കുവൈറ്റ്: കുവൈറ്റ് പാര്‍ലമെന്റിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍
പ്രതിപക്ഷത്തിന് വന്‍ മുന്നേറ്റം. അതേസമയം, വനിതകള്‍ക്ക് വോട്ടവകാശം ലഭിച്ച ശേഷം
നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത് എങ്കിലും മുന്‍ എം.പി മസൗമ അല്‍
മുബാറക് ഒഴികെയുള്ള വനിത സ്ഥാനാര്‍ഥികളെല്ലാം ദയനീയമായി പരാജയപ്പെട്ടു. അഞ്ച്
മണ്‌ഡലങ്ങളില്‍ നിന്നായി അമ്പതുപേരാണ് പാര്‍ലമെന്റിലേക്ക്
തെരഞ്ഞെടുക്കപ്പെടുന്നത്. ഓരോ മണ്‌ഡലങ്ങളിലും നിന്ന് ഏറ്റവും അധികം വോട്ടുകള്‍
നേടിയ പത്തുപേരാണ് പാര്‍ലമെന്റംഗങ്ങളാകുക.
രാജ്യത്ത് കഴിഞ്ഞ ആറു
വര്‍ഷത്തിനിടെ നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണ് വ്യാഴാഴ്‌ച നടന്നത്. 62
ശതമാനം പേരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാഷ്‌ട്രീയ അനിശ്ചിതത്തെ
തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് കുവൈറ്റ് ഭരണാധികാരിയ അമീര്‍ ഷെയ്‌ക്ക് സബാ അല്‍
അഹമ്മദ് അല്‍ സബ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്‌ട് ഇടക്കാല തെരഞ്ഞെടുപ്പിന്
ഉത്തരവിട്ടത്.
പരിഷ്‌കരണ, അഴിമതി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി
തെരഞ്ഞെടുപ്പിനെ നേരിട്ട ഇസ്‌ലാമിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷം
പ്രതീക്ഷിച്ച വിജയമാണ് നേടിയത്. പ്രതിപക്ഷം ഉയര്‍ത്തിയ അഴിമതി
ആരോപണത്തെതുടര്‍ന്നാണ്‌് മുന്‍ പ്രധാനമന്ത്രി ഷെയ്‌ക്ക് നാസര്‍ അല്‍ മുഹമ്മദ്
അല്‍ സബയ്‌ക്ക് പ്രധാനമന്ത്രിപദത്തില്‍ നിന്ന് ഒഴിയേണ്‌ടിവന്നത്. ഇതിനുപിന്നാലെ
നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് മുന്നേറ്റമുണ്‌ടാകുമെന്ന്
പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. പ്രതിപക്ഷത്തിന്റെ വിജയം ഭാവിയില്‍ ഭരണനേതൃത്വവും
പാര്‍ലമെന്റ് അംഗങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്‌ക്കും അതുവഴി വീണ്‌ടും
ഇടക്കാല തെരഞെടുപ്പിനും വഴിതെളിച്ചേക്കുമെന്നും
കരുതപ്പെടുന്നു.
പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ക്കായിരിക്കും
ഭൂരിപക്ഷമെങ്കിലും ഭരണത്തിന് നേതൃത്വം നല്‍കുന്നത് രാജകുടുംബാംഗങ്ങളും അവര്‍
നിര്‍ദേശിക്കുന്ന മന്ത്രിമാരുമായിരിക്കും.