വിടര്‍ന്നത്, കൊഴിയുമെന്ന്
കരുതിത്തന്നെയായിരുന്നു.
എന്നും പൂത്തുല്ലസിക്കാം എന്ന് സ്വപ്നത്തില്‍ പോലും നിനച്ചതുമില്ല..
ഒരു മൊട്ടായിരുന്നപ്പോള്‍ ഉള്ളില്‍
നിറയെ കനവായിരുന്നു.
പ്രഭാത വെയില്‍ തട്ടി ആദ്യദളം
വിരിഞ്ഞപ്പോള്‍ ചിരിച്ചതും
കാറ്റു വന്ന് തൊട്ടുണര്‍ത്തിയപ്പോള്‍
പുളകമണിഞ്ഞതും ഞാന്‍ തന്നെ ..
ശലഭ നടനം കണ്ട് കൊതിപൂണ്ടതും
കരിവണ്ടിന്റെ ചുംബനത്തില്‍ മതിമറന്നതും സത്യമാണ്..
എങ്കിലും..
ഏതോ ഭ്രമ നിമിഷത്തില്‍ എന്നെ നുള്ളിയെടുത്ത് മണ്ണിലെറിഞ്ഞവന്‍ മനുഷ്യനായിരുന്നു..
സുഗന്ധമില്ലെന്ന് കളിയാക്കിയവനും
നാട്ടുപൂവെന്ന് പേരിട്ടവനും
അവന്‍ തന്നെ ..
കാലം തെറ്റി മണ്ണടിഞ്ഞപ്പോള്‍
ഉള്ളൊന്നു പടിഞ്ഞത് നേര്..
എങ്കിലും,
മരിക്കില്ല ഞാന്‍ '..
ഇവിടെ... ഈ മണ്ണില്‍ ഞാനലിയും
ഇനിയും ഇതള്‍ നീട്ടി ഞാന്‍
നിനക്ക് മുന്നില്‍ ചിരിച്ചു നില്‍ക്കും..
ഹാ! പുഷ്പമേ അധിക തുംഗപദത്തിലെത്ര
ശോഭിച്ചിരുന്നൊരു രാഞ്ജി കണക്കെയേ നീ
ശ്രീ ഭൂവിലസ്ഥിരം അസംശയം ഇന്ന് നിന്റെയി
ആഭൂതി എങ്ങു പുനരിങ്ങു കിടപ്പതോർത്താൽ (ആശാൻ)