(ഇരുപതാം ശതകത്തില്‍ ലാറ്റിന്‍ സാഹിത്യരംഗത്തെ ഉന്നതശീര്‍ഷരില്‍
ഒരാളായിരുന്ന അര്‍ജന്റീനിയന്‍ എഴുത്തുകാരന് ഹോര്‍ഹെ ലൂയി ബോര്‍ഹേസിന്റെ
രണ്ടു ചെറിയ കവിതകള്‍. ബോര്‍ഹേസിനെ മാജിക്കല്‍ റിയലിസത്തിന് ഉത്തേജനം
നല്കിയ മഹാനായ കഥാകാരനായിട്ടാണ് നാം പ്രധാനമായും അറിയുന്നതെങ്കിലും
പ്രാഥമികമായി ഒരു കവിയായിട്ടാണ് താന്‍ സ്വയം കണ്ടിരുന്നതെന്ന് അദ്ദേഹം
എഴുതിയിട്ടുണ്ട്).
ആത്മഹത്യ
ഒരു താരകപോലും
ബാക്കിയായി
നില്കില്ല രാത്രിയില്‍;
അവശേഷിക്കില്ല രാത്രിയും;
ഞാന്‍
മരിക്കും; അതോടൊപ്പം
ദുസ്സഹം വിശ്വമപ്പാടെ
മറയും
ബാക്കിയെന്നിയേ!
തുടച്ചുമാറ്റും പിരമിഡ്ഡൊക്കെയും,
നാണയങ്ങളും,
ഭൂഖണ്ഡങ്ങള്‍,
മുഖങ്ങളും.
തുടച്ചുമാറ്റും
ഞാന്‍, അടിഞ്ഞുകൂടും
ഭൂതകാലവും;
ചരിത്രത്തെ, മണ്ണിനേയും
മണ്ണാക്കി-
തന്നെ മാറ്റിടും.
അപ്പോള്‍ അന്തിമ സായാഹ്നം
നോക്കി-
ക്കൊണ്ടിങ്ങിരിപ്പൂ ഞാന്‍.
അവസാനത്തെക്കിളിതന്
പാട്ട്
കേട്ടങ്ങരിപ്പൂ ഞാന്‍.
ഒസ്യത്തില്‍ ഞാന്‍
ആര്‍ക്കുമല്ലാതെ
പകുത്തേകുന്നു
ശൂന്യത.
മഴ
ഒടുവില്‍
പൊടുന്നനെ
സായാഹ്നം തെളിയുന്നു-
വെളിയില്‍ മൃദുവായി ചെറുമഴ
പെയ്യുമ്പോഴും;
പെയ്യുന്നു- അല്ലെങ്കില്‍ പെയ്തു;
മഴ തീര്‍ച്ചയായും
പൊയ്പ്പോയ കാലത്തു നടക്കുന്നതാണല്ലോ!
മഴ പെയ്യുന്നത്
കേള്ക്കുന്നവന്
ആരാകിലും
ഓര്‍ത്തിട്ടുണ്ടാകും, ഒരു കാലം,
അതില്‍
വിധിയുടെ
തിരിമറിവ് അന്നവന് തിരികെക്കൊണ്ടേകിയ
"റോസ്' എന്നൊരു പൂവും
അതിനുള്ളൊരു വിസ്മയകരമായ ചുവപ്പും
ജനല്‍പാളിക്ക്
കര്‍ട്ടനിടുന്ന ഈ മഴ
വിസ്മൃത നഗരപ്രാന്തങ്ങളില്‍,
ഇന്നില്ലാത്ത,
പകുതി മൂടിയൊരങ്കണത്തില്
നിവര്‍ന്നു കിടന്ന വള്ളിയിലെ
കറുത്ത
മുന്തിരിങ്ങകള്ക്ക്
തിളക്കമേകുന്നുണ്ടാകും.
സായാഹ്നത്തിലെ മഴ
എനിക്ക്
ആ ശബ്ദം തിരികെ കൊണ്ടുവരുന്നു;
എന്റെ അച്ഛന്റെ പ്രിയപ്പെട്ട
ശബ്ദം:
അദ്ദേഹം ഇതാ മടങ്ങിവരുന്നു-
അദ്ദേഹം ഒരിക്കലും
മരിച്ചതേയില്ല!