മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ സുവര്ണ്ണജൂബിലിസ്മാരകമായി ഒരു ദാര്‍ശനിക നോവല്‍
ഇതെങ്ങനായിങ്ങനെ? നോവലിസ്റ്റുതന്നെ നോവല്‍ പരിചയപ്പെടുത്തുകയോ? അതേ, അതങ്ങനെതന്നെയാണ് വേണ്ടത്. ഞാന്‍ എഴുതിയത് എന്താണെന്ന് ഞാന്‍ തന്നെയല്ലേ വായനക്കാരോട് പറയേണ്ടത്?
ഒരു പതിവാണ്. പുസ്തകമെഴുതിയാല്‍ മറ്റൊരാള്‍ നല്ല വാക്ക് പറയുന്നത്. അത് സ്ഥലത്തെ "അറിയപ്പെടുന്ന' ആരെങ്കിലും ആയിരിക്കുകയും വേണം. പറഞ്ഞുപറഞ്ഞ് പ്രസ്തുത കൃതിയെ തോളില്ക്കയറ്റിവെച്ചുകളയും ചിലര്‍, റിട്ടയര്‍ഡ് ഉദ്യോഗസ്ഥര്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നതുപോലെ. ഇതിനുപകരം ഗ്രന്ഥകര്‍ത്താവുതന്നെ വിമര്‍ശനാത്മകമായി സ്വന്തം കൃതിയെ സമീപിക്കുന്ന ഒരു രീതി എന്തുകൊണ്ട് നമുക്ക് വളര്ത്തിക്കൊണ്ടുവന്നുകൂടാ? ഗ്രന്ഥകര്‍ത്താവിന്റെ മനസ്സില്‍ എന്തോ ഉണ്ടായിരുന്നുവെന്ന് അന്യര്‍ പറയുന്നതിലും സത്യസന്ധമായി സ്വയം അതങ്ങു വെളിപ്പെടുത്തരുതോ?
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഴ്ചതോറുമുള്ള എന്റെ കോളമെഴുത്തിലെ പ്രധാന വിഷയങ്ങളിലൊന്ന് "മനുഷ്യന്റെ യാത്ര' യായിരുന്നു. ആ യാത്ര തുടങ്ങിയിട്ട് കാലങ്ങളായി. അത് ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പു മുതല്‍ തീറ്റയും വെള്ളവും തേടി.
ആധുനിക കാലത്തും ഇതിന്റെ പരിഷ്കൃത തുടര്‍ച്ച. അതായത് ചരിത്രത്തിന്റെ ഒരു സുപ്രധാനഘട്ടത്തില്‍ അവിചാരിതമായി തക്കതായ സാഹചര്യം വന്നുപെട്ടതുകൊണ്ട് മലയാളനാട്ടില് നിന്നും അമേരിക്കയിലേക്കും ഒരു കുടിയേറ്റം നടന്നു. ചരിത്രത്തില്‍ മറ്റൊരു ജനയാത്ര, പക്ഷേ ഇത് കേരളത്തിലെ പല സംവിധാനങ്ങളെയും മാറ്റിമറിക്കുന്നതായിരുന്നു, ഭാഷയുള്‍പ്പെടെ.
അതേ, "യാത്ര' തന്നെയാണ് ഈ ആഖ്യായികയുടെ പ്രമേയവും. മനുഷ്യന്റെ അനന്തമായ യാത്ര. അഞ്ഞൂറു വര്ഷംമുന്പ് പേടിസ്വപ്നങ്ങളുമായി, സുരക്ഷിതമായി ജീവിക്കാന്‍ മാത്രം, യൂറോപ്പില്‍നിന്ന് ഇറങ്ങിപ്പുറപ്പെട്ട ഇരട്ടക്കുട്ടികള്‍. ബൈബിളിലെ അബ്രഹാമിന്റെ യാത്രയുടെ ഓര്‍മ്മപ്പെടുത്തലുമായി ഓനാപ്പിയെന്ന എട്ടു വയസുകാരന്റെ യാത്രയും അതിന്റെ ശുഭപ്രതീക്ഷയും. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏതൊരു മലയാളി ചെറുപ്പക്കാരനെയുംപോലെ ടോമിയുടെ യാത്ര, പിന്നീട് ഡിട്രോയ്റ്റില്നിന്ന് മറ്റൊരു എട്ടു വയസ്സുകാരന്റെ യാത്ര, അവസാനം ടോമിയുടെ സ്വന്തനാട്ടില്‍പ്പോലും അന്യദേശക്കാര്‍ കുടിയേറുന്നതോടുകൂടി നോവല്‍ അവസാനിക്കുന്നു. ഇതൊരു വശം മാത്രം. ഇതിനിടെ ഒരു പ്രണയം, ഒളിഞ്ഞിരിക്കുന്നതുപോലെ, മനസ്സില്കൊണ്ടുനടക്കുന്നതുപോലെ !
അവതാരികക്കാരന്‍ ശ്രീ ചെറമംഗലം രാധാകൃഷ്ണന് രസകരവും അതേസമയം വിവാദപരവുമായ ചില പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ഞങ്ങളെല്ലാം എത്രയോ കാലം ഒരേ "സ്കൂളില്‍' ഒരുമിച്ചുണ്ടായിരുന്നു. അന്ന് ഔദ്യോഗിക പദവികളിലും കൂടാതെ സാഹിത്യ-കലാരംഗങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടിയവരോടുപോലും ചര്‍ച്ചകളില്‍ ഏറ്റുമുട്ടുന്നതിന് സാധാരണ ഗുമസ്തരായിരുന്ന ഞങ്ങള്‍ക്ക് ഒരു സങ്കോചവും തോന്നിയിട്ടില്ല. ഇനീം "പോലീസുകാരന്' എന്നറിയപ്പെട്ടിരുന്ന നാരായണന് നായരോടാണാണെങ്കിലോ? ഇടി വരുമെന്ന കമന്റ് പിന്നില്‍നിന്ന് കേള്‍ക്കാം. പക്ഷേ, ചെറുപ്പക്കാര്ക്കതൊന്നും വിഷയമല്ല. നാരായണന്‍നായര്‍ വെറും പോലീസുകാരനൊന്നുമല്ല, കേട്ടോ, സി.ബി.ഐയുടെ തലപ്പത്തിരിക്കുന്നയാള്‍!
ശ്രീ ചെറമംഗലം രാധാകൃഷ്ണന് ഈ നോവലിന്റെ അവതാരികയില്‍ ഇങ്ങനെയെഴുതി. "സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ അഭിപ്രായം ശ്രദ്ധേയമാണ്, എന്റെ ട്യൂണുകള്‍ നല്ലതാകാം മോശമാകാം. പക്ഷേ, ആ ട്യൂണുകള്‍ എന്റേതായിരിക്കണമെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.'
അനേകം കഥകളും അതിലധികം ലേഖനങ്ങളും പിന്നെ ഇപ്പോള്‍ ഈ ആഖ്യായികയും എഴുതിയപ്പോഴെല്ലാം എന്റെ മനസ്സില്‍ ഉണ്ടായിരുന്നതും ഇതേ ചിന്തയായിരുന്നു. എഴുന്നതിലെല്ലാം സ്വന്തം അനുഭവങ്ങളുടെ മുദ്രയുണ്ടായിരിക്കണം, അത് കഥയായാലും ലേഖനമായാലും, അത് നല്ലതാകട്ടെ മോശമാകട്ടെ, വായനക്കാരുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ!
ഒരു എഴുത്തുകാരനും ഒറ്റപ്പെട്ട ജീവിയല്ല. അവന്‍ പ്രചോദനമുള്‍ക്കൊള്ളുന്നത് അനുഭവത്തില്‍ നിന്നോ വായിച്ചറിഞ്ഞതില്‍നിന്നോ ആയിരിക്കും. അതു മനസ്സിലാക്കാം. എന്നാല്‍ ഒരാള്‍ നേരെയങ്ങ്‌കേറി അനുകരിച്ചാലോ, അല്ലെങ്കില്‍ പലര്‍ക്കും അറിയാത്തത് താനെന്തോ പുതുതായിക്കണ്ടെത്തിയതാണെന്ന ഭാവേന പ്രദര്‍ശിപ്പിക്കുന്നതോ ഒരിക്കലും സ്വീകാര്യമല്ല. മലയാളത്തിലെ "ആധുനികത'പോലെ! സ്വന്തമായ ഒരു ജീവിതം ചിത്രീകരിക്കുന്നിടത്ത് അനുകരണത്തിന്റെ പ്രശ്‌നമേയില്ല, അതേസമയം പാശ്ചാത്യദേശത്തുനിന്നും കിട്ടിയ അല്ലെങ്കില്‍ പറഞ്ഞുകേട്ടത് എഴുതിപ്പിടിപ്പിക്കുമ്പോള്‍ അത് ചോദ്യം ചെയ്‌തേതീരൂ. അതുകൊണ്ടാണ് മലയാളത്തിലെ ചില പ്രശസ്ത കൃതികള്‍ക്കെതിരെ ആരോപണങ്ങളുണ്ടായിട്ടും പ്രതിരോധിക്കാന്‍ ആ എഴുത്തുകാര്‍ മുന്നോട്ടു വരാതിരുന്നത്. ഇവിടെ എനിക്കു തോന്നുന്നു ഏതോ ചില തത്വചിന്തകളുടെ ഭാരം മുഴുവന്‍ തങ്ങളുടെ തോളിലാണെന്നപോലെ എഴുത്തുകാര്‍ നീങ്ങുന്നതാണു ചോദ്യം ചെയ്യപ്പെടേണ്ടതെന്നു. കേശവദേവോ, വൈക്കം മുഹമ്മദ് ബഷീറോ സമൂഹത്തിന്റെയും ഗ്രാമീണരുടെയും കഥ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരോപണം ഉണ്ടായില്ല. എന്തിന്, ലോകമെമ്പാടും സഞ്ചരിച്ച എസ്.കെ.പൊറ്റക്കാടിനും ഇങ്ങനെയൊരാരോപണം നേരിടേണ്ടതായ വന്നില്ല. ഈയവസരത്തിലാണ് ഈ ചര്‍ച്ചയിലേക്ക് ഒ.വി.വിജയനും അദ്ദേഹത്തിന്റെ "ഖസാക്കിന്റെ ഇതിഹാസവും' കടന്നുവരുന്നത്. അദ്ദേഹത്തിന്റെ എഴുത്ത് മൗലീകമാണെന്ന് ഞാന്‍ പറയുമ്പോള്‍തന്നെ യുദ്ധാനന്തര അമേരിക്കയിലെ യുവമനസ് ഒപ്പിയെടുത്ത് സൃഷ്ടിക്കപ്പെട്ട "ക്യാച്ചര്‍ ഇന്‍ ദ റൈ' യുടെ സ്വാധീനം തുറന്നുപറയാന്‍ ശ്രീ വിജയന് ഒരു മടിയുമില്ലായിരുന്നു. സാഹിത്യമീറ്റിംഗുകളില്‍ അദ്ദേഹമിതു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മുഖത്തുനിന്നുതന്നെ ഞാനിതു കേള്‍ക്കുകയും ചെയ്തു. മാത്രമല്ല "ക്യാച്ചര്‍ ഇന്‍ ദ് റൈ' യുടെ, താളുകള്‍ ഉതിര്‍ന്നു വീണുകൊണ്ടിരുന്ന ഒരു കോപ്പി എന്റെ കൈയിലേക്ക് തരികയും ചെയ്തു. സമ്പത്ത് കുമിഞ്ഞു കൂടിയതിന്റെ പാശ്ചാത്യ പ്രതിഷേധമായ "ഹിപ്പി' രീതികള്‍ മാറ്റിനിര്‍ത്തിക്കൊണ്ട്, മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത കേരളീയ "വ്യക്തി' യിലേക്കാണ് അറുപതുകളിലെ വിജയനുള്‍പ്പെടെയുള്ള നമ്മുടെ ചില എഴുത്തുകാരെങ്കിലും തിരിഞ്ഞത്.
ചര്‍ച്ചാവിഷയമായ അഖ്യായികയിലേക്ക് മടങ്ങിവരാം.
മദ്ധ്യതിരുവിതാംകൂറിന്റെ നവോത്ഥാനക്രൈവസ്തവത എങ്ങനെയാണ് മറക്കപ്പെട്ടത്? ആ പശ്ചാത്തലത്തില്‍ അധികം കൃതികളൊന്നും ഉണ്ടായിട്ടില്ല. തോടുകളും പാടങ്ങളും ഏറെ ഉയരമില്ലാത്ത കുന്നുകളും നിറഞ്ഞ മദ്ധ്യതിരുവിതാംകൂര്‍ മനോഹരമാണ്. ധനു, മകരം മാസങ്ങളോടെ, വിളവെടുപ്പു കഴിയുമ്പോള്‍, സമൂഹം ഉണരുകയായി. തെളിഞ്ഞ ആകാശം, വരണ്ട കാറ്റ്, എല്ലാ മതവിഭാഗങ്ങള്‍ക്കും ഉത്സവം. പ്രത്യേകിച്ചും നവോത്ഥാനത്തിന്റെ പ്രതീകമായ "ഉണര്‍വ്വ്' യോഗങ്ങള്‍. ഉണര്‍വ്വ്, ആന്തരികമായും ഭൗതികമായും. നല്ല വിളവു നേടിയതിന്റെ നന്ദിപ്രകടനത്തിന് മേളങ്ങളോടുകൂടിയ ഗാനാലാപനങ്ങളും കഥാപ്രസംഗശൈലിയിലുള്ള പ്രതീക്ഷയുണര്‍ത്തുന്ന പ്രഭാഷണങ്ങളും. ഇതെന്തേ സാഹിത്യലോകത്തിന്റെ, കലാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാതിരുന്നത്? ഈ സംവിധാനത്തിന്റെ നോവലിലെ സൂത്രധാരനാണ് "മാത്തുണ്ണിയപ്പച്ചന്‍.'
നവോത്ഥാനം, നവീകരണം തുടങ്ങിയ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതാണ്. ചില മതവിഭാഗങ്ങള്‍ ഇന്നും കരുതുന്നത് തങ്ങളുടെ പാരമ്പര്യങ്ങളുടെമേല്‍ കത്തിവെച്ചവയാണ് നവീകരണമെന്നുതന്നെ. "ജന്മി' ഭാഷയായി നിലനിന്ന മലയാളത്തെ ജനങ്ങളിലേക്കടുപ്പിച്ചത് ഈ നവീകരണപ്രസ്ഥാനങ്ങളാണ്. പ്രസംഗങ്ങളില്‍ക്കൂടി, കഥപറച്ചില്‍ക്കൂടി, ഗാനങ്ങളില്‍ക്കൂടി ജനങ്ങളെ സമൂഹത്തില്‍ പങ്കാളികളാക്കി. തുടക്കത്തില്‍ ഇതൊരു ക്രൈസ്തവഭാഷ്യമായിരുന്നെങ്കിലും മറ്റു സമുദായങ്ങളിലേക്കും വിവിധ രീതികളില്‍ ഈ പരിവര്‍ത്തം വളരെ വേഗം പടര്‍ന്നുപിടിച്ചു.
ഇടപാടുകളില്‍ കച്ചവടംമാത്രം മുന്നില്‍ നിര്‍ത്തുന്ന മദ്ധ്യതിരുവിതാംകൂറിനു വൈകാരികത അവകാശപ്പെടാന്‍ കഴിയുകയില്ലായിരുന്നു. അതായിരിക്കും സാഹിത്യ - കലാരംഗങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെപോയത്. സാഹിത്യത്തില്‍ മദ്ധ്യതിരുവിതാംകൂറിന്റെ "ജോണ്യേട്ട'നേക്കാള്‍ എത്രയോ ഉയരത്തിലാണ് വള്ളുവനാട്ടുകാരന്‍ "ഉണ്യേട്ടന്‍.' വിലപേശി സ്ത്രീധനം കിട്ടിയിട്ട് പറമ്പ് വാങ്ങാന്‍ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന ജോണ്യേട്ടനും മുറപ്പെണ്ണിനെയും സ്വപ്നംകണ്ടുകൊണ്ടിരിക്കുന്ന ഉണ്യേട്ടനും ഇരുധ്രുവങ്ങളിലാണ്.
ആധുനികതയുടെയോ ഉത്തരാധുനികതയുടെയോ സങ്കല്പങ്ങളിലേക്ക് നോവല്‍ ഇറങ്ങിച്ചെല്ലുന്നില്ല. പക്ഷെ, നവോത്ഥാനത്തില്‍ക്കൂടി പാരമ്പര്യങ്ങളില്‍നിന്ന് മോചിതനായ ടോമി നോഹയെന്ന കഥപാത്രത്തില്‍ക്കൂടി ലിബറല്‍ ക്രൈസ്തവചിന്ത വളര്‍ത്തിയെടുത്ത "ആധുനിക' സമൂഹത്തിന്റെ പശ്ചാത്തലത്തിലേക്ക് ഊളിയിടുകയാണ്. എത്ര "തത്വ'ശാസ്ത്രങ്ങള്‍ പരിചയപ്പെട്ടാലും ടോമി മലയാള"രീതി'യിലേക്ക് വേഗം മടങ്ങിയെത്തുന്നു. ആ പൊങ്ങച്ചത്തിന്റെ പ്രതീകമാണ് അവസാനം "ഗ്ലോമു'വെന്ന സംഘടന. നോവലിലെ ജോര്‍ച്ചയുടെ കണക്കുകൂട്ടലുകളും, അല്ലെങ്കില്‍, മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവനവീകരണവും അതിനോടുചേര്‍ന്ന പൊങ്ങച്ചങ്ങളും നവമുതലാളിത്തവും തമ്മില്‍ കൈകോര്‍ത്തുപോകുന്നത് തികച്ചും സ്വാഭാവികമാണ്. അതായത് ടോമി ഒരിക്കലും ആധുനികനല്ല. ടോമിയില്‍ക്കൂടി എങ്ങുമെങ്ങുമെത്താത്ത ഒരു ഉത്തരാധുനിക കഥാപാത്രത്തെ, മേനിപറച്ചിലിനുവേണ്ടി സൃഷ്ടിച്ചുവെന്നും ഞാന്‍ അവകാശപ്പെടുന്നില്ല. ആധുനിക ജീവിത ശൈലിയിലേക്ക് ഒരു പരിചയപ്പെടല്‍ നോഹയില്‍ക്കൂടി ടോമിക്കുണ്ടായിയെന്നുമാത്രം.
അടിസ്ഥാനപരമായ വ്യവസായങ്ങളും അതിനോടുചേര്‍ന്ന ഉത്പാദനവും തൊഴിലവസരങ്ങളും കേരളത്തിലില്ലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ സേട്ടുമാര്‍ക്ക് ഗുമസ്തരെ വേണം. അതിനു മത്സരപ്പരീക്ഷകള്‍ വേണ്ടിയിരുന്നില്ല, കാലങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. ഇത് അമ്പതുകളിലെ കഥ. എന്നാല്‍ ഇതിനിടയില്‍ മദ്ധ്യതിരുവിതാംകൂറില്‍ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ ഒരു നിശ്ശബ്ദവിപ്ലവം നടന്നുകൊണ്ടിരുന്നു. അതു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് തുടങ്ങിയത്. അദ്ധ്വാനത്തില്‍ പങ്കുചേരാന്‍ ക്രൈസ്തവസ്ത്രീകള്‍ പ്രകടിപ്പിച്ച ധൈര്യം! "ആശാന്‍' ജോലി സ്വീകരിക്കുന്നവരുടെ ഭാര്യമാര്‍ക്ക് അക്ഷരം അറിഞ്ഞിരിക്കണമെന്ന മിഷനറിമാരുടെ നിബന്ധനയുണ്ടായപ്പോള്‍ പാടത്തെ പണിക്കൊപ്പം പെണ്‍കുട്ടികള്‍ പഠനത്തിലേക്കും ശ്രദ്ധിച്ചു.... ഇവിടെ നിന്ന് തുടങ്ങുന്നു സ്ത്രീവിദ്യാഭ്യാസത്തിന്റെ മുന്നേറ്റം. കഴിഞ്ഞ നൂറ്റാണ്ട് പാതിവഴിയിലെത്തിയപ്പോഴേക്കും ഒരു തൊഴിലിനുവേണ്ടി ആഗ്രഹിക്കുന്ന അഭ്യസ്തവിദ്യാരായ പെണ്‍കുട്ടികളുടെ എണ്ണം ഏറിവന്നു. ആതുരശുശ്രൂഷാരംഗത്ത് ഇവര്‍ക്കുവേണ്ടി ദേശമൊട്ടാകെ വാതിലുകള്‍ തുറന്നുകിടന്നു. അറുപതുകളില്‍ത്തന്നെ ഇന്ത്യയിലാകമാനമുള്ള ആശുപത്രികളിലെ നേഴ്‌സിംഗ് വിഭാഗങ്ങളുടെ മേധാവികളായി മലയാളിസ്ത്രീകള്‍ ആധിപത്യംനേടി. തുടര്‍ന്ന് അമേരിക്കന്‍ സാമ്പത്തികത ഉത്തേജിപ്പിക്കാന്‍ കുടിയേറ്റ വ്യവസ്ഥിതി ഉദാരവത്ക്കരിപ്പെട്ടപ്പോള് മറ്റാരോടും മത്സരം വേണ്ടാതെ "എംബസിയില്‍ ചെന്നാല്‍ മതി വിസാ' എന്ന നിലയിലേക്ക് ഇവരെത്തി. അത് ഇന്നേക്ക് "അമ്പതു' വര്‍ഷം മുന്‍പ്. ഈ ചരിത്രത്തിനൊപ്പം തൊട്ടുരുമ്മി നടക്കാന്‍ കഴിഞ്ഞത് എന്റെ തലമുറയുടെ ഭാഗ്യം. മധുരമായ ഒരു സുവര്‍ണ്ണജൂബിലിയാഘോഷം. ഈ അവസരത്തില്‍ ഒരു ആഖ്യായിക സമര്‍പ്പിക്കാന്‍ കഴിയുന്നതും ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു.
കുടിയേറ്റത്തിന്റെ ചരിത്രത്തിലുമധികം ഇവിടെ പ്രസ്ക്തമായത് അതു വരുത്തിവെച്ച മാറ്റങ്ങളാണ്. ഇവിടെ ഈ ആഖ്യായികയില്‍ ഞാന്‍ ഊന്നല്‍ കൊടുക്കാന്‍ ശ്രമിച്ചതും ഇങ്ങനെയൊരു ചിന്താഗതിക്കാണ്. ഭാഷയില്‍ സാംസ്കാരികജീവിതത്തില്‍, മുതലാളിത്തത്തോടുള്ള സമീപനത്തില്‍ നമ്മുടെ സമൂഹത്തില്‍ വന്നു ഭവിച്ച മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. മുതലാളിത്വത്തിനതീതമായ ഒരു സോഷ്യലിസ്റ്റ് മുഖംമൂടി യുണൈറ്റഡ് സ്റ്റേറ്റ്സിനുണ്ടെന്ന് നമ്മുടെ സമൂഹം കരുതിയിരുന്നില്ല.
ഏതു സാഹിത്യകൃതിയും കവിതയായിരിക്കണം. മറ്റ് എന്തെല്ലാം പ്രസ്ഥാനങ്ങളോടൊ സാങ്കേതികളോടോ താല്പര്യം പുലര്‍ത്തിയാലും കാല്പനികതയും നാടകീയതയും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. ഇവിടെ നിശ്ശബ്ദമായി മുന്നേറുന്ന ഒരു നാടന്‍ പ്രണയകഥയുംകൂടി, അതിന്റെ ചൂടു നഷ്ടപ്പെടാതെ, ഈ ആഖ്യായികക്കൊപ്പം കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നുതന്നെ ഞാന്‍ കരുതുന്നു.
അവസാനം ചില കഥാപാത്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിലുണ്ടാകാമായിരുന്ന അതിനാടകീയതയായിരുന്നു എനിക്കേറെ തലവേദന സൃഷ്ടിച്ചത്. ഈ ആഖ്യായികയുടെ എഴുത്തിലെ ഏറ്റവും വലിയ വെല്ലുവിളി! വായനക്കാര്‍ക്ക് സ്വന്തം ഭാവനയുപയോഗിച്ച് ചിത്രങ്ങള്‍ മെനയാവുന്നതുപോലെ ഈ സന്ദര്‍ഭങ്ങള്‍ നേരിടാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു.
അമേരിക്കയിലെ എന്റെ നഗരം ഡിട്രോയ്റ്റാണ്. ആദ്യമായി ഞാന്‍ കണ്ടത് ആ നഗരത്തിന്റെ ഊടുവഴികളായിരുന്നു. "ഒരു നഗരം എന്തെന്ന് അറിയണമെങ്കില്‍ അതിന്റെ ഊടുവഴികളില്ക്കൂടി സഞ്ചരിക്കുക' എന്ന് ഈ ആഖ്യായികയില്ത്തന്നെ ഒരു കഥാപാത്രം പറയുന്നുണ്ട്.
ഡിട്രോയ്റ്റിലെ കാസ്കോറിഡോറിനെപ്പറ്റി എഴുതണമെന്ന ആഗ്രഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നേര്‍ത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്ന ഏപ്രില്‍മാസത്തെ ഒരു സന്ധ്യാനേരത്ത് പീറ്റര്‍ബറോയില്‍ കാലുകുത്തിയപ്പോള്‍ മുതല്‍. അമേരിക്കയിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ, ആധുനികതയുടെ, ദാര്‍ശനികതയുടെ, കുടിയേറ്റത്തുടക്കങ്ങളുടെ, പരീക്ഷണങ്ങളുടെ തലസ്ഥാനമായിരുന്ന കാസ്കോറിഡോറിന് ഈ ആഖ്യായികയില്കൂടി, സ്വപ്നത്തിലെങ്കിലും, ഒരു പുതുജീവന്‍ കൊടുക്കാന്‍ കഴിഞ്ഞെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇവിടമായിരുന്നു മലയാളികളുടെ തറവാട്, ഒരു തിരുവോണക്കാലത്ത് ഡിട്രോയ്റ്റിലെ കേരള ക്ലബ്ബിന്റെ തുടക്കംകുറിച്ചതും ഇവിടെത്തന്നെ. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, നോവലില്‍ കഥാനായകന് മാത്രമല്ല, സ്വന്തം അനുഭവമായും കാസ്കോറിഡോറില്നിന്ന് ഐ-സെവന്റിഫൈവിലേക്ക് തിരിയുമ്പോള്‍ അതും മറ്റൊരു യാത്രയും തുടക്കം.
ഒരു "ഗ്ലോമു' വിന്റെ ഗ്ലാമറില്ലാതെ എന്തു മലയാളിജീവിതം അമേരിക്കയില്‍. ഗ്ലോമു നമ്മുടെ സ്വന്തം സംഘടനയാണ്. നമ്മുടെ പ്രതിനിധികളായ പപ്പനും ടോമിയും ജേക്കബും അതിന്റെ സ്ഥിരം ഭാരവാഹികളും, സ്ഥാനങ്ങള്‍ തന്ത്രപൂര്‍വ്വം വെച്ചുമാറിക്കൊണ്ട്. ഇവിടെ ചില സംഘനകള്‍ പിളരുന്നു. മറ്റുചിലത് മരണമടയുന്നു, എന്നാല്‍ "ഗ്ലോമു' ഒരിക്കലും മരിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.
ശൈലിയിലും ആവിഷ്ക്കാരത്തിലും മാത്രമല്ല അദ്ധ്യായങ്ങളും ഉപദ്ധ്യായങ്ങളും വേര്തിരിക്കുന്നതില്പ്പോലും ഞാന്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒരു നോവലിസ്റ്റ് എന്നും ഭയപ്പെടുന്നത് ആഖ്യാനത്തില്‍ അധികപ്രസംഗങ്ങള്‍ നടത്തുമോ എന്നാണ്. അതുപോലെ സംഭാഷണത്തിലും. ഇവിടെയെല്ലാം കഴിയുന്നിടത്തോളം കടിഞ്ഞാണിട്ടുണ്ടെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.
മനുഷ്യന്റെ യാത്രയിലെ ചില നാഴികക്കല്ലുകള്‍ എടുത്തുകാട്ടാന്‍ കഴിഞ്ഞെങ്കില്‍, വായനക്കാരെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കില്‍, വംശീയം, വേദശാസ്ത്രം, സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളില്‍ സംവാദങ്ങള്‍ തുടങ്ങിവെക്കാന്‍ കഴിഞ്ഞെങ്കില്‍, വായനക്കാര്‍ക്ക് അത് മനസ്സില്ക്കൊണ്ടുനടക്കാന് പറ്റുമെങ്കില്‍ നാമെല്ലാം വിജയിച്ചു. ഒരു പുതിയ ജീവിതം സൃഷ്ടിച്ചെടുക്കുന്നതാണല്ലോ ആഖ്യായികാരന്റെ ചുമതല.
അവസാനമായി വായനക്കാരോട് ഒരപേക്ഷ മാത്രം. നിങ്ങള്‍ ഈ നോവല്‍ ഒരു ചര്ച്ചക്കെന്നപോലെ വിമര്‍ശനാത്മകമായിത്തന്നെ വായിക്കുക. കലാസൃഷ്ടികളെല്ലാം തുടര്‍ചര്‍ച്ചകളിലേക്ക് നയിക്കുന്നതായിരിക്കണമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
പ്രസാധകര്‍ : സത്യഭാമാഗ്ലോബല്‍, തിരുവനന്തപുരം
വിതരണം : സണ്‍കോ പബ്ലിഷിംഗ് ഡിവിഷന്‍, തിരുവനന്തപുരം
പേജ് : 400
വില : 330/-
ഫോണ്‍ : 7561054562 (ഇന്ത്യ)