്യാച്മെന്റ് ഏരിയയിലേക്ക് പോകണം. അവിടെ ഒരു സുഹൃത്ത് ഉച്ചഭക്ഷണമൊരുക്കി കാത്തിരിപ്പുണ്ട്. അങ്ങനെ മനസ്സില്ലാമനസ്സോടെ, ഹോട്ടലില്‍ നിന്നുമിറങ്ങി. ഇനി വരുമ്പോള്‍ ഹോട്ടലിന്റെ പേര് ഓര്‍ത്തിരിക്കണമെന്ന് കരുതി മുന്നില്‍ നിന്ന് അതിന്റെ പേര് വായിച്ചപ്പോള്‍ ഒന്നു ഞെട്ടി. മിസ്റ്റ് ഹോളിഡേ റിസോര്‍ട്ട് ! റിസോര്‍ട്ടോ ? ഇനി കൂടുതലൊന്നു പറയണ്ടെന്നു കരുതി മുന്നോട്ടു നടക്കാനൊരുങ്ങവേ പിന്നില്‍ നിന്ന് സാറേ എന്നൊരു വിളി. തിരിഞ്ഞു നോക്കി.
സുരേന്ദ്രന് എന്ന പേരുള്ള ഒരാള്‍. ഗൈഡാണത്രേ. ഗുഹയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പറഞ്ഞു തരും. സുഗമമായ യാത്ര തരപ്പെടുത്തി തരും. അഞ്ഞുറു രൂപ ചോദിച്ചു. ഒരു കൂട്ടാവട്ടെ എന്നു കരുതി ഒടുവില്‍ വിലപേശി 200 രൂപയ്ക്ക് സമ്മതിച്ചു. അയാള്‍ക്ക് ഒരു ഗൈഡിന്റെ ലുക്ക് ആന്‍ഡ് ഫീല്‍ ഒന്നും തോന്നിയില്ലെങ്കിലും കൂടെ കരുതി. മിണ്ടാനും പറയാനുമൊക്കെ ഒരാളായല്ലോ.. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ കയറണം ഗുഹയിലെത്താന്‍. ഗുഹാമുഖത്തിന്റെ ഏകദേശം സമീപം വരെ ജീപ്പ് കിട്ടും. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ജീപ്പിലാവാം യാത്ര. വഴി സാമാന്യം കുത്തനെയാണെങ്കിലും, കോണ്‍ക്രീറ്റ് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. ഞങ്ങള്‍ ജീപ്പില്‍ കയറി. ചന്ദ്രനിലേക്ക് കയറുന്നത് പോലെ, ചരിഞ്ഞ് ഹനുമാന് ഗിയറിലിട്ടാണ് ജീപ്പിന്റെ കുതിപ്പ്. മഹീന്ദ്രയുടെ ജീപ്പാണ്. ഏതു പാറയിലും അള്ളിപ്പിടിച്ച് കയറും, പേടിക്കണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു. എനിക്ക് പേടിയൊന്നും തോന്നിയില്ല. പക്ഷേ, അയാളുടെ മുഖത്ത് പരിഭവം കണ്ട് എനിക്ക് ചിരി വന്നു. വണ്ടി ഒരിടത്ത് നിര്‍ത്തി. ഇവിടെ വരെയേ വണ്ടിയുള്ളു. ഇനിയൊരു 200 മീറ്റര്‍ കൂടിയുണ്ട്. നടക്കുക തന്നെ വേണം.
ഗുഹ സന്ദര്‍ശിക്കാനുള്ള പാസ്സുമായി സുരേന്ദ്രന് വന്നു. 20 രൂപയാണ് പാസ്സ്. നൂറു രൂപ കൊടുത്തതിന്റെ ബാലന്‍സ് തരുന്ന ലക്ഷണമില്ല. സാരമില്ല, അതു പോട്ടെ. ദൂരെ നിന്നേ കണ്ടു, എടയ്ക്കല്‍ ഗുഹ കവാടം. അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയ്ക്കുള്ള അല്‍പ്പം വിടവിലൂടെ വേണം അകത്തു കടക്കാന്‍. വിണ്ടുപൊട്ടി മാറിയ വമ്പന്‍ പാറകളുടെ ഇടയിലുള്ള സ്ഥലമാണ് ഗുഹയായി രൂപപ്പെട്ടിരിക്കുന്നത്. ഞാന്‍ കരുതിയത് മല തുരന്നിറങ്ങിയിരിക്കുന്ന ഒരു ഗുഹാമുഖമാണെന്നാണ്. എന്നാല്‍, രണ്ടു വലിയ പാറകള്‍ക്കിടയിലെ വലിയ ഇടവ്. താഴേയ്ക്ക് ഇറങ്ങാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. സൂക്ഷിക്കണമെന്ന് ഓരോ കാല്വെയ്പ്പിലും സുരേന്ദ്രന് പറഞ്ഞു കൊണ്ടേയിരുന്നു. കുത്തനെയുള്ള കയറ്റം കയറിയതിന്റെ അല്‍പ്പം ക്ഷീണമുണ്ടായിരുന്നു. കാലുകള്‍ക്ക് നല്ല വേദന തോന്നി.
ആദ്യം കണ്ടത് അധികം വലിപ്പമില്ലാത്ത ഒരു അറയിലാണ്. അവിടെ നിന്ന് മറുവശം വഴി പുറത്തിറങ്ങി വീണ്ടും കുത്തനെ മുകളിലേക്ക് കയറിയാല്‍ പ്രധാന അറയായി. ഇടയ്ക്കുള്ള ഈ കയറ്റം അല്പം ആയാസകരമാണ്. ഇവിടെ ഇരുമ്പുകൊണ്ടുള്ള ഗോവണികള്‍ ഘടിപ്പിച്ചിട്ടുണ്ട്. അറയുടെ എതിര്‍വശത്ത് മേല്‍ഭാഗം പൂര്‍ണ്ണമായി മറഞ്ഞിട്ടില്ല. അതു വഴി പ്രകാശം ഉള്ളിലെത്തുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് സൂക്ഷിക്കണമെന്ന് സുരേന്ദ്രന് പറയുന്നു.
അറയിലെ ഭിത്തികളിലാണ് ചിത്രങ്ങളുള്ളത്. പാറയില്‍ മൂര്‍ച്ചയുള്ള ഉപകരണം കൊണ്ട് കോറി വെച്ചതു മാതിരി. പ്രധാനമായും എടുത്തു കാണുന്ന ഒരു രൂപം ശിരോലങ്കാരം ധരിച്ച ഒരു പുരുഷന്റേതാണ്. ഒരു പക്ഷെ ദൈവ സങ്കല്‍പ്പമോ അല്ലെങ്കില്‍ ഗോത്രമുഖ്യനോ ആവാം. അടുത്തു തന്നെ ഒരു സ്ത്രീ രൂപവുമുണ്ട്. പിന്നെ മറ്റ് അനേകം മനുഷ്യരൂപങ്ങളും, മൃഗ രൂപങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇതാണ് ബ്രഹ്മി ലിപിയെന്ന് കൂടെയുണ്ടായിരുന്ന സുരേന്ദ്രന് പറഞ്ഞു. അത് എന്തൊരു ലിപിയാണോ എന്തോ? എടക്കലെ ലിഖിതങ്ങള്‍ പല കാലഘട്ടങ്ങളിലേതാണെന്ന് വിദദ്ധര്‍ പറയുന്നത്, രണ്ടാം നൂറ്റാണ്ടിലെ വരെ ലിഖിതങ്ങള്‍ ഉണ്ടത്രെ, ഒരു പക്ഷെ അതാവുമിത്. ഗുഹയുടെ കിഴക്കും പടിഞ്ഞാറുമുള്ള ചുമരുകളില്‍ കല്ലുളി കൊണ്ടോ സമാനമായ ആയുധം കൊണ്ടോ കുഴിച്ചു വരച്ചവയാണ് ചിത്രങ്ങള്‍. അതില്‍ ആള്രൂപങ്ങളുമുണ്ട്, വാഹനങ്ങളുണ്ട്, ചിത്രങ്ങളുണ്ട്, മൃഗരൂപങ്ങളുണ്ട്. കേരളത്തില്‍ കണ്ടെത്തപ്പെട്ട ബ്രാഫി ലിഖിതങ്ങളില്‍ ഏറിയ പങ്കും എടക്കല്‍ ഗുഹയിലാണത്രേ. 1300 ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് ചിത്ര ലിഖിതങ്ങള്‍. ഇന്ത്യയിലെ കണ്ടെത്തപ്പെട്ട ഏറ്റവും വലിയ കൊത്തു ചിത്ര സങ്കേതവും ഇതാണ്.
ഗുഹാമുഖത്തു നിന്ന് വീണ്ടും മുകളിലേക്ക് കയറാം, അമ്പുകുത്തി മലയുടെ മുകള്‍ ഭാഗം വരെ. പക്ഷേ സുരേന്ദ്രന് നിരുത്സാഹപ്പെടുത്തി. ഞാന്‍ കയറിയാല്‍ അയാള്‍ക്കും ഒപ്പം കയറേണ്ടി വരും. സുരേന്ദ്രന് എന്റെ സുരക്ഷിതത്വത്തെക്കാളുപരി അയാളുടെ തടിയിലാണ് പേടി എന്നു തോന്നി. എന്തായാലും സുരേന്ദ്രന്റെ നിര്‍ബന്ധത്തിനും വഴങ്ങി കയറണ്ട എന്നു വെച്ചു. എടയ്ക്കല്‍ ഗുഹാസന്ദര്‍ശനം നല്ലൊരനുഭവമാണെങ്കിലും ഒട്ടും സുരക്ഷിതമല്ലെന്ന് എനിക്കും തോന്നി. ഗോവണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയും അത്ര സുരക്ഷിതമായി തോന്നിയില്ല. കയറ്റത്തിനിടെ ഒരാള്‍ തെന്നുകയോ പിടിവിടുകയോ ചെയ്താല്‍ വലിയൊരു അത്യാഹിതമായിരിക്കും സംഭവിക്കുക. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നു ഭയക്കുന്നു. അതു കൊണ്ടാവാം, സുരേന്ദ്രന് വേണ്ട, വേണ്ട എന്നു പറയുന്നത്.
ഇത് പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ആവോ? അതിനെക്കുറിച്ചൊന്നും സുരേന്ദ്രന് വലിയ വിവരമില്ല. ലോകത്തിലെ 981 പൈതൃക സമ്പത്തുകളാണ് യുനസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ളത്. ഇന്ത്യയില്‍ നിന്ന് ഇതുവരെ 30 സൈറ്റുകള്‍ മാത്രമാണ് യുനസ്കോയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 24 എണ്ണം കള്‍ച്ചറല്‍ സൈറ്റുകളും ആറെണ്ണം നാച്വറല്‍ സൈറ്റുകളുമാണ്. എന്നാല്‍ കേരളത്തില്‍ നിന്ന് ഈ പട്ടികയില്‍ ഒന്നുപോലും ഇടം നേടിയിട്ടില്ല. സമ്പന്നമായ മധ്യകാല ചുമര് ചിത്രങ്ങളുള്ള മട്ടാഞ്ചേരി കൊട്ടാരമാണ് ഇപ്പോള്‍ ലിസ്റിലുള്ള കേരളത്തിലെ ഏക സാംസ്കാരിക പൈതൃകം. യുനസ്കോയുടെ തെരഞ്ഞെടുപ്പിന് 10 മാനദണ്ഡങ്ങളില്‍ ഒന്നെങ്കിലും പാലിക്കണം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ എണ്ണം പാലിക്കുന്ന കേരളത്തിലെ ചുരുക്കം സൈറ്റുകളിലൊന്നാണ് എടക്കല്‍ ഗുഹ. മലബാര്‍ പോലീസ് സൂപ്രണ്ടായിരുന്ന എഫ് ഫോസറ്റാണ് എടക്കല്‍ ചിത്രങ്ങള്‍ കണ്ടെത്തുന്നത്. 1901ല്‍ ഇന്ത്യന്‍ ആന്റിക്വറില് അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനത്തോടെ എടക്കല്‍ ലോക ശ്രദ്ധയിലെത്തുകയായിരുന്നു. ഫോസറ്റിനു ശേഷം 1938ല്‍ കേസരി എ.ബാലകൃഷ്ണപ്പിള്ളയും എടക്കല്‍ ഗുഹയിലെത്തി ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
2008ല്‍ വിപുലമായ ഉദ്ഖനനം ഇവിടെ നടത്തി. 96 അടി നീളവും 2022 അടി വീതിയുമുള്ള പാറപ്പൊത്തില്‍ നിന്നും ഒരു മീറ്ററോളം ആഴത്തില്‍ മണ്ണ് നീക്കം ചെയ്തപ്പോള്‍ ഏറെക്കാലം വിസ്തൃതിയിലായിരുന്ന പല ചിത്രങ്ങളും വെളിപ്പെട്ടത്രേ. കൂടാതെ നിരവധി പ്രധാനപ്പെട്ട ചിത്രങ്ങളും ഇരുമ്പു യുഗത്തിന് മുമ്പുള്ള പാത്രക്കഷണങ്ങലും കണ്െടത്താന്‍ ഉദ്ഖനനത്തിലൂടെ സാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമടക്കം നിരവധി ടൂറിസ്റുകളാണ് ദിനം പ്രതി എടക്കല്‍ ഗുഹ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഞങ്ങള്‍ തിരിച്ചു കയറിയപ്പോഴേയ്ക്കും കൂടുതല്‍ ആളുകള്‍ ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഗുഹയുടെ മുകളില്‍ നിന്നാണ് മാനന്തവാടി വരെ കാണാന്‍ പറ്റുമത്രേ. ചൂട് കൂടിക്കൊണ്ടിരുന്നു. അടുത്ത ജീപ്പില്‍ കയറി ഞങ്ങള്‍ പാര്‍ക്കിങ് ബേയിലേക്ക് മടങ്ങി.
(തുടരും)