Image

ഭൂമി­ക്കു­മേ­ലൊരു മുദ്ര (നോവല്‍ റിവ്യൂ: ജോണ്‍മാത്യു)

Published on 19 August, 2016
ഭൂമി­ക്കു­മേ­ലൊരു മുദ്ര (നോവല്‍ റിവ്യൂ: ജോണ്‍മാത്യു)
മല­യാ­ളി­ക­ളുടെ അമേ­രി­ക്കന്‍ കുടി­യേ­റ്റ­ത്തിന്റെ പശ്ചാ­ത്ത­ല­ത്തില്‍ സുവര്‍ണ്ണ­ജൂ­ബിലിസ്മാ­ര­ക­മായി ഒരു ദാര്‍ശ­നിക നോവല്‍ 

ഇതെ­ങ്ങ­നാ­യി­ങ്ങനെ? നോവ­ലി­സ്റ്റു­തന്നെ നോവല്‍ പരി­ച­യ­പ്പെ­ടു­ത്തു­കയോ? അതേ, അത­ങ്ങ­നെ­ത­ന്നെ­യാണ് വേണ്ടത്. ഞാന്‍ എഴു­തി­യത് എന്താ­ണെന്ന് ഞാന്‍ തന്നെ­യല്ലേ വായ­ന­ക്കാ­രോട് പറ­യേ­ണ്ട­ത്?

ഒരു പതി­വാ­ണ്. പുസ്ത­ക­മെ­ഴു­തി­യാല്‍ മറ്റൊ­രാള്‍ നല്ല വാക്ക് പറ­യു­ന്ന­ത്. അത് സ്ഥലത്തെ "അറി­യ­പ്പെ­ടുന്ന' ആരെ­ങ്കിലും ആയി­രി­ക്കു­കയും വേണം. പറ­ഞ്ഞു­പ­റഞ്ഞ് പ്രസ്തുത കൃതിയെ തോളില്‍ക്ക­യ­റ്റി­വെ­ച്ചു­ക­ളയും ചിലര്‍, റിട്ട­യര്‍ഡ് ഉദ്യോ­ഗ­സ്ഥര്‍ സ്വഭാ­വ­സര്‍ട്ടി­ഫി­ക്കറ്റ് കൊടു­ത്തി­രു­ന്ന­തു­പോ­ലെ. ഇതി­നു­പ­കരം ഗ്രന്ഥ­കര്‍ത്താ­വു­തന്നെ വിമര്‍ശ­നാ­ത്മ­ക­മായി സ്വന്തം കൃതിയെ സമീ­പി­ക്കുന്ന ഒരു രീതി എന്തു­കൊണ്ട് നമുക്ക് വളര്‍ത്തി­ക്കൊ­ണ്ടു­വ­ന്നു­കൂടാ? ഗ്രന്ഥ­കര്‍ത്താ­വിന്റെ മന­സ്സില്‍ എന്തോ ഉണ്ടാ­യി­രു­ന്നു­വെന്ന് അന്യര്‍ പറ­യു­ന്ന­തിലും സത്യ­സ­ന്ധ­മായി സ്വയം അതങ്ങു വെളി­പ്പെ­ടു­ത്ത­രുതോ?

കഴിഞ്ഞ ഏതാനും വര്‍ഷ­ങ്ങ­ളായി ആഴ്ച­തോ­റു­മുള്ള എന്റെ കോള­മെ­ഴു­ത്തിലെ പ്രധാന വിഷ­യ­ങ്ങ­ളി­ലൊന്ന് "മനു­ഷ്യന്റെ യാത്ര' യായി­രു­ന്നു. ആ യാത്ര തുട­ങ്ങി­യിട്ട് കാല­ങ്ങ­ളാ­യി. അത് ഇന്നും തുടര്‍ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. പതി­നാ­യി­ര­ക്ക­ണ­ക്കിനു വര്‍ഷ­ങ്ങള്‍ക്ക് മുന്‍പു മുതല്‍ തീറ്റയും വെള്ളവും തേടി.

ആധു­നിക കാലത്തും ഇതിന്റെ പരി­ഷ്കൃ­ത­ തുടര്‍ച്ച. അതാ­യത് ചരി­ത്ര­ത്തിന്റെ ഒരു സുപ്ര­ധാ­ന­ഘ­ട്ട­ത്തില്‍ അവി­ചാ­രി­ത­മായി തക്ക­തായ സാഹ­ച­ര്യം വന്നു­പെ­ട്ട­തു­കൊണ്ട് മല­യാ­ള­നാ­ട്ടില്‍ നിന്നും അമേ­രി­ക്ക­യി­ലേക്കും ഒരു കുടി­യേറ്റം നട­ന്നു. ചരി­ത്ര­ത്തില്‍ മറ്റൊരു ജന­യാ­ത്ര, പക്ഷേ ഇത് കേര­ള­ത്തിലെ പല സംവി­ധാ­ന­ങ്ങ­ളെയും മാറ്റി­മ­റി­ക്കു­ന്ന­താ­യി­രുന്നു, ഭാഷ­യുള്‍പ്പെ­ടെ.

അതേ, "യാത്ര' തന്നെ­യാണ് ഈ ആഖ്യാ­യി­ക­യുടെ പ്രമേ­യ­വും. മനു­ഷ്യന്റെ അന­ന്ത­മായ യാത്ര. അഞ്ഞൂറു വര്‍ഷം­മുന്‍പ് പേടി­സ്വ­പ്ന­ങ്ങ­ളു­മാ­യി, സുര­ക്ഷി­ത­മായി ജീവി­ക്കാന്‍ മാത്രം, യൂറോ­പ്പില്‍നിന്ന് ഇറ­ങ്ങി­പ്പു­റ­പ്പെട്ട ഇര­ട്ട­ക്കു­ട്ടി­കള്‍. ബൈബി­ളിലെ അബ്ര­ഹാ­മിന്റെ യാത്ര­യുടെ ഓര്‍മ്മ­പ്പെ­ടു­ത്ത­ലു­മായി ഓനാ­പ്പി­യെന്ന എട്ടു വയ­സു­കാ­രന്റെ യാത്രയും അതിന്റെ ശുഭ­പ്ര­തീ­ക്ഷ­യും. കാല­ങ്ങള്‍ കഴി­ഞ്ഞ­പ്പോള്‍ ഏതൊരു മല­യാളി ചെറു­പ്പ­ക്കാ­ര­നെ­യും­പോലെ ടോമി­യുടെ യാത്ര, പിന്നീട് ഡിട്രോ­യ്റ്റില്‍നിന്ന് മറ്റൊരു എട്ടു വയ­സ്സു­കാ­രന്റെ യാത്ര, അവ­സാനം ടോമിയുടെ സ്വന്ത­നാ­ട്ടില്‍പ്പോലും അന്യ­ദേ­ശ­ക്കാര്‍ കുടി­യേ­റു­ന്ന­തോ­ടു­കൂടി നോവല്‍ അവ­സാ­നി­ക്കു­ന്നു. ഇതൊരു വശം മാത്രം. ഇതി­നിടെ ഒരു പ്രണ­യം, ഒളി­ഞ്ഞി­രി­ക്കു­ന്ന­തു­പോ­ലെ, മന­സ്സില്‍കൊ­ണ്ടു­ന­ട­ക്കു­ന്ന­തു­പോലെ !

അവ­താ­രി­ക­ക്കാ­രന്‍ ശ്രീ ചെറ­മം­ഗലം രാധാ­കൃ­ഷ്ണന്‍ രസ­ക­രവും അതേ­സ­മയം വിവാ­ദ­പ­ര­വു­മായ ചില പ്രസ്താ­വ­ന­കള്‍ നട­ത്തു­ന്നു­ണ്ട്. ഞങ്ങ­ളെല്ലാം എത്രയോ കാലം ഒരേ "സ്കൂളില്‍' ഒരു­മി­ച്ചു­ണ്ടാ­യി­രു­ന്നു. അന്ന് ഔദ്യോ­ഗിക പദ­വി­ക­ളിലും കൂടാതെ സാഹി­ത്യ­-­ക­ലാ­രം­ഗ­ങ്ങ­ളിലും സ്ഥിര­പ്ര­തിഷ്ഠ നേടി­യ­വ­രോ­ടു­പോലും ചര്‍ച്ച­ക­ളില്‍ ഏറ്റു­മു­ട്ടു­ന്ന­തിന് സാധാ­രണ ഗുമ­സ്ത­രാ­യി­രുന്ന ഞങ്ങള്‍ക്ക് ഒരു സങ്കോ­ചവും തോന്നി­യി­ട്ടില്ല. ഇനീം "പോലീ­സു­കാ­രന്‍' എന്ന­റി­യ­പ്പെ­ട്ടി­രുന്ന നാരാ­യ­ണന്‍ നായ­രോ­ടാ­ണാ­ണെ­ങ്കിലോ? ഇടി വരു­മെന്ന കമന്റ് പിന്നില്‍നിന്ന് കേള്‍ക്കാം. പക്ഷേ, ചെറു­പ്പ­ക്കാര്‍ക്ക­തൊന്നും വിഷ­യ­മ­ല്ല. നാരാ­യ­ണന്‍നാ­യര്‍ വെറും പോലീ­സു­കാ­ര­നൊ­ന്നു­മ­ല്ല, കേട്ടോ, സി.­ബി.­ഐ­യുടെ തല­പ്പ­ത്തി­രി­ക്കു­ന്ന­യാള്‍!

ശ്രീ ചെറ­മം­ഗലം രാധാ­കൃ­ഷ്ണന്‍ ഈ നോവ­ലിന്റെ അവ­താ­രി­ക­യില്‍ ഇങ്ങനെയെഴുതി. "സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ അഭിപ്രായം ശ്രദ്ധേയമാണ്, എന്റെ ട്യൂണുകള്‍ നല്ലതാകാം മോശമാകാം. പക്ഷേ, ആ ട്യൂണുകള്‍ എന്റേതായിരിക്കണമെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.'

അനേകം കഥകളും അതിലധികം ലേഖനങ്ങളും പിന്നെ ഇപ്പോള്‍ ഈ ആഖ്യായികയും എഴുതിയപ്പോഴെല്ലാം എന്റെ മനസ്സില്‍ ഉണ്ടായിരുന്നതും ഇതേ ചിന്തയായിരുന്നു. എഴുന്നതിലെല്ലാം സ്വന്തം അനുഭവങ്ങളുടെ മുദ്രയുണ്ടായിരിക്കണം, അത് കഥയായാലും ലേഖനമായാലും, അത് നല്ലതാകട്ടെ മോശമാകട്ടെ, വായനക്കാരുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ!

ഒരു എഴുത്തുകാരനും ഒറ്റപ്പെട്ട ജീവിയല്ല. അവന്‍ പ്രചോദനമുള്‍ക്കൊള്ളുന്നത് അനുഭവത്തില്‍ നിന്നോ വായിച്ചറിഞ്ഞതില്‍നിന്നോ ആയിരിക്കും. അതു മനസ്സിലാക്കാം. എന്നാല്‍ ഒരാള്‍ നേരെയങ്ങ്‌കേറി അനുകരിച്ചാലോ, അല്ലെങ്കില്‍ പലര്‍ക്കും അറിയാത്തത് താനെന്തോ പുതുതായിക്കണ്ടെത്തിയതാണെന്ന ഭാവേന പ്രദര്‍ശിപ്പിക്കുന്നതോ ഒരിക്കലും സ്വീകാര്യമല്ല. മലയാളത്തിലെ "ആധുനികത'പോലെ! സ്വന്തമായ ഒരു ജീവിതം ചിത്രീകരിക്കുന്നിടത്ത് അനുകരണത്തിന്റെ പ്രശ്‌നമേയില്ല, അതേസമയം പാശ്ചാത്യദേശത്തുനിന്നും കിട്ടിയ അല്ലെങ്കില്‍ പറഞ്ഞുകേട്ടത് എഴുതിപ്പിടിപ്പിക്കുമ്പോള്‍ അത് ചോദ്യം ചെയ്‌തേതീരൂ. അതുകൊണ്ടാണ് മലയാളത്തിലെ ചില പ്രശസ്ത കൃതികള്‍ക്കെതിരെ ആരോപണങ്ങളുണ്ടായിട്ടും പ്രതിരോധിക്കാന്‍ ആ എഴുത്തുകാര്‍ മുന്നോട്ടു വരാതിരുന്നത്. ഇവിടെ എനിക്കു തോന്നുന്നു ഏതോ ചില തത്വചിന്തകളുടെ ഭാരം മുഴുവന്‍ തങ്ങളുടെ തോളിലാണെന്നപോലെ എഴുത്തുകാര്‍ നീങ്ങുന്നതാണു ചോദ്യം ചെയ്യപ്പെടേണ്ടതെന്നു. കേശവദേവോ, വൈക്കം മുഹമ്മദ് ബഷീറോ സമൂഹത്തിന്റെയും ഗ്രാമീണരുടെയും കഥ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരോപണം ഉണ്ടായില്ല. എന്തിന്, ലോകമെമ്പാടും സഞ്ചരിച്ച എസ്.കെ.പൊറ്റക്കാടിനും ഇങ്ങനെയൊരാരോപണം നേരിടേണ്ടതായ വന്നില്ല. ഈയവസരത്തിലാണ് ഈ ചര്‍ച്ചയിലേക്ക് ഒ.വി.വിജയനും അദ്ദേഹത്തിന്റെ "ഖസാക്കിന്റെ ഇതിഹാസവും' കടന്നുവരുന്നത്. അദ്ദേഹത്തിന്റെ എഴുത്ത് മൗലീകമാണെന്ന് ഞാന്‍ പറയുമ്പോള്‍തന്നെ യുദ്ധാനന്തര അമേരിക്കയിലെ യുവമനസ് ഒപ്പിയെടുത്ത് സൃഷ്ടിക്കപ്പെട്ട "ക്യാച്ചര്‍ ഇന്‍ ദ റൈ' യുടെ സ്വാധീനം തുറന്നുപറയാന്‍ ശ്രീ വിജയന് ഒരു മടിയുമില്ലായിരുന്നു. സാഹിത്യമീറ്റിംഗുകളില്‍ അദ്ദേഹമിതു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മുഖത്തുനിന്നുതന്നെ ഞാനിതു കേള്‍ക്കുകയും ചെയ്തു. മാത്രമല്ല "ക്യാച്ചര്‍ ഇന്‍ ദ് റൈ' യുടെ, താളുകള്‍ ഉതിര്‍ന്നു വീണുകൊണ്ടിരുന്ന ഒരു കോപ്പി എന്റെ കൈയിലേക്ക് തരികയും ചെയ്തു. സമ്പത്ത് കുമിഞ്ഞു കൂടിയതിന്റെ പാശ്ചാത്യ പ്രതിഷേധമായ "ഹിപ്പി' രീതികള്‍ മാറ്റിനിര്‍ത്തിക്കൊണ്ട്, മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത കേരളീയ "വ്യക്തി' യിലേക്കാണ് അറുപതുകളിലെ വിജയനുള്‍പ്പെടെയുള്ള നമ്മുടെ ചില എഴുത്തുകാരെങ്കിലും തിരിഞ്ഞത്.

ചര്‍ച്ചാവിഷയമായ അഖ്യായികയിലേക്ക് മടങ്ങിവരാം.

മദ്ധ്യതിരുവിതാംകൂറിന്റെ നവോത്ഥാനക്രൈവസ്തവത എങ്ങനെയാണ് മറക്കപ്പെട്ടത്? ആ പശ്ചാത്തലത്തില്‍ അധികം കൃതികളൊന്നും ഉണ്ടായിട്ടില്ല. തോടുകളും പാടങ്ങളും ഏറെ ഉയരമില്ലാത്ത കുന്നുകളും നിറഞ്ഞ മദ്ധ്യതിരുവിതാംകൂര്‍ മനോഹരമാണ്. ധനു, മകരം മാസങ്ങളോടെ, വിളവെടുപ്പു കഴിയുമ്പോള്‍, സമൂഹം ഉണരുകയായി. തെളിഞ്ഞ ആകാശം, വരണ്ട കാറ്റ്, എല്ലാ മതവിഭാഗങ്ങള്‍ക്കും ഉത്സവം. പ്രത്യേകിച്ചും നവോത്ഥാനത്തിന്റെ പ്രതീകമായ "ഉണര്‍വ്വ്' യോഗങ്ങള്‍. ഉണര്‍വ്വ്, ആന്തരികമായും ഭൗതികമായും. നല്ല വിളവു നേടിയതിന്റെ നന്ദിപ്രകടനത്തിന് മേളങ്ങളോടുകൂടിയ ഗാനാലാപനങ്ങളും കഥാപ്രസംഗശൈലിയിലുള്ള പ്രതീക്ഷയുണര്‍ത്തുന്ന പ്രഭാഷണങ്ങളും. ഇതെന്തേ സാഹിത്യലോകത്തിന്റെ, കലാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാതിരുന്നത്? ഈ സംവിധാനത്തിന്റെ നോവലിലെ സൂത്രധാരനാണ് "മാത്തുണ്ണിയപ്പച്ചന്‍.'

നവോത്ഥാനം, നവീകരണം തുടങ്ങിയ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതാണ്. ചില മതവിഭാഗങ്ങള്‍ ഇന്നും കരുതുന്നത് തങ്ങളുടെ പാരമ്പര്യങ്ങളുടെമേല്‍ കത്തിവെച്ചവയാണ് നവീകരണമെന്നുതന്നെ. "ജന്മി' ഭാഷയായി നിലനിന്ന മലയാളത്തെ ജനങ്ങളിലേക്കടുപ്പിച്ചത് ഈ നവീകരണപ്രസ്ഥാനങ്ങളാണ്. പ്രസംഗങ്ങളില്‍ക്കൂടി, കഥപറച്ചില്‍ക്കൂടി, ഗാനങ്ങളില്‍ക്കൂടി ജനങ്ങളെ സമൂഹത്തില്‍ പങ്കാളികളാക്കി. തുടക്കത്തില്‍ ഇതൊരു ക്രൈസ്തവഭാഷ്യമായിരുന്നെങ്കിലും മറ്റു സമുദായങ്ങളിലേക്കും വിവിധ രീതികളില്‍ ഈ പരിവര്‍ത്തം വളരെ വേഗം പടര്‍ന്നുപിടിച്ചു.

ഇടപാടുകളില്‍ കച്ചവടംമാത്രം മുന്നില്‍ നിര്‍ത്തുന്ന മദ്ധ്യതിരുവിതാംകൂറിനു വൈകാരികത അവകാശപ്പെടാന്‍ കഴിയുകയില്ലായിരുന്നു. അതായിരിക്കും സാഹിത്യ - കലാരംഗങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെപോയത്. സാഹിത്യത്തില്‍ മദ്ധ്യതിരുവിതാംകൂറിന്റെ "ജോണ്യേട്ട'നേക്കാള്‍ എത്രയോ ഉയരത്തിലാണ് വള്ളുവനാട്ടുകാരന്‍ "ഉണ്യേട്ടന്‍.' വിലപേശി സ്ത്രീധനം കിട്ടിയിട്ട് പറമ്പ് വാങ്ങാന്‍ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന ജോണ്യേട്ടനും മുറപ്പെണ്ണിനെയും സ്വപ്നംകണ്ടുകൊണ്ടിരിക്കുന്ന ഉണ്യേട്ടനും ഇരുധ്രുവങ്ങളിലാണ്.

ആധുനികതയുടെയോ ഉത്തരാധുനികതയുടെയോ സങ്കല്പങ്ങളിലേക്ക് നോവല്‍ ഇറങ്ങിച്ചെല്ലുന്നില്ല. പക്ഷെ, നവോത്ഥാനത്തില്‍ക്കൂടി പാരമ്പര്യങ്ങളില്‍നിന്ന് മോചിതനായ ടോമി നോഹയെന്ന കഥപാത്രത്തില്‍ക്കൂടി ലിബറല്‍ ക്രൈസ്തവചിന്ത വളര്‍ത്തിയെടുത്ത "ആധുനിക' സമൂഹത്തിന്റെ പശ്ചാത്തലത്തിലേക്ക് ഊളിയിടുകയാണ്. എത്ര "തത്വ'ശാസ്ത്രങ്ങള്‍ പരിചയപ്പെട്ടാലും ടോമി മലയാള"രീതി'യിലേക്ക് വേഗം മടങ്ങിയെത്തുന്നു. ആ പൊങ്ങച്ചത്തിന്റെ പ്രതീകമാണ് അവസാനം "ഗ്ലോമു'വെന്ന സംഘടന. നോവലിലെ ജോര്‍ച്ചയുടെ കണക്കുകൂട്ടലുകളും, അല്ലെങ്കില്‍, മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവനവീകരണവും അതിനോടുചേര്‍ന്ന പൊങ്ങച്ചങ്ങളും നവമുതലാളിത്തവും തമ്മില്‍ കൈകോര്‍ത്തുപോകുന്നത് തികച്ചും സ്വാഭാവികമാണ്. അതായത് ടോമി ഒരിക്കലും ആധുനികനല്ല. ടോമിയില്‍ക്കൂടി എങ്ങുമെങ്ങുമെത്താത്ത ഒരു ഉത്തരാധുനിക കഥാപാത്രത്തെ, മേനിപറച്ചിലിനുവേണ്ടി സൃഷ്ടിച്ചുവെന്നും ഞാന്‍ അവകാശപ്പെടുന്നില്ല. ആധുനിക ജീവിത ശൈലിയിലേക്ക് ഒരു പരിചയപ്പെടല്‍ നോഹയില്‍ക്കൂടി ടോമിക്കുണ്ടായിയെന്നുമാത്രം.

അടിസ്ഥാനപരമായ വ്യവസായങ്ങളും അതിനോടുചേര്‍ന്ന ഉത്പാദനവും തൊഴിലവസരങ്ങളും കേരളത്തിലില്ലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ സേട്ടുമാര്‍ക്ക് ഗുമസ്തരെ വേണം. അതിനു മത്സരപ്പരീക്ഷകള്‍ വേണ്ടിയിരുന്നില്ല, കാലങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. ഇത് അമ്പതുകളിലെ കഥ. എന്നാല്‍ ഇതിനിടയില്‍ മദ്ധ്യതിരുവിതാംകൂറില്‍ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ ഒരു നിശ്ശബ്ദവിപ്ലവം നടന്നുകൊണ്ടിരുന്നു. അതു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് തുടങ്ങിയത്. അദ്ധ്വാനത്തില്‍ പങ്കുചേരാന്‍ ക്രൈസ്തവസ്ത്രീകള്‍ പ്രകടിപ്പിച്ച ധൈര്യം! "ആശാന്‍' ജോലി സ്വീകരിക്കുന്നവരുടെ ഭാര്യമാര്‍ക്ക് അക്ഷരം അറിഞ്ഞിരിക്കണമെന്ന മിഷനറിമാരുടെ നിബന്ധനയുണ്ടായപ്പോള്‍ പാടത്തെ പണിക്കൊപ്പം പെണ്‍കുട്ടികള്‍ പഠനത്തിലേക്കും ശ്രദ്ധിച്ചു.... ഇവിടെ നിന്ന് തുട­ങ്ങുന്നു സ്ത്രീവി­ദ്യാ­ഭ്യാ­സ­ത്തിന്റെ മുന്നേ­റ്റം. കഴിഞ്ഞ നൂറ്റാണ്ട് പാതി­വ­ഴി­യി­ലെ­ത്തി­യ­പ്പോ­ഴേക്കും ഒരു തൊഴി­ലി­നു­വേണ്ടി ആഗ്ര­ഹി­ക്കുന്ന അഭ്യ­സ്ത­വി­ദ്യാ­രായ പെണ്‍കു­ട്ടി­ക­ളുടെ എണ്ണം ഏറി­വ­ന്നു. ആതു­ര­ശു­ശ്രൂ­ഷാ­രം­ഗത്ത് ഇവര്‍ക്കു­വേണ്ടി ദേശ­മൊ­ട്ടാകെ വാതി­ലു­കള്‍ തുറ­ന്നു­കി­ട­ന്നു. അറു­പ­തു­ക­ളില്‍ത്തന്നെ ഇന്ത്യ­യി­ലാ­ക­മാ­ന­മുള്ള ആശു­പ­ത്രി­ക­ളിലെ നേഴ്‌സിംഗ് വിഭാ­ഗ­ങ്ങ­ളുടെ മേധാ­വി­ക­ളായി മല­യാ­ളി­സ്ത്രീ­കള്‍ ആധി­പ­ത്യം­നേ­ടി. തുടര്‍ന്ന് അമേ­രി­ക്കന്‍ സാമ്പ­ത്തി­ക­ത ഉത്തേ­ജി­പ്പി­ക്കാന്‍ കുടിയേറ്റ വ്യവ­സ്ഥിതി ഉദാ­ര­വ­ത്ക്ക­രി­പ്പെ­ട്ട­പ്പോള്‍ മറ്റാ­രോടും മത്സരം വേണ്ടാതെ "എംബ­സി­യില്‍ ചെന്നാല്‍ മതി വിസാ' എന്ന നില­യി­ലേക്ക് ഇവ­രെ­ത്തി. അത് ഇന്നേക്ക് "അമ്പതു' വര്‍ഷം മുന്‍പ്. ഈ ചരി­ത്ര­ത്തിനൊപ്പം തൊട്ടു­രുമ്മി നട­ക്കാന്‍ കഴി­ഞ്ഞത് എന്റെ തല­മു­റ­യുടെ ഭാഗ്യം. മധു­രമായ ഒരു സുവര്‍ണ്ണ­ജൂ­ബി­ലി­യാ­ഘോ­ഷം. ഈ അവ­സ­ര­ത്തില്‍ ഒരു ആഖ്യാ­യിക സമര്‍പ്പി­ക്കാന്‍ കഴി­യു­ന്നതും ഭാഗ്യ­മായി ഞാന്‍ കണ­ക്കാ­ക്കു­ന്നു.

കുടി­യേ­റ്റ­ത്തിന്റെ ചരി­ത്ര­ത്തി­ലു­മ­ധികം ഇവിടെ പ്രസ്ക്ത­മാ­യത് അതു വരു­ത്തി­വെച്ച മാറ്റ­ങ്ങ­ളാ­ണ്. ഇവിടെ ഈ ആഖ്യാ­യി­ക­യില്‍ ഞാന്‍ ഊന്നല്‍ കൊടു­ക്കാന്‍ ശ്രമി­ച്ചതും ഇങ്ങ­നെ­യൊരു ചിന്താ­ഗ­തി­ക്കാ­ണ്. ഭാഷ­യില്‍ സാംസ്കാ­രി­ക­ജീ­വി­ത­ത്തില്‍, മുത­ലാ­ളി­ത്ത­ത്തോ­ടുള്ള സമീ­പ­ന­ത്തില്‍ നമ്മുടെ സമൂ­ഹ­ത്തില്‍ വന്നു ഭവിച്ച മാറ്റ­ങ്ങള്‍ ശ്രദ്ധേ­യ­മാ­ണ്. മുത­ലാ­ളി­ത്വ­ത്തി­ന­തീ­ത­മായ ഒരു സോഷ്യ­ലിസ്റ്റ് മുഖം­മൂടി യുണൈ­റ്റഡ് സ്റ്റേറ്റ്‌സി­നു­ണ്ടെന്ന് നമ്മുടെ സമൂഹം കരു­തി­യി­രു­ന്നി­ല്ല. 

ഏതു സാഹി­ത്യ­കൃ­തിയും കവി­ത­യാ­യി­രി­ക്ക­ണം. മറ്റ് എന്തെല്ലാം പ്രസ്ഥാ­ന­ങ്ങ­ളോടൊ സാങ്കേ­തി­ക­ളോടോ താല്പര്യം പുലര്‍ത്തി­യാലും കാല്പ­നി­ക­തയും നാട­കീ­യ­തയും ഒഴി­ച്ചു­കൂ­ടാന്‍ പാടി­ല്ലാ­ത്ത­താണ്. ഇവിടെ നിശ്ശ­ബ്ദ­മായി മുന്നേ­റുന്ന ഒരു നാടന്‍ പ്രണ­യ­ക­ഥ­യും­കൂ­ടി, അതിന്റെ ചൂടു നഷ്ടപ്പെ­ടാതെ, ഈ ആഖ്യാ­യി­ക­ക്കൊപ്പം കൊണ്ടു­പോ­കാന്‍ കഴി­ഞ്ഞു­വെ­ന്നു­തന്നെ ഞാന്‍ കരു­തു­ന്നു.

അവ­സാനം ചില കഥാ­പാ­ത്ര­ങ്ങളെ ഒരു­മി­ച്ചു­കൊ­ണ്ടു­വ­രു­ന്ന­തി­ലു­ണ്ടാ­കാ­മാ­യി­രുന്ന അതി­നാ­ട­കീ­യ­ത­യാ­യി­രുന്നു എനി­ക്കേറെ തല­വേ­ദന സൃഷ്ടി­ച്ച­ത്. ഈ ആഖ്യാ­യി­ക­യുടെ എഴു­ത്തിലെ ഏറ്റവും വലിയ വെല്ലു­വിളി! വായ­ന­ക്കാര്‍ക്ക് സ്വന്തം ഭാവ­ന­യു­പ­യോ­ഗിച്ച് ചിത്ര­ങ്ങള്‍ മെന­യാ­വു­ന്ന­തു­പോലെ ഈ സന്ദര്‍ഭ­ങ്ങ­ള്‍ നേരി­ടാന്‍ കഴി­ഞ്ഞതും ഒരു ഭാഗ്യ­മായി ഞാന്‍ കണ­ക്കാ­ക്കു­ന്നു.

അമേ­രി­ക്ക­യിലെ എന്റെ നഗരം ഡിട്രോ­യ്റ്റാ­ണ്. ആദ്യ­മായി ഞാന്‍ കണ്ടത് ആ നഗ­ര­ത്തിന്റെ ഊടു­വ­ഴി­ക­ളാ­യി­രു­ന്നു. "ഒരു നഗരം എന്തെന്ന് അറി­യ­ണ­മെ­ങ്കില്‍ അതിന്റെ ഊടു­വ­ഴി­ക­ളില്‍ക്കൂടി സഞ്ച­രി­ക്കുക' എന്ന് ഈ ആഖ്യാ­യി­ക­യില്‍ത്തന്നെ ഒരു കഥാ­പാത്രം പറ­യു­ന്നു­ണ്ട്.

ഡിട്രോ­യ്റ്റിലെ കാസ്‌കോ­റി­ഡോ­റി­നെ­പ്പറ്റി എഴു­ത­ണ­മെന്ന ആഗ്രഹം ഇന്നും ഇന്ന­ലെയും തുട­ങ്ങി­യ­ത­ല്ല, നേര്‍ത്ത മഞ്ഞു­വീ­ഴ്ച­യു­ണ്ടാ­യി­രുന്ന ഏപ്രില്‍മാ­സത്തെ ഒരു സന്ധ്യാ­നേ­രത്ത് പീറ്റര്‍ബ­റോ­യില്‍ കാലു­കു­ത്തി­യ­പ്പോള്‍ മുതല്‍. അമേ­രി­ക്ക­യിലെ തൊഴി­ലാ­ളി­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ, ആധു­നി­ക­ത­യു­ടെ, ദാര്‍ശ­നി­ക­ത­യു­ടെ, കുടി­യേ­റ്റ­ത്തു­ട­ക്കങ്ങ­ളു­ടെ, പരീ­ക്ഷ­ണ­ങ്ങ­ളുടെ തല­സ്ഥാ­ന­മാ­യി­രുന്ന കാസ്‌കോ­റി­ഡോ­റിന് ഈ ആഖ്യാ­യി­ക­യില്‍കൂടി, സ്വപ്ന­ത്തി­ലെ­ങ്കി­ലും, ഒരു പുതു­ജീ­വന്‍ കൊടു­ക്കാന്‍ കഴി­ഞ്ഞെന്നു തന്നെ ഞാന്‍ വിശ്വ­സി­ക്കു­ന്നു. ഇവി­ട­മാ­യി­രുന്നു മല­യാ­ളി­ക­ളുടെ തറ­വാ­ട്, ഒരു തിരു­വോ­ണ­ക്കാ­ലത്ത് ഡിട്രോ­യ്റ്റിലെ കേരള ക്ലബ്ബിന്റെ തുട­ക്കം­കു­റി­ച്ചതും ഇവി­ടെ­ത്ത­ന്നെ. ഏതാനും വര്‍ഷ­ങ്ങള്‍ക്കു­ശേ­ഷം, നോവ­ലില്‍ കഥാ­നാ­യ­കന്‍ മാത്ര­മ­ല്ല, സ്വന്തം അനു­ഭ­വ­മായും കാസ്‌കോ­റി­ഡോ­റില്‍നിന്ന് ഐ-­സെ­വന്റി­ഫൈ­വി­ലേക്ക് തിരി­യു­മ്പോള്‍ അതും മറ്റൊരു യാത്രയും തുട­ക്കം.

ഒരു "ഗ്ലോമു' വിന്റെ ഗ്ലാമ­റി­ല്ലാതെ എന്തു മല­യാ­ളി­ജീ­വിതം അമേ­രി­ക്ക­യില്‍. ഗ്ലോമു നമ്മുടെ സ്വന്തം സംഘ­ട­ന­യാ­ണ്. നമ്മുടെ പ്രതി­നി­ധി­ക­ളായ പപ്പനും ടോമിയും ജേക്കബും അതിന്റെ സ്ഥിരം ഭാര­വാ­ഹി­ക­ളും, സ്ഥാന­ങ്ങള്‍ തന്ത്ര­പൂര്‍വ്വം വെച്ചു­മാ­റി­ക്കൊ­ണ്ട്. ഇവിടെ ചില സംഘ­ന­കള്‍ പിള­രു­ന്നു. മറ്റു­ചി­ലത് മര­ണ­മ­ട­യു­ന്നു, എന്നാല്‍ "ഗ്ലോമു' ഒരി­ക്കലും മരി­ക്കി­ല്ലെന്ന് എനി­ക്കു­റ­പ്പു­ണ്ട്.

ശൈലി­യിലും ആവി­ഷ്ക്കാ­ര­ത്തിലും മാത്ര­മല്ല അദ്ധ്യാ­യ­ങ്ങളും ഉപ­ദ്ധ്യാ­യ­ങ്ങളും വേര്‍തി­രി­ക്കു­ന്ന­തില്‍പ്പോലും ഞാന്‍ ശ്രദ്ധ ചെലു­ത്തി­യി­ട്ടു­ണ്ട്. ഒരു നോവ­ലിസ്റ്റ് എന്നും ഭയ­പ്പെ­ടു­ന്നത് ആഖ്യാ­ന­ത്തില്‍ അധി­ക­പ്ര­സം­ഗ­ങ്ങള്‍ നട­ത്തുമോ എന്നാ­ണ്. അതു­പോലെ സംഭാ­ഷ­ണ­ത്തി­ലും. ഇവി­ടെ­യെല്ലാം കഴിയു­ന്നിട­ത്തോളം കടി­ഞ്ഞാ­ണി­ട്ടുണ്ടെ­ന്ന­ു­തന്നെ ഞാന്‍ വിശ്വ­സി­ക്കു­ന്നു.

മനു­ഷ്യന്റെ യാത്ര­യിലെ ചില നാഴി­ക­ക്ക­ല്ലു­കള്‍ എടു­ത്തു­കാ­ട്ടാന്‍ കഴി­ഞ്ഞെ­ങ്കില്‍, വായ­ന­ക്കാരെ പുതിയ മേച്ചില്‍പ്പു­റ­ങ്ങ­ളി­ലേക്ക് കൂട്ടി­ക്കൊ­ണ്ടു­പോ­കാന്‍ കഴി­ഞ്ഞെ­ങ്കില്‍, വംശീ­യം, വേദ­ശാ­സ്ത്രം, സാമൂ­ഹി­കം, സാമ്പ­ത്തി­കം, രാഷ്ട്രീയം തുട­ങ്ങിയ രംഗ­ങ്ങ­ളില്‍ സംവാ­ദ­ങ്ങള്‍ തുട­ങ്ങി­വെ­ക്കാന്‍ കഴി­ഞ്ഞെ­ങ്കില്‍, വായ­ന­ക്കാര്‍ക്ക് അത് മന­സ്സില്‍ക്കൊ­ണ്ടു­ന­ട­ക്കാന്‍ പറ്റു­മെ­ങ്കില്‍ നാമെല്ലാം വിജ­യി­ച്ചു. ഒരു പുതിയ ജീവിതം സൃഷ്ടി­ച്ചെ­ടു­ക്കു­ന്ന­താ­ണല്ലോ ആഖ്യാ­യി­കാ­രന്റെ ചുമ­ത­ല.

അവ­സാ­ന­മായി വായ­ന­ക്കാ­രോട് ഒര­പേക്ഷ മാത്രം. നിങ്ങള്‍ ഈ നോവല്‍ ഒരു ചര്‍ച്ച­ക്കെ­ന്ന­പോലെ വിമര്‍ശ­നാ­ത്മ­ക­മാ­യി­ത്തന്നെ വായി­ക്കു­ക. കലാ­സൃ­ഷ്ടി­ക­ളെല്ലാം തുടര്‍ചര്‍ച്ച­ക­ളി­ലേക്ക് നയി­ക്കു­ന്ന­താ­യി­രി­ക്ക­ണ­മെ­ന്നാണ് എന്റെ ഉറച്ച വിശ്വാ­സം. 

പ്രസാധകര്‍ : സത്യഭാമാഗ്ലോബല്‍, തിരുവനന്തപുരം
വിതരണം : സണ്‍കോ പബ്ലിഷിംഗ് ഡിവിഷന്‍, തിരുവനന്തപുരം
പേജ് : 400 
വില : 330/­- 
ഫോണ്‍ : 7561054562 (ഇന്ത്യ)
ഭൂമി­ക്കു­മേ­ലൊരു മുദ്ര (നോവല്‍ റിവ്യൂ: ജോണ്‍മാത്യു)
Join WhatsApp News
Sudhir Panikkaveetil 2016-08-20 03:49:13
George Bernard Shaw wrote very long prefaces even to his very short plays. Writing prefaces for own books is not new.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക