ചില ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ തന്നെ ഫൊക്കാനയിലും മലയാളി സമൂഹത്തിലും വലിയ
മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നു മാനേജ്‌മെന്റ് വിദഗ്ധനായ മാധവന്‍ ബി. നായര്‍.
ഉദാഹരണത്തിനു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ നാട്ടില്‍
രൂപംകൊടുക്കുക വിഷമകരമല്ല. അമേരിക്കന്‍ മലയാളിയുടെ ഏതൊരു പ്രശ്‌നം സംബന്ധിച്ചും
എപ്പോള്‍ വേണമെങ്കിലും വിളിക്കാം. അവിടെയുള്ളവര്‍ വിവരം ശേഖരിച്ച് ഇവിടെ അതുമായി
ബന്ധപ്പെട്ട വിദഗ്ധ സമിതിയെ അറിയിക്കുന്നു. ഉപദേശമോ, സഹായമോ ചെയ്യാന്‍ വിദഗ്ധര്‍
അടങ്ങിയ കമ്മിറ്റിക്ക് തീരുമാനിക്കാം.
ഇമിഗ്രേഷന്‍ മുതല്‍ നിയമ
പ്രശ്‌നങ്ങളും മറ്റു വിഷയങ്ങളുമൊക്കെ കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ അംഗങ്ങളായ
കമ്മിറ്റിക്ക് രൂപംകൊടുത്താല്‍ അവര്‍ക്ക് ജനോപകാരപ്രദമായി പ്രവര്‍ത്തിക്കാനാകും-
ഇതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല- ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മാധവന്‍
നായര്‍ ഇന്ത്യാ പ്രസ്ക്ലബ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കണക്കും കാര്യങ്ങളും അംഗത്വവുമൊക്കെ രേഖാമൂലം സൂക്ഷിക്കാന്‍ ഇപ്പോള്‍
സംവിധാനമില്ല. അതിനു ഒരു പാര്‍ട്ട്‌ടൈം ക്ലര്‍ക്കിനെ നിയമിച്ചാല്‍ പ്രശ്‌നം
തീരാവുന്നതേയുള്ളൂ. യോഗ്യതയുള്ള എത്രയോ വീട്ടമ്മമാര്‍ പാര്‍ട്ട്‌ടൈം ജോലിക്ക്
തയാറുണ്ട്. ഈ സംവിധാനം വന്നാല്‍ ഭാരവാഹി മറിയാലും പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ച്ചയുണ്ടാകും.
കേരള ഹൗസിന്റെ മാതൃകയില്‍ ഒരു ഫൊക്കാന ഹൗസ്
ന്യൂജേഴ്‌സിയില്‍ സ്ഥാപിക്കുകയാണ് മറ്റൊന്ന്.
ഇവയ്ക്കു പുറമെ പ്രഖ്യാപിത
പരിപാടികളായ ഭാഷയ്‌ക്കൊരു ഡോളര്‍, യുവജന പരിപാടികള്‍, രാഷ്ട്രീയ രംഗത്തു വരാനുള്ള
പരിശീലനം നല്‍കല്‍ തുടങ്ങിയവ. ഭാഷയ്‌ക്കൊരു ഡോളര്‍ പ്രോഗ്രാം ഇപ്പോള്‍ കേരള
യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടാണ് നടത്തുന്നത്. അതു മറ്റു
യൂണിവേഴ്‌സിറ്റികളിലേക്കും വ്യാപിപ്പിക്കും. ഇവിടെ മലയാള പഠനത്തിനു പ്രധാന്യം
നല്‍കും. ചാരിറ്റി പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും.
പ്രായമായവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്ന മറ്റൊരു കാര്യം.
ആമുഖമായി സംസാരിച്ച ശ്രീകുമാര്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍
പരമാവധി ശ്രമിച്ചതാണെന്നു ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറി
സ്ഥാനത്തേക്ക് മത്സരിച്ച ഫിലിപ്പോസ് ഫിലിപ്പിനെ ഇത്തവണ അവസരം നല്‍കാമെന്നു പറഞ്ഞ്
മാറ്റുകയായിരുന്നു. പക്ഷെ ആ വാഗ്ദാനം ഇപ്പോള്‍ ബാധകമല്ലെന്നു ചിലര്‍ പറയുന്നു.
അതുപോലെ ടി.എസ് ചാക്കോ കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ വേണമെന്നു പറഞ്ഞു
രംഗത്തു വന്നതാണ്. സ്വയം മത്സരിക്കുന്നതിനു പകരം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി
മാധവന്‍ നായരെയാണ് സീനിയര്‍ നേതാവായ അദ്ദേഹം അവതരിപ്പിച്ചത്.
കഴിവു
തെളിയിച്ച കരുത്തനായ നേതാവാണ് മാധവന്‍ നായരെന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്
മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഒമ്പത് റീജിയനുകളില്‍ ആറെണ്ണത്തിലേയും
റീജണല്‍ വൈസ് പ്രസിഡന്റുമാര്‍ മാധവന്‍ നായര്‍ ടീമിനു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
കമ്മിറ്റിയിലും മറ്റും ബഹുഭൂരിപക്ഷവും മാധവന്‍ നായരെ അനുകൂലിക്കുന്നു. ഇത്രയും വലിയ
പിന്തുണയുള്ളത് പ്രചാരണംകൊണ്ട് ഇല്ലാതാക്കാനാവില്ല.
സംഘടനാ രംഗത്ത് ഒരു
ദശാബ്ദത്തെ പ്രവര്‍ത്തന പരിചയം തനിക്കുണ്ടെന്നു മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ഫൊക്കനയെ സമൂഹത്തിനു പ്രയോജനകരമായ സംഘടനയാക്കും. നിരന്തരമായ പ്രവര്‍ത്തനത്തിന്റെ
ബാക്കിയായാണ് കണ്‍വന്‍ഷന്‍ നടത്തുക. ഒരുപാട് പദ്ധതികള്‍ക്ക് പോകാതെ ഏതാനും
എണ്ണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.
മത്സരത്തില്‍
അസാംഗത്യമൊന്നുമില്ലെന്നു മാധവന്‍ നായര്‍ പറഞ്ഞു. ജയിച്ചാലും തോറ്റാലും
സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. രണ്ടു പാനലില്‍ നിന്നുള്ളവര്‍
ജയിച്ചാല്‍ അവരുമൊത്തു പ്രവര്‍ത്തിക്കാനും വിഷമമില്ല.
ഫൊക്കാന പ്രതിസന്ധി
നേരിട്ടപ്പോള്‍ സംഘടനയെ നിലനിര്‍ത്തിയത് പോള്‍ കറുകപ്പള്ളിയുടെ
കര്‍മ്മധീരതകൊണ്ടാണ്. അതു മറക്കാനാവില്ല. പല വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെങ്കിലും
നിര്‍ണ്ണായക സമയത്തെ സേവനം സുപ്രധാനമായിരുന്നു.
ഇടക്കാലത്ത് ഫൊക്കാനയ്ക്ക്
ക്ഷീണം ഉണ്ടായെങ്കിലും അതൊക്കെ പഴയ കഥയായതായി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
സ്ഥാനാര്‍ത്ഥി ജോയി ഇട്ടന്‍ പറഞ്ഞു. ഇലക്ഷനും മത്സരവുമൊക്കെ സംഘടനയുടെ വളര്‍ച്ച
തെളിയിക്കുന്നു.
എത്രകാലം സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്നതല്ല,
സംഘടനയ്ക്ക് എന്തുചെയ്തു, എന്തു ചെയ്യാന്‍ കഴിയും എന്നതാണ് പ്രധാനം. നിസ്വാര്‍ത്ഥ
സേവനം കൈമുതലാക്കിയ മനുഷ്യസ്‌നേഹിയാണ് മാധവന്‍ നായര്‍. ചാരിറ്റിയെപ്പറ്റി
പറയുമ്പോള്‍ കേരളം പ്രമേഹത്തിന്റെ തലസ്ഥാനമായി മാറിയ സാഹചര്യം കണക്കിലെടുക്കും.
രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ബോധവത്കരണ പരിപാടി സ്കൂള്‍ തലം മുതല്‍
ആവിഷ്കരിക്കാന്‍ സഹായിക്കും. ആയിരം പഞ്ചായത്തുകളില്‍ ഇതിനുള്ള പദ്ധതികള്‍
ലക്ഷ്യമിടുന്നു.
ട്രഷററായി വിജയിച്ചാല്‍ കണക്കില്‍ സുതാര്യത
ഉറപ്പാക്കുമെന്നു ഷാജി വര്‍ഗീസ് പറഞ്ഞു. ഓഡിറ്റഡ് അക്കൗണ്ട് കൃത്യമായി നല്‍കും. ഒരു
പെനിക്കും കണക്കുണ്ടാകും.
നാഷണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ജോസ്
കാനാട്ടും പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
ട്രസ്റ്റി ബോര്‍ഡിലേക്ക്
മത്സരിക്കുന്ന ലീല മാരേട്ട് 2004 മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു. ഏതു
സ്ഥാനത്തായാലും ഫൊക്കാനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഇപ്പോള്‍ 42
സംഘടനകള്‍ ഫൊക്കാനയിലുണ്ടെന്നു ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഒന്നും കടലാസ്
സംഘടനകളല്ല. ഇലക്ഷനില്‍ ആരേയും ചെറുതായി കാണുന്നുമില്ല. തങ്ങളുടെ പാനലില്‍ 25
പേരുണ്ട്.
കേരളവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കാത്തുസൂക്ഷിക്കാന്‍ കേരള
കണ്‍വന്‍ഷന്‍ കേരളാ കണ്‍വന്‍ഷന്‍ ആവശ്യമാണെന്നു സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു. നാം
ഒറ്റപ്പെട്ടു നില്‍ക്കേണ്ടവരല്ല. അതു രാഷ്ട്രീയക്കാര്‍ക്ക് വിലസാനുള്ള
വേദിയായിരിക്കില്ല.
സ്ഥാനാര്‍ത്ഥികളാകാന്‍ സാമ്പത്തിക ഭദ്രത പ്രശ്‌നമല്ല.
ശരിയായ രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ സാമ്പത്തിക നഷ്ടം ഉണ്ടാവില്ല. എങ്കിലും
ഇക്കാര്യങ്ങളിലൊക്കെ ഒരു കൂട്ടുത്തരവാദിത്വം ഉണ്ടാകും.
അഡൈ്വസറി ബോര്‍ഡില്‍
അംഗമായിരുന്ന തമ്പി ചാക്കോ ഇപ്പോള്‍ മത്സരത്തിനിറങ്ങിയതിനെ ടി.എസ് ചാക്കോ ചോദ്യം
ചെയ്തു. അടുത്ത കണ്‍വന്‍ഷന് എന്തുകൊണ്ടും അര്‍ഹത ന്യൂജേഴ്‌സിക്കാണ്- അദ്ദേഹം
ചൂണ്ടിക്കാട്ടി.
അലക്‌സ് തോമസ്, സജിമോന്‍ ആന്റണി, ശബരിനാഥ് നായര്‍, ദാസ്
കണ്ണംകുഴി, ഗണേഷ് നായര്‍ എന്നിവര്‍ക്കു പുറമെ കൊച്ചുമ്മന്‍ ടി ജേക്കബ്,
അപ്പുക്കുട്ടന്‍ നായര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രസ്ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോര്‍
സ്വാഗതവും, സെക്രട്ടറി സണ്ണി പൗലോസ് നന്ദിയും പറഞ്ഞു. മധു കൊട്ടാരക്കര, രാജു
പള്ളത്ത്, സുനില്‍ ട്രൈസ്റ്റാര്‍, മൊയ്തീന്‍ പുത്തന്‍ചിറയില്‍, ജോസ് കാടാപ്പുറം,
ജോര്‍ജ് തുമ്പയില്‍, ബിജു കൊട്ടാരക്കര, മഹേഷ് കുമാര്‍, മാര്‍ട്ടിന്‍, ജേക്കബ്,
ജോര്‍ജ് ജോസഫ് തുടങ്ങി ഒട്ടേറേ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.