വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നതിന് ആരും എതിരല്ല. സമരങ്ങളിലൂടെയാണ്
വിദ്യാര്‍ത്ഥികള്‍ അവരുടെ ബഹുഭൂരിപക്ഷം അവകാശങ്ങളും നേടിയെടുത്തത്.
വിദ്യാഭ്യാസ മേഖലയില്‍ എസ്.എഫ്.ഐ നടത്തിയിട്ടുള്ള സമരങ്ങളേയും,
നേട്ടങ്ങളേയും കുറച്ചുകാണുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ
കടന്നുകയറ്റത്തെ ചെറുക്കാനുള്ള അവരുടെ അവകാശത്തെ ആരും ചോദ്യം
ചെയ്യുന്നുമില്ല. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗം നടക്കുന്ന കോവളത്തെ
ഹോട്ടലിന്റെ മുന്നില്‍ തലേന്ന് രാത്രി മുതല്‍ അവര്‍ നടത്തിവരുന്ന സമരത്തേയും
അംഗീകരിക്കുന്നു.
പക്ഷെ, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ്
ചെയര്‍മാനും, മുന്‍ അംബാസിഡറുമായ ശ്രീ ടി.പി. ശ്രീനിവാസന്റെ കരണത്ത്
അടിച്ചതിന് യാതൊരു ന്യായീകരണവുമില്ല! സ്വന്തം പിതാവിന്റെ പ്രായമുള്ള
വ്യക്തിയെ, അത് ആരും ആയിക്കൊള്ളട്ടെ, അദ്ദേഹത്തിന്റെ മുഖത്ത് അടിക്കുവാന്‍
ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കേ കഴിയൂ. അങ്ങനെയുള്ളവര്‍
വളര്‍ന്നുവരുന്നതു തന്നെ ആപത്താണ്.
ഇതുവരെ കണ്ടിട്ടില്ലാത്തയത്ര
നാറിയ രാഷ്ട്രീയ-കോഴ-പെണ്‍വാണിഭ ആഭാസ കെട്ടുകാഴ്ചകളിലൂടെ കേരളം
കടന്നുപോകുകയാണ്. എല്ലാ ജനാധിപത്യവിശ്വാസികളേയും ദുര്‍ഗന്ധം
വമിക്കുന്ന ഈ ഭരണത്തിനെതിരേ അണിനിരത്തേണ്ട സി.പി.എമ്മിന്റെ
വിദ്യാര്‍ത്ഥി സംഘടന തന്നെ ഇത്തരം തെമ്മാടിത്തരങ്ങള്‍ക്ക്
കൂട്ടുനില്‍ക്കുന്നത് രാഷ്ട്രീയമായി സി.പി.എമ്മിന് അനുകൂലമായി വന്ന
സാഹചര്യങ്ങളെ ഇല്ലാതാക്കാനേ ഉപകരിക്കൂ. ചില നല്ല കമ്യൂണിസ്റ്റുകാര്‍ ഈ
കാടത്തരത്തെ അപലപിച്ചു. അത്രയും നന്ന്!! എന്നാല്‍ ഈ
അഴിമതി-ദുര്‍ഭരണത്തിനെതിരേ ഒരു "നവകേരള' സൃഷ്ടിക്കുവേണ്ടി
വടക്കുനിന്ന് തെക്കോട്ട് യാത്ര നടത്തുന്ന, ഏവരും പ്രതീക്ഷയോടെ
ഉറ്റുനോക്കുന്ന, നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ അണിയറയില്‍
ഒരുങ്ങിക്കൊണ്ടിരിക്കുന്ന, സഖാവ് പിണറായി വിജയന് സ്വന്തം
പാര്ട്ടിക്കാരന് കാണിച്ച നിഷ്ഠൂരമായ ഈ കാടത്തരത്തെ തള്ളിപ്പറയുവാന്‍
തുനിഞ്ഞില്ല! മറിച്ച്, ടി.പി. ശ്രീനിവാസന് ഒരു വിദ്യാഭ്യാസ
വിദഗ്ധനല്ലെന്ന് സ്ഥാപിക്കാനായിരുന്നു പിണറായി ശ്രമിച്ചത്! വിദ്യാഭ്യാസ
വിദഗ്ധനല്ലെങ്കില്‍ കരണത്ത് അടിക്കണമെന്നാണോ? ഇതിനെയാണ് "വരട്ടുവാദം'
എന്നു പറയുന്നത്! ഡോ. ഡി. ബാബു പോളിനെ വെറുമൊരു ഐ.എ.എസുകാരന് എന്നു
പറയുന്നതുപോലെയാണ്, ടി.പിയെ കേവലമൊരു വിദേശകാര്യ വിദഗ്ധന്‍ മാത്രമായി
കാണുന്നതും! ഇവരൊക്കെ അവരുടെ ഔദ്യോഗിക പദവികളെക്കാളും
അംഗീകരിക്കപ്പെടുന്നത് സാംസ്കാരിക-സാമൂഹ്യ രംഗത്തുള്ള അവരുടെ
ഔന്നത്യംകൊണ്ടുകൂടിയാണ്.
എസ്.എഫ്.ഐക്കാരുടെ ഈ കാടത്തരം
കൊണ്ട്, ഇന്ന് ലോക മലയാളി ചര്‍ച്ച ചെയ്യേണ്ടിയിരുന്ന അഴിമതിയുടെ ഉന്നത
രാഷ്ട്രീയ ബന്ധങ്ങളേയും, നീതിപീഠത്തിന്റെ വലത്തോട്ടുള്ള വ്യക്തമായ
ചായ്വുകളും ഒക്കെ ചര്‍ച്ചയാകാതെ പോയതിനു കാരണം, ടി.പി.ശ്രീനിവാസനെന്ന
വ്യക്തിക്ക് ആഗോള മലയാളികളുടെ ഇടയിലുള്ള സ്ഥാനവും അംഗീകാരവും കൊണ്ടാണ്.
സി.പി.എം ഇനിയെങ്കിലും കണ്ണ് തുറന്ന് കാര്യങ്ങളെ കാണണം. അപലപിക്കേണ്ടതിനെ
അപലപിക്കുകതന്നെ വേണം! അതാണ് ഔന്നത്യമുള്ള രാഷ്ട്രീയ നേതൃത്വം
കാണിക്കേണ്ടത്. അല്ലെങ്കില്‍ പിണറായി സഖാവിന്റെ മുഖത്തെ ഇപ്പോഴത്തെ പുഞ്ചിരി
"നികൃഷ്ട ജീവിയെ' മനസ്സില്‍ ഒളിപ്പിച്ചുവെച്ചുകൊണ്ടുള്ളതാണെന്ന്
ജനങ്ങള്‍ കരുതും!!
കേരളത്തിന്റെ അഭിമാനപുത്രനായ ടി.പി.
ശ്രീനിവാസന് എന്ന വിനയാന്വിതനായ മുന്‍ അംബാസിഡറെ മുഖത്തടിച്ചതിലൂടെ,
സാംസ്കാരിക കേരളത്തിന്റെ മുഖത്താണ് എസ്.എഫ്.ഐ അടിച്ചത്! അതിനെ രാഷ്ട്രീയ
ഭേദമെന്യേ എല്ലാവരും അപലപിക്കട്ടെ! കുറ്റവാളി മാതൃകാപരമായി
ശിക്ഷിക്കപ്പെടണം. ഇത് ലോക മലയാളികളുടെ അഭ്യര്‍ത്ഥനയാണ്. ടി.പി.
ശ്രീനിവാസനോട് മാപ്പ്....
ഷോളി കുമ്പിളുവേലി