Image

കുമാര ഗുരുദേവനും പറയ പുലയ ജാതികളുടെ നവോത്ഥാനവും - ജോസഫ് പടന്നമാക്കല്‍

ജോസഫ് പടന്നമാക്കല്‍ Published on 04 May, 2016
കുമാര ഗുരുദേവനും പറയ പുലയ ജാതികളുടെ നവോത്ഥാനവും - ജോസഫ് പടന്നമാക്കല്‍
കേരളത്തിന്റെ സാമൂഹിക ചരിത്രം അവലോകനം ചെയ്യുകയാണെങ്കില്‍ ദളിതരുടെ ക്ഷേമത്തിനായി പരിശ്രമിച്ച മഹാന്മാരായ ശ്രീ നാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമി എന്നിവരുടെ പേരുകള്‍  ചരിത്ര വിദ്യാര്‍ത്ഥികള്‍ ആദ്യം ഉരുവിടാം. എന്നാല്‍ പൊയ്കയില്‍ യോഹന്നാന്റെ ചരിത്രം പഠിക്കാന്‍ അവര്‍ വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മഹത്വക്കുറവു കൊണ്ടല്ല. അധ:കൃതനായ ഒരാളിന്റെ ചരിത്രം പഠിക്കാനും സാധാരണ വര്‍ണ്ണാശ്രമത്തിലെ ബുദ്ധിജീവികള്‍ താല്പര്യം കാണിക്കാത്തതുകൊണ്ടുമാണ്. അധകൃതരുടെ ജീവിതാവസ്ഥകളെയും വിമോചന സമരങ്ങളെയും വിപ്ലവ മുന്നേറ്റങ്ങളെയും അവര്‍ക്ക് അറിയാനും താല്പര്യം കാണില്ല. മനുഷ്യന്‍ മനുഷ്യനെ മൃഗീയ തുല്യമായി താഴ്ത്തി കെട്ടിയതുമൂലം ഒരു വിഭാഗം ജനങ്ങള്‍ നൂറ്റാണ്ടുകളായി അടിമ പാളയങ്ങളിലായിരുന്നു. അവരുടെ രക്ഷക്കായി പിറന്ന രക്ഷകനാണ് പൊയ്കയില്‍ യോഹന്നാന്‍ അഥവാ ഗുരു ശ്രീ കുമാര ദേവനെന്നു അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നു. പൊയ്കയില്‍ ശ്രീകുമാര ഗുരുദേവനെപ്പറ്റി ചരിത്രപുസ്തകങ്ങളില്‍ കാര്യമായിയൊന്നും രേഖപ്പെടുത്തിയിട്ടില്ല. സാഹിത്യവും കലകളും ചരിത്ര നിര്‍മ്മാണവും സവര്‍ണ്ണരായവര്‍ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് മഹാത്മാക്കാളായ പലരുടെയും പേരുകള്‍ ചരിത്ര താളുകളില്‍ ഒളിഞ്ഞിരിക്കുകയാണ്. സമൂഹനന്മയ്ക്കായി പ്രവര്‍ത്തിച്ച പൊയ്കയില്‍ യോഹന്നാന്റെ  സംഭാവനകള്‍ തെരഞ്ഞുപിടിക്കുകയെന്നതും ചരിത്ര ഗവേഷകര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കും.  


പൊയ്കയില്‍ യോഹന്നാനെന്നു അറിയപ്പെട്ടിരുന്ന ശ്രീ കുമാര ഗുരുദേവന്‍ കവിയും ദളിത നവോത്ഥാന പ്രവര്‍ത്തകനും 'പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ' (പി ആര്‍ ഡി എസ്) സ്ഥാപകനുമായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഇരവിപൂരില്‍ പറയ ജാതിയില്‍ 1879 ഫെബ്രുവരി പതിനേഴാം തിയതി ജനിച്ചു. പിതാവ് കണ്ടനും മാതാവ് ലച്ചിയുമായിരുന്നു. ശങ്കരമംഗലത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ അടിമകളായി പണിയെടുത്ത് മാതാപിതാക്കള്‍ ജീവിച്ചു വന്നു. ജനിച്ചപ്പോള്‍  അദ്ദേഹത്തിന്റെ പേര് കൊമരനെന്നായിരുന്നു. പിന്നീട് കുമാരനെന്നായി പേരു മാറ്റി. ക്രിസ്ത്യാനി കുടുംബത്തിനെ ആശ്രയിച്ചു ജീവിച്ചതുകൊണ്ട് അദ്ദേഹത്തെ 'യോഹന്നാന്‍' എന്നും അറിയപ്പെടാന്‍ തുടങ്ങി. െ്രെപമറിസ്‌കൂളില്‍ ഒന്നോ രണ്ടോ ക്ലാസ്സുകളില്‍ മാത്രമേ പഠിച്ചിട്ടുള്ളതെങ്കിലും ബൈബിള്‍ കാണാപാഠമാക്കിയും വായനയില്‍ക്കൂടിയും  സ്വയം ജ്ഞാനം നേടിയെടുത്തു. അദ്ദേഹം നല്ലയൊരു വാഗ്മിയായിരുന്നു. പണ്ഡിതരുടെയിടയിലും പ്രമുഖനായ ഒരു വ്യക്തിയും അറിയപ്പെട്ടിരുന്ന വിജ്ഞാന നിപുണനുമായിരുന്നു.   

 
വര്‍ണ്ണ വ്യവസ്ഥകളില്‍ പാലിച്ചുവന്ന ദുരാചാരങ്ങള്‍ക്കു പുറമേ ദളിതര്‍ അവരുടെയിടയില്‍ത്തന്നെ പുലയ പറയ കുറവ  ജാതികളില്‍  കൂടിയതും കുറഞ്ഞവരുമെന്ന് പറഞ്ഞ് പരസ്പരം 'ഐത്യം' കല്പ്പിച്ചിരുന്നു. യോഹന്നാന്‍ ഇതര അധകൃത സമൂഹങ്ങളെ പരസ്പരം യോജിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ദളിതരുടെ ഐക്യമുന്നണിയ്ക്കായി അദ്ദേഹം ശങ്കരമംഗലം കുടുംബത്തിലെ അടിമ ജോലികള്‍ ഉപേക്ഷിക്കുകയും അധ:കൃതരുടെ  ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.   


ഹിന്ദു സവര്‍ണ്ണരുടെ ജാതീയ വ്യവസ്ഥകളില്‍നിന്നും മുക്തി നേടാന്‍ അദ്ദേഹം ക്രിസ്തുമതം സ്വീകച്ചു. 'യോഹന്നാന്‍' എന്ന പുതിയ ക്രിസ്തീയ നാമത്തിലും അറിയപ്പെടാന്‍ തുടങ്ങി. നവോത്ഥാന ചിന്തകളുമായി മറ്റു ക്രിസ്ത്യന്‍ സഭകളില്‍ നിന്നും വേറിട്ട സഭയായ മാര്‍ത്തോമ്മാ സഭയില്‍ ചേര്‍ന്ന് ക്രിസ്ത്യാനിയായി. കാര്യമായ വിദ്യാഭ്യാസം പൊയ്കയില്‍ യോഹന്നാനു ലഭിച്ചിട്ടില്ലെങ്കിലും മതപ്രസംഗത്തില്‍ അക്കാലങ്ങളിലെ പേരുകേട്ട ഒരു വാഗ്മിയായി മാറിയിരുന്നു. ഈശ്വരചിന്തകളിലും പൊതുജനസേവനങ്ങളിലും സദാ വ്യാപ്രുതനായിരുന്ന അദ്ദേഹം പള്ളി പ്രവര്‍ത്തനങ്ങളില്‍ക്കൂടി അധകൃതരുടെ നേതാവായി മാറി. ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നപോലെ ദളിതരായ പറയ പുലയ കുറവ ക്രിസ്ത്യന്‍ ജാതികള്‍ക്ക് പള്ളികളില്‍ പ്രവേശനമുണ്ടായിരുന്നില്ല. മാര്‍ത്തോമ്മാസഭ യാഥാസ്ഥിതികരില്‍ നിന്നും വേറിട്ട് ആധുനിക ചിന്താഗതികളോടെ മുളച്ചു വന്ന ഒരു സഭയായിരുന്നെങ്കിലും അതിനുള്ളിലെ സവര്‍ണ്ണരായ ക്രിസ്ത്യാനികളുടെ ചിന്താഗതികള്‍ക്ക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. സാമൂഹിക ചിന്താഗതികളില്‍ ദളിത ക്രിസ്ത്യാനികളെയും സ്പര്‍ശിക്കാന്‍ പാടില്ലാത്ത ജാതികളായി സവര്‍ണ്ണ ക്രിസ്ത്യാനികള്‍ അകറ്റി നിര്‍ത്തിയിരുന്നു. സമത്വം വിഭാവന ചെയ്യുന്ന സഭയില്‍ അവരെ പുതു ക്രിസ്ത്യാനികളെന്നു വിളിച്ചു അധിക്ഷേപിച്ചിരുന്നു. 'പറയന്‍ യോഹന്നാനെന്നും പുലയന്‍ യോഹന്നാനെന്നും' വിളിച്ചുകൊണ്ടു പള്ളികളില്‍  അദ്ദേഹത്തെ പരിഹസിച്ചിരുന്നു. പുതുതായി താന്‍ അംഗമായ സമുദായത്തില്‍നിന്നും വന്ന പ്രതികരണങ്ങള്‍ യോഹന്നാനെ വളരെയധികം വേദനിപ്പിച്ചിരുന്നു. ദളിതരുടെ ശവം പോലും മറവു ചെയ്യാന്‍ പള്ളികളുടെ ശ്മശാന ഭൂമി അനുവദിക്കില്ലായിരുന്നു. സവര്‍ണ്ണ ക്രിസ്ത്യാനികളോടൊപ്പം   ഇരിക്കാനോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനോ സാധിക്കാതെ സാമൂഹിക മാമൂലുകള്‍ അവര്‍ക്ക് വിലക്ക് കല്പ്പിച്ചിരുന്നു. മാര്‍ത്തോമ്മാ സഭയിലെ സവര്‍ണ്ണ മേധാവിത്വം ദളിതരെ പുച്ഛത്തോടെ പരിഗണിക്കുന്നതുകൊണ്ട് അദ്ദേഹം ആ സഭ വിട്ടു. പിന്നീട് ബ്രദറന്‍ ക്രിസ്തീയ സഭയില്‍ ചേര്‍ന്നു. അവിടെയും അവര്‍ണ്ണരെ തീണ്ടല്‍ കല്‍പ്പിച്ചതിനാല്‍ യോഹന്നാന്‍ ആ സഭയും ഉപേക്ഷിച്ചു. ക്രിസ്ത്യന്‍ മൗലിക തത്ത്വങ്ങള്‍ക്കെതിരായ വര്‍ണ്ണ വ്യവസ്ഥകള്‍ സവര്‍ണ്ണരായ ക്രിസ്ത്യാനികള്‍ പാലിക്കുന്നുണ്ടെന്ന വസ്തുത യോഹന്നാന്‍ മനസിലാക്കി.      

1909ല്‍ യോഹന്നാന്‍ ക്രിസ്തുമതം ഉപേക്ഷിച്ച് ദളിതരുടെ വിമോചനത്തിനായി 'പ്രത്യക്ഷ രക്ഷാ ദൈവസഭ'യെന്ന ഒരു സഭ സ്ഥാപിച്ചു. അതിനുശേഷം അദ്ദേഹത്തെ പൊയ്കയില്‍ അപ്പച്ചനെന്നും കുമാര ഗുരുദേവനെന്നും അറിയപ്പെടാന്‍ തുടങ്ങി. അന്നുമുതല്‍ അദ്ദേഹം ദളിതരെ സംഘടിപ്പിച്ചുകൊണ്ട് ഒരു ആദ്ധ്യാത്മിക വിപ്ലവത്തിനു നേതൃത്വം കൊടുത്തു. സവര്‍ണ്ണരില്‍ നിന്നും അടിമത്വ മോചനത്തിനായും ആഹ്വാനം ചെയ്തു. അദ്ദേഹം സ്ഥാപിച്ച 'പ്രത്യക്ഷ രക്ഷാ ദൈവ സഭ'യെന്ന മതം ക്രിസ്ത്യാനികളും ഹിന്ദുക്കളുമായ എല്ലാ മതങ്ങളില്‍പ്പെട്ടവരെയും സ്വാഗതം ചെയ്തു. ബ്രദര്‍ വിഭാഗത്തിലുണ്ടായിരുന്ന ഭൂരിഭാഗം ദളിതരും യോഹന്നാന്റെ സഭയില്‍ ചേര്‍ന്നു. ബൈബിള്‍ യഹൂദരുടെ ചരിത്രമെന്നും യഹൂദ തത്വങ്ങള്‍ ഇന്ത്യയുടെ വര്‍ണ്ണ വ്യവസ്ഥകള്‍ അവസാനിപ്പിക്കാന്‍ സഹായകമല്ലെന്നും അദ്ദേഹം ദളിതരെ അറിയിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സഭയ്ക്കായി നൂറു കണക്കിന് ഏക്കറുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാങ്ങിച്ചു. ഇരവിപേരൂരില്‍ ഈ സഭയുടെ ആസ്ഥാനം നിലകൊള്ളുന്നു. യോഹന്നാന്‍ ദളിതര്‍ക്കായി സ്‌കൂളുകളും കുടില്‍ വ്യവസായ സ്ഥാപനങ്ങളും ആരംഭിച്ചു. പൊതുവായ ആരാധനയ്ക്കായും പരിപാടികള്‍ക്കായും കെട്ടിടങ്ങളും വാങ്ങിക്കൊണ്ടിരുന്നു. 


ദളിതരുടെ ക്ഷേമത്തിനായി 1905ല്‍ മറ്റൊരു ദളിത നേതാവായ അയ്യങ്കാളി സ്ഥാപിച്ച 'സാധുജന പരിപാലനം സംഘത്തി'ലും യോഹന്നാന്‍ അംഗമായിരുന്നു. 1921മുതല്‍ 1931വരെ ശ്രീമൂലം പ്രജാസഭയിലേയ്ക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തു. അവിടെ ദളിതരുടെ വിദ്യാഭ്യാസവും ജോലിയും ലക്ഷ്യങ്ങളാക്കി സഭാംഗമെന്ന നിലയില്‍ അതിശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തില്‍ പറയരും പുലയരും   വിവേചനവും യാതനകളും അനുഭവിക്കുന്ന കാര്യങ്ങളും സദസിനെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഓരോ ദളിതനും താമസിക്കാന്‍ ഭൂമി നല്കണമെന്നും ദളിത കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവശരായ അധകൃതര്‍ക്കായി സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നടപ്പാക്കാന്‍ പരിഗണിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ദളിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ സഹായത്തോടെ അനേകം സ്‌കൂളുകള്‍ തുറക്കാനും യോഹന്നാനു സാധിച്ചു.



ദളിത സമൂഹങ്ങളിലെ വിവിധ വിഭാഗങ്ങളായ പറയരും പുലയരും കുറവരും ജാതിയ്ക്ക് മൂത്തവരെന്നു പറഞ്ഞു പരസ്പരം തൊട്ടുകൂടാ നയം പിന്തുടരുന്നുണ്ടായിരുന്നു. സ്വന്തം സമൂഹങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള വിവേചനങ്ങളിലും പരസ്പരമുള്ള തിരിച്ചു വ്യത്യാസങ്ങളിലും കലഹങ്ങളിലും യോഹന്നാനെ അസ്വസ്ഥനാക്കിയിരുന്നു. ദളിത സമൂഹങ്ങളുടെ സാമൂഹിക വിഷയങ്ങളെയും അവരുടെ ആവീര്‍ഭാവങ്ങളെയും മനസിലാക്കാന്‍ അദ്ദേഹം ഒരു ഗവേഷകനെപ്പോലെ പുസ്തകങ്ങളും വായിക്കുമായിരുന്നു. കേരളത്തിലെ പുലയ,പറയ, കുറവ ജാതികളുടെ ഉറവിടം ഒരേ വംശ പാരമ്പര്യത്തില്‍ നിന്നാണെന്നും മനസിലാക്കി. ഈ ജാതികളെ ഒന്നായി കണ്ട് യോജിപ്പിക്കാനായി പരിശ്രമിച്ചുകൊണ്ടിരുന്നു. അവര്‍ ഒരേ വംശജാതിയായ ദ്രാവിഡകുലത്തില്‍ നിന്നുള്ളവരെന്നുള്ള മൂലച്ചരിത്രം പുലയ.പറയ,കുറവ ജാതികളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഏകനായി നടന്നും വ്യക്തിപരമായി ഓരോരുത്തരെയും കണ്ടും ദളിതരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചും യോഹന്നാന്‍ ദളിതര്‍ക്ക് ആത്മബലം കൊടുത്തുകൊണ്ടിരുന്നു. അതുമൂലം ദളിതരുടെ വ്യക്തിമഹാത്മ്യം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. 


പ്രത്യക്ഷ രക്ഷാ ദൈവസഭ (പി ആര്‍ ഡി എസ്) 
സ്ഥാപിച്ചതിനുശേഷം യോഹന്നാന്‍ തന്റെ ക്രിസ്ത്യന്‍പേര് മാറ്റി കുമാരനെന്നാക്കി. ഭക്തിപൂര്‍വം അനുയായികള്‍ അദ്ദേഹത്തെ ശ്രീ കുമാര ഗുരുദേവനെന്നു വിളിക്കാനും തുടങ്ങി. യോഹന്നാനായി ജീവിച്ച ക്രിസ്തീയ മതപ്രഭാഷണങ്ങള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി ആര്‍ ഡി എസ്) 
ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്തു. അത്ഭുതങ്ങളുടെ ഒരു ദിവ്യനായി അദ്ദേഹത്തെ ഭക്തജനങ്ങള്‍ കണക്കാക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവചരിത്രം അച്ചടി മാദ്ധ്യമങ്ങളില്‍ നിലവിലുള്ള പുണ്യാത്മക്കളുടെ ഇതിഹാസങ്ങള്‍ പോലുള്ള ചരിത്രമാണ്. ശ്രീ മൂലം പ്രജാസഭയില്‍ സാമാജികനായിരുന്നതുകൊണ്ടും അതിനുമുമ്പ് ബ്രിട്ടീഷ് മിഷിണറിയും പ്രസിദ്ധനായ ഒരു മത പ്രസംഗകനായിരുന്നതിനാലും ഇന്നത്തെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ആധുനികതയുടെ പരിവേഷവും അണിയിച്ചിട്ടുണ്ട്. വിശുദ്ധനായി ചിത്രീകരിക്കാന്‍ തുടങ്ങിയ ശേഷം ശ്രീ കുമാര ദേവന്റെ തലയ്ക്കു പുറകില്‍ ദീപ്തി വലയവും വലതു കൈ ഭക്തരെ അനുഗ്രഹിക്കുന്നതുമായ പടങ്ങളും മാര്‍ക്കറ്റിലിറങ്ങി. അദ്ദേഹത്തിന്റെ മുഖത്തെ ചൈതന്യവും ശരീരവും മറ്റേതു വിശുദ്ധരുടെതിനും തുല്യമാക്കി. അനുയായികള്‍ ഈ പടം വിതരണം ചെയ്തുകൊണ്ട് പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (പി ആര്‍ ഡി എസ്) ആശയങ്ങളും വീക്ഷണങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.     

ശ്രീ കുമാരന്‍ ദേവന് കേരളത്തിലെ സാംസ്‌ക്കാരിക ചരിത്രത്തിലെ നായകന്മാരായ ശ്രീ നാരായണ ഗുരുവിനും അയ്യങ്കാളിയ്ക്കുമൊപ്പം ദളിത നവോത്ഥാന ചരിത്രത്തില്‍  പ്രാധാന്യമുണ്ട്. ഒരു അടിമയുടെ മകനായി ജനിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ വ്യക്തിജീവിതം ദുഃഖ പൂര്‍ണ്ണവും കാഠിന്യം നിറഞ്ഞതുമായിരുന്നു. ജാതിവിത്യാസം ഇല്ലാത്ത ഒരു സമൂഹത്തെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അദ്ദേഹം സ്ഥാപിച്ച മതത്തിന്റെ ആശയങ്ങളും തത്ത്വചിന്തകളും ജാതിയെ ഇല്ലാതാക്കി മനുഷ്യനിലുള്ള വിവേചനം നശിപ്പിച്ച് സമത്വപൂര്‍ണ്ണമായ ഒരു ലോകം സ്ഥാപിക്കാനായിരുന്നു. പുലയ, പറയന്റെ മക്കളും വര്‍ണ്ണജാതിയില്‍ ജനിച്ചവരുടെ കുട്ടികളും ഒരേ തീന്‍മേശയിലിരുന്ന് ഭക്ഷണം കഴിക്കാനും അദ്ദേഹം ആഗ്രഹിച്ചു. പുലയ പറയ കുറവ ജനങ്ങള്‍ ഒരേ ദ്രാവിഡ വംശാവലിയില്‍ നിന്നുമുള്ളവരെന്നും വിശ്വസിച്ചിരുന്നു. ജാതി പറയുന്ന ക്രിസ്തുമതത്തെയും ഹിന്ദു മതത്തെയും ഒന്നുപോലെ തിരസ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടു. തൊട്ടുകൂടാ ജാതികളെ രക്ഷിക്കാനായി ഭൂമിയില്‍ ജനിക്കാനിരിക്കുന്ന രക്ഷകനായ ഒരു ദൈവത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ തത്ത്വങ്ങള്‍ മതത്തിന്റെ മൗലിക തത്ത്വങ്ങളായി തെരഞ്ഞെടുത്തു. സ്വയം ബലിയര്‍പ്പിച്ച ഒരു ദൈവത്തിനു പകരം സൃഷ്ടാവിനോടു പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം ജനത്തെ പ്രേരിപ്പിച്ചിരുന്നു.


പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി ആര്‍ ഡി എസ്) ആദ്ധ്യാത്മിക മുന്നേറ്റം ഹിന്ദുസമൂഹങ്ങളുടെയും ക്രിസ്ത്യാനികളുടെയും വിവേചചനങ്ങള്‍ക്കെതിരെയായിരുന്നു. അദ്ദേഹം സ്ഥാപിച്ച ഈ സഭ   ക്രിസ്തുമതത്തില്‍നിന്നും ഉടലെടുത്ത ദളിതരുടെ ഒരു നവീകരണ പ്രസ്ഥാനമായിരുന്നു. എന്നാല്‍ ക്രിസ്തുമത തത്ത്വങ്ങളെയും ആചാരങ്ങളെയും തിരസ്‌ക്കിരിച്ചിരുന്നു. ഗുരുദേവന്‍ തന്നെ ആദ്യം ക്രിസ്ത്യാനിയായിരുന്നു. വര്‍ണ്ണവ്യവസ്ഥകളുടെ ആചാര ചട്ടക്കൂട്ടിനുള്ളില്‍ വസിക്കുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മില്‍ യാതൊരു വിത്യാസവുമില്ലെന്നു അദ്ദേഹം കണ്ടു. ക്രിസ്ത്യാനികളിലും തൊട്ടുകൂടാ വ്യവസ്ഥാപിത വര്‍ഗങ്ങളുണ്ടെന്നും സ്വന്തം അനുഭവ പാഠങ്ങളില്‍ക്കൂടി അദ്ദേഹം തിരിച്ചറിഞ്ഞു. ജീവിതത്തെ അതൊരു ദര്‍ശനമായി കരുതുകയും ചെയ്തു. ഗാനങ്ങളില്‍ക്കൂടിയായിരുന്നു ദളിതരുടെ ആ മഹാനുഭാവന്‍ തന്റെ അനുയായികള്‍ക്ക് സന്ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നത്. മനുഷ്യരില്‍ വീക്ഷണഗതികളുണര്‍ത്തുന്ന അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇന്നും കാലത്തെ അതിജീവിക്കുന്നു. ശ്രീ കുമാരന്‍ ഗുരുദേവന്‍ പറയുമായിരുന്നു, 'പള്ളികളായ പള്ളികളും സഭകളായ സഭകളും കാലാ കാലങ്ങളില്‍ ഈ നാടിന്റെ മണ്ണില്‍ വേരുറച്ചു. എന്നിട്ടും മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനം അവസാനിച്ചിട്ടില്ല. ഓരോ പള്ളിയ്ക്കും ഒരു യജമാനന്‍ ഉണ്ട്. അവിടെ അദ്ദേഹത്തിന് സേവകരുമുണ്ട്. സഭയ്ക്കുവേണ്ടി പണിയെടുക്കുന്ന പുലയരും പറയരും കുറവരും അവര്‍ക്ക് തീണ്ടലാണ്. മത്സ്യത്തൊഴിലാളികളും നിത്യവൃത്തിയ്ക്കുവേണ്ടി കഷ്ടപ്പെടുന്നവരും പള്ളിമതില്‍ക്കെട്ടിനുള്ളില്‍ സവര്‍ണ്ണരായവരുടെ വിവേചനത്തിന്റെ കൂട്ടായ്മയില്‍ ജീവിക്കുന്നു. വര്‍ണ്ണവ്യവസ്ഥകള്‍ ഇല്ലാതാക്കാന്‍ ക്രിസ്ത്യാനികള്‍ ഒന്നും ചെയ്യുന്നില്ല.' വിപ്ലവകരമായ ഇത്തരം ആദര്‍ശങ്ങളില്‍ സവര്‍ണ്ണ ക്രിസ്ത്യാനികള്‍ അദ്ദേഹത്തോട് ശത്രുതാ മനോഭാവം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തെ ഇല്ലാതാക്കാനും വധിക്കാനും വരെ അന്നത്തെ സവര്‍ണ്ണരായവരും ഭൂപ്രഭുക്കളും ചിന്തിച്ചിരുന്നു. 


ദളിതരായവര്‍ ദ്രാവിഡ ജനതയെന്നു കുമാരദേവന്‍ അദ്ദേഹത്തിന്റെ അനുയായികളോട് പറയുമായിരുന്നു. ജാതിവ്യത്യാസം കല്പ്പിക്കാതെ സാമൂഹികമായ അവരുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം നിലകൊണ്ടു. ശ്രീമൂലം സഭയില്‍ അദ്ദേഹമുണ്ടായിരുന്ന കാലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളും ആവശ്യങ്ങളും  സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്കുക, കൃഷിക്കാര്‍ക്ക് കൃഷിയിറക്കാന്‍ സഹായധനം നല്കുക, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ അനുവാദം കൊടുക്കുക, സൗജന്യമായി വസ്ത്രവും ഭക്ഷണവും കൊടുക്കുക, സൌജന്യ വിദ്യാഭ്യാസം നല്കുക, സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്കുക, വിദ്യാഭ്യാസമുള്ള ദളിതരെ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിപ്പിക്കുക എന്നീ ദളിതരുടെയാവശ്യങ്ങള്‍ അദ്ദേഹം ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ചിരുന്നു.   


പ്രത്യക്ഷ രക്ഷാ ദൈവസഭയിലെ (പി ആര്‍ ഡി എസ്) അനുയായികള്‍ വിശ്വസിക്കുന്നത് കുമാര ഗുരുദേവന്‍ ദൈവത്തിന്റെ അവതാരമെന്നാണ്. അവര്‍ മറ്റൊരു ദൈവത്തെയോ ദേവസ്ത്രീകളെയൊ വിശ്വസിക്കുന്നില്ല. ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ പി ആര്‍ ഡി എസ് മതക്കാര്‍ മറ്റുള്ള ജാതികളില്‍ നിന്നും മിശ്രവിവാഹം അനുവദിച്ചിട്ടുണ്ട്. ഇത് അധകൃതരുടെ അടിമത്വമോചനത്തിനും അവരുടെ ഐക്യമത്യത്തിനുമുള്ള മാര്‍ഗവുമായി കരുതുന്നു.19661967 കാലങ്ങളില്‍ ഒരു ജില്ലാജഡ്ജിയുടെ വിധിന്യായത്തില്‍ 'പ്രത്യക്ഷ രക്ഷാ ദൈവസഭക്കാര്‍' ക്രിസ്ത്യാനികളെന്ന് വിധി പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ ആ വിധി ഹൈക്കോടതി ജഡ്ജിയായിരുന്ന രാഘവന്‍ അസ്ഥിരപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷ രക്ഷാ ദൈവസഭക്കാര്‍ ഒരു ക്രിസ്ത്യന്‍ സംഘടനയല്ലെന്നു വിധി പ്രസ്താവിച്ചു. അവര്‍ ഹിന്ദു സംഘടനയല്ലെന്നും വിധിയിലുണ്ടായിരുന്നു. ജാതിയില്ലാ സംഘടനയെന്നും സമൂഹത്തിലെ അധകൃതരായവരെന്നും വിധി ന്യായത്തിലുണ്ടായിരുന്നു. കുമാര ദേവന്റെ ഉപദേശങ്ങളിലും ആഭരണങ്ങള്‍ ധരിക്കരുതെന്നുണ്ട്. അധകൃതര്‍ക്കായി ആദ്യം ഇംഗ്ലീഷ് സ്‌കൂള്‍ ആരംഭിക്കാന്‍ തുടക്കമിട്ടത് ശ്രീ കുമാര ദേവനായിരുന്നു. 



സവര്‍ണ്ണ മേധാവിത്വത്തിന്റെ അടിമച്ചങ്ങലകളില്‍നിന്നു മോചനം തേടിയുള്ള ഒരു കാഴ്ചപ്പാടായിരുന്നു കുമാര ദേവനുണ്ടായിരുന്നത്. പറയ,പുലയ,കുറവ,വേട്ടവ ജാതികളുടെയിടയില്‍ വിഭാഗീയ ചിന്താഗതികള്‍ അപകടം പിടിച്ചതെന്ന് സ്വന്തം ജനങ്ങളെ മനസിലാക്കിക്കൊണ്ടിരുന്നു. 'അടിമകളുടെ 'സ്വാതന്ത്ര്യവും ലോകത്തിനു സമാധാനവും' എന്ന അദ്ദേഹത്തിന്റെ  മുദ്രാവാക്യം ഇന്നും സഭ പിന്തുടരുന്നു. 


മതപ്രഭാഷണങ്ങളില്‍ക്കൂടി ആയിരമായിരം ജനങ്ങളുടെ ജനപ്രീതി കുമാരന്‍ നേടിയിരുന്നു. ഏതു വിഷയങ്ങളും കൈകാര്യം ചെയ്തു സംസാരിക്കാന്‍ കഴിവുള്ള ഒരു വാഗ്മിയുമായിരുന്നു. ചര്‍ച്ചകളിലും യാഥാസ്ഥിതികരുമായുള്ള വാദപ്രതിവാദങ്ങളിലും കഴിവും വ്യക്തിത്വവും പ്രകടിപ്പിച്ചിരുന്നു. വിവേചനങ്ങള്‍ക്കെതിരെ നാടുനീളെ പ്രസംഗിക്കുകയും ചെയ്തിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ മേലാളന്‍മാരെ വെല്ലു വിളിച്ചുകൊണ്ടുള്ളതായിരുന്നു. എല്ലാ മതങ്ങളും തന്റെ സമൂഹമായ ദളിതരോട് അടിമത്വം അംഗീകരിക്കുന്നുവെന്ന ബോധ്യത്തിലാണ് അദ്ദേഹം അവരുടെ മുക്തിക്കായി പി ആര്‍ ഡി ദൈവസഭ സ്ഥാപിച്ചത്. 


ദളിതര്‍ക്ക് സമത്വവും സ്വാതന്ത്ര്യവും കൈവരിക്കണമെങ്കില്‍ അറിവ് സമ്പാദിക്കണമെന്നും ഒപ്പം സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കണമെന്നും ഗുരു പറയുമായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളെ വിപുലീകരിച്ച് പി ആര്‍ ഡി ദൈവസഭയും ദളിതരുടെ നന്മക്കായി പ്രവര്‍ത്തിക്കുന്നു. ആത്മീയതയെ അടിസ്ഥാന മൂല്യങ്ങളായി സ്വീകരിച്ച് നല്ല ഉദ്യോഗം നേടാനും അര്‍ഹമായ വേതനം ആവശ്യപ്പെടാനും നല്ല വസ്ത്രം ധരിക്കാനും നിര്‍ദേശിക്കുന്നു. എങ്കില്‍ മാത്രമേ അധകൃത ജനതയ്ക്ക് അവരുടെ മെച്ചമേറിയ ജീവിതം സാധ്യമാവൂയെന്നും സഭ കരുതുന്നു.     



1939നു ശേഷം പി ആര്‍ ഡി ദൈവസഭ ആദ്ധ്യാത്മിക തലങ്ങളില്‍ നല്ല കെട്ടുറപ്പുള്ള ഒരു സഭയായി വളരാന്‍ തുടങ്ങി. സഭയുടെ പ്രവര്‍ത്തനങ്ങളെ ലാക്കാക്കി ഒരു ആദ്ധ്യാത്മിക ഉപദേഷ്ടാസമിതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മേഖലകള്‍ തിരിച്ചും ഉപദേഷ്ടാക്കളും അതിനു മുകളില്‍ ഗുരുകുല സമിതിയുമുണ്ട്. സഭയുടെ ആരാധന രീതികളും അചാരാനുഷ്ടാനങ്ങളും ഗുരുദേവന്റെ കാലം മുതല്‍ ക്രോഡീകരിച്ചിരുന്നു. മനസിന് ഇമ്പം നല്കുന്ന അനേക പ്രാര്‍ത്ഥനാ ഗീതങ്ങളും ഈ കാലഘട്ടങ്ങളില്‍ രചിച്ചു. ഗുരുദേവന്‍ തന്നെ ഒരു ഗാനരചയിതാവും കവിയുമായിരുന്നു. കുട്ടികളുടെ കലാസംഘടനകളും സാഹിത്യവേദികളും സഭയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു. ' ക്രിസ്ത്യന്‍ സഭകളും ലോകത്തിലെ ഇതര മതങ്ങളും പഠിപ്പിക്കുന്ന സ്വര്‍ഗവും നരകവും കളിപ്പിക്കലാണെന്നും സ്വര്‍ഗമെന്നു പറയുന്നത് ഈ ഭൂമിയാണെന്നും ഭൂമിയില്‍ പടുത്തുയര്‍ത്തേണ്ട സ്വര്‍ഗമാണ് ആദ്യം നേടേണ്ടതെന്നും' സഭ പഠിപ്പിക്കുന്നു.  'സ്വര്‍ഗീയസുഖം അനുഭവിക്കേണ്ടതും ഭൂമിയില്‍നിന്നു വേണം. രക്ഷയെന്നുള്ളത് വെറും വിശ്വാസ സത്യത്തിലാകാതെ പ്രത്യക്ഷമായി നമ്മുടെ കണ്ണുകള്‍ക്ക് സാക്ഷിയായി ലഭിക്കുന്നതായിരിക്കണം.' അടിസ്ഥാനപരമായി സഭയുടെ കെട്ടുറപ്പ് ഇത്തരം ആശയങ്ങളിലായിരിക്കണമെന്ന പ്രതീക്ഷകളിലാണ് പി ആര്‍ ഡി ദൈവസഭാ വിശ്വാസികള്‍ ജീവിക്കുന്നത്. ശ്രീ കുമാര ഗുരുദേവന്റെ വീക്ഷണങ്ങളും ഈ തത്ത്വസംഹിതകളെ അടിസ്ഥാനമാക്കിയായിരുന്നു.  



െ്രെകസ്തവ സഭയോട് വിട പറയുന്ന സമയം യോഹന്നാന്‍ പാടിയ പാട്ടിന്റെ സാരാംശം ഇങ്ങനെ, 'എന്റെ വംശത്തെപ്പറ്റി  എന്റെ സഭയുടെ തിരുവചനങ്ങളില്‍ ഒരക്ഷരവും  കാണുന്നില്ല. എന്റെയും നിങ്ങളുടെയും പൂര്‍വികരുടെ കഥകളെഴുതാന്‍ പണ്ട് ഈ ഭൂമുഖത്ത് ആരുമില്ലാതെ പോയി. '  പോത്തിന്റെയും കാളയുടെയും മാംസം വര്‍ജിക്കാന്‍ ശ്രീ കുമാര ഗുരുദേവ യോഹന്നാന്‍  തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുമായിരുന്നു. നെല്ലു വിളയുന്ന വയല്‍പ്പാടങ്ങളിലെ ചെളിവെള്ളത്തില്‍ ഉഴുതുവാനായി  കാളകളും പോത്തുകളോടൊപ്പം തന്റെ പൂര്‍വികരുടെ കഴുത്തിലും ജന്മിമാര്‍ നുകം വെച്ച കഥകളും അദ്ദേഹം പറയുമായിരുന്നു.  ' പോത്തിനോടും കാളയോടുമൊപ്പം കഴുത്തില്‍ നുകം വെച്ച് തളര്‍ന്നു വീഴുന്ന ദളിതനെ പാടത്തെ ചെളിവെള്ളത്തില്‍ തമ്പ്രാക്കന്മാരായ ജന്മിമാര്‍ ചവുട്ടി താഴ്ത്തുമ്പോള്‍ നിസഹായരായി നോക്കി നിന്നതും ഈ നാല്‍ക്കാലി മൃഗങ്ങളായിരുന്നുവെന്ന്'   ദുഖത്തോടെ അദ്ദേഹം തന്റെ അനുയായികള്‍ക്കു  പറഞ്ഞു കൊടുക്കുമായിരുന്നു. 1939 ജൂണ്‍ ഇരുപത്തിയൊമ്പതാം തിയതി അറുപത്തിയൊന്നാം വയസ്സില്‍ ധന്യനായ  ശ്രീ കുമാര ഗുരുദേവനെന്ന യോഹന്നാന്‍ മരിച്ചു. അടിമകളെപ്പോലെ കീഴ്ജാതിയില്‍ ജീവിച്ചു വന്ന അധകൃതരായവരുടെ വിമോചകനായിരുന്നു അദ്ദേഹം. അബേദ്ക്കറിനെയും ശ്രീ നാരായണ ഗുരുവിനെയും പോലുള്ളവര്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ക്കെതിരെ പോരാടിയെങ്കില്‍ ജാതി പേടിച്ചോടി വന്ന അവര്‍ണ്ണ ക്രിസ്ത്യാനികളുടെ രക്ഷക്കായി സവര്‍ണ്ണ ക്രിസ്ത്യാനികള്‍ക്കെതിരെ പൊരുതാനുള്ള ഒരു നിയോഗമായിരുന്നു ഗുരു കുമാര ദേവനുണ്ടായിരുന്നത്.  (തുടരും)

കുമാര ഗുരുദേവനും പറയ പുലയ ജാതികളുടെ നവോത്ഥാനവും - ജോസഫ് പടന്നമാക്കല്‍
Join WhatsApp News
Mathew V. Zacharia. Slate Hill. NY 10973 2016-05-05 12:08:39
very thought provoking valuable information. I do ask for the forgiveness of my forefather's hypocrisy. May God of Abraham,Isaac and Jacob be merciful to us. Mathew Varikalathil Zacharia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക