Image

സ്വരമാധുര്യം കലൈവാണി എന്ന വാണിജയറാം സപ്തതിയുടെ നിറവില്‍

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 30 November, 2015
സ്വരമാധുര്യം കലൈവാണി എന്ന വാണിജയറാം സപ്തതിയുടെ നിറവില്‍
പതിനായിരത്തിലധികം പാട്ടുകളിലൂടെ വാണിജയറാമിന്റെ സ്വരമാധുര്യ ശബ്ദം, ആസ്വാദക മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ആലാപന സൗകുമാര്യം കൊണ്ട് തെന്നിന്ത്യന്‍ സംഗീത ലോകത്തെ ആത്മാവുള്ളതാക്കി മാറ്റിയ കലൈവാണി എന്ന വാണിജയറാമിന്റെ ഈ ശബ്ദം മലയാളികള്‍ കേട്ടു തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടാകുന്നു. സലീല്‍ ചൗദരി സംഗീതം നല്‍കിയ സ്വപ്നം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് വാണിജയറാം എന്ന നാദ കോകിലത്തെ മലയാളം ആദ്യമായി കേട്ടത്. പിന്നീട് ആസ്വാദകര്‍ നെഞ്ചോട് ചേര്‍ത്ത എത്രയോ പാട്ടുകള്‍. മലയാള മനസിനെ വശ്യ സുന്ദരമായ ഗൃഹാതുരത്വത്തിലേക്ക് നയിക്കുന്ന എന്തോ ഒന്ന് ആ പാട്ടുകളിലെല്ലാം ഒളിച്ചിരുന്നു.എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍

തമിഴ്‌നാട്ടിലുള്ള വെല്ലൂരില്‍ സാംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ദുരൈസ്വാമി പത്മാവതി ദമ്പതികളുടെ ആറ് പെണ്മക്കളില്‍ അഞ്ചാമത്തെ മകളായി ജനിച്ചു. യഥാര്‍ത്ഥ പേര് കലൈവാണി. മൂന്നു സഹോദരന്മാരുണ്ട്. അമ്മ പത്മാവതി പ്രസിദ്ധ വീണാവാദകന്‍ രംഗ രാമാനുജ അയ്യങ്കാരുടെ ശിഷ്യയും അറിയപ്പെടുന്ന വീണാവിദുഷിയുമാണ്. അച്ഛന്‍ ദുരൈസ്വാമി തികഞ്ഞ സംഗീതപ്രേമിയും. എന്തുകൊണ്ടും അനുയോജ്യമായ കുടുബാന്തരീക്ഷമാണ് വാണിയമ്മയ്ക്കു ലഭിച്ചത്. അഞ്ചു വയസ്സിനു മുന്‍പ് തന്നെ കര്‍ണ്ണാടക സംഗീതത്തിലെ രാഗങ്ങളും നോട്ടേഷനുകളും തിരിച്ചറിയുവാന്‍ കഴിവുണ്ടായിരുന്നു. ചുരുക്കത്തില്‍ ഒരു ചൈല്‍ഡ് പ്രൊഡിജിയാണ് വാണിയമ്മ എന്നു പറയാം. ചെറുപ്പത്തില്‍ ഒരു സിനിമാ പിന്നണിഗായികയാകാന്‍ കൊതിച്ചിരുന്നു.

കുട്ടിക്കാലത്ത് ചേച്ചി സംഗീതം പഠിക്കുന്നത് കൊച്ചുവാണി ആരും കാണാതെ ഒളിച്ചിരുന്നു ശ്രദ്ധിക്കുമായിരുന്നു. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍ ആയിരുന്നു ചേച്ചിയുടെ സംഗീതഗുരു. അദ്ദേഹം കൊച്ചുവാണിയുടെ നീരീക്ഷണബുദ്ധിയും പാട്ടുകള്‍ പെട്ടെന്നു ഹൃദിസ്ഥമാക്കാനുള്ള കഴിവും തിരിച്ചറിഞ്ഞു അല്‍ഭുതപ്പെടുകയ്യും കുറച്ചു ദീക്ഷിതര്‍ കൃതികള്‍ പഠിപ്പിക്കുകയും ചെയ്തു. അപ്പോള്‍ വാണിയമ്മയ്ക്കു അഞ്ചുവയസ്സു മാത്രമായിരുന്നു പ്രായം. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍ വാണിയുടെ ശോഭനമായ ഭാവിക്കു വേണ്ടി ചെന്നൈയിലേക്ക് താമസം മാറ്റുന്നത് നല്ലതാണെന്ന് മാതാപിതാക്കളോട് അഭിപ്രായപ്പെട്ടു. അങ്ങനെ കുടുംബം ചെന്നൈയിലേക്കു താമസം മാറ്റി. ചെന്നൈയിലേക്കു വന്നത് വാണിയമ്മയ്ക്കു വലിയ അനുഗ്രഹമായി. ടി ആര്‍ ബാലസുബ്രമണ്യം (ജി എന്‍ ബാലസുബ്രമണ്യത്തിന്റെ ശിഷ്യന്‍), തിരുവനന്തപുരം ആര്‍ എസ് മണി (ശെമ്മങ്കുടിയുടെ ശിഷ്യന്‍) എന്നിവരുടെ കീഴില്‍ കര്‍ണ്ണാടസംഗീതം അഭ്യസിച്ചു. എട്ടു വസസ്സുള്ളപ്പോള്‍ ചെന്നൈ ആള്‍ ഇന്ത്യ റേഡിയോയില്‍ പാടി. പത്താം വയസ്സില്‍ മൂന്നു മണിക്കൂര്‍ നീണ്ട കച്ചേരി അവതരിപ്പിച്ചു എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.

ചെന്നൈയില്‍ ആയിരുന്നപ്പോള്‍ വാണിയമ്മ ധാരാളം സ്ത്രീയസംഗീതകൂട്ടായ്മകളില്‍ പങ്കെടുക്കുമായിരുന്നു. അങ്ങനെയുള്ള ഒരു കൂട്ടായ്മയില്‍ വെച്ചാണ് ചെന്നൈ സ്വദേശിയായ ജയറാമിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിനു വാണിയമ്മയുടെ പാടാനുള്ള കഴിവും സംഗീതത്തെകുറിച്ചുള്ള അപാരമായ അറിവും വല്ലാതെ ആകര്‍ഷിച്ചു. പിന്നീട് അവര്‍ വിവാഹിതരായി. വാണിയമ്മയുടെ ഭര്‍ത്താവ് ജയറാം നല്ലൊരു സിത്താര്‍ വാദകനും സംഗീതപ്രേമിയുമാണ്. അക്കാലത്ത് അദ്ദേഹം മുംബൈയിലുള്ള ഇന്‍ഡോബെല്‍ജിയന്‍ ചേമ്പര്‍ ഓഫ് കോമേര്‍സില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി ജോലി നോക്കുകയായിരുന്നു. വാണിയമ്മ ബി ഏ ഇക്കണോമിക്‌സ് ബിരുദധാരിയാണ്. ബിരുദപഠനത്തിനു ശേഷം ബാങ്കില്‍ ജോലി സ്വീകരിച്ചു. വിവാഹശേഷം വാണിയമ്മ മുംബൈയില്‍ ഭര്‍ത്താവുമൊത്ത് താമസമാക്കി. വാണിയമ്മയ്ക്കു കിട്ടിയ സുകൃതം ആണ് ഭര്‍ത്താവ് ജയറാം. വാണിയമ്മയുമായി മുംബൈ എത്തിയ ശേഷം അദ്ദേഹം ആദ്യം ചെയ്ത് വാണിയമ്മയെ ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ ഖാന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുവാന്‍ ചേര്‍ക്കുകയായിരുന്നു.

പട്യാല ഖരാനയില്‍ വിദഗ്ദനായിരുന്നു ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ കീഴിലുള്ള ശിക്ഷണം തുമ്രി ഭജനിലും ഗസലിലും പ്രാവിണ്യം നേടാന്‍ സഹായിച്ചു, സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി വാണിയമ്മ ബാങ്കിലെ ജോലി രാജിവെച്ചു. 1969 മാര്‍ച്ച് ഒന്നാം തിയ്യതി മുംബൈയില്‍ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി നടത്തി. അദ്യത്തെ കച്ചേരിക്കു ശേഷം ധാരാളം സംഘടനകള്‍ വാണിയമ്മയെ കച്ചേരി അവതരിപ്പിക്കുവാന്‍ ക്ഷണിച്ചു. അങ്ങനെ ഒരു പരിപാടിയില്‍ വെച്ചാണ് പ്രസിദ്ധ സംഗീതസംവിധായകന്‍ വസന്ത് ദേശായ് വാണിയമ്മയെ ആദ്യമായി കാണുന്നത്. ആ സ്വരമാധുരി കേട്ട് ഇഷ്ടപ്പെട്ട് ആദ്ദേഹം ഒരു മറാത്തി നാടകത്തില്‍ പാടാന്‍ അവസരം കൊടുത്തു. പണ്ഡിറ്റ് കുമാര്‍ ഗന്ധര്‍വ്വയുടെ കൂടെ 'ദേവ് ദിനഗരി ദളവ' എന്ന മറാത്തി നാടകത്തില്‍ പാടുവാന്‍ വാണിയമ്മയ്ക്ക് ഭാഗ്യം സിദ്ധിച്ചു. അങ്ങനെ ഒരു കൊല്ലം മഹാരാഷ്ട്രയില്‍ അങ്ങോളമിങ്ങോളം വസന്ത് ദേശായിക്കൊപ്പം മറാത്തി ഗാനങ്ങളുടെ സംഗീതപരിപാടികള്‍ അവതരിപ്പിച്ചു.

1971ല്‍ പ്രസിദ്ധ സംവിധായകന്‍ ഋഷികേശ് മുഖര്‍ജി 'ഗുഡ്ഡി' എന്ന പടം സംവിധാനം ചെയ്യുവാന്‍ തിരുമാനിച്ചു. ധര്‍മ്മേന്ദ്രയും ജയ ഭാദുരിയുമായിരുന്നു നായികാനായകന്മാര്‍. ഗാനരചന ഗുല്‍സാറും സാംഗീതസംവിധാനം വസന്ത് ദേശായിയും എന്നു തീരുമാനിച്ചു. ഋഷികേശ് മുഖര്‍ജി വസന്ത് ദേശായിയോട് പറഞ്ഞു പടത്തിലെ മുഴുവന്‍ പാട്ടുകളും പുതിയ ഒരു ഗായികയെ കൊണ്ടു പാടിക്കണം. ഇതു കേട്ടു സന്തോഷിച്ച വസന്ത് ദേശായിക്കു കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം വാണിയമ്മയുടെ പേരു നിര്‍ദ്ദേശിച്ചു. അങ്ങനെ പടത്തിലെ ആകെയുള്ള മൂന്നു പാട്ടുകളായ 'ബോലെ രെ പപ്പി ഹര', 'ഹം കൊ മന്‍ കി ശക്തി ദേന', 'ഹരി ബിന്‍ കൈസെ ജീയൂന്‍' എന്നിവ വാണിയമ്മയെ കൊണ്ടു പാടിപ്പിച്ചു. അങ്ങനെ കുട്ടിക്കാലത്തെ ആഗ്രഹം വാണിയമ്മ സഫലമാക്കി. ഗുഡ്ഡി റിലീസായപ്പോള്‍ സിനിമയും അതിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായി. വാണിയമ്മ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഗായികയുമായി. ഗുഡ്ഡിയിലെ 'ബോലെ രെ പപ്പി ഹര' എന്ന ഗാനം പാടിയതിന് വാണിയമ്മയ്ക്ക് താന്‍സെന്‍ സമ്മാന്‍ (ഏറ്റവും മികച്ച ക്ലാസ്സിക്കല്‍ ഹിന്ദി സിനിമാഗാനം), ലയണ്‍സ് ഇന്റര്‍നാഷണല്‍ ബെസ്റ്റ് പ്രോമിസിങ് സിംഗര്‍ അവാര്‍ഡ്, ആള്‍ ഇന്ത്യ സിനി ഗോയേര്‍സ് അസോസിയേഷന്‍ അവാര്‍ഡ്, ആള്‍ ഇന്ത്യ ഫിലിം ഗോയേര്‍സ് അസോസിയേഷന്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് പ്ലേബാക്ക് സിംഗര്‍ 1971ല്‍ ലഭിച്ചു. പിന്നീട് ചിത്രഗുപ്ത്, നൌഷാദ്, മദന്‍ മോഹന്‍, ഒ പി നയ്യാര്‍, ആര്‍ ഡി ബര്‍മ്മന്‍, കല്യാണ്‍ജി ആനന്ദ്ജി,ലക്ഷ്മികാന്ത് പ്യാരേലാല്‍,ജയ്‌ദേവ് എന്നിവരുടെ ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചു.

ഹിന്ദിയില്‍ നല്ല ഗായികയെന്നു പേരെടുത്തതിനു ശേഷമാണ് വാണിയമ്മ 1973ല്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അക്കൊല്ലം 'സ്വപ്നം' എന്ന പടത്തില്‍ സലില്‍ ചൌധരിയുടെ സംഗീതസംവിധാനത്തില്‍ ഒ എന്‍ വി കുറുപ്പ് രചിച്ച 'സൌരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണസൌഗന്ധികമാണീ ഭൂമി.....' എന്ന മനോഹരഗാനം പാടിക്കൊണ്ട് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഒരു കവിത ആലപിക്കുന്നതുപോലെയുള്ള ഗാനമായിരുന്നു. പിന്നീടു ഒരു കൊല്ലം കാത്തിരിക്കേണ്ടിവന്നു അടുത്ത മലയാളഗാനം കിട്ടുവാന്‍. 1973ല്‍ തന്നെ 'തായും സെയ്യും' എന്ന തമിഴ് പടത്തില്‍ പാടി സ്വന്തം മാതൃഭാഷയിലും അരങ്ങേറ്റം കുറിച്ചു. പാട്ട് 'പൊന്മയമാന എതിര്‍കാലം' പക്ഷെ ആ പടം വെളിച്ചം കണ്ടില്ല. വാണിയമ്മയുടെ റിലീസായ ആദ്യത്തെ തമിഴ് പടം 1973ല്‍ തന്നെ റിലീസായ 'വീട്ടുക്കു വന്ത മരുമഗള്‍' ആണ്, ആ പടത്തില്‍ ശങ്കര്‍ഗണേഷിന്റെ സംഗീതസംവിധാനത്തില്‍ ടി എം സൌന്ദരാജന്റ്‌റെ കൂടെ 'ഒര്‍ ഇടം ഉന്നിടം' എന്ന ഗാനം ആലപിച്ചു. 19751976 കാലഘട്ടത്തില്‍ ധാരാളം സുപ്പര്‍ഹിറ്റ് തമിഴ് ഗാനങ്ങള്‍ പാടി. അക്കാലത്തെ വളരെ പ്രസിദ്ധമായ 'ഏഴുസ്വരങ്കളുക്കുള്‍ എത്തനൈ പാടല്‍' എന്ന ഗാനം എങ്ങനെ മറക്കാനാണ്? ഈ മനോഹര സെമി ക്ലാസ്സിക്കല്‍ ഗാനം വാണിയമ്മയ്ക്കു ആദ്യത്തെ നല്ല ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.

തെന്നിന്ത്യന്‍ ഭാഷകളില്‍ തിരക്കായപ്പോള്‍ വാണിയമ്മ 1974ല്‍ ചെന്നൈയിലേക്കു താമസം മാറ്റി.1975 മുതല്‍ ആണ് വാണിയമ്മ മലയാളസിനിമയില്‍ സജീവമാകുന്നത്. മലയാളത്തില്‍ വാണിയമ്മ കൂടുതല്‍ പാടിയിട്ടുള്ളത് ശ്രീകുമാരന്‍ തമ്പിഅര്‍ജുനന്‍ ടീമിന്റെ ഗാനങ്ങളാണ്. ദക്ഷിണാമൂര്‍ത്തി,ദേവരാജന്‍,ആര്‍ കെ ശേഖര്‍, എം എസ് വിശ്വനാഥന്‍, കെ ജെ ജോയ്, ശ്യാം, ജെറി അമല്‍ദേവ്, ഏ ടി ഉമ്മര്‍, ശങ്കര്‍ ഗണേഷ്, ജോണ്‍സണ്‍ തുടങ്ങി പ്രമുഖരായ സംഗീതസംവിധായകരുടെ കീഴില്‍ മനോഹരഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചു.

വാണിയമ്മ പാടാത്ത ഇന്ത്യന്‍ ഭാഷകളില്ല. ഇതുവരെ 8000ത്തോളം പാട്ടുകള്‍ വിവിധഭാഷകളിലായി പാടിക്കഴിഞ്ഞു. ഇന്ത്യന്‍ പ്രസിഡന്റിന്റെ നല്ല ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മൂന്നു തവണ നേടി. അപൂര്‍വ്വരാഗങ്കള്‍ (തമിഴ്1975), ശങ്കരാഭരണം (തെലുഗു1980), സ്വാതികിരണം (തെലുഗു 1991) എന്നിവയ്ക്കാണ് ലഭിച്ചത്. 1971ല്‍ 'ഘുണ്‍ഘട്' എന്ന ഹിന്ദി ചിത്രത്തിലെ പാട്ടിനു ഗുജറാത്ത് സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. തമിഴ്‌നാട്, ഒറിസ്സാ സര്‍ക്കാറുകളും നല്ല ഗായികയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1979ല്‍ പണ്ഡിറ്റ് രവിശങ്കര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച 'മീര' എന്ന ചിത്രത്തിലെ ഗാനത്തിന് ഫിലിംഫേര്‍ അവാര്‍ഡ് ലഭിച്ചു. 2004ല്‍ കമുകറ അവാര്‍ഡ് ലഭിച്ചു. 2007ല്‍ ആന്ധ്രയിലെ ഗുണ്ടൂരിലുള്ള ദാസരി കള്‍ച്ചറല്‍ അക്കാദമി 'ദക്ഷിണേന്ത്യന്‍ മീര' എന്ന പദവി നല്‍കി ആദരിച്ചപ്പോള്‍ കേരളം മാത്രം വാക്കുകളിലൊതുക്കി വാണിയമ്മക്കുള്ള ആദരവ്.

ലോകമെമ്പാടും ഭക്തിസംഗീതപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് വാണിയമ്മ ഇപ്പോഴും സംഗീതരംഗത്ത് സജീവമാണ്. സംഗീതത്തില്‍ താല്പര്യമുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സംഗീത വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. സ്വയം പാട്ടു കമ്പോസ് ചെയ്ത് സംഗീതം കൊടുക്കാറുണ്ട്. ഭക്തിഗാനങ്ങള്‍, ലഘു ശാസ്ത്രീയസംഗീതം എന്നിവയുടെ കാസ്സെറ്റുകള്‍ക്കു വേണ്ടിയും പാടാന്‍ സമയം കണ്ടെത്താറുണ്ട്. സ്‌കെറ്റ്ച്ചിംഗ്, എംബ്രോയ്ഡറി, പെയിന്റിംഗ് എന്നിവയാണ് വാണിയമ്മയുടെ ഒഴിവുസമയ ഹോബികള്‍. മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല മലയാളം സംസാരിക്കുന്ന ഈ ഗായികയെ 
സ്വരമാധുര്യം കലൈവാണി എന്ന വാണിജയറാം സപ്തതിയുടെ നിറവില്‍
സ്വരമാധുര്യം കലൈവാണി എന്ന വാണിജയറാം സപ്തതിയുടെ നിറവില്‍
സ്വരമാധുര്യം കലൈവാണി എന്ന വാണിജയറാം സപ്തതിയുടെ നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക