ഫ്രാങ്ക്ഫര്‍ട്ട്: ലോകം അറിയപ്പെടാത്ത രഹസ്യങ്ങളുമായി ബെനഡിക്ട് പതിനാറാമന്‍ പോപ്പിന്റെ അഭിമുഖം. മൂന്നു വര്‍ഷം മുമ്പ് പാപ്പാ സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷം പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്‍ വളരെ അപൂര്‍വ്വമായി മാത്രമേ മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിട്ടുള്ളു. എന്നാല്‍ അടുത്തയിടെ അദ്ദേഹം ലാ റിപ്പബ്ലിക്കയ്ക്ക് അദ്ദേഹം ഒരു അഭിമുഖം നല്‍കി. ഓഗസ്റ്റ് 24 നാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത് .
ചെറുതും വലതുമായ പല ബുദ്ധിമുട്ടുകളും തന്റെ പൊന്തിഫിക്കേറ്റ് കാലത്ത് നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ധാരാളം ക്യുപകളും ഇക്കാലത്ത് ലഭിച്ചു. തുടക്കം മുതല്‍ തന്നെ ഞാന്‍ എന്റെ പരിമിതികളെക്കുറിച്ച് ബോധവാനായിരുന്നു. എന്റെ പരിമിതികളെ ഞാന്‍ അംഗീകരിച്ചു. വിധേയത്വത്തിന്റെ അരൂപി എന്നിലുണ്ടായിരുന്നു. ഞാന്‍ എന്നെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിച്ചു. ദൈവത്തില്‍ ഞാന്‍ ശരണപ്പെട്ടു. ക്രിസ്തുവുമായുള്ള എന്റെ ബന്ധമാണ് ജീസസ് ഓഫ് നസ്രത്ത് എന്ന ക്യുതിയിലുള്ളത്
യേശുക്രിസ്തു കഴിഞ്ഞാല്‍ മാതാവ് വ്യക്തിപരമായ കാര്യങ്ങളില്‍ വളരെ സഹായിച്ചിട്ടുണ്ട്. മരിയന്‍ തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ജപമാല ചൊല്ലുമ്പോഴും മാതാവുമായി വലിയ അടുപ്പം തോന്നിയിരുന്നു. അതുപോലെ നിരവധി വിശുദ്ധരും സഭാപിതാക്കന്മാരും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. യാത്രകളില്‍ കൂടുതലായി മാധ്യസ്ഥം തേടിയിരുന്നത് വിശുദ്ധ അഗസ്തീനോസിനോടും വിശുദ്ധ ബെനവെഞ്ചോറയോടുമാണ്. തന്റെ ആത്മീയതയുടെ ഗുരുക്കന്മാരായിട്ടാണ് പോപ്പ് ബെനഡിക്ട് ഇരുവരെയും കാണുന്നത്. തന്റെ പേരിന് കാരണക്കാരനായ വിശുദ്ധ ബെനഡിക്ടിനോടുള്ള അടുപ്പവും താല്‍പര്യവും പോപ്പ് ബെനഡിക്ട് വ്യക്തമാക്കി.
മറ്റൊരു പ്രിയ വിശുദ്ധനാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്. ഇറ്റാലിയന്‍ എഴുത്തുകാരനായ എലിയോ ഗ്വിറേറോയക്ക് നല്കിയ അഭിമുഖത്തിലാണ് പോപ്പ് എമെറിറ്റസ് ഇക്കാര്യം പറഞ്ഞത്. ബെനഡിക്ട് പതിനാറാമനെക്കുറിച്ചുള്ള ജീവചരിത്രം രചിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. സര്‍വന്റ് ഓഫ് ഗോഡ് ആന്റ് ഹ്യൂമാനിറ്റി എന്നാണ് ഗ്രന്ഥത്തിന്റെ പേര്. ഓഗസ്റ്റ് 30 ന് ഇറ്റാലിയനില്‍ ഈ ക്യുതി പ്രസിദ്ധീകരിക്കും.