ഒട്ടാവ: ബാര്‍ഹാവനില്‍ നിന്നുള്ള പതിനഞ്ചുകാരനായ മലയാളി വിദ്യാര്‍ത്ഥി ആനന്ദ് സതീഷ് രചിച്ച ‘'എമേഴ്‌സണ്‍ ഫോര്‍ എ ഡിജിറ്റല്‍ ജനറേഷന്‍' എന്ന പ്രഥമ പുസ്തകം ശ്രദ്ധേയമാവുന്നു. അമേരിക്കന്‍ ഉപന്യാസകാരനും കോളേജ് അദ്ധ്യാപകനും കവിയും അതീന്ദ്രിയ സൈദ്ധാന്തികനുമായ റാല്‍ഫ് വാല്‍ഡോ എമേഴ്‌സണ്‍ എപ്രകാരം ജനമനസുകളെ സ്വാധീനിച്ചിട്ടുണ്ടോ, അതേ വിധത്തില്‍ തന്നെ അദ്ദേഹത്തെപ്പറ്റിയെഴുതിയ ഈ ബുക്കും ആസ്വാദകരെ പ്രത്യേകിച്ച്, യുവജനങ്ങളെ സ്വാധീനിക്കാന്‍ പര്യാപ്തമാകുമെന്ന് പറയപ്പെടുന്നു. ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് ആനന്ദിന്റെ പിതാവ് സതീഷ് ഗോപാലന്‍ പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനിക്കുകയുണ്ടായി. എമേഴ്‌സന്റെ ഉപാസകനാണ് ആനന്ദ് എന്നായിരുന്നു സുരേഷ് ഗോപിയുടെ കമന്റ്.
ഗ്രേഡ് ഒന്‍പത് വിദ്യാര്‍ത്ഥിയായ ആനന്ദ് ഗോപാലന്റെ ഈ പ്രഥമ കൃതി ഇക്കഴിഞ്ഞ ജൂലൈ 11ന് ലോങ്ഫീല്‍ഡ്‌സ് ഡേവിഡ്‌സണ്‍ ഹൈസ്‌കൂളില്‍ പ്രകാശനം ചെയ്തിരുന്നു. പുസ്തകം ആമസോണിലും ഐ ട്യൂണ്‍സിലും ലഭിക്കും
ഭാവനായുക്തമായ സംതൃപ്തിയും അന്വേഷണാത്മകതയും ഇന്നത്തെ കൗമാരക്കാരുടെ പ്രത്യേകതയാണ്. ഇക്കാര്യത്തില്‍ ആനന്ദ് ഗോപാലനും വ്യത്യസ്തനല്ല. തന്റെ പുസ്തകത്തെ പുകഴ്ത്തിയവര്‍ നിസാരക്കാരല്ല. പോസിറ്റീവ് സൈക്കോളജി കോഴ്‌സിന്റെ സൃഷ്ടാവ് എന്ന നിലയില്‍ ലോകപ്രശസ്തനായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ബെന്‍ ഷാഹര്‍, അമേരിക്കന്‍ ലീഡര്‍ഷിപ്പ് കോച്ചും എഴുത്തുകാരനുമായ മാര്‍ഷല്‍ ഗോള്‍ഡ് സ്മിത്ത്, ഇന്‍ഫോസിസിന്റെ സാരഥി എന്‍. ആര്‍ നാരായണമൂര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ ആനന്ദിന് ആശംസകളുടെ പൂച്ചെണ്ട് നല്‍കി.
പതിനൊന്നാം വയസ്സു മുതല്‍ പ്രൊഫഷണല്‍ തലത്തില്‍ എഴുതിത്തുടങ്ങിയ ആനന്ദ് താന്‍ അസാധാരണ ബുദ്ധിശാലിയാണെന്ന് ഇളം പ്രായത്തില്‍ തന്നെ തെളിയിച്ചു കഴിഞ്ഞു. ആനന്ദിന്റെ ബ്ലോഗുകളും ലേഖനങ്ങളും യുവതലമുറയെ വലിയതോതില്‍ സ്വാധീനിക്കുന്നവയാണ്. കൗമാരക്കാരില്‍ പലരും മദ്യം, മയക്കുമരുന്ന് തുടങ്ങി പല വിധത്തിലുള്ള സ്വഭാവ ദൂഷ്യങ്ങള്‍ കൊണ്ട് സമൂഹത്തിനും സ്വന്തം കുടുംബത്തിനും തീരാ വേദന സൃഷ്ടിക്കുന്നവരാണ്. അത്തരക്കാരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാന്‍ ആനന്ദിന്റെ സൃഷ്ടികള്‍ സഹായകരമാണ്. ആനന്ദിന്റെ പ്രായോഗിക വിഷയങ്ങളിലൂന്നിയുള്ള ലേഖനങ്ങള്‍ വിദ്യാഭ്യാസ വിചക്ഷണരെയും കായിക താരങ്ങളെയും പ്രമുഖ സെലിബ്രിറ്റികളെയുമൊക്കെ ആകര്‍ഷിക്കുന്നു. കാനഡയിലെ പ്രശസ്ത സൈക്കോളജിസ്റ്റുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആനന്ദ് സ്‌പോര്‍ട്‌സിലും തത്പരനാണ്. സ്‌കൂള്‍ ബാന്‍ഡിലെയും സജീവ സാന്നിദ്ധ്യമാണ്.
പ്രായത്തിനുമപ്പുറം അനുഗ്രഹീത എഴുത്തുകാരനും ആശയവിനിമയ പ്രതിഭയുമായ ആനന്ദ് തന്റെ വിജ്ഞാനത്തിന്റെ നേട്ടങ്ങള്‍ കൂട്ടുകാര്‍ക്കും സഹപാഠികള്‍ക്കും കുടുംബത്തിനും പങ്കുവയ്ക്കുന്നതില്‍ ഒരിക്കലും മടി കാട്ടാറില്ല. കുഞ്ഞുകുട്ടികള്‍ മുതല്‍ വന്ദ്യ വയോധികര്‍ വരെയുള്ള പ്രായക്കാരെ ഗുണപരമായി സ്വാധീനിക്കാനുള്ള, തിരുത്താനുള്ള പാത ആനന്ദ് തന്റെ എഴുത്തിലൂടെ വെട്ടിത്തെളിച്ചിട്ടുണ്ട്. ലോകശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന ആനന്ദ് കാനഡയ്ക്ക് അഭിമാനമാണെന്ന് പലരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേവിനും ആനന്ദ് തന്റെ ആദ്യ കൃതി നേരിട്ട് നല്‍കി. 'എമേഴ്‌സണ്‍ ഫോര്‍ എ ഡിജിറ്റല്‍ ജനറേഷന്‍' താമസിയാതെ ബുക്ക് സ്റ്റോറുകളിലെത്തും.
കൂടുതൽ വിവരങ്ങൾക്ക്
www.Anandsatheesh.com
Anand's speech "What makes great people great?" during the book launch.
Anand's TV interview.