Image

കറുപ്പിനഴകും മെഡലും (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 24 August, 2016
കറുപ്പിനഴകും മെഡലും (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)
അത്‌­ലറ്റിക്‌സ് എന്നു കേള്‍ക്കുമ്പോളൊക്കെ ട്രാക്കിലോടുന്ന അത്‌­ലറ്റുകളുടെ ചിത്രമാണു മനസ്സിലോടിയെത്താറ്. ലോങ്ങ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്­കസ് ത്രോ, ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ, പോള്‍ വോള്‍ട്ട് എന്നിങ്ങനെ പല ഇനങ്ങളും അത്‌­ലറ്റിക്‌സിലുള്‍പ്പെടുന്നുണ്ടെങ്കിലും, ഓട്ടത്തിനാണ് ഏറ്റവും പ്രിയം. കാണികള്‍ ഓടിക്കൂടുന്നത് ഓട്ടം കാണാനായതുകൊണ്ട്, ഏറ്റവുമധികം "ഗ്‌ളാമര്‍" ഓട്ടത്തിനും ഓട്ടക്കാര്‍ക്കും തന്നെ. വിവിധ ഇനങ്ങള്‍ ഓട്ടത്തിലുമുണ്ട്: നൂറു മീറ്റര്‍, നൂറ്റിപ്പത്തു മീറ്റര്‍ ഹര്‍ഡില്‍സ്, ഇരുനൂറു മീറ്റര്‍, നാനൂറു മീറ്റര്‍, നാനൂറു മീറ്റര്‍ ഹര്‍ഡില്‍സ്, എണ്ണൂറു മീറ്റര്‍, ആയിരത്തഞ്ഞൂറു മീറ്റര്‍, മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, അയ്യായിരം മീറ്റര്‍, പതിനായിരം മീറ്റര്‍, പിന്നെ, 42 കിലോമീറ്റര്‍ നീണ്ട മാരത്തോണും. ഇത്രയുമിനങ്ങള്‍ ഓട്ടത്തില്‍പ്പെടുന്നു.

വെടിയൊച്ച കേട്ടയുടന്‍ വെടി കൊള്ളാതിരിയ്ക്കാന്‍ മരണപ്പാച്ചില്‍ നടത്തുന്നതു പോലുള്ള നൂറു മീറ്റര്‍ സ്പ്രിന്റ് ലോകത്തിലെ ഏറ്റവുമധികം വേഗമുള്ള വ്യക്തിയേതെന്നു കണ്ടെത്തുന്നു. ഓട്ടങ്ങളിലെ ഗഌമര്‍ ഇനവും അതു തന്നെ. അതിലെ ജേതാവു തന്നെ അത്‌­ലറ്റിക്‌­സിലെ താരവും. തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്‌സുകളില്‍ നൂറു മീറ്റര്‍ സ്പ്രിന്റിലെ ജേതാവായ ജമൈക്കക്കാരന്‍ ഉസെയ്ന്‍ ബോള്‍ട്ട് താരങ്ങളിലെ താരമാണ്. നൂറു മീറ്റര്‍ കഴിഞ്ഞാല്‍ അടുത്ത ഇനം ഇരുനൂറു മീറ്ററാണ്. ഇരുനൂറു മീറ്ററിലും കഴിഞ്ഞ മൂന്നു തവണയായി ബോള്‍ട്ടു തന്നെ ജേതാവ്. ഇവ രണ്ടിലും മാത്രമല്ല, 100 മീറ്റര്‍ ഃ 4 റിലേയിലും, ബോള്‍ട്ടും കൂട്ടരും തന്നെ ജേതാക്കള്‍; അതും മൂന്നു തവണ. അങ്ങനെ, മൂന്നു സ്വര്‍ണം വീതം മൂന്ന് ഒളിമ്പിക്‌സിലും നേടിയ ജേതാവാണു ബോള്‍ട്ട്: ട്രിപ്പിളിന്റെ ട്രിപ്പിള്‍!

അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ദക്ഷിണ അമേരിക്കയ്ക്കുമിടയിലുള്ള കരീബിയന്‍ കടലിലെ ദ്വീപുകളിലൊന്നാണ് ഉസെയ്ന്‍ ബോള്‍ട്ടിന്റെ ജന്മദേശമായ ജമൈക്ക. വെസ്റ്റിന്റീസ് ക്രിക്കറ്റ് ടീമില്‍ പല സ്വതന്ത്ര, പരമാധികാര രാഷ്ട്രങ്ങളില്‍ നിന്നുള്ള കളിക്കാരുമുണ്ട്. ആ രാഷ്ട്രങ്ങളിലൊന്നാണു ജമൈക്ക. ട്വെന്റി ട്വെന്റിയില്‍ വെടിക്കെട്ടുതിര്‍ക്കുന്ന ക്രിസ് ഗെയ്­ല്‍സ് ജമൈക്കക്കാരനാണ്. വെസ്റ്റിന്റീസിന്റെ മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളും ക്യാപ്റ്റനുമായിരുന്ന കോര്‍ട്ട്‌­നി വാല്‍ഷും ജമൈക്കക്കാരനായിരുന്നു.

ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്നു പറയാറുണ്ടെങ്കിലും, ക്യൂബയുടെ കിഴക്ക്, അറ്റ്‌ലാന്റിക്കില്‍, ബഹാമാസില്‍പ്പെട്ട സാന്‍ സാല്‍വഡോര്‍ എന്ന ചെറു ദ്വീപിലായിരുന്നു, കൊളംബസ് 1492ല്‍ ആദ്യമായി കപ്പലിറങ്ങിയിരുന്നത്. അവിടുന്നദ്ദേഹം ക്യൂബയിലും, ഇപ്പോഴത്തെ ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കില്‍ പെട്ട സാന്റോ ഡോമിംഗോയിലും ചെന്ന്, അമേരിക്കന്‍ വന്‍കരയില്‍ കാലുകുത്താതെ, മടങ്ങിപ്പോയി. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും വന്നപ്പോള്‍ അദ്ദേഹം ജമൈക്ക സന്ദര്‍ശിച്ചിരുന്നു. കൊളംബസ് ഇറ്റലിക്കാരനായിരുന്നെങ്കിലും, സ്‌പെയിനിനു വേണ്ടിയായിരുന്നു, അദ്ദേഹത്തിന്റെ സഞ്ചാരങ്ങള്‍. അദ്ദേഹത്തെ പിന്‍തുടര്‍ന്നു സ്‌പെയിന്‍കാര്‍ വന്‍ തോതില്‍ ജമൈക്കയിലെത്തി, അവിടം അവരുടെ കോളണിയാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ബ്രിട്ടന്‍ ജമൈക്കയെ തങ്ങളുടെ അധീനതയിലാക്കി. ബ്രിട്ടന്റെ കീഴില്‍ ജമൈക്ക ഏറ്റവുമധികം പഞ്ചസാര ഉല്പാദിപ്പിയ്ക്കുന്ന രാഷ്ട്രങ്ങളിലൊന്നായി മാറി. കരിമ്പിന്‍ തോട്ടങ്ങളില്‍ അടിമപ്പണിയ്ക്കായി ബ്രിട്ടീഷുകാര്‍ ആഫ്രിക്കയില്‍ നിന്ന് ആളുകളെ ഇറക്കുമതി ചെയ്തു. അങ്ങനെ കറുത്ത നിറമുള്ളവര്‍ ജമൈക്കയിലെ ഭൂരിപക്ഷനിവാസികളായി. ഇപ്പോള്‍ ജമൈക്കയിലെ 92 ശതമാനം ജനങ്ങളും കറുത്ത നിറമുള്ളവരാണ്; ഉസെയ്ന്‍ ബോള്‍ട്ടുള്‍പ്പെടെ.

ബോള്‍ട്ടിനെപ്പോലെ, ആഫ്രിക്കന്‍ ഭൂഖണ്ഡം ഉപേക്ഷിച്ചുപോന്നിട്ടു മൂന്നു ശതാബ്ദക്കാലമായെങ്കിലും, ആഫ്രിക്കയുമായി ജനിതകബന്ധമുള്ള അത്‌­ലറ്റുകള്‍ ഒളിമ്പിക്‌സിന്റെ ഓട്ടമത്സരങ്ങളില്‍ ജേതാക്കളാകാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. 1932ലെ ഒളിമ്പിക്‌സില്‍ നൂറു മീറ്റര്‍ സ്പ്രിന്റില്‍ സ്വര്‍ണമെഡല്‍ നേടിയ, അമേരിക്കക്കാരനായിരുന്ന എഡ്ഡീ ടോലന്‍ കറുത്ത നിറക്കാരനായിരുന്നു. 1936ലെ ഒളിമ്പിക്‌സില്‍ നൂറു മീറ്റര്‍ സ്പ്രിന്റില്‍ ജേതാവായത് എക്കാലത്തേയും മഹാനായ അത്‌­ലറ്റ് എന്നറിയപ്പെടുന്ന ജെസ്സി ഓവന്‍സ് ആയിരുന്നു. ജെസ്സി ഓവന്‍സും അമേരിക്കക്കാരനായിരുന്നു, കറുത്ത നിറക്കാരനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധം മൂലം 1940, 1944 എന്നീ വര്‍ഷങ്ങളില്‍ ഒളിമ്പിക്‌സുണ്ടായില്ല.

അമേരിക്കയെ പ്രതിനിധീകരിച്ച് നൂറു മീറ്ററില്‍ 1948ല്‍ സ്വര്‍ണം നേടിയ ഹാരിസന്‍ ഡില്ലേര്‍ഡ്, 1968ല്‍ സ്വര്‍ണം നേടിയ ബോബ് ഹേയ്‌സ്, 1972ല്‍ സ്വര്‍ണം നേടിയ ജിം ഹൈന്‍സ്, ഇവരെല്ലാം കറുത്ത നിറക്കാരായിരുന്നു. 1976ലെ നൂറു മീറ്റര്‍ സ്വര്‍ണം കൊണ്ടുപോയതും കറുത്ത നിറക്കാരന്‍ തന്നെ: വെസ്റ്റിന്റീസില്‍പ്പെട്ട ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ നിന്നുള്ള ഹാസ്‌­ലി ക്രോഫോര്‍ഡ്. ഒരൊളിമ്പിക്‌സു കൂടി കഴിഞ്ഞപ്പോള്‍ വന്നൂ, "ദ ഗ്രെയ്റ്റ്" കാള്‍ ലൂയിസ്: അമേരിക്കക്കാരനും കറുത്ത നിറക്കാരനുമായിരുന്ന കാള്‍ ലൂയിസ് രണ്ടൊളിമ്പിക്‌സില്‍ നൂറു മീറ്റര്‍ ജേതാവായി. കാള്‍ ലൂയിസിന്റെ വരവോടെ ഒളിമ്പിക്‌സിലെ നൂറു മീറ്റര്‍ സ്പ്രിന്റിനുള്ള സ്വര്‍ണം കറുത്ത നിറക്കാരുടെ 'കുത്തക'യായി എന്നു തന്നെ പറയാം: കാള്‍ ലൂയിസിനു ശേഷം, ഉസെയ്­ന്‍ ബോള്‍ട്ടിന്റെ വരവിനു മുന്‍പു വരെയുള്ള ജേതാക്കളിവരായിരുന്നു: ലിന്‍ഫോര്‍ഡ് ക്രിസ്റ്റി (ബ്രിട്ടന്‍), ഡോണൊവാന്‍ ബെയ്‌­ലി (ക്യാനഡ), മോറിസ് ഗ്രീന്‍ (യു എസ് ഏ), ജസ്റ്റിന്‍ ഗാറ്റ്‌­ലിന്‍ (യു എസ് ഏ). എല്ലാം കറുത്ത നിറക്കാര്‍.

ഓട്ടത്തില്‍ ഇനങ്ങളേറെയുണ്ടെന്നു പറഞ്ഞുവല്ലോ. ഓട്ടത്തെ ഹ്രസ്വദൂര ഇനങ്ങളെന്നും ദീര്‍ഘദൂര ഇനങ്ങളെന്നും വിഭജിയ്ക്കാം. നൂറു മീറ്റര്‍ മുതല്‍ 800 മീറ്റര്‍ വരെയുള്ളവയെ ഹ്രസ്വദൂരവിഭാഗത്തിലും, ഒന്നര കിലോമീറ്റര്‍ മുതല്‍ 42 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ളവയെ ദീര്‍ഘദൂരവിഭാഗത്തിലും പെടുത്താം. ദീര്‍ഘദൂര ഇനങ്ങളിലും കറുത്ത നിറക്കാര്‍ക്കു തന്നെ മേല്‍ക്കൈ. ഇക്കഴിഞ്ഞ ഒളിമ്പിക്‌സിന്റെ കാര്യം തന്നെയെടുക്കാം. 5000 മീറ്ററില്‍ സ്വര്‍ണം, വെള്ളി, വെങ്കലം എന്നീ മൂന്നു മെഡലുകളും നേടിയതു യഥാക്രമം ബ്രിട്ടന്റെ ഫറാ മൊഹമ്മദ്, അമേരിക്കയുടെ ചെലിമോ പോള്‍ കിപ്‌കെമോയ്, എത്യോപ്യയുടെ ഗെബ്രിവെറ്റ് ഹാഗോസ് എന്നിവരായിരുന്നു. മൂവരും കറുത്ത നിറക്കാര്‍ തന്നെ. പതിനായിരം മീറ്ററിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല: ബ്രിട്ടന്റെ ഫറാ മൊഹമ്മദ് (വീണ്ടും), കെനിയയുടെ തനുയി പോള്‍ കിപ്നഗെറ്റിച്ച്, എത്യോപ്യയുടെ ടോലാ ടമിററ്റ് എന്നിവരായിരുന്നു ജേതാക്കള്‍; അവരുടെയെല്ലാം നിറം കറുപ്പു തന്നെ.

മാരത്തോണ്‍ വിജേതാക്കളായിരുന്നതു കെനിയയില്‍ നിന്നുള്ള കെന്‍ കിപ്‌ചോഗെ എലിയുഡ് (സ്വര്‍ണം), എത്യോപ്യയില്‍ നിന്നുള്ള ലൈലെസ ഫെയിസ (വെള്ളി), അമേരിക്കയില്‍ നിന്നുള്ള റപ്പ് ഗാലെന്‍ (വെങ്കലം) എന്നിവരായിരുന്നു. ഗാലെനൊഴികെയുള്ളവര്‍ രണ്ടും കറുത്ത നിറക്കാരായിരുന്നു. ദീര്‍ഘദൂരജേതാക്കളില്‍ കറുത്ത നിറത്തിനു മാത്രമല്ല, ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്കും മുന്‍തൂക്കമുണ്ടായിരുന്നു. ഉസെയ്ന്‍ ബോള്‍ട്ടിന്റെ ജമൈക്കയ്ക്ക് ആറു സ്വര്‍ണം കിട്ടിയെങ്കില്‍, ആഫ്രിക്കയിലുള്ള കെനിയയ്ക്കും കിട്ടി, അത്ര തന്നെ സ്വര്‍ണം. ജമൈക്കയ്ക്കു മൂന്നു വെള്ളി കിട്ടിയപ്പോള്‍ കെനിയയ്ക്ക് ആറു വെള്ളി കിട്ടിയിരുന്നു. വികസിതരാജ്യങ്ങളായ ക്യാനഡ, ഡെന്മാര്‍ക്ക്, സ്വീഡന്‍, ബെല്‍ജിയം എന്നിവരെയെല്ലാം കെനിയ പിന്തള്ളി. ദാരിദ്ര്യമൊഴിയാത്ത എത്യോപ്യയ്ക്കുമുണ്ട് ഒരു സ്വര്‍ണവും രണ്ടു വെള്ളിയുമുള്‍പ്പെടെ എട്ടു മെഡലുകള്‍. ഇവയെല്ലാം മുഖ്യമായും ദീര്‍ഘദൂര ഓട്ടങ്ങളിലായിരുന്നു.

ഓട്ടങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാന്നിദ്ധ്യം ഒട്ടും പ്രകടമായിരുന്നില്ല. 26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവും നേടി മൂന്നാം സ്ഥാനത്തെത്തിയ ചൈനയ്ക്കു പോലും ഓട്ടങ്ങളില്‍ ഒരു മെഡല്‍ പോലും നേടാനായില്ല. ട്രിപ്പിള്‍ ജമ്പിനൊരു വെങ്കലം; നടപ്പിന് ഏതാനും മെഡലുകള്‍. ഇവയൊന്നും ഓട്ടങ്ങളായിരുന്നില്ല. നമ്മുടെ ഭാരതവും അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവയും ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ ജനത തവിട്ടുനിറക്കാരായാണു പൊതുവില്‍ കണക്കാക്കപ്പെടുന്നത്. കറുത്ത നിറത്തോടു വെളുത്ത നിറത്തേക്കാള്‍ സാമീപ്യമുണ്ടു തവിട്ടു നിറത്തിന്. എങ്കിലും, കറുത്ത നിറത്തോടുള്ള സാമീപ്യമൊന്നും ഒളിമ്പിക് ഓട്ടങ്ങളില്‍ നമ്മെ തുണച്ചിട്ടില്ല.

വേണുഗോപാല്‍ മാഷ് എന്റെ സുഹൃത്തായിരുന്നു. മാഷ്, പാവം, ഇന്നില്ല. ആറടിയിലേറെ ഉയരമുണ്ടായിരുന്നു മാഷിന്. ഞങ്ങള്‍ ഒരേ ബസ്സില്‍ കുറേക്കാലം യാത്ര ചെയ്തിരുന്നു. മൂന്നു സ്‌റ്റോപ്പുകള്‍ക്കപ്പുറത്തു നിന്നാണു മാഷു ബസ്സില്‍ കയറിയിരുന്നത്. ബസ്സില്‍ കയറിയാലുടന്‍ ഞാന്‍ മാഷിനെ തിരക്കും. മാഷു നില്‍ക്കുകയാണെങ്കില്‍ കണ്ടുപിടിയ്ക്കാന്‍ എളുപ്പമാണ്. മറ്റെല്ലാ ശിരസ്സുകളേക്കാളും ഉയരത്തില്‍ മാഷിന്റേതുണ്ടാകും. പക്ഷേ, മാഷു സീറ്റിലിരിയ്ക്കുകയാണെങ്കില്‍, മാഷിന്റെ ശിരസ്സ് ഇരിയ്ക്കുന്ന മറ്റുള്ളവരുടേതില്‍ നിന്ന് അധികമുയര്‍ന്നു കണ്ടിരുന്നില്ല. അല്പമൊന്നു തിരഞ്ഞ ശേഷം മാത്രമേ, ഇരിയ്ക്കുന്നവരുടെ കൂട്ടത്തില്‍ മാഷിനെ കണ്ടെത്താനായിരുന്നുള്ളൂ. അതായത്, മാഷ് എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഉയരം വ്യക്തമായിരുന്നെങ്കിലും, മാഷ് ഇരിയ്ക്കുമ്പോള്‍ അധികമുയരം തോന്നിയിരുന്നില്ല എന്നര്‍ത്ഥം.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ ഉയരം ഏകദേശം ആറരയടിയായിരുന്നു. അദ്ദേഹത്തിന്റെ കാലുകള്‍ക്കു നീളക്കൂടുതലുണ്ടായിരുന്നത്രേ. അക്കാര്യത്തിനു ലിങ്കണിനെ പരിഹസിയ്ക്കാന്‍ വേണ്ടി ആരോ ഒരാള്‍ ചോദിച്ചു, "ഒരാളുടെ കാലുകള്‍ക്ക് എത്ര നീളമാകാം?" ഉടന്‍ വന്നു, ലിങ്കണിന്റെ മറുപടി: "ഉടലില്‍ നിന്നു നിലത്തെത്താനുള്ള നീളം."

ലോകമെമ്പാടുമുള്ള മനുഷ്യരുടെ രൂപഘടന ഒന്നാണ്. രണ്ടു കൈ, രണ്ടു കാല്, രണ്ടു കണ്ണ്, ഒരു മൂക്ക്... ശരീരാനുപാതങ്ങളും പൊതുവില്‍ സമാനം. എങ്കിലും, ചില ചെറിയ വ്യത്യാസങ്ങള്‍ അനുപാതങ്ങളിലുണ്ടാകാമെന്നു വിശദീകരിയ്ക്കാന്‍ വേണ്ടിയാണു വേണുഗോപാല്‍ മാഷിന്റേയും എബ്രഹാം ലിങ്കണിന്റേയും കാര്യം പറഞ്ഞത്. മനുഷ്യശരീരത്തിനു രണ്ടുയരങ്ങളുണ്ട്: നില്‍ക്കുമ്പോഴുള്ള ഉയരവും, ഇരിയ്ക്കുമ്പോഴുള്ള ഉയരവും. നട്ടെല്ല് + ശിരസ്സ്: ഇതാണ് ഇരിയ്ക്കുമ്പോഴുള്ള ഉയരം; ഇരിപ്പിടത്തില്‍ നിന്നു നെറുക വരെ. ഈ രണ്ടുയരങ്ങള്‍ തമ്മിലുള്ള അനുപാതം മനുഷ്യരില്‍ പൊതുവില്‍ സമാനമാണെങ്കിലും, നേരിയ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. ഈ വ്യത്യാസങ്ങള്‍ക്ക് ഓട്ടത്തില്‍ പ്രസക്തിയുണ്ട്. ഭൗതികശാസ്ത്രമനുസരിച്ച്, ഓട്ടം കാലുകള്‍ നിര്‍വഹിയ്ക്കുന്നൊരു ജോലിയാണ്. ഉടലിന്റെ ഭാരം മുഴുവനും വഹിച്ചുകൊണ്ടാണു കാലുകളോടുന്നത്. ഉടലിന്റെ ഭാരം കൂടിയാല്‍ കാലുകളുടെ ജോലി ദുഷ്കരമാകും. 'അമ്മേ, എന്തൊരു ഭാരം' എന്നു കാലുകള്‍ ഞെരങ്ങുമ്പോള്‍ ഓട്ടം പതുക്കെയാകും. ഉടലിന്റെ ഭാരം കുറഞ്ഞാല്‍, ഓട്ടത്തിന്റെ വേഗം കൂടും. ഉടലിനു നീളം കുറവും, കാലുകള്‍ക്കു നീളം കൂടുതലുമാണെങ്കില്‍, ഓട്ടം അനായാസമാകും എന്നു ചുരുക്കം.

ഒളിമ്പിക്‌സിലെ ഓട്ടമത്സരങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കറുത്ത നിറമുള്ളവര്‍ക്കു നേരിട്ടോ മുന്‍ തലമുറകളിലൂടെയോ ആഫ്രിക്കയുമായി ജനിതകബന്ധമുണ്ട്: അതിന്‍ ഫലമാണു നീണ്ട കാലുകളും നീളം കുറഞ്ഞ ഉടലും. അവരുടെ കാലുകള്‍ക്ക് സമാന ഉയരമുള്ള ഇതരരേക്കാള്‍ ഒന്നര ഇഞ്ചു വരെ (മൂന്നു സെന്റിമീറ്റര്‍) നീളക്കൂടുതലുണ്ടായേയ്ക്കാമെന്നു പഠനങ്ങള്‍ കണ്ടെത്തിയതായി ചില വെബ്‌സൈറ്റുകള്‍ പറയുന്നു. ഈ ഘടകം ഓട്ടമത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിയ്ക്കുന്നതിന് അവരെ സഹായിച്ചിരിയ്ക്കണം. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളിലെ ജനതകള്‍ക്കു താരതമ്യേന നീളമുള്ള ഉടലുള്ളതുകൊണ്ടാണ് അവര്‍ക്ക് ഓട്ടമത്സരങ്ങളില്‍ കറുത്ത നിറമുള്ളവരുടെ മുന്നിലെത്താനാകാത്തത്. ഉടല്‍ മുഖ്യജോലി നിര്‍വഹിയ്ക്കുന്ന മത്സര ഇനങ്ങളില്‍ മേല്‍ക്കൈ നേടാന്‍ അവര്‍ക്കാകുമെങ്കിലും, കാലുകള്‍ മുഖ്യജോലി നിര്‍വഹിയ്ക്കുന്ന ഓട്ടത്തില്‍ അവര്‍ പിന്നിലാകുന്നു. ആഫ്രിക്കന്‍ ബന്ധമുള്ള കറുത്ത നിറമുള്ളവരെ ഓട്ടത്തില്‍ കീഴ്‌­പെടുത്തുന്നതു ദുഷ്കരമാണെന്നു ബോദ്ധ്യപ്പെട്ട ചില ഏഷ്യന്‍ രാഷ്ട്രങ്ങള്‍ മറ്റൊരു തന്ത്രം സ്വീകരിച്ചു. ഇംഗ്ലീഷിലുള്ള ഒരു പഴമൊഴി അവര്‍ നടപ്പാക്കി: "ഇഫ് യൂ കാണ്ട് ബീറ്റ് ദെം, ജോയിന്‍ ദെം!" നിങ്ങള്‍ക്കവരെ തോല്പിയ്ക്കാനായില്ലെങ്കില്‍ നിങ്ങളവരോടു ചേരുക!

2006ല്‍ ഖത്തറിലെ ദോഹയില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ ബഹറീനും ഖത്തറും തങ്ങളുടെ ഓട്ടക്കാരായി കെനിയയില്‍ ജനിച്ചവരെ ഇറക്കുമതി ചെയ്തു. ആ അത്‌­ലറ്റുകള്‍ ചൈന, ഇന്ത്യ, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള അത്‌­ലറ്റുകളെയെല്ലാം അനായാസം മറികടന്ന്, പുരുഷന്മാരുടെ 800 മീറ്റര്‍, 1500 മീറ്റര്‍, 5000 മീറ്റര്‍, 10000 മീറ്റര്‍, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, മാരത്തോണ്‍ എന്നിവയെല്ലാം തൂത്തുവാരി. 2010ല്‍ ചൈനയിലെ ഗ്വാങ്­ഷൗവില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ 5000 മീറ്റര്‍, 10000 മീറ്റര്‍ എന്നിവയില്‍ ആകെയുള്ള ആറു മെഡലുകളില്‍ ആറും ബഹറിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്ത ആഫ്രിക്കന്‍ ഓട്ടക്കാര്‍ പിടിച്ചെടുത്തു. മറ്റു ദീര്‍ഘദൂര ഓട്ടങ്ങളിലും അവരുടെ മേല്‍ക്കോയ്മ പ്രകടമായിരുന്നു.

2014ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസിലും ഇതു സംഭവിച്ചു. നാലുമാസം മുമ്പു വരെ നൈജീരിയക്കാരിയായിരുന്ന ഒലുവാക്കെമി അടെക്കോയ ബഹറീനില്‍ താമസമാക്കിയിട്ടു വെറും നാലുമാസമേ ആയിരുന്നുള്ളൂ. അപ്പോഴേയ്ക്കവര്‍ ബഹറീനു വേണ്ടി ഇഞ്ചിയോണ്‍ ഗെയിംസില്‍ വനിതകളുടെ നാനൂറു മീറ്ററിലോടി സ്വര്‍ണം കയ്യടക്കി. ഏഷ്യന്‍ ഗെയിംസിനെ ലാക്കാക്കി നടത്തിയ ഇറക്കുമതിയായിരുന്നു, അതെന്നു സൂചന. കെനിയയില്‍ ജനിച്ച റൂത്ത് ജെബെറ്റ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ബഹറീനു വേണ്ടി സ്വര്‍ണം നേടി. അതിനിടയില്‍ എത്യോപ്യയില്‍ നിന്നുള്ള അലിയ സയീദ് മൊഹമ്മദ് 10000 മീറ്ററില്‍ സ്വര്‍ണം നേടി, യുണൈറ്റഡ് അരബ് എമിറേറ്റ്‌സിനു വേണ്ടി.

പുരുഷന്മാരുടെ മത്സരരംഗത്തും ഇക്കഥ തന്നെ ആവര്‍ത്തിച്ചു. 5000 മീറ്ററില്‍ സ്വര്‍ണം നേടിയതു ഖത്തറായിരുന്നു. അവര്‍ക്കു വേണ്ടി ഓടിയതാകട്ടെ, മൊറോക്കോവില്‍ ജനിച്ച മൊഹമ്മദ് അല്‍ ഗര്‍നിയും. ബഹറീനു വേണ്ടി എത്യോപ്യയില്‍ നിന്നു വന്ന അലെമു ബെക്കെലെ ഗെബ്രെ വെള്ളിയും, കെനിയയില്‍ നിന്നു വന്ന ആല്‍ബര്‍ട്ട് കിബിച്ചൈ റോപ്പ് വെങ്കലവും നേടി. നൈജീരിയയില്‍ ജനിച്ച ഫെമി ഒഗുനൊഡെ പുരുഷന്മാരുടെ 100 മീറ്റര്‍ 9.93 സെക്കന്റുകൊണ്ട് ഓടി, ഏഷ്യന്‍ റെക്കോഡു തകര്‍ത്ത്, ഖത്തറിനു സ്വര്‍ണം നേടിക്കൊടുത്തു. ചൈനയില്‍ നിന്നുള്ള സു ബിംഗ്ഷ്യാന്‍ 10.10 സെക്കന്റില്‍ വെള്ളിയും ജപ്പാന്റെ കെയ് ടകാസെ 10.15 സെക്കന്റില്‍ വെങ്കലവും നേടി. പ്രച്ഛന്നവേഷക്കാര്‍ മുന്നില്‍, തനി നാട്ടുകാര്‍ പിന്നില്‍!

ആഫ്രിക്കന്‍ ഓട്ടക്കാരെ ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത്, ഏഷ്യക്കാരെ ഏഷ്യയില്‍ പുറകോട്ടു തള്ളി ഖ്യാതി നേടാനുള്ള ചില ഏഷ്യന്‍ രാജ്യങ്ങളുടെ പ്രവണതയ്‌ക്കെതിരേ ചൈന, ജപ്പാന്‍, കൊറിയ എന്നീ രാഷ്ട്രങ്ങള്‍ പ്രതിഷേധിച്ചു. അമേരിക്കയിലെ കറുത്ത നിറമുള്ള ബോബ് ഹേയ്‌സ് 1960ല്‍ 9.9 സെക്കന്റില്‍ നൂറു മീറ്ററോടി പത്തു സെക്കന്റെന്ന കടമ്പ കടന്നിട്ട് അര നൂറ്റാണ്ടു കഴിഞ്ഞു. ഇതിനിടയില്‍ ഉസെയ്ന്‍ ബോള്‍ട്ടു വരെയുള്ളവര്‍ 116 തവണ പത്തു സെക്കന്റില്‍ക്കുറഞ്ഞ സമയം കൊണ്ടു 100 മീറ്റര്‍ ഓടിയെത്തിയിട്ടുമുണ്ട്. എങ്കിലും, ഏഷ്യയിലെ പുരുഷന്മാര്‍ക്ക് നൂറു മീറ്ററില്‍ പത്തു സെക്കന്റെന്ന കടമ്പ കടക്കാന്‍ ഇതുവരെ ആയിട്ടില്ലെന്ന ഇച്ഛാഭംഗമായിരുന്നു, ആ പ്രതിഷേധത്തിന്റെ പിന്നില്‍.

പ്രതിഷേധത്തില്‍ ന്യായമില്ല. ആഗോളവല്‍ക്കരണം മൂലം ലോകം ചെറുതായിക്കഴിഞ്ഞിരിയ്ക്കുന്ന ഇക്കാലത്തു മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍ രാജാവാകുന്നതില്‍ അര്‍ത്ഥമില്ല. ലോകം കൂടുതല്‍ ഏകീകൃതമായിക്കഴിഞ്ഞിരിയ്ക്കുന്നു. ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ജനതകളുടെ വേര്‍തിരിവിനു പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ആര്‍ക്കും എവിടേയും മത്സരിയ്ക്കാമെന്ന സ്ഥിതിയാണ് അത്‌­ലറ്റിക്‌സില്‍ അഭികാമ്യം. നമ്മുടെ ദേശീയമത്സരങ്ങളില്‍പ്പോലും ആഫ്രിക്കന്‍ ബന്ധമുള്ള ഓട്ടക്കാരെ പങ്കെടുപ്പിയ്ക്കുകയാണെങ്കില്‍ തുടക്കത്തിലതു നമ്മുടെ മെഡലുകള്‍ നഷ്ടപ്പെടുത്തിയേയ്ക്കാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു നമുക്കു ഗുണം ചെയ്യും. ആഫ്രിക്കക്കാരോടു പൊരുതി നില്‍ക്കാനാകുന്ന സ്ഥിതി കൈവരിച്ചാല്‍, ക്രമേണ ലോകവേദികളിലും പൊരുതിജയിയ്ക്കാന്‍ നമുക്കാകും. അതുകൊണ്ട്, ഉസെയ്ന്‍ ബോള്‍ട്ടിനെപ്പോലുള്ളവരെ ഇന്ത്യന്‍ ട്രാക്കുകളില്‍ നമ്മോടൊപ്പം ഓടാന്‍ ക്ഷണിയ്ക്കുകയാണു നാം ആദ്യം തന്നെ ചെയ്യേണ്ടത്. കുറേത്തവണ ഒരുമിച്ചോടിക്കഴിയുമ്പോള്‍ നാമും അവരോടൊപ്പം എത്താതിരിയ്ക്കില്ല. നമ്മുടെ കാലുകള്‍ കുറിയതാണെങ്കില്‍പ്പോലും.

sunilmssunilms@rediffmail.com 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക