(ശ്രീ. മുരളി ജെ. നായര്‍ എഴുതിയ പതിനൊന്ന് കഥകളുടെ സമാഹാരം.
പ്രസാധകര്
: ഗ്രീന്‍ ബുക്ക്സ്, തൃശൂര്‍, പേജ് 94, വില 85.00 രൂപ)
ഏതാണ്ട് ഇരുപതു
വര്‍ഷം മുന്‍പാണ് ശ്രീ. മുരളി ജെ നായരുടെ ഒരു കഥ ഞാന്‍ വായിക്കുന്നത്. അന്ന്
ഹൂസ്റ്റനിലെ കേരള റൈറ്റേഴ്സ് ഫോറം അമേരിക്കയില്‍നിന്നുള്ള തെരഞ്ഞെടുത്ത
കഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ശ്രീ.എം.
മുകുന്ദനായിരുന്നു എഡിറ്റര്‍. "ദൂരക്കാഴ്ച' എന്ന പേരില്‍ കറന്റ് ബുക്ക്സ്
പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്‍ ശ്രീ. മുരളി നായരുടെ ഒരു കഥയും
ഉണ്ടായിരുന്നു: "തര്‍പ്പണം.'
അന്ന്, ഞങ്ങളുടെ ആഗ്രഹം വര്‍ഷംതോറും
തെരഞ്ഞെടുത്ത കഥകളുടെ ആന്തോളജി
അമേരിക്കയില്നിന്നുണ്ടാകണമെന്നായിരുന്നു. അത്
തുടര്‍ന്നിരുന്നെങ്കില്‍ ഒന്നാംതരം കഥകളുടെ എത്രയോ ശേഖരങ്ങള്തന്നെ
നമുക്കിന്ന് സ്വന്തം.
എന്റെ പുസ്തകശേഖരങ്ങളില്ക്കൂടി അന്വേഷിച്ചു
ചെന്നപ്പോള്‍ "ദൂരക്കാഴ്ച'യുടെ ഒരു കോപ്പി കണ്ടെത്തി, "തര്‍പ്പണവും'.
ജനിക്കാതെ പോയതോ, ജനിക്കാന്‍ ആഗ്രഹിക്കാത്തതോ ആയ നക്ഷത്രക്കുഞ്ഞുങ്ങളുടെ
കഥ! ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ആ കഥ ഞാന്‍ വീണ്ടും വായിച്ചു. നായിക
സുമയേപ്പോലെ ഞാനും അവസാനം കണ്ണടച്ചിരുന്നു. ആ ചെറിയ കഥയില്‍ ശ്രീ. മുരളി
നായര്‍ സൃഷ്ടിച്ചിരിക്കുന്ന പ്രപഞ്ചം ആസ്വദിച്ചുകൊണ്ട്.
നാളുകള്‍
കഴിഞ്ഞു. പിന്നീട് കുറേക്കാലത്തേക്ക് മുരളി എന്ന കഥാകൃത്ത്
നിശബ്ദനായിരുന്നു. അദ്ദേഹം മാത്രമല്ല "ദൂരക്കാഴ്ച' എന്ന സമാഹാരത്തില്‍
എഴുതിയ പലരും.
ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ്, കണ്വന്ഷന് സീസണില്‍, ഒരു
സാഹിത്യമത്സരത്തിന്റെ ഭാഗമായി "കനവും നിനവും' എന്നൊരു കഥ
വായിക്കാനിടയായി. പേരുവെക്കാതെ എന്റെ പക്കല്‍ കിട്ടിയ ഒരു കഥ.
മത്സരമെല്ലാം കഴിഞ്ഞ് ആ കഥക്ക് ഞാനൊരു ആസ്വാദനവും എഴുതി. അന്ന്
എഴുതിയതില്‍നിന്ന്.
""അമേരിക്കയില്‍നിന്ന് എഴുതുന്ന പല
കഥാകൃത്തുക്കള്‍ക്കും കഥാലോകത്തിന്റെ സാദ്ധ്യതകളും വൈവിധ്യങ്ങളും
കണക്കിലെടുത്ത് സമൂഹത്തിന്റെ പ്രശ്നങ്ങളോടും വികസനത്തോടും തങ്ങളുടെ
കഥകളെ ബന്ധപ്പെടുത്താന്‍ കഴിയുന്നില്ല.
ഇവിടെയാണ് "കനവും നിനവും'
എന്ന കഥയുടെ പ്രസക്തി. സ്വപ്നത്തിന്റെ കഥ പറയാന്‍ നിങ്ങള്‍ക്കു കഴിയുമോ?
മുറിഞ്ഞുപോകുന്ന സ്വപ്നങ്ങളെ എങ്ങനെയാണ് കൂട്ടിക്കെട്ടുക? ഒരു
കഥയില്‍ത്തന്നെ സമാന്തരമായി മറ്റൊരു കഥകൂടി വളര്‍ത്തിക്കൊണ്ടുവരാന്‍
കഴിയുമോ? ഈ സാങ്കേതികതയില്ക്കൂടിയാണ് "കനവും നിനവി'ന്റെയും രചയിതാവ്
പാരമ്പര്യത്തില്‍നിന്ന് വ്യതിചലിക്കുന്നത്.''
മുരളി
തൂലികയെടുക്കുമ്പോഴെല്ലാം ഒരു സ്വപ്നം നമുക്ക് പ്രതീക്ഷിക്കാം. സുന്ദരമായ
ഒരു സ്വപ്നം, ആ സ്വപ്നത്തില്‍ക്കൂടിയുള്ള ഒരു ജീവിതദര്‍ശനം. മനോഹരമായി
കോര്‍ത്തിണക്കിയ വാക്കുകള്‍ നമ്മുടെയുള്ളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു.
ഇനിയും വായനക്കാരായ നമുക്ക് മറ്റൊരു കഥ മെനഞ്ഞെടുക്കാനും
സഹായിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് "ഹണ്ടിംഗ്ഡന് താഴ്വരയിലെ
സന്യാസിക്കിളികള്‍' എന്ന സമാഹാരം വായിക്കാന്‍ എടുത്തത്.
സാധാരണ
ക്ലാസ്മുറികളില്‍ കേള്‍ക്കാറുള്ള ചോദ്യമുണ്ട് "കവി എന്താണ് ഉദ്ദേശിച്ചത്?'
സരസനായ ചങ്ങമ്പുഴ ഒരിക്കല്‍ അതിനു മറുപടി കൊടുത്തുവത്രേ "ഞാനൊന്നും
ഉദ്ദേശിച്ചിരുന്നില്ല'. ശരിയാണ്, കവി കഥാകൃത്ത്, കലാകാരന്
തുടങ്ങിയവര്‍ അവരുടെ മനസ്സില്‍ എന്തെല്ലാമോ കരുതിവെച്ചിരുന്നുവെന്ന്
ചിലര്‍ എഴുതിവെക്കും. പിന്നീട് അത് വീണ്ടും വീണ്ടും പകര്ത്തപ്പെടും.
കാലങ്ങളായി അങ്ങനെതന്നെ, ഒരു മാറ്റവുമില്ലാതെ. എന്നാല്‍ മറ്റൊരു
ചോദ്യമാണിവിടെ:
ഒരു കൃതിയില്‍നിന്ന് വായനക്കാരന് സൃഷ്ടിച്ചത് എന്തു
ലോകമാണ്. വായനക്കാരന് പുതിയതെന്തെങ്കിലും നിര്‍മ്മിക്കാന്‍ കഴിഞ്ഞോ, കവി
നിരൂപിച്ചതിലപ്പുറമായി. അതിന് ഈ വായന സഹായമായോ?
ഇങ്ങനെയൊരു
ചോദ്യം മുന്നില്‍ നിര്‍ത്തിക്കൊണ്ട് ശ്രീ. മുരളി ജെ. നായര്‍ സൃഷ്ടിച്ച
കഥാലോകത്തിലേക്ക് കടക്കാം. കനവും നിനവും എന്ന കഥകളെപ്പറ്റി നേരത്തെ
പറഞ്ഞുകഴിഞ്ഞു.
വ്യത്യസ്തമായ പ്രമേയങ്ങളാണെങ്കിലും പൊതുവായ
പശ്ചാത്തലം ഉള്‍ക്കൊള്ളുന്നതാണ് "അരാജകവാദികള് ഉണ്ടാകുന്നത്', "ഒരു
ഗ്രീന്‍ കാര്‍ഡ് കഥ', "റോബര്‍ട്ടോ ഹെര്‍ണാണ്ടസിന് സംഭവിച്ചത്'
തുടങ്ങിയവ.
ഈ മൂന്നു കഥകളെയും ഒരു ചര്‍ച്ചക്ക് ഒരുമിച്ചെടുക്കാം.
കാരണം അമേരിക്കയിലെ കുടിയേറ്റ നിയമ വ്യവസ്ഥയിലേക്ക് ഇവ വിരല്‍ ചൂണ്ടുന്നു.
മൂന്നു കഥകളും നിയമക്കുരുക്കുകളില്ക്കൂടി മനുഷ്യബന്ധങ്ങളുടെ വിവിധ
തലങ്ങളിലേക്ക് കടന്നുചെല്ലുന്നു.
അമേരിക്ക കുടിയേറ്റക്കാരുടെ
നാടാണ്. ഇവിടെയുള്ള "ലിബറല്‍ സമൂഹം' കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു,
എല്ലാ മതവിശ്വാസങ്ങള്‍ക്കും അതീതമായി. ഈ ലിബറല്‍ കാഴ്ചപ്പാടുകള്‍
അനധികൃത കുടിയേറ്റക്കാര്ക്കുപോലും "നീതി' ലഭ്യമാകണമെന്ന്
ആവശ്യപ്പെടുന്നു. ആ നീതി നിര്‍വഹണത്തിന്റെ കഥയാണ് "റോബെര്‍ട്ടോ
ഹെര്‍ണാണ്ടസിന് സംഭവിച്ചത്.' അമേരിക്കയുടെ വ്യവസ്ഥിതി, മഹത്തായ
മാനവദര്‍ശനം തുടങ്ങിയവ എന്തെന്ന് എടുത്തുപറയാന്‍ ഈ ഒരൊറ്റ കഥ മതി.
ഈ
"റോബര്‍ട്ടോ...' കഥയുടെ നേരെ വിപരീതമാണ് "ഒരു ഗ്രീന്‍കാര്‍ഡ് കഥ'
അമേരിക്കയുടെ ലിബറല്‍ വ്യവസ്ഥിതി പലപ്പോഴും കബളിപ്പിക്കപ്പെടുന്നു.
കച്ചവടക്കല്യാണങ്ങളില്ക്കൂടി! നിശ്ചിത തുക പറഞ്ഞ് കരാറിലെത്തി ഒരു
അമേരിക്കന്‍ യുവതി കാമുകിയായോ പ്രതിശ്രുതവധുവായോ ഇനിയും ചിലപ്പോള്‍
ഭാര്യയായോ അഭിനയിക്കുന്നു. ഈ നാടകം രസകരമാണ്.
നാടകശാലയിലേതിനേക്കാള് തന്മയത്വം ഇവിടെ ആവശ്യമുണ്ട്.
പരാജയമെന്നാല്‍ കൈയടി നഷ്ടപ്പെടുകയല്ല, പകരം നാടുകടത്തപ്പെടലാണ്,
ജയില്‍വാസമാണ്. അതുകൊണ്ടുതന്നെ ജീവന്മരണവും! ഇവിടെ, ഈ കഥയില്‍
സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥന്റെ സൂക്ഷ്മദൃഷ്ടി കക്ഷികളുടെ കാപട്യം
പുറത്തുകൊണ്ടുവരുന്നു. മുരളി നായര്‍ എന്ന നിയമവിദഗ്ധന്റെ
പേനത്തുമ്പില്‍ ഈ ഗ്രീന്‍ കാര്‍ഡ് കഥ തികച്ചും നാടകീയമായി.
ഇതേ
കൂട്ടത്തില്‍ ഞാന്‍ ചേര്‍ത്തിരിക്കുന്ന മറ്റൊരു കഥയാണ് "അരാജകവാദികള്
ഉണ്ടാകുന്നത്.' ഇവിടെ കഥാപാത്രങ്ങള്‍ എല്ലാം മലയാളികള്‍.
കുടിയേറ്റത്തോടൊപ്പം നാം കൊണ്ടുവന്ന സാംസ്ക്കാരിക പൈതൃകവും
കുടുംബപാരമ്പര്യങ്ങളും, അതു പറഞ്ഞു നടക്കുന്നതിന്റെ കാപട്യവും
കഥാകൃത്ത് തുറന്നു കാണിക്കുന്നു. സ്വന്തം നിലനില്പിന്റെ കാര്യം വരുമ്പോള്‍
നാം വെച്ചുപുലര്‍ത്തിയ വിശ്വാസങ്ങളെല്ലാം തൂത്തെറിയുന്നു. ദാര്‍ശനിക
സ്വഭാവമുള്ള മനുഷ്യബന്ധങ്ങള്‍ അര്‍ത്ഥവത്തായ നര്‍മ്മത്തില്‍ ചാലിച്ചും
പറയാമെന്നതിന് ഉദാഹരണമാണ് ഈ കഥ.
മറ്റൊരു ഗ്രൂപ്പില്‍ ഞാന്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്നു കഥകളാണ് "അച്ഛന് മലയാളം',
"ശരിതെറ്റുകള്‍' ഇനിയും "സോഫി'യും. വേര്‍പിരിഞ്ഞ ബന്ധങ്ങളുടെ, അതിന്റെ
മാനസിക സംഘര്‍ങ്ങളുടെ. ഭാര്യാഭര്‍ത്താക്കന്മാരാകട്ടെ,
കാമുകീകാമുകന്മാരാകട്ടെ, അല്ലെങ്കില്‍ കുറേക്കാലം ഒരുമിച്ചു
ജീവിച്ചവരാകട്ടെ പിന്നീട് അവര്‍ സ്വന്തം വഴികള്‍ തേടിപ്പോകുന്നതിന്റെ
ന്യായീകരണങ്ങളൊന്നും ഇവിടെ വിഷയമല്ല. അത് മറ്റുള്ളവരില്‍ ഏല്പിക്കുന്ന
ആഘാതങ്ങള്ക്കാണിവിടെ പ്രാധാന്യം.
"അച്ഛന് മലയാളം' എന്ന കഥയുടെ ഒത്ത
മദ്ധ്യത്തില്‍ നില്‍ക്കുന്നത് ഒരു കുട്ടിയാണ്. അവള് മാത്രമല്ല അവളുടെ
"മലയാളവും'. ഇവിടെ അവളുടെ അച്ഛനും അമ്മയും വിവാഹബന്ധം
വേര്‍പെടുത്തിയിരിക്കുന്നു. ഭാര്യ, ഭര്‍ത്താവിനോടുള്ള പക തീര്‍ക്കുന്നത്
മലയാളത്തെ സ്നേഹിക്കുന്ന സ്വന്തം കുട്ടിയില്ക്കൂടി, കാരണം മലയാളം അച്ഛന്റെ
ഭാഷയാണ്. മലയാളം പഠിക്കണമെന്ന് അച്ഛനു നിര്‍ബന്ധം, ആ ഭാഷ പഠിക്കരുതെന്ന്
അമ്മയും. അച്ഛന് നന്നായറിയാം ഭാഷ കേവലം വാക്കുകളല്ല, അതൊരു
സംസ്ക്കാരത്തിന്റെ, ജീവിതരീതിയുടെ ഭാഗമാണ്. അങ്ങനെയൊരു
പശ്ചാത്തലത്തിലല്ലാതെ ഭാഷക്ക് നിലനില്പില്ല. തന്റെ ഭാഷ ലോകത്തിന്റെ
മറ്റാരും അംഗീകരിക്കുന്നില്ല. തന്റെ മകളാണെങ്കില്‍ ആറുമാസം
കഴിയുമ്പോഴേക്കും മലയാളം മറന്നുകഴിയും. ഈ "മകള്‍' നമ്മുടെ
ഓരോരുത്തരുടെയും മക്കളും കൊച്ചുമക്കളും
തന്നെയല്ലേ?
"ശരിതെറ്റുകള്‍' ഡോക്ടര്‍ സദാനന്ദന് മേനോനും സുജയുമായി
തിരശ്ശീലയ്ക്കു പിന്നിലുള്ള ബന്ധങ്ങളുടെ കഥ. മനുഷ്യമനസ്സിന്റെ,
ലൈംഗീകാഗ്രഹങ്ങളുടെ ആകെത്തുകയിലേക്ക് കഥാകൃത്ത് വായനക്കാരെ
കൊണ്ടെത്തിക്കുന്നു. കഥാനായകന് മരിച്ചുകിടക്കുന്നു. അയാളുടെ
"മിസ്ട്രസ്' ഭാര്യക്ക് ഒരു സാന്ത്വനമായി അവരുടെ രണ്ടുകൈകളും ഗ്രഹിച്ച്
കവിളിലെ ഉണങ്ങിയ പാടുകളിലേക്കും കണ്ണുകളിലേക്കും നോക്കുന്നു. ഫ്യൂണറല്‍
ഹോമില്‍ "അവസാനത്തെ' നാടകീയത. ഇനിയും ഒരു ചോദ്യം നമ്മെ പിന്തുടരുന്നു, അത്
ആത്മാര്‍ത്ഥമോ, വെറും അഭിനയമോ? അതോ "പൊതുമുതല്‍' നഷ്ടപ്പെട്ടതിന്റെ
ദുഃഖമോ?
എന്നും എല്ലാക്കാലത്തും എല്ലാ നാട്ടിലും മനുഷ്യന് തന്റെ
മനസ്സിനു ശാന്തികണ്ടെത്തുന്ന ചില കേന്ദ്രങ്ങളുണ്ട്. അതു ചിലപ്പോള്‍
മദ്യശാലകളുമായിരിക്കാം. "സോഫി' എന്ന കഥയില്‍ക്കൂടി മലയാള മനസ്സിന്റെ
മറ്റൊരു ഭാവമാണ് കഥാകൃത്ത് അനാവരണം
ചെയ്തിരിക്കുന്നത്.
യുവതലമുറക്ക് വര്‍ഗ്ഗമോ നാടോ
മത-രാഷ്ട്രീയക്കളികളോ ഒന്നുംതന്നെ വിഷയമല്ല. നാം എന്നും ആശിക്കുകയും
എന്നാല്‍ ഒരിക്കലും സംഭവിക്കരുതെന്ന് മനസ്സില്‍ പറയുകയും ചെയ്ത
"സ്വതന്ത്രലോകം' യുവതലമുറ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു. സോഫി പഴയ
ബന്ധത്തിലേക്ക് വീണ്ടും വഴുതി വീഴുന്നു, മുന്‍ധാരണകളില്ലാതെ,
ഇഷ്ടപ്പെട്ടതിനെ അംഗീകരിച്ചുകൊണ്ട്.
അമേരിക്കയിലെ മലയാളി
കുടിയേറ്റക്കാര്‍ എന്തുമാത്രം മാറിക്കഴിഞ്ഞുവെന്ന് ഒന്നു
തിരിഞ്ഞുനോക്കേണ്ട കാലമായിരിക്കുന്നു. ഏതാനും പതിറ്റാണ്ടുകള്‍ ഇവിടെ
ജോലിയെടുത്ത്, വിരമിച്ചു കഴിഞ്ഞപ്പോഴേക്കും എന്തെല്ലാമോ നേടിയതായി ഒരു
ഭാവം, അതും ഒരിക്കലും പ്രതീക്ഷിക്കാതിരുന്നത്. താനൊരു പ്രത്യേക
"ജീവി'യാണെന്നുപോലും അവനുതോന്നിത്തുടങ്ങിയിട്ടുണ്ടായിരിക്കണം.
ഇനിയും, അവസാനം, എന്താണുവേണ്ടത്?
അതേ, നമ്മുടെ സ്വന്തം കഥയാണ്
"അമേരിക്കന്‍ കഥ നിര്‍മ്മാണശാലയും അക്കാദമി അവാര്‍ഡും.' ഏതോ ഒരു കഥാകാരന്റെ
കഥയുടെ അപ്പുറമായി ഓരോ മലയാളിയുടെയും കഥ. അവസാനം "അംഗീകാര'ത്തിനുള്ള
ആഗ്രഹത്തിന്റെ കഥ. ആ അംഗീകാരത്തിനുള്ള എളുപ്പമാര്‍ഗ്ഗമാണ്
ഒരെഴുത്തുകാരനാവുന്നത്. മറ്റൊരു രംഗവും ഇത്ര ശോഭിക്കുകയില്ല,
ഇത്രമാത്രം പേര് നേടിത്തരുകയില്ല! ഒരാള്‍ക്ക് ഒരു സുപ്രഭാതത്തില്‍
ഓട്ടക്കാരനോ ചാട്ടക്കാരനോ പാട്ടുകാരനോ ആവാന്‍ കഴിയുമോ?
ചിത്രകാരനെങ്കിലുമോ? എന്നാല്‍ എഴുത്തുകാരനാവാം. തുടക്കത്തില്‍ ഒരു
തൂലികാനാമത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കാം. തക്കസന്ദര്‍ഭത്തില്‍
പുറത്തുവരാം, കൈനിറയേ അവാര്‍ഡുകളുമായി. പത്രങ്ങളില്‍ പേരും പടവും! ഒന്നേ
ഇവിടെ പറയാനുള്ളൂ മലയാളികളേ ഇതാ നിങ്ങളുടെ കഥ, നിങ്ങളുടെ ഹൃദയത്തിന്റെ
അഗാധതയില്‍ നിറഞ്ഞുനില്ക്കുന്ന ആഗ്രഹങ്ങളുടെ കഥ!
"ഹണ്ടിംഗ്ഡണ്
താഴ്വരയിലെ സന്യാസിക്കിളികള്‍' എന്ന കഥ എന്തിനാണ് അവസാനത്തേക്ക്
നീക്കിവെച്ചത്? അതേ പേരില്ത്തന്നെയാണല്ലോ ഈ സമാഹാരവും. നമ്മില്‍
പലര്‍ക്കും ഒരു സ്വഭാവുമുണ്ട്, ഊണുകഴിക്കുമ്പോള്‍, ഒരിഷ്ടവിഭവം
കലാശത്തിനായി മാറ്റിവെക്കുക, എന്നിട്ട് അതിന്റെ വിഭിന്നത്തം ആസ്വദിക്കുക!
അതുപോലെ ഒരു പ്രത്യേക അനുഭവമായ ഈ കഥ ആസ്വാദനമാകട്ടെ,
ഒരനുഭവമാകട്ടെ!
ഈ ചെറു ലേഖനത്തിന്റെ തുടക്കത്തിലെവിടെയോ
ഞാനെഴുതി കവി തന്റെ മനസ്സില്‍ ചിന്തിച്ചിരുന്നത് തേടിപ്പിടിക്കുകയല്ല
നമ്മുടെ ജോലി, പകരം എഴുതിയതിന്റെ സഹായത്തോടെ നമുക്കെന്തു
സൃഷ്ടിച്ചെടുക്കാന്‍ കഴിയും. ഒരു വായന കഴിഞ്ഞിട്ട് ഒരു പുതിയ ലോകം എന്റെ
ഹൃദയത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനു
വായിക്കണം?
ഇതാരുടെ കഥയാണ്? ഒരു സാവിത്രിയുടേതോ? ദേവിന്റേതും കൂടിയോ?
അവരുടെ തീവ്രപ്രേമത്തിന്റെയോ? ആത്മാക്കളായ "കിളികള്‍' എന്ന മലയാളി
സങ്കല്പത്തിന്റെയോ? വിട്ടുപിരിഞ്ഞ ആത്മാവിന്റെ സാമീപ്യമെന്ന
സാന്ത്വനത്തിന്റെയോ?
ആയിരിക്കാം...
അതവിടെ
നില്ക്കട്ടെ:
ഞാനിവിടെ കാണുന്നത് മറ്റൊരു മലയാള മനസ്സാണ്. തങ്ങളുടെ
നാടിനോട്, വീടിനോടുള്ള മലയാളിയുടെ അഭേദ്യബന്ധം. ആ ബന്ധമെന്നു
പറയുന്നത് എന്തായാലും ഇണക്കത്തിന്റെയും പിണക്കത്തിന്റെയും കഥകളാണ്.
അതെന്നും മലയാളി സ്വന്തം മനസ്സില്‍ കൊണ്ടുനടക്കുന്നു. അതുകൊണ്ടാണ് നാം
കൂടെക്കൂടെ, ആവശ്യമില്ലെങ്കിലും, പഴയ നാടുതേടിപ്പോകുന്നത്. മുന്‍പ്
നാം ജീവിച്ച ദേശത്തുചെല്ലുമ്പോള്, എത്രയോ കാലം മുന്‍പ്
അന്യാധീനപ്പെട്ടുപോയതാണെങ്കിലും, ആ പഴയ വീടൊന്നു കാണാന്‍ മനസ്സില്‍
ആഗ്രഹമുദിക്കുന്നത്.
വായനക്കാരോട്: ഈ കഥ വീണ്ടും വായിക്കുക,
അതിന്റെ നായകസ്ഥാനത്ത് നമ്മെത്തന്നെ പിടിച്ചിരുത്തുക, ഇനിയും അത് നമ്മുടെ
സ്വന്തം ലോകമല്ലേ. ഇത് മറ്റു നാട്ടുകാര്‍ക്കില്ലാത്ത സ്വഭാവമെന്ന് പറഞ്ഞാല്‍
ചിലപ്പോള്‍ അധികപ്പറ്റായിരിക്കും, പക്ഷേ, മലയാളി തന്റെ സ്വന്തം വീട്, നാട്
എങ്ങനെ വിട്ടുപിരിയും? ഒരു ട്രെയ്ലറിനകത്തു നിറച്ചുകൊണ്ട്
പോകാവുന്നതല്ലല്ലോ അവന്റെ "വീട്.'
ശ്രീ മുരളി ജെ. നായരുടെ ഈ
കഥാസമാഹാരം ഏതാനും തവണ വായിച്ചു. ഒരു കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയും
ഇത് നമ്മുടെ കഥകളാണ്, മലയാളിയുടെ പുതുലോകത്തിന്റെ കഥകളാണ്, അതിവേഗം
മാറിക്കൊണ്ടിരിക്കുന്ന മലയാളി. ഇതില്‍ നിറഞ്ഞുനില്ക്കുന്നു. അതുപോലെ
മനുഷ്യമനസ്സിന്റെയും.