Image

ഫാലക് കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റിലായി

Published on 11 February, 2012
ഫാലക് കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റിലായി
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) രണ്ടുവയസ്സുള്ള ഫാലക് എന്ന കുട്ടിയുമായെത്തിയ കൗമാരക്കാരിയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ഫാലക്കിനെ പെണ്‍കുട്ടിക്ക് നല്‍കിയ രാജ്കുമാര്‍ എന്ന യുവാവും പ്രതിമ എന്നു പേരുള്ള മറ്റൊരു പെണ്‍കുട്ടിയുമാണ് ഇന്ന് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ ജിതേന്ദര്‍ ഗുപ്തയുള്‍പ്പെടെ ഈ കേസില്‍ ഇതുവരെ അസ്റ്റിലായവരുടെ എണ്ണം ഇതോടെ ആറായി. 15 വയസ്സുള്ള പെണ്‍കുട്ടി ഫാലക്കിനെയും കൊണ്ട് എയിംസില്‍ എത്തിയതോടെയാണ് പീഡന വാര്‍ത്ത പുറത്തുവന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്ന ഫാലക്കിന്റെ അമ്മയാണെന്നാണ് പെണ്‍കുട്ടി ആസ്പത്രിയില്‍ പറഞ്ഞത്.


അച്ഛന്റെ നിരന്തര പീഡനത്തെത്തുടര്‍ന്ന് വീടുവിട്ടോടിപ്പോയി എന്നും പിന്നീട് പരിചയമുള്ള രാജ്കുമാര്‍ എന്നയാളാണ് ഫാലക്കിന്റെ ഉത്തരവാദിത്വം തന്നെയേല്‍പ്പിച്ചതെന്നുമാണ് കുട്ടി പറഞ്ഞത്. എന്നാല്‍, ഒട്ടേറെ പേര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.


പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചതിന് ആരതിയെ കൂടാതെ പൂജ, ഇവരുടെ ഭര്‍ത്താവ് സന്ദീപ് പാണ്ഡേ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലെ ഇറ്റായിലേക്ക് കൊണ്ടുപോയ പൂജ, ഒരു വൃദ്ധനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇറ്റായില്‍ പൂജയുടെ കൂട്ടാളിയായിരുന്നു ആരതി. ഇതിന് കൂട്ടാക്കാഞ്ഞ പെണ്‍കുട്ടിയെ സന്ദീപ് പാണ്ഡേ ബലാത്സംഗം ചെയ്തു. പിന്നീട് പൂജയും സന്ദീപും കുട്ടിയെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് തുഗ്ലക്കാബാദിലെ വീട്ടില്‍ പാര്‍പ്പിച്ചു. ഇവിടെ വെച്ച് സന്ദീപ് കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.


ശിശുക്ഷേമ സമിതിയാണ് കുട്ടിയുടെ കേസ് ഇപ്പോള്‍ നടത്തുന്നത്. സമിതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നാലുപേരെയും അറസ്റ്റ് ചെയ്തത്. എയിംസില്‍ കഴിയുന്ന ഫാലക് അപകടനില തരണം ചെയ്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക