ഈ ഭൂമികയില്‍ അവര്‍ ആകെക്കൂടി ഇരുന്നൂറു പേരേയുള്ളൂ. നിലമ്പൂര്‍
വനമേഖലയിലെ മലയോര ഗുഹകളില്‍ കഴിഞ്ഞിരുന്ന ചോലനായ്ക്കര്‍ നാട്ടിലേക്കു
വല്ലപ്പോഴും ഇറങ്ങിവന്നെങ്കിലായി. ഒരുകാലത്ത് മാറുമറയ്ക്കാതെ
നടന്നിരുന്ന അവരുടെ പെണ്ണുങ്ങള് ബ്ലൗസും പാവാടയും ധരിച്ച് മുടി
ഒതുക്കിക്കെട്ടി കണ്ണെഴുതി പൊട്ടും തൊട്ടു നടക്കുക അപൂര്‍വമല്ല. അവരിലൊരാള്‍
ചരിത്രത്തില്‍ ആദ്യമായി പ്ലസ്ടുവും തുടര്‍ന്നു ബി.എയും
ജയിച്ചിരിക്കുന്നു.
പഴയ കേരളത്തിലെ ഏറനാടാണ് നിലമ്പൂര്‍ പ്രദേശം.
അവിടെ മാഞ്ചീരി മലയോരത്തു ജനിച്ച് നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍നിന്ന് 65 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും, വടശേരിക്കര ഹയര്‍
സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവും,
നിലമ്പൂരിനടുത്ത പാലേമാട് ശ്രീവിവേകാനന്ദ ആര്‍ട്സ് ആന്‍ഡ് സയന്‍സ്
കോളജില്‍നിന്ന് 68 ശതമാനം നേടി ബി.എ എക്കണോമിക്സും പാസായ വിനോദ് ആണ്
കഥാപുരുഷന്. ആദിവാസികള്‍ക്കു തനതായ ചുരുളന്മുടിയോ മീശയോ കൃതാവോ
ഇല്ലാത്ത, കണ്ണട വച്ച ഈ ഇരുനിറക്കാരന്‍ ഇരുപത് എത്തുന്നതേയുള്ളൂ.
കേരളത്തിലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അഞ്ച് ആദിവാസി
വിഭാഗങ്ങളില്‍ ഒന്നാണ് നിലമ്പൂരിലെ ചോലനായ്ക്കര്‍. കാടര്‍,
കാട്ടുനായ്ക്കര്‍, കുറുമ്പര്‍, കൊറഗര്‍ എന്നിവരാണ്
മറ്റുള്ളവര്‍.
""പ്ലസ്ടു ജയിച്ചപ്പോള്‍ ഫോറസ്റ്റ് അധികൃതര്‍ നല്കിയ
ഒരു സ്വീകരണ ചടങ്ങില്‍ വച്ചാണ് ഞാന്‍ വിനോദിനെ ആദ്യമായി കാണുന്നത്. അവന്റെ
ഇനിയുള്ള ഏതു പഠനത്തിനും സര്‍വ്വ ചെലവും വഹിക്കണമെന്നു ഞാന്‍
തീരുമാനിച്ചു'' -പാലേമാടില്‍ ശ്രീവിവേകാനന്ദ സ്കൂളുകളും കോളജുകളും
അടങ്ങിയ ഒരു സാമ്രാജ്യത്തിന്റെ അധിപതനായ മധ്യതിരുവിതാംകൂറുകാരന്‍
കെ.ആര്. ഭാസ്കരന്‍പിള്ള അഭിമാനപൂര്‍വം പറയുന്നു.
അദ്ദേഹം,
മരിച്ചുപോയ മകന് അഡ്വ. സനില്‍ ബി. കുമാറിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചു
വിനോദിനെ. സ്വന്തം വീട്ടില്‍ നിര്‍ത്തിയാണു പഠിപ്പിച്ചത്. ബി.എ പാസായതോടെ
വിനോദ് ഇനിയും എവിടെ പഠിക്കണമെന്ന ചിന്തയിലായി. കൊച്ചിന് യൂണിവേഴ്സിറ്റി
ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ എം.എ അപ്ലൈഡ് എക്കണോമിക്സിന് ഒന്നാം
റാങ്കില്‍ അഡ്മിഷന് ലഭിച്ചതോടെ വഴി തുറന്നു. വിനോദിന്റെ സ്വപ്നങ്ങള്‍
അവിടെയൊന്നും അവസാനിക്കുന്നില്ല - സിവില്‍ സര്‍വീസില്‍ കയറണമെന്നാണു
മോഹം.
""അവശന്മാര്, ആര്ത്തന്മാര്, ആലംബഹീനന്മാര്, അവരുടെ സങ്കടം
ആരറിയാന്‍'' എന്നാണു ചങ്ങമ്പുഴ"വാഴക്കുല'യില്‍ പാടിയത്. എന്നാലിന്ന്
അവശന്മാരും ആര്ത്തന്മാരും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഇന്ത്യയിലെ
121 കോടി ജനങ്ങളില്‍ പത്തര കോടി (8.6 ശതമാനം) ആദിവാസികളാണ്. കേരളത്തിലെ
3.3 കോടി ജനങ്ങളില്‍ അവര്‍ 4.85 ലക്ഷം (1.5 ശതമാനം) വരും. ആദിവാസികള്‍
ഉയര്‍ന്നു വരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തം മധ്യപ്രദേശിലെ
ആദിവാസി മേഖലയില്‍നിന്ന് ഇരുപതിലേറെപ്പേര്‍ ഐഐടി അഡ്മിഷന്
നേടിയെന്നതാണ്. കേരളത്തിലെ മകുടോദാഹരണം വിനോദും.
നിലമ്പൂര്‍
കാടുകളിലെ മാഞ്ചീരിയില്‍ മണ്ണള ചെല്ലന്റെയും വിജയയുടെയും ഏകമകനാണ്
വിനോദ്. ഡല്‍ഹിയില്‍ പതിവായി റിപ്പബ്ലിക് ദിനാഘോഷത്തില്‍
പങ്കെടുക്കുന്നവരാണ് ചോലനായ്ക്കര്‍. വിനോദിന്റെ അടുത്ത ബന്ധുവായ കുപ്പമല
ചെല്ലനും ഭാര്യ മാതിയും മകളും ഇങ്ങനെ ആഘോഷത്തില്‍ പങ്കെടുത്തവരാണ്.
വിനോദിന്റെ മുത്തച്ഛന് പാണപ്പുഴ ചാത്തനും ഒരിക്കല്‍ പോയി; ഒരുവര്‍ഷം മുമ്പു
മരിച്ചു. വിനോദിനു മൂന്നു സഹോദരിമാര്‍. അനിഷ്മ ഒമ്പതിലും ശോഭ ഏഴിലും വന്ദന
മൂന്നിലും നിലമ്പൂര്‍ എം.ആര്.എസില്‍ പഠിക്കുന്നു.
കാട്ടിലെ വീട്ടില്‍
പോയി വരുന്നതിന്റെ ബുദ്ധിമുട്ട് വിനോദ് പങ്കുവച്ചു. പാലേമാടിനടുത്തുള്ള
എടക്കര ടൗണില്‍നിന്ന് കരുളായി വനമേഖല വരെ ബസില്‍ പോകാം. അവിടെനിന്ന്
തേക്കുതോട്ടത്തിലൂടെ മാഞ്ചീരി വരെ ടാക്സിക്ക് ആയിരം രൂപ കൊടുക്കണം. വഴിക്ക്
ആനയും മറ്റു കാട്ടുമൃഗങ്ങളും ധാരാളം. ആനശല്യം കാരണം ചോലനായ്ക്കര്‍
കുറേശെയായി വനത്തില്‍നിന്നു പുറത്തേക്കു താമസം മാറ്റിവരുന്നു.
മാറു
മറയ്ക്കാതെ നടന്ന ചോലനായ്ക്കരെ ചിത്രങ്ങള്‍ സഹിതം ആദ്യമായി ലോകത്തിനു
പരിചയപ്പെടുത്തിയത് മലയാള മനോരമയുടെ മലപ്പുറം ലേഖകന്‍ മാത്യു
കദളിക്കാടാണ്, അമ്പതാണ്ടു മുമ്പ്. മലയാളി മനസ്സുകളില്‍ അതു സൃഷ്ടിച്ച
കോലാഹലം വിവരിക്കാനാവില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരരും ജില്ലാ കളക്ടറും
അവിടേക്ക് ഓടിയെത്തി. ചോലനായ്ക്കരെ നാട്ടില്‍ പുനരധിവസിപ്പിക്കാന്‍
വീടുകള്‍ പണിതു. അവരെ ഉദ്ധരിക്കാനുള്ള ഐടിഡിപി പദ്ധതിയായി. അവര്‍ക്കായി
എംആര്‍എസ് എന്ന മാതൃകാ വിദ്യാലയങ്ങള്‍ ആരംഭിച്ചു. ഹോസ്റ്റലുകള്‍ തുറന്നു.
പഠനവും താമസവും ഭക്ഷണവുമെല്ലാം തികച്ചും സൗജന്യം. സര്‍ക്കാര്‍
സംവിധാനങ്ങള്‍ ഇതയൊക്കെ ഒരുക്കിയിട്ടും ചോലനായ്ക്കര്ക്കിടയില്നിന്ന്
ഒരാള്‍ ബിരുദം നേടാന്‍ അര നൂറ്റാണ്ടെടുത്തു.
വീടുകള്‍ പണിതെങ്കിലും
പണിയത്ര നന്നല്ലെന്ന് വിനോദ് പറയുന്നു. നനയുന്നു. പലരും ടെറസില്‍ കൂര കെട്ടി
കഴിയുകയാണ്. വനത്തിലൂടെ ലൈന്‍ വലിച്ച് കറണ്ട് കൊടുത്തിട്ടില്ല. പക്ഷേ,
സോളാര്‍ പാനലുകള്‍ വച്ചുകൊടുത്തു അതുകൊണ്ട് ടിവിയും മൊബൈലും
എത്തി.
ചോലനായ്ക്കര്‍ കൃഷിക്കാരല്ല. വനവിഭവങ്ങള്‍ - തേന്‍,
കുന്തിരിക്കം, ശതാവരിക്കിഴങ്ങ് , കാട്ടുനെല്ലിക്ക - മുതലായവ ശേഖരിച്ച്
നാട്ടില്‍ കൊണ്ടുവന്നു വിറ്റാണ് ഉപജീവനം. വനസംരക്ഷണസമിതി
വഴിയായതിനാല്‍ നല്ല വില കിട്ടുന്നുണ്ട്. നിലമ്പൂരിനടുത്ത
പൂക്കോട്ടുപാടത്തുനിന്ന് മണ്ണാര്‍കാടിനു പോകുന്ന വഴി ഒരു ചോലനായ്ക്കര്‍
ദമ്പതികളെ ഈ ലേഖകന്‍ കണ്ടമുട്ടിയത് തികച്ചും അവിചാരിതമായിട്ടാണ്. പൂണി
എന്ന വല്ലം പുറത്തു തൂക്കി, കൈയില്‍ വെട്ടരിവാളുമായി കാട്ടിലേക്കു മടങ്ങുന്ന
വഴി. റേഷന്‍ വാങ്ങാന്‍ പോയതാണ്. പൂണിക്കുള്ളില് ബിസ്കറ്റും നൈറ്റിയും
കുട്ടിക്കുപ്പായങ്ങളും. പരാതി വല്ലതുമുണ്ടോ എന്ന ചോദ്യത്തിന്,
""തിരിച്ചറിയല്‍ കാര്‍ഡായി, ആധാര്‍ കാര്‍ഡ് കിട്ടിയില്ല, ബാങ്ക് അക്കൗണ്ടും
വേണം...'' എന്നൊക്കെയായിരുന്നു കാളന് എന്ന ഗൃഹനാഥന്റെ
ആവശ്യങ്ങള്‍.
കൊച്ചുന്നാളില് കാടിറങ്ങി 80 കിലോമീറ്റര്‍ അകലെ
ഊട്ടിയില്‍ പോയി സിനിമ കണ്ട കഥ വിനോദ് വിവരിച്ചു. കാട്ടിലൂടെ
എളുപ്പവഴിയുണ്ട്. പാണന്പുഴയും തമിഴ്നാട്ടിലെ മുക്കുറിശി ഡാമും കടന്ന്
പോത്തുമുണ്ട് വഴി ഊട്ടിയിലെത്താം. പിസാ തിന്നാന്‍ കൊതിച്ച് അലയുന്ന ഒരുകൂട്ടം
കുട്ടികളെക്കുറിച്ച് എടുത്ത "കാക്കമുട്ട' എന്ന തമിഴ് സിനിമ കണ്ട കാര്യം വിനോദ്
ഓര്‍മിക്കുന്നു. പിസ തിന്നാന്‍ ഒരുമ്പെട്ടിറങ്ങിയ കുട്ടികള്‍
തിന്നുകഴിഞ്ഞപ്പോള്‍ മുഖം ചുളിപ്പിച്ച് തങ്ങള്‍ക്കെന്നും ഹൃദ്യമായ കഞ്ഞിയും
പുഴുക്കും കഴിക്കാന്‍ വീട്ടിലേക്കു മടങ്ങുന്നതാണ്
കഥാന്ത്യം.
പാലേമാടില്‍ ശ്രീവിവേകാനന്ദന്റെ പേരില്‍ വിദ്യാഭ്യാസ
സാമ്രാജ്യം കെട്ടിപ്പടുത്ത കെ.ആര്. ഭാസ്കരന്‍പിള്ള (78)}യുടെ കഥയ്ക്കും അര
നൂറ്റാണ്ടിന്റെ ചരിത്രമാണുള്ളത്. തിരുവല്ലയ്ക്കടുത്ത് കുറിയന്നൂരില്‍
ജനിച്ച അദ്ദേഹം ടിടിസി പാസായി. ജോലിക്കായാണ് 1964ല്‍ നിലമ്പൂരിലെത്തിയത്.
കുഞ്ഞിപ്പേരി സാഹിബിന്റെ വക വൈക്കോല്‍ മേഞ്ഞ നാലു മുറികളുള്ള പ്രൈമറി സ്കൂളില്‍
അധ്യാപകനായി ചേര്‍ന്നു. പക്ഷേ, അളമുട്ടിയപ്പോള്‍ സാഹിബിന് സ്കൂള്‍
വില്‍ക്കേണ്ടി വന്നു. ബുദ്ധിമുട്ടിയാണെങ്കിലും 25,000 രൂപയ്ക്ക് സ്കൂളും
സ്ഥലവും പിള്ള വിലയ്ക്കു വാങ്ങി.
അതൊരു തുടക്കമായിരുന്നു.
അത്യധ്വാനംകൊണ്ട് യുപിയും ഹൈസ്കൂളും ഹയര്‍ സെക്കന്‍ഡറിയും തുടങ്ങി. എല്ലാം
എയ്ഡഡ് വിഭാഗത്തില്‍. ഒടുവില്‍ അണ് എയ്ഡഡായി കോളജും ആരംഭിച്ചു. 25 ഏക്കറില്‍
പടര്‍ന്നുപന്തലിച്ച സ്ഥാപന സമുച്ചയം. അഞ്ചു ബഹുനില മന്ദിരങ്ങള്‍. കോളജില്‍
അഞ്ച് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളുണ്ട്. ബി.എഡ് ഉള്‍പ്പെടെ നിരവധി
പ്രഫഷണല്‍ കോഴ്സുകളും. കുട്ടികള്‍ ഏഴായിരത്തില്‍പ്പരം. മൂന്നുറോളം സ്റ്റാഫ്
അംഗങ്ങള്‍.
സ്കൂളും കോളജും സ്ഥാപിക്കാന്‍ കൈയയച്ചു സഹായിച്ചവരില്‍
മുന്‍ മന്ത്രിമാരായ പി.പി. ഉമ്മര്‍കോയയും ടി.എം. ജേക്കബും പി.ജെ. ജോസഫുും ടി.എസ്.
ജോണുമൊക്കെയുണ്ട്. വെറുതെയല്ല ഈ മാസം ടി.എസ്.
ജോണിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹം പലവുരു തിരുവല്ലയില്‍
പോയിവന്നത്. അത്ര വലുതായിരുന്നു ആ സ്നേഹ ബന്ധം.
(ചില
ചിത്രങ്ങള്‍ക്കു കടപ്പാട്: ഫിലിപ്പോസ് വൈദ്യര്)