Image

ചിങ്ങപ്പുലരിയില്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 27 August, 2016
ചിങ്ങപ്പുലരിയില്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
തനിമയോടീണത്തിലൊഴുകിവന്നനുദിനം
പാടിയുണര്‍ത്തുമരുവിപോലെ
പുലരിത്തുടിപ്പിനോടൊപ്പമിങ്ങെത്തുന്നു;
ചിങ്ങമിന്നേറെത്തെളിമയോടെ.

എന്മനച്ചില്ലയിലൊരു­കുഞ്ഞുപറവതന്‍
കൂജനമുയരുന്നു പതിവുപോലെ
നീന്തിത്തുടിച്ചു രസിപ്പിതാ ചിരകാല­
സ്വപ്നങ്ങളോരോന്നുമിന്നുചാരെ.

ഹൃദ്യമായുണരട്ടെ നന്മതന്‍ സൗവര്‍ണ്ണ­
മുകുളങ്ങളെങ്ങുമീ നല്ലനാളില്‍
ചിറകടിച്ചുയരട്ടെ നിന്മനോവാടിയില്‍
നിറമുളള ശലഭങ്ങളിന്നുരാവില്‍.

മാനസമെന്നും മനോജ്ഞമായ്­ത്തീരുവാ­
നാസ്വദിച്ചീടുകെന്‍­ഗ്രാമശാന്തി
നീളെത്തെളിഞ്ഞ നീലാംബരംപോലെനി­
ക്കാനന്ദമേകുന്നിതിന്റെ കാന്തി.

തങ്ങുന്നിതാ, ചിങ്ങമിങ്ങടുത്തെത്തവേ­
യാരാമമാകെയും ഹാ! സുഗന്ധം
ചെന്നതിന്‍ ചാരത്തിരിക്കെയിന്നെന്‍മനം
നുകരുന്നു ഗതകാല ബാല്യദുഗ്ദ്ധം.

കണ്ണെത്തിടാത്ത ദൂരത്തോളമെന്‍ഗ്രാമ­
മാകെയുമുന്മേഷ വേലിയേറ്റം
നന്മ നിറഞ്ഞൊഴുകുന്നയീ വേളയില്‍
മന്മലയാളം സ്തുതിച്ചിതേറ്റം.

വന്നെത്തി വര്‍ണ്ണങ്ങളെങ്ങും നിറച്ചിടാന്‍
ധരണിയിലേക്കുണര്‍വ്വിന്‍ വെളിച്ചം
ഗ്രാമേയ സ്‌മേരം നുണഞ്ഞിന്നുനില്‍ക്കയാ­
ലാടിത്തിമിര്‍ക്കയാണെന്റെ ചിത്തം.

പുത്തനാമോദമേകീടുവാന്‍ സൗമ്യമാ­
യെത്തുന്നൊരായിരം പൂത്തുമ്പികള്‍
കത്തുന്ന വയറുകള്‍ക്കാശ്വാസമേകിടാ­
നൊത്തുചേര്‍ന്നീടേണ്ടതില്ലേന­മ്മള്‍ ? 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക