Image

സജിന്‍ സുരേഷിന്റെ കേസില്‍ വിധി നാളെ; കഴിയുന്നത്ര പേര്‍ കോടതിയിലെത്താന്‍ ആഹ്വാനം

തോമസ് കൂവള്ളൂര്‍ Published on 05 May, 2016
സജിന്‍ സുരേഷിന്റെ കേസില്‍ വിധി നാളെ; കഴിയുന്നത്ര പേര്‍ കോടതിയിലെത്താന്‍ ആഹ്വാനം

ന്യൂജേഴ്‌സി: കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ന്യൂജേഴ്‌സിയിലെ പസ്സായിക് കൗണ്ടി ജയിലില്‍ വിധിയും കാത്തു കിടക്കുന്ന സജിന്‍സുരേഷ് എന്ന മലയാളി ചെറുപ്പക്കാരന് നിസ്സാരമായ ഓരോ കാരണങ്ങളുടെ പേരില്‍ നീതി ലഭിക്കാന്‍ വൈകിക്കുന്ന സാഹചര്യത്തില്‍ ആ ചെറുപ്പക്കാരന് എത്രയും വേഗം നീതി ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ജെ.എഫ്.എ പ്രവര്‍ത്തകര്‍ മുമ്പോട്ടുവന്നിരിക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ച് 24ന് ആ ചെറുപ്പക്കാരന്റെ വിധി കോടതി നടപ്പാക്കേണ്ടിയിരുന്നതാണ്. അന്നേദിവസം രാവിലെ നിരവധി അമേരിക്കന്‍ മലയാളി നേതാക്കന്മാര്‍ കോടതിയില്‍ ഹാജരായിരുന്നു. അവരില്‍ എടുത്തു പറയത്തക്ക ചിലര്‍ തോമസ് മൊട്ടയ്ക്കല്‍, അനിയന്‍ ജോര്‍ജ്, ജിബി തോമസ്, സജി ജോര്‍ജ്, സജി പോള്‍, ആനി ജോണ്‍, ഷീലാ ശ്രീകുമാര്‍, അനില്‍ പുത്തന്‍ചിറ, തോമസ് കൂവള്ളൂര്‍, ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, ബെന്നി മാത്യു, സണ്ണി പണിക്കര്‍, ഷാജി വര്‍ഗീസ്, ജോണ്‍ തോമസ് (സോമന്‍), വിനു സക്കറിയാ തുടങ്ങിയവരും, മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയവരുമാണ്.

ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന സംഘടനയുടെ പ്രവര്‍ത്തകനായ ജയപ്രകാശ് കുളമ്പിലിന്റെ നേതൃത്വത്തില്‍ ഒരു വലിയ ടീം തന്നെ എത്തിയിരുന്നു. പക്ഷേ അന്നേദിവസം വെറും നിസ്സാരകാരണങ്ങള്‍ പറഞ്ഞ് വിധി മാറ്റി

ഇതിനോടകം സജിന്റെ കേസില്‍ 3 ജഡ്ജിമാര്‍ ഇടപെടുകയുണ്ടായി. ആദ്യത്തെ ജഡ്ജി കോടതിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി നേതാക്കളുടെ സാന്നിദ്ധ്യം കണ്ട് അമ്പരന്നു പോയിരുന്നു എന്നതാണ് വാസ്തവം. പ്രോസിക്യൂഷന്‍ 10 വര്‍ഷത്തോളം കഠിനതടവു കൊടുക്കണമെന്ന രീതിയിലാണ് കുറ്റം ആരോപിച്ചത്.

പക്ഷേ അന്നത്തെ ജഡ്ജി ജാമ്യത്തുക കുറയ്ക്കുകയും സജിനെ അപ്പോള്‍ത്തന്നെ ജാമ്യത്തില്‍ കൊണ്ടുപൊയ്‌ക്കൊള്ളാനും പറഞ്ഞതാണ്. അന്ന് വെറും 10,000 ഡോളര്‍ ബോണ്ടു കൊടുത്തിരുന്നെങ്കില്‍ സജിനെ ജാമ്യത്തില്‍ ഇറക്കുകയും ചെയ്യാമായിരുന്നു. പക്ഷേ ജാമ്യത്തില്‍ ഇറക്കിയാല്‍ എവിടെ താമസിപ്പിക്കും, ആരു കൊണ്ടുപോകും തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ പൊന്തിവന്നതിനാല്‍ തല്ക്കാലം അത് ഉപേക്ഷിക്കുകയാണ് ചെയ്തത്. പിന്നീടുവന്ന ജഡ്ജി കേസില്‍ നിന്നും പിന്‍വലിയുകയുമുണ്ടായി.

ഇപ്പോള്‍ പ്രോസിക്യൂട്ടര്‍ തന്നെ മാറി വന്നിരിക്കുകയാണ്. 10 വര്‍ഷം എന്നുള്ളത് ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍ 5 വര്‍ഷമാക്കി കുറച്ചു. ആ 5 വര്‍ഷം 3 വര്‍ഷമാക്കി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സജിന്റെ വക്കീല്‍ മൈക്കിള്‍ കാരക്ടാ.

വാസ്തവത്തില്‍ മലയാളികളായ നാം ഇത്തരത്തിലുള്ള കേസുകള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലരുടെ കേസുകളുമായി ഇടപെട്ടതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് നാം വക്കീലന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ കേസുകള്‍ കൈകാര്യം ചെയ്തതു പരിചയമുള്ളവരും, നമ്മോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരും, അപ്പപ്പോള്‍ നമ്മളോട് കാര്യങ്ങള്‍ തുറന്നുപറയുന്നവരും ആയിരിക്കണം.

നമ്മളോട് എന്നതില്‍ നിന്നും ഉദ്ദേശിക്കുന്നത് നമ്മുടെ കക്ഷിയോട് എന്നാണ്. സജിന്റെ മേല്‍ ദയ ഉണ്ടാകണമെന്നും, ശിക്ഷ പരമാവധി ഇളവു ചെയ്ത് സാധിക്കുമെങ്കില്‍ അവനെ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ തിരുമനസ്സുണ്ടാകണമെന്നും അപേക്ഷിച്ചുകൊണ്ട് നിരവധി വ്യക്തികളെക്കൊണ്ട് ദയാഹര്‍ജികള്‍ എഴുതിക്കാന്‍ ജെ.എഫ്.എ പ്രവര്‍ത്തകര്‍ ശ്രമിക്കുകയുണ്ടായി.

അതനുസരിച്ച് നാട്ടില്‍ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പലരും എഴുതുകയുണ്ടായി. അവയില്‍ വക്കീലിന് യുക്തമായവ തെരഞ്ഞെടുത്ത് അത് ജഡ്ജിക്ക് സമര്‍പ്പിച്ചതായി വാദിഭാഗം വക്കീല്‍ ഈ ലേഖകനോടു പറയുകയുണ്ടായി.

സജിനുവേണ്ടി ആദ്യം ഇടപെടാന്‍ ശ്രമിച്ചത് ഇമിഗ്രേഷന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു വക്കീല്‍ ആയിരുന്നു.  പിന്നീട് 6 മാസങ്ങള്‍ക്കുശേഷമാണ് ജെ.എഫ്. എ പ്രവര്‍ത്തകരുടെ ശ്രമഫലമായി ഇപ്പോഴത്തെ വക്കീലിനെ ഇടപെടുത്തിയത്.

അദ്ദേഹം ഇതിനോടകം 10,000 ഡോളര്‍ വാങ്ങുകയും ചെയ്തു. ഈ കേസ് ഇവിടം കൊണ്ട് അവസാനിപ്പിക്കാന്‍ അറ്റോര്‍ണി മൈക്കിള്‍ കാറക്ടയ്ക്കു കഴിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ നാം സ്തുതിച്ചേ മതിയാവൂ. ഈ കേസ് എത്രയും വേഗം അവസാനിച്ച് സജിന്‍ പുറത്തുവരാന്‍ നിരവധി പ്രാര്‍ത്ഥനാഗ്രൂപ്പുകാര്‍ നിരന്തരം പ്രാര്‍ത്ഥിക്കുന്നുണ്ട് എന്ന കാര്യവും ഇവിടെ സ്മരിക്കുന്നു. അവരില്‍ എടുത്തു പറയേണ്ടത് ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍മേരി പ്രാര്‍ത്ഥനാ ഗ്രൂപ്പാണ്.

നിയമവിദ്യാര്‍ത്ഥികള്‍ക്കും അതുംപോലെ തന്നെ സാമൂഹ്യപ്രതിബദ്ധതയുള്ളവര്‍ക്കും ഈ കേസ് കോടതിയില്‍ എങ്ങിനെ കൈകാര്യം ചെയ്യും എന്നു നേരിട്ടു കാണാനുള്ള അവസരം ലഭിക്കുന്നതാണ്. സജിന്‍ സുരേഷിന്റെ കേസ് വിജയകരമായി അവസാനിപ്പിക്കാന്‍ അറ്റോര്‍ണി മൈക്കിള്‍ കാറക്ടയ്ക്കു കഴിഞ്ഞാല്‍ അദ്ദേഹത്തിന് മാലയിട്ട് ഒരു സ്വീകരണം നല്‍കണമെന്നുള്ളതാണ് ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയെ പ്രതിനിധീകരിക്കുന്ന ഈ ലേഖകന്റെ അഭിപ്രായം.

അമേരിക്കന്‍ മലയാളി സംഘടനകളെ പ്രതിനിധീകരിക്കുന്ന നിരവധി നേതാക്കള്‍ അന്നേ ദിവസം കോടതി ജനങ്ങളെക്കൊണ്ടു നിറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. സാധിക്കുന്നിടത്തോളം മലയാളികള്‍ അന്നേ ദിവസം രാവിലെ 9.30ന് കോടതിയില്‍ ഹാജരാകുവാന്‍ ശ്രമിക്കുക. അതുവഴി അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മ ഒരിക്കല്‍ക്കൂടി നമുക്ക് പുതുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :അനില്‍ പുത്തന്‍ചിറ 732 319 6001

തോമസ് കൂവള്ളൂര്‍ 914 409 5772
ജോണ്‍ തോമസ് (സോമന്‍) 908 326 3740
അനിയന്‍ ജോര്‍ജ് 908 337 1289
ജിബി തോമസ് 914 573 1616

അഡ്രസ്സ്: പസ്സായിക് സുപ്പീരിയര്‍ കോര്‍ട്ട്
കോര്‍ട്ട് റൂം നമ്പര്‍ എന്‍ 422
77 ഹാമില്‍ട്ടന്‍ സ്ട്രീറ്റ്
പാറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി 07505
കോര്‍ട്ടില്‍ എത്തേണ്ട സമയം: രാവിലെ 9.30

തോമസ് കൂവള്ളൂര്‍
മെയ് 4, 2016 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക