Image

വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരുടെ സംസ്‌കാരം മേയ് 31ന്

Published on 30 May, 2016
വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരുടെ സംസ്‌കാരം മേയ് 31ന്

 ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ ടുവുംബായില്‍ കഴിഞ്ഞ തിങ്കളാഴ്ച വാഹനാപകടത്തില്‍ മരിച്ച ഏറ്റുമാനൂര്‍ പട്ടിത്താനം പ്ലാപ്പള്ളില്‍ പി.എ. മാത്യു-ആലീസ് ദമ്പതികളുടെ മക്കളായ അഞ്ജു മോള്‍ (23), ആശ (18) എന്നിവരുടെ സംസ്‌കാരം മേയ് 31നു (ചൊവ്വ) രാവിലെ 10.30ന് ഏറ്റുമാനൂര്‍ പട്ടിത്താനം രത്‌നഗിരി സെന്റ് തോമസ് പള്ളിയില്‍ നടക്കും. 

ഇരുവരുടെയും മൃതദേഹം എംബാം ചെയ്ത് ഞായറാഴ്ച ഉച്ചയ്ക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വഴി ഡല്‍ഹിയില്‍ എത്തിക്കും. അവിടെ നിന്നും എയര്‍ ഇന്ത്യാ വിമാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് ഇരുവരുടെയും മൃതദേഹം പട്ടിക്കാനത്തെ പ്ലാപ്പള്ളില്‍ വസതിയില്‍ എത്തിക്കും. 

മൂത്ത സഹോദരി എബിയുടെ ഭര്‍ത്താവ് അനീഷ് മൃതദേഹത്തോടൊപ്പം യാത്ര തിരിച്ചിട്ടുണ്ട്. ഇവരുടെ മാതൃസഹോദരന്‍ ഫാ. ജോര്‍ജ് കൊണ്ടുകാലായും ബ്രിസ്‌ബേനിലെ ടുവുംബയിലുള്ള മറ്റു രണ്ടു സഹോദരിമാരും സംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടിലെത്തിയിട്ടുണ്ട്. 

മരിച്ച അഞ്ജുവിന്റെയും ആശയുടെയും ആത്മശാന്തിക്കായി വ്യാഴാഴ്ച സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌ക്കോ പുത്തൂരിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും പ്രാര്‍ഥനയും നടന്നു. 

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ രണ്ടാമത്തെ സഹോദരിയെ താമസസ്ഥലത്താക്കി മടങ്ങവെയാണ് ഇരുവരും അപകടത്തില്‍പെട്ടത്. ബ്യൂ ഡിസേര്‍ട്ടില്‍ നിന്നും ടുവുംബയ്ക്ക് വരികയായിരുന്ന ഇവരുടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക