""ആലപ്പുഴയ്ക്കു പോവില്ല ഞാന്‍; തിരുവനന്തപുരത്തു തന്നെ തുടരും. എന്നും
കേരളജനതയുടെ കാവലാളായിരിക്കും'' -വാര്‍ത്താസമ്മേളനത്തില്‍ വി.എസ്
പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി കന്റോണ്‍മെന്റ് ഹൗസില്‍ പോയി വി.എസിനെ
കണ്ട നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി എന്ന നിലയിലും
പ്രതിപക്ഷ നേതാവ് എന്ന നിലയിലും അനുഭവപരിജ്ഞാനമുള്ള അദ്ദേഹത്തില്‍നിന്ന്
പഠിക്കാന്‍വേണ്ടിയാണ് തന്റെ സന്ദര്‍ശനമെന്ന് മാധ്യമങ്ങളോടു പ്രതികരിച്ചു.
പുതിയ ഗവണ്മെന്റ് ഭൂമിയിടപാട് ഉള്‍പ്പെടെയുള്ള കുംഭകോണങ്ങള്ക്കെതിരേ
കര്‍ശന നിലപാടു സ്വീകരിക്കണമെന്ന്, അതിന്റെ ചുമതലകള്‍ അക്കമിട്ടു നിരത്തി
അഞ്ചു മിനിറ്റുകൊണ്ട് ""ഗുഡ്ബൈ... ഗുഡ്ബൈ... ഗുഡ്ബൈ...'' പറഞ്ഞ്
പത്രസമ്മേളനം അവസാനിപ്പിച്ച് വി.എസ് മടങ്ങുകയും
ചെയ്തു.
മുഖ്യമന്ത്രിയായി ബുധനാഴ്ച വൈകുന്നേരം സെന്‍ട്രല്‍
സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി വിജയന് ഈ
സന്ദര്‍ശനംകൊണ്ട് ഉജ്വലമായൊരു തുടക്കമാണു കുറിച്ചത്. അദ്ദേഹം തുടര്‍ന്ന്
എം.എന്‍ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെയും, ക്ലിഫ് ഹൗസിലെത്തി
ഉമ്മന്‍ചാണ്ടിയെയും, ഇന്ദിരാ ഭവനിലെത്തി വി.എം. സുധീരനെയും കണ്ട് സഹകരണം
തേടി. വൈകുന്നേരം ബി.ജെ.പിയില്‍നിന്ന് ആദ്യമായി അങ്കം ജയിച്ച ഒ. രാജഗോപാല്‍
എ.കെ.ജി ഭവനിലെത്തി പിണറായിക്ക്
ആശംസകളര്‍പ്പിച്ചു.
മന്ത്രിസഭയില്‍ 19 പേരുണ്ടാവും. 13 പേരും
സി.പി.എമ്മില്‍നിന്ന്. നാലു പേര് സി.പി.ഐയെ പ്രതിനിധീകരിക്കും. ഏകാംഗമായി
ജയിച്ചുവന്ന ഘടകകക്ഷികള്‍ക്കും മന്ത്രിസഭയില്‍
പ്രാതിനിധ്യമുണ്ടാകുമെന്നാണ് തീരുമാനം.
കന്റോണ്‍മെന്റ് ഹൗസില്‍
വി.എസിന്റെ പത്രസമ്മേളനം വെറും എട്ടു മിനിറ്റുകൊണ്ട് അവസാനിച്ചു. വലിയ
പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച് മാധ്യമങ്ങളുടെ വന്‍
പടതന്നെ അവിടെ തമ്പടിച്ചിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. അഞ്ചു
മിനിറ്റുകൊണ്ട് വി.എസ് മുമ്പേ തയാറാക്കിയ പ്രസ്താവന വായിച്ചുതീര്‍ന്നതോടെ
ചോദ്യശരങ്ങളായി. പക്ഷേ, അതെല്ലാം ചിരിച്ചുകൊണ്ടും സ്വാഭാവികമായ
ശരീരഭാഷകൊണ്ടും തടഞ്ഞ വി.എസ്, താനൊരിക്കലും അധികാരത്തിന്റെ പോയിട്ടുള്ള
ആളല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നു മറുപടി നല്കി. പാര്‍ട്ടി ഘടനയില്‍
ഇനി താങ്കളുടെ സ്ഥാനമെന്തായിരിക്കും എന്ന ചോദ്യത്തിന്, താന്‍ കേന്ദ്ര
കമ്മിറ്റിയിലുണ്ടല്ലോ എന്നായിരുന്നു മറുപടി (പാര്‍ട്ടിവിരുദ്ധ
നിലപാടുകളുടെ പേരില്‍ പോളിറ്റ് ബ്യൂറോയില്‍നിന്നു പുറത്താക്കപ്പെട്ട വി.എസ്
തിരിച്ചുവിരുമോ എന്നതായിരുന്നു ചോദ്യത്തിന്റെ വ്യംഗ്യം). വി.എസിനെ ഫിഡല്‍
കാസ്ട്രോയോട് ഉപമിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,
കാസ്ട്രോ ഇപ്പോള്‍ ചെയ്യുന്നതുപോലെ ഉപദേശ- നിര്‍ദേശങ്ങള്‍ നല്കി
പാര്‍ട്ടിയെ സഹായിക്കുമെന്നു പ്രത്യാശിച്ചു. ഇതു കേട്ടപാതി മുഖം കറുപ്പിച്ച്
നിര്‍വികാരനായി ഇരുന്ന വി.എസ്, പാര്‍ട്ടിയുടെ തീരുമാനമറിയിക്കാന്‍ തന്നെ
എ.കെ.ജി ഭവനിലേക്കു വിളിച്ചുവരുത്തിയതിലുള്ള അമര്‍ഷവും മൂടിവച്ചു.
പാര്‍ട്ടി ഉജ്വലവിജയം നേടിയ ഈ അവസരത്തില്‍ ഒരുവര്‍ഷത്തേക്കെങ്കിലും തന്നെ
മുഖ്യമന്ത്രിയായി അവരോധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചെങ്കിലും
അതൊന്നും പാര്‍ട്ടി മേലാളന്മാര്ക്കും സ്വീകാര്യമായിരുന്നില്ല. വി.എസ്,
കാസ്ട്രോയല്ല; വെറുമൊരു "സ്ട്രോ' ആയി കലാശിച്ചല്ലോ എന്നാക്ഷേപിക്കുന്ന
കാര്ട്ടൂണുകള് ശനിയാഴ്ചത്തെ പത്രങ്ങളില്‍
നിറഞ്ഞിരുന്നു.
വ്യാഴാഴ്ച തെരഞ്ഞെടുപ്പുഫലം വന്നയുടന്‍ എല്ലാ
പാര്‍ട്ടി ഓഫീസുകളിലും വിലയിരുത്തലുകള്‍ തകൃതിയായി നടന്നു.
ഏറ്റവുമധികം നേട്ടം കൊയ്ത ബി.ജെ.പിയുടെ പ്രസ്താവനയാണ് ആദ്യം വന്നത്. മുപ്പതു
ലക്ഷം വോട്ടുകള്‍ കൂടുതലായി നേടിയ തങ്ങള്‍ കേരളത്തിലെ മൂന്നാം ശക്തിയായി
ഉയര്‍ന്നുവന്നതില്‍ അതീവസന്തോഷമുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം
രാജശേഖരന് കണക്കുകള്‍ ഉദ്ധരിച്ചു സമര്‍ഥിച്ചു. എല്‍.ഡി.എഫിന് 87 ലക്ഷവും
യു.ഡി.എഫിന് 78 ലക്ഷവും വോട്ടു ലഭിച്ചു. ഇലക്ഷന് കമ്മീഷന്റെ കണക്കനുസരിച്ച്
സി.പി.എമ്മിനു മാത്രമായി 53,65,462 വോട്ടും കോണ്‍ഗ്രസിന് 47,94,793 വോട്ടും
ബി.ജെ.പിക്ക് 29,72,600 വോട്ടുമാണു ലഭിച്ചത്. സി.പി.എമ്മിന്
കോണ്‍ഗ്രസിനേക്കാള്‍ 5.7 ലക്ഷം വോട്ടാണ് കൂടുതല്‍.
വെള്ളാപ്പള്ളി
നയിച്ച ബി.ജെ.ഡി.എസിന് ഈഴവകേന്ദ്രങ്ങളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍
കഴിഞ്ഞില്ലെങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 20 ലക്ഷം വോട്ടുകള്‍
കൂടുതല്‍ കിട്ടിയെന്നാണ് കുമ്മനം അവകാശപ്പെടുന്നത്. ഇതിനര്‍ഥം
അവര്‍ക്കനുകൂലമായി വോട്ടുചോര്‍ച്ച ഉണ്ടായെന്നാണ്. എവിടെനിന്നുണ്ടായി ഈ
ചോര്‍ച്ച? തങ്ങളുടെ കോട്ടകള്‍ ഭദ്രമാണെന്നു സി.പി.എം അവകാശപ്പെടുമ്പോള്‍
ചോര്‍ച്ച ഏറെയുണ്ടായത് കോണ്ഗ്രസില്നിന്നാണെന്ന് അര്‍ഥം വരുന്നു.
മഞ്ചേരിയിലും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബി.ജെ.പി വോട്ടുനില
ഉയര്‍ന്നത് ഇതിന് ദൃഷ്ടാന്തമായി അവര്‍
ചൂണ്ടിക്കാട്ടുന്നു.
മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ കെ. സുരേന്ദ്രന്
വെറും 89 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിന്റെ പി.ബി. അബ്ദുള്‍ റസാഖിനോടു തോറ്റത്.
അവിടെ ലീഡ് മാറിമറിഞ്ഞുകൊണ്ടിരുന്നു. നേരിയ മാര്‍ജിനു തോറ്റെങ്കിലും
സുരേന്ദ്രന് കേരളത്തിലെ ബി.ജെ.പിയുടെ "ജയന്റ് കില്ലര്‍' ആയി
മാറുകയായിരുന്നു. വട്ടിയൂര്‍ക്കാവിലാകട്ടെ കുമ്മനത്തിനു മേല്‍ കെ.
മുരളീധരന് 7,622 വോട്ടിന്റെ ലീഡ് മാത്രം. കഴക്കൂട്ടത്ത് കടകംപള്ളി
സുരേന്ദ്രന് ബി.ജെ.പിയിലെ ബി. മുരളീധരനുമേല്‍ 7,347 വോട്ട് കൂടുതല്‍
ലഭിച്ചു. തിരുവനന്തപുരത്താകട്ടെ വിജയം നേടിയ വി.എസ്. ശിവകുമാറിന് 47,474
വോട്ട് ലഭിച്ചപ്പോള്‍ പ്രചാരണത്തേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് കളിക്കു
മുന്‍തൂക്കം കൊടുത്ത ശ്രീശാന്തിന് 34,704 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്താന്‍
കഴിഞ്ഞു. രാഷ്ട്രീയത്തില്‍ തുടരുമെന്ന് ശ്രീശാന്ത് പ്രഖ്യാപിക്കുകയും
ചെയ്തു.
തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു ശേഷം ഏറ്റവും മികച്ച പ്രകടനം
കാഴ്ചവച്ചത് സി.പി.ഐ ആണ്. അവര്‍ മത്സരിച്ച 27 സീറ്റില്‍ 19ലും വിജയം കണ്ടു; ഇത്
70 ശതമാനം വരും. തൃശൂരില്‍ പത്മജയെ 6,987 വോട്ടിനു തോല്പിച്ച സി.പി.ഐയുടെ
വി.എസ്. സുനില്‍കുമാര്‍ മറ്റൊരു "ജയന്റ് കില്ലറാ'യി.
ഏറ്റവും കൂടുതല്‍
ഭൂരിപക്ഷമെന്ന ബഹുമതി തൊടുപുഴയില്‍ പി.ജെ. ജോസഫിനാണ് - 45,587. സ്വന്തം
മണ്ഡലം അദ്ദേഹത്തെ നെഞ്ചിലേറ്റിയെന്നു പറഞ്ഞാല്‍ മതിയല്ലോ. മട്ടന്നൂരില്‍
433,811 വോട്ട് കൂടുതല്‍ നേടിയ ഇ.പി. ജയരാജനും, കല്യാശേരിയില്‍ 42,891
വോട്ടിന്റെ ഭൂരിപക്ഷം നേടിയ ടി.വി. രാജേഷും, കൊട്ടാരക്കരയില്‍ 42,832 വോട്ട്
കൂടുതല്‍ സമ്പാദിച്ച ഐഷ പോറ്റിയും തൊട്ടടുത്തു നില്ക്കുന്നു.
പട്ടാമ്പിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐയുടെ മുഹമ്മദ് മുഹ്സിന്
(30) ആണ് പതിന്നാലാം അസംബ്ലിയിലെ ഏറ്റവും പ്രായംകുറഞ്ഞയാള്.
ഉമ്മന്‍
ചാണ്ടിയുടെ ഭരണകാലത്ത് കോട്ടയത്തിന് ഒരു മിനി കാബിനറ്റിന്റെ
പരിവേഷമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം തിരുവഞ്ചൂരും കെ.സി. ജോസഫും
കെ.എം. മാണിയും കോട്ടയത്തുകാരനായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും "കോട്ടയം
കാബിനറ്റില്‍' അംഗങ്ങളായി തിളങ്ങിയിരുന്നു. പകരം, കോട്ടയത്തിന് ഇത്തവണ
ഒരു മന്ത്രിയുണ്ടാകുന്നപക്ഷം അത് ഏറ്റുമാനൂരില്‍ ജയിച്ച സുരേഷ്
കുറുപ്പായിരിക്കും. മികച്ച പാര്‍ലമെന്റേറിയനായി ശോഭിച്ച അദ്ദേഹം മന്ത്രിയോ
സ്പീക്കറോ ആകാം.
ന്യൂ മീഡിയയെ ഇത്രയധികം പ്രയോജനപ്പെടുത്തിയ ഒരു
ഇലക്ഷന് ഉണ്ടായിട്ടില്ല. പത്രങ്ങളിലും ടെലിവിഷനിലും റേഡിയോയിലും
ഇന്റര്‍നെറ്റിലുമായി പ്രചാരണം പൊടിപൊടിച്ചു. ""എല്‍.ഡി.എഫ് വരും, എല്ലാം
ശരിയാകും'' എന്ന മുദ്രാവാക്യം കൊച്ചുവെളുപ്പാന്‍കാലം മുതല്‍
കേരളത്തിലുടനീളം റെയില്‍വേ സ്റ്റേഷനുകളില്‍ പോലും മുഴങ്ങിക്കേട്ടു.
വോട്ടിംഗിന്റെ തലേന്നാള്‍ എല്ലാ പ്രമുഖ പത്രങ്ങളിലും എല്‍.ഡി.എഫിന്റെ ഫുള്‍പേജ്
പരസ്യം വന്നു. ഈ സാമര്‍ഥ്യം യു.ഡി.എഫിനുണ്ടായിരുന്നില്ല. ""ഇത്രയും പണം
മുടക്കാന്‍ ഇവര്‍ക്കു കാശു കൊടുത്തതാരാണ്? ബാര്‍ മുതലാളിമാരല്ലാതെ
മറ്റാര്?'' ബാര്‍ പ്രശ്നത്തില്‍ കാലിടറി വീണ കെ. ബാബു കൊച്ചിയില്‍ ചോദിച്ചു
(പുതിയ സര്‍ക്കാര്‍ മദ്യനയം തിരുത്തിക്കുറിക്കുമെന്ന് സി.പി.ഐ ജനറല്‍
സെക്രട്ടറി കാനം രാജേന്ദ്രന് ശനിയാഴ്ച ആവര്‍ത്തിച്ചു
പ്രഖ്യാപിച്ചിട്ടുമുണ്ട്).