തനിമയോടീണത്തിലൊഴുകിവന്നനുദിനം
പാടിയുണര്‍ത്തുമരുവിപോലെ
പുലരിത്തുടിപ്പിനോടൊപ്പമിങ്ങെത്തുന്നു;
ചിങ്ങമിന്നേറെത്തെളിമയോടെ.
എന്മനച്ചില്ലയിലൊരുകുഞ്ഞുപറവതന്
കൂജനമുയരുന്നു പതിവുപോലെ
നീന്തിത്തുടിച്ചു രസിപ്പിതാ
ചിരകാല
സ്വപ്നങ്ങളോരോന്നുമിന്നുചാരെ.
ഹൃദ്യമായുണരട്ടെ നന്മതന്‍
സൗവര്‍ണ്ണ
മുകുളങ്ങളെങ്ങുമീ നല്ലനാളില്‍
ചിറകടിച്ചുയരട്ടെ
നിന്മനോവാടിയില്‍
നിറമുളള ശലഭങ്ങളിന്നുരാവില്‍.
മാനസമെന്നും
മനോജ്ഞമായ്ത്തീരുവാ
നാസ്വദിച്ചീടുകെന്ഗ്രാമശാന്തി
നീളെത്തെളിഞ്ഞ
നീലാംബരംപോലെനി
ക്കാനന്ദമേകുന്നിതിന്റെ കാന്തി.
തങ്ങുന്നിതാ,
ചിങ്ങമിങ്ങടുത്തെത്തവേ
യാരാമമാകെയും ഹാ! സുഗന്ധം
ചെന്നതിന്‍
ചാരത്തിരിക്കെയിന്നെന്‍മനം
നുകരുന്നു ഗതകാല
ബാല്യദുഗ്ദ്ധം.
കണ്ണെത്തിടാത്ത ദൂരത്തോളമെന്‍ഗ്രാമ
മാകെയുമുന്മേഷ
വേലിയേറ്റം
നന്മ നിറഞ്ഞൊഴുകുന്നയീ വേളയില്‍
മന്മലയാളം
സ്തുതിച്ചിതേറ്റം.
വന്നെത്തി വര്‍ണ്ണങ്ങളെങ്ങും
നിറച്ചിടാന്‍
ധരണിയിലേക്കുണര്‍വ്വിന്‍ വെളിച്ചം
ഗ്രാമേയ സ്‌മേരം
നുണഞ്ഞിന്നുനില്‍ക്കയാ
ലാടിത്തിമിര്‍ക്കയാണെന്റെ
ചിത്തം.
പുത്തനാമോദമേകീടുവാന്‍ സൗമ്യമാ
യെത്തുന്നൊരായിരം
പൂത്തുമ്പികള്‍
കത്തുന്ന
വയറുകള്‍ക്കാശ്വാസമേകിടാ
നൊത്തുചേര്‍ന്നീടേണ്ടതില്ലേനമ്മള്‍ ?