2
എന്താണെങ്കിലും ഈ ഡിബേറ്റില്‍ നിന്നും രണ്ടു കൂട്ടരുടെയും മനസ്സിലിരിപ്പ് എന്താണെന്നു പുറത്തു വന്നു. ചുരുക്കത്തില്‍ ട്രമ്പ് മുതലാളിത്തത്തിന്റെ പ്രതീകവും, ഹിലരി കമ്യൂണിസ്റ്റുകളുടെയും മറ്റ് സോഷ്യലിസ്റ്റ് അനുഭാവികളുടെയും പ്രതീകവും. ഇതില്‍ വോട്ടവകാശമുള്ള അമേരിക്കന്‍ മലയാളികള്‍ കാലഹരണപ്പെട്ട സോഷ്യലിസ്റ്റു ചിന്താഗതിക്കാരെ പിന്തുണയ്ക്കുമോ അതോ ക്യാപ്പിറ്റലിസ്റ്റു ചിന്താഗതിയുള്ളവരെ പിന്‍തുണയ്ക്കുമോ എന്നാണ് വരാനിരിക്കുന്ന ഇലക്ഷനിലൂടെ അറിയേണ്ടത്.
കള്ളം പറയുന്നതില്‍ ഹിലരിക്ക് യാതൊരു മടിയും ഇല്ലെന്നുള്ളത് ഈ ഡിബേറ്റിലൂടെ കാണാന്‍ കഴിഞ്ഞു. 2001 സെപ്തംബര്‍ 11 ലെ സംഭവസമയത്ത് ന്യൂയോര്‍ക്കിലെ സെനറ്റര്‍ ആയിരുന്ന ഹിലരി ഇറാക്കു യുദ്ധത്തിന് അനുകൂലമായി സെനറ്റില്‍ വോട്ടു ചെയ്തയാളാണെന്നുള്ളത് ലോകത്തിനു മുഴുവന്‍ അറിവുള്ളതാണ്. പക്ഷേ, ഡിബേറ്റ് സമയത്ത് ട്രമ്പ് ഇറാക്കുയുദ്ധത്തെ അനുകൂലിച്ചു എന്ന ആരോപണമുന്നയിച്ചതു കേട്ടപ്പോള്‍ അവരുടെ വ്യക്തിത്വം എത്രമാത്രം തരം താഴ്ന്നതാണെന്ന് സാമാന്യജനത്തിന് ഊഹിക്കാമല്ലോ. 2009 - ല്‍ ഹിലരി ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ചാര്‍ജ് ഏറ്റെടുത്ത മാത്രയില്‍ പുട്ടിനെ കാണാന്‍ റഷ്യയ്ക്കും പോയ വ്യക്തിയാണ്.
അന്നവര്‍ റഷ്യക്കാര്‍ക്കു സമ്മാനമായി നല്‍കിയത് അമേരിക്കന്‍ ന്യൂക്ലിയര്‍ നിയന്ത്രിക്കുന്ന സ്വിച്ചിന്റെ ഒരു മോഡല്‍ ആയിരുന്നു. അതിനുശേഷം അമേരിക്കന്‍ യൂറേനിയത്തിന്റെ വലിയൊരു കരാറ് റഷ്യക്കാരുമായി നടത്തുകയും റഷ്യന്‍ ബിസിനസ്സു ലോബി ക്ലിന്റന്‍ ഫൗണ്ടേഷന് അഞ്ചുലക്ഷം ഡോളര്‍ ബില്‍ക്ലിന്റന്റെ ഒരു പ്രസംഗത്തിനു കൊടുത്തതുമെല്ലാം ഇപ്പോഴാണ് സാമാന്യജനങ്ങള്‍ അിറയുന്നത്. ഇതെല്ലാമറിയാവുന്ന ട്രമ്പ് അവരെ Crooked Hillary (ക്രൂക്കഡ് ഹിലരി) എന്നു വിളിച്ചതിന്റെ അര്‍ത്ഥം പല മലയാളികള്‍ക്കും മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. ആ ഹിലരി ഡിബേറ്റില്‍ ചോദിക്കാതെ പറയുകയാണ് ട്രമ്പിന് പുട്ടിനെ ഇഷ്ടമാണെന്ന്. ഒരു പക്ഷേ, പുട്ടിന്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ ആയിരുന്നു എന്ന ധാരണ ആയിരുന്നിരിക്കാം ഹിലരിക്കും അതുപോലെ തന്നെ ഒബാമയ്ക്കും ആദ്യകാലത്ത്. പക്ഷേ, അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റാണെന്നും അമേരിക്കയെക്കാള്‍ വലിയ സമ്പന്നന്മാരും ബിസിനസ്സുകാരുമാണ് റഷ്യ ഇന്ന് നയിക്കുന്നതെന്നും ഒബാമയ്ക്കും ഹിലരിക്കും ബോദ്ധ്യമായതോടെ റഷ്യയോടുള്ള അവരുടെ നയത്തിനു മാറ്റം വരുത്തി റഷ്യയെ ഒരു ശത്രുരാജ്യമായി കാണിക്കാനായിരുന്നു അവരുടെ ശ്രമം.
വാസ്തവത്തില്‍ ഈ ഡിബേറ്റിനുശേഷം എന്തെല്ലാം നെഗറ്റീവ് ആരോപണങ്ങളാണ് ഹിലരിയും, എന്തിനേറെ, ഒബാമയും ട്രമ്പിനെതിരെ ദിവസവും തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നത്. എന്തുതന്നെ ആയാലും സത്യം ജയിക്കും എന്നുതന്നെ നമുക്കു വിശ്വസിക്കാം.
ഹിലരി ക്ലിന്റണ്‍ അവരുടെ 2016 ലെ ഇലക്ഷന്‍ പ്രചരണത്തിന്റെ പേരില്‍ മാത്രം ഇതിനോടകം 516 മില്യന്‍ ഡോളര്‍ ശേഖരിച്ചു കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ ആര്‍ക്കും കാണാം. അതേ സമയം ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനി ആയി തെരഞ്ഞെടുക്കപ്പെടുന്നതുവരെ സ്വന്തം കീശയില്‍ നിന്നുള്ള പണം മാത്രമാണ് ചിലവാക്കിയത്.
ഹിലരി ക്ലിന്റണ്‍ ജനിച്ചത് ചിക്കാഗോയിലാണ്. നന്നേ ചെറുപ്പത്തില്‍ത്തന്നെ അവര്‍ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തനമാരംഭിച്ചു. 1968 വരെ അവര്‍ പ്രവര്‍ത്തിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലാണ്. അതിനുശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ച അവര്‍ രാഷ്ട്രീയത്തിന്റെ എല്ലാ കളികളും പഠിച്ചവളാണ് എന്നതുകൊണ്ട് എല്ലാ നിയമകുടുക്കുകളില്‍ നിന്നും തലയൂരാന്‍ ഇതേവരെ അവര്‍ക്കു കഴിഞ്ഞു. 1993 -ല്‍ ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ക്ലിന്റണ്‍ ഹെല്‍ത്ത് പ്ലാന്‍ എന്ന പേരില്‍ ഒബാമ കെയര്‍ പോലെ ഒരെണ്ണം നടപ്പാക്കാന്‍ അവര്‍ 1999 വരെ ശ്രമം നടത്തിയിട്ടും അതു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അനാവശ്യമായി മില്യന്‍ കണക്കിന് സാധാരണക്കാരുടെ ടാക്‌സ് മണി അതിനായി വിനിയോഗിച്ചു എന്നു മാത്രം ഹിലരി ക്ലിന്റണ്‍ രാജ്യത്തിനുവേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല എന്നു പറയാം. ഏതാനും ചില റോഡുകളുടെ പേര് അവരുടെ പേരില്‍ ആക്കിയതൊഴികെ.
ഹിലരി ക്ലിന്റനെപ്പറ്റി അധികം എഴുതാതെ തന്നെ അവരുടെ കുതന്ത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും എങ്കിലും ഏതാനും ചിലത് ഈ അവസരത്തില്‍ എഴുതേണ്ടതായി വരുന്നു. 2009-2013-അവര്‍ ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരിക്കുമ്പോഴാണ് അറബ് രാജ്യങ്ങളില്‍ ജനാധിപത്യം കൊണ്ടുവരുന്നതിനുവേണ്ടി, അന്നുണ്ടായിരുന്ന അറബ് രാജ്യങ്ങള്‍ ഭരിച്ചു കൊണ്ടിരുന്ന ഭരണകൂടങ്ങളെ മറിച്ചിടാന്‍ അറബ് സ്പ്രിങ് രൂപീകൃതമായത്. ലിബിയ, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അമേരിക്കന്‍ മിലിറ്ററി ഇടപെട്ടതും, ആ രാജ്യങ്ങളിലെ സമാധാനപരമായിരുന്ന അന്തരീക്ഷം താറുമാറാക്കിയതും ഹിലരിയുടെ ഭരണകാലത്താണ്. പക്ഷേ, ഈ വക കാര്യങ്ങളൊന്നും ഇതെവരെ അവര്‍ സമ്മതിച്ചിട്ടില്ല. അറബ് രാജ്യങ്ങളില്‍ ജനാധിപത്യം കൊണ്ടു വരാനുള്ള അവരുടെ ശ്രമം ലോകത്തിനുതന്നെ വിനയായി മാറിക്കഴിഞ്ഞു.
ഹിലരിയെപ്പറ്റി സാമാന്യ ജനങ്ങള്‍ മനസ്സിലാക്കാത്ത നിരവധി കാര്യങ്ങളുണ്ട്. അവയിലൊന്ന് അവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നപ്പോള്‍ അവരുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഹൂമാ മഹമൂദ് അബേദിന്‍ എന്ന കഥാപാത്രം ബിന്‍ലാദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുസ്ലീം പണ്ഡിതനായ സെയ്ദ് സൈനുള്‍ അബേദിന്റെ പുന്നാരമോള്‍ ആയിരുന്നു. 1928-ല്‍ ന്യൂഡല്‍ഹിയില്‍ ജനിച്ച അദ്ദേഹം അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍ വാനിയായില്‍ നിന്നും പി.എച്ച്.ഡി എടുത്തയാളും ലോക ഇസ്ലാം മതത്തെപ്പറ്റി ആധികാരിക ഗ്രന്ഥങ്ങള്‍ എഴുതുകയും അമേരിക്കയിലും, ലോകമെമ്പാടും മുസ്ലീം മതം പ്രചരിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ആളുമാണ്.
മിച്ചിഗണിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 1977-ല്‍ സൗദി അറേബ്യയിലേയ്ക്കു പോയ അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മുസ്ലീം മൈനോറിറ്റി അഫേഴ്‌സ് എന്ന പ്രസ്ഥാനം രൂപീകരിച്ച് ലണ്ടനിലും സൗദിയിലും പ്രവര്‍ത്തനമാരംഭിച്ചു. വാസ്തവത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് എന്ന പ്രസ്ഥാനത്തിന്റെ വിത്ത് അമേരിക്കന്‍ മണ്ണില്‍ വിതച്ച് വേരുപിടിപ്പിച്ചത് സെയ്ദ് സൈനുള്‍ അബേദിന്‍ ആണ്. മിച്ചിഗണ്‍ ഇന്ന് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്. ഒബാമ സിറിയയില്‍ നിന്നും മറ്റ് അറബിരാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളെ കൊണ്ടു വന്ന് മിച്ചിഗണ്‍ പുനര്‍ നിര്‍മ്മാണം നടത്താനും പ്ലാനിട്ടിരുന്നു. അപ്പോഴാണ് ട്രമ്പിന്റെ വരവ്.
ട്രമ്പ് ഇന്ന് മുസ്ലീമുകള്‍ക്കും - പ്രത്യേകിച്ച് ജിഹാദിസ്റ്റുകള്‍ക്ക്-കമ്മ്യൂണിസ്റ്റുകാര്‍ക്കും,. സോഷ്യലിസ്റ്റ് അനുഭാവികള്‍ക്കും ഒരു വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്. ഒരു വശത്ത് ഹിലരി ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തെയും, സ്പാനിഷ് കമ്മ്യൂണിറ്റിയെയും ഉപയോഗിച്ച് ട്രമ്പിനെ തറപറ്റിക്കാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലീം രാജ്യങ്ങളില്ലെങ്കില്‍ അമേരിക്കയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന അവസ്ഥയില്‍ വരെ ഹിലരിയും ഒബാമയും ചേര്‍ന്ന് അമേരിക്കയെ എത്തിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.
ട്രമ്പും ഹുമാ അബ്ദീന്റെ പിതാവ് സെയ്ദ് സൈനുള്‍ അബേദിനും പഠിച്ചത് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലാണ്. അതുകൊണ്ടുതന്നെ ട്രമ്പിന് അദ്ദേഹത്തിന്റെ മുസ്ലീം കണക്ഷന്‍ മറ്റാരെക്കാള്‍ നന്നായിട്ടറിയാം. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും കണ്‍സ്ട്രക്ഷന്‍ കമ്പനിയിലും ജോലി നോക്കിയ ട്രമ്പ് അമേരിക്കയിലും ലോകമെമ്പാടും തന്നെ നിരവധി ബഹുനില കെട്ടിടങ്ങളും, കാസിനോകളും, ഗോള്‍ഫ് കോഴ്‌സുകളും ഉള്ള ആളാണ്. പതിനായിരക്കണക്കിന് ജോലിക്കാര്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. അദ്ദേഹം പ്രസിഡന്റായാല്‍ തീര്‍ച്ചയായും അമേരിക്കയില്‍ ആകമാനം മാറ്റങ്ങള്‍ വരുമെന്ന് മറ്റ് പലരെയും പോലെ ഞാനും വിശ്വസിക്കുന്നു. അക്കാരണത്താല്‍ത്തന്നെ ഞാന്‍ ഒരു ട്രമ്പ് അനുഭാവിയുമാണ്. ട്രമ്പ് അമേരിക്കയുടെ രക്ഷകന്‍ ആയിരിക്കുമൈന്നു തന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
ഹിലരി പ്രവര്‍ത്തിച്ച മിക്ക മേഖലകളിലും അവര്‍ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആരെയും വശീകരിക്കാനുള്ള കഴിവും, വാക്‌സാമര്‍ത്ഥ്യവും ഉണ്ടെങ്കില്‍ കൂടി അമേരിക്കയുടെ മുമ്പോട്ടുള്ള പുരോഗതിക്ക് അവര്‍ യോഗ്യയല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ഏതായാലും ആദ്യത്തെ ഡിബേറ്റില്‍ അവര്‍ ജയിച്ചു എന്നു തന്നെ ഹിലരി ഭക്തര്‍ക്ക് അഭിമാനിക്കാം. ഇനിയും പലതും കേള്‍ക്കാനിരിക്കുന്നു. അപ്പോള്‍ സാമാന്യജനങ്ങള്‍ക്കും മനസ്സിലാകും. അമേരിക്കയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആകാന്‍ യോഗ്യത ആർക്കെന്ന്.
അടുത്ത ഡിബേറ്റ് നടക്കുന്നത് മിസ്സോറി സ്റ്റേറ്റിലെ സെന്റ് ലൂയിസിലുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ്. ഒക്‌ടോര്‍ 9-ാം തിയതി വൈകീട്ട് 9 മണി മുതല്‍ 10.30 വരെ (ന്യൂയോര്‍ക്ക് സമയം) സി.എന്‍. എന്‍. ലെ ആന്‍ഡേഴ്‌സണ്‍ കൂപ്പറും റാഡ് ആട്ട്‌സ് ഉം ആയിരിക്കും മോഡറേറ്റര്‍മാര്‍. പ്രസ്തുത ഡിബേറ്റ് മാന്യമായ രീതിയിലുള്ളതും കാണികള്‍ക്ക് വിജ്ഞാനപ്രദവും ആയിരിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. കാരണം നമ്മുടെ ലോകം ഇന്ന് ഭീകരപ്രവര്‍ത്തകരുടെ ഭീഷണിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ പുനരുത്ഥാനം ലോകനന്മയ്ക്ക് അനിവാര്യമാണ്. അതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.
1
ന്യൂയോര്‍ക്ക്, 2016 സെപ്തംബര്‍ 26-ന് ന്യൂയോര്‍ക്കിലെ ലോങ്‌ഐലന്റിലുള്ള ഹോഫ് സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഒരേ സമയം 80 മില്യനിലധികം ജനങ്ങള്‍ ടിവിയിലൂടെ കാണുകയുണ്ടായി എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഒരു പക്ഷേ, അതിന്റെ ഇരട്ടിയിലധികം ആള്‍ക്കാര്‍ പലതരം മീഡിയകളിലൂടെ ഡിബേറ്റ് കണ്ടിട്ടുണ്ടെന്ന് നമുക്ക് അനുമാനിക്കാം. ഒരു ന്യൂയോര്‍ക്ക് നിവാസിയും, അമേരിക്കന്‍ പൊളിറ്റിക്‌സില്‍ താല്പര്യമുള്ള വ്യക്തി എന്ന നിലയിലും ആദ്യവസാനം ഡിബേറ്റ് ഞാന്‍ കാണുകയുണ്ടായി.
2008-ല്‍ ഹിലരി ക്ലിന്റണ്‍ പ്രസിഡന്റായി മത്സരിക്കാന്‍ രംഗത്തു വന്നപ്പോള്‍ അവരെ സപ്പോര്‍ട്ടു ചെയ്തു കമന്റ് എഴുതിയ എനിക്ക്, പിന്നീട് കറുത്ത വര്‍ഗ്ഗക്കാരനായ ഒബാമ രംഗത്തു വന്നതോടെ ഒരു സ്ത്രീ പ്രസിഡന്റ് ആകുന്നതിനെക്കാള്‍ നല്ലത് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍, അതും അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തില്‍ നിന്നു പ്രസിഡന്റാകുന്നതായിരിക്കും നല്ലതെന്നു തോന്നിയതിനാല്‍ ഒബാമയ്ക്ക് വോട്ടു ചെയ്യുകുയുണ്ടായി.
2016- നവംബര്‍ 8-ന് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഭാഗമായി ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനി ആയി തെരഞ്ഞെടുക്കപ്പെട്ട ഹിലരി ക്ലിന്റനും, റിപ്പബ്ലിക്കന്‍ നോമിനി ഡൊണള്‍ഡ് ട്രമ്പും തമ്മിലുളള ആദ്യ ഡിബേറ്റിന്റെ മോഡറേറ്റര്‍ ആയിരുന്നത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനും, അറിയപ്പെടുന്ന റിപ്പോര്‍ട്ടറും, പ്രശസ്ത ജേര്‍ണലിസ്റ്റും നടനും എന്‍.ബി.സി. ന്യൂസ് ആങ്കറും, ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവി കൂടി ആയ ലെസ്റ്റര്‍ ഹോള്‍ട്ട് ആയിരുന്നു എന്നുള്ളത് തുടക്കത്തില്‍ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. ഡിബേറ്റ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ലെസ്റ്റര്‍ ഡിബേറ്റില്‍ മുഖ്യമായും അവയില്‍ ഒന്നാമത്തേത് അമേരിക്കയുടെ പോക്ക് എങ്ങോട്ട് എന്നതിനെപ്പറ്റിയും, രണ്ടാമത്തേത് പുരോഗതി നേടുന്നതിന് ഓരോ സ്ഥാനാര്‍ത്ഥികളും സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തായിരിക്കുമെന്നും, മൂന്നാമത്തേത് അമേരിക്കയുടെ സുരക്ഷ എങ്ങിനെ ഉറപ്പു വരുത്തും എന്നീ വിഷയങ്ങളായിരിക്കും എന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഡിബേറ്റിന് മൊത്തം 90 മിനിറ്റായിരുന്നു അനുവദിച്ച സമയം.
ഹിലരി ക്ലിന്റനാണ് ആദ്യം തുടങ്ങാന്‍ അവസരം ലഭിച്ചത്. അവര്‍ കിട്ടിയ സമയം വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞ് ട്രമ്പിനെ ചൊടിപ്പിക്കാന്‍ ശ്രമിച്ചു. സാധാരണ ഗതിയില്‍ എതിരാളിയെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വാക്കുകള്‍ കൊണ്ട് അടിച്ചിരുത്താന്‍ കഴിവുള്ള ട്രമ്പ് പതിവില്ലാതെ വെള്ളം കുടിച്ച് തന്റെ രോഷത്തെ അമര്‍ത്താന്‍ ശ്രമിക്കുന്നതു കാണാമായിരുന്നു. പക്ഷേ, മീഡിയക്കാര്‍ അത് ട്രമ്പ് ഡ്രഗ്‌സ് കഴിച്ചതായിട്ടു കൂടി റിപ്പോര്‍ട്ടു ചെയ്തു എന്നതാണു വാസ്തവം. ഇതിനിടെ ട്രമ്പ് ശ്വാസം വലിച്ചെടുക്കുന്നത് മീഡിയക്കാര്‍ രോഗമായി വിധിയെഴുതി. 90 മിനിറ്റില്‍ 3 ചോദ്യങ്ങള്‍ എന്നു പറഞ്ഞിരുന്ന മോഡറേറ്റര്‍ തന്നെ മുപ്പതിലധികം ചോദ്യങ്ങള്‍ പലപ്പോഴായി ട്രമ്പിനോടു ചോദിക്കുന്നതു കാണാന്‍ കഴിഞ്ഞു. അവയ്ക്കു പുറമെ 10 ലേറെ ചോദ്യങ്ങള്‍ ഹിലരി മെനഞ്ഞെടുത്ത് ട്രമ്പിന്റെ തൊലി ഉരിയാന്‍ ശ്രമിക്കുന്നതും കാണാന്‍ കഴിഞ്ഞു. അവയിലൊന്ന് ട്രമ്പ് പണം മുടക്കി വളര്‍ത്തിയെടുത്ത വെനീസ്യുലക്കാരിയായ അലീഷ്യ മച്ചാടോ എന്ന സ്പാനിഷ് വനിതയെ മിസ് യൂണിവേഴ്‌സ് ആക്കി മാറ്റി സ്വന്തം ചിലവില്‍ വില കൂടിയ അപ്പാര്‍ട്ടുമെന്റുവരെ നല്‍കി പ്രോത്സാഹിപ്പിച്ച ട്രമ്പ് അവളെ മിസ് പിഗ്ഗി , മിസ് ഹൗസ് കീപ്പിങ്ങ് തുടങ്ങിയ പേരു വിളിച്ച് അധിക്ഷേപിച്ചു എന്ന ആരോപണമായിരുന്നു. ഏതായാലും ഡിബേറ്റിന്റെ തുടക്കം തന്നെ കാടുകയറി എന്ന് നാമെല്ലാം കണ്ടു കഴിഞ്ഞു.
10 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ട്രമ്പ് സമ്പന്നനാണെന്നു വെറുതെ പറയുന്നതാണെന്നും അതിനാലാണ് ഇതേവരെ ട്രമ്പിന്റെ ടാക്‌സ് റിട്ടേണ്‍ പ്രസിദ്ധപ്പെടുത്താത്തതെന്നും ഹിലരി പറഞ്ഞപ്പോള്‍ ഹിലരിയുടെ ഡിലീറ്റു ചെയ്തുകളഞ്ഞ 30,000 -ത്തില്‍പരം ഇ-മെയിലുകള്‍ പ്രസിദ്ധപ്പെടുന്നതു നോക്കിയിരിക്കയാണെന്നും തല്ക്കാലം തന്റെ വക്കീല്‍ പ്രസിദ്ധപ്പെടുത്തേണ്ട എന്നു പറഞ്ഞിരിക്കയാണെന്നും ട്രമ്പ് തിരിച്ചടിച്ചു.
ഇ-മെയില്‍ ചോര്‍ച്ച മുതല്‍ ക്ലിന്റണ്‍ ഫൗണ്ടേഷനില്‍ നടന്ന തിരിമറിവുകള്‍ തുടങ്ങി നിരവധി കേസുകളില്‍ കുരുങ്ങിക്കിടക്കുകയാണ് ഹിലരി. ഏതു നിമിഷവും അവരെ അറസ്റ്റു ചെയ്യാന്‍ വരെ സാധ്യതയുണ്ട്. കാരണം, ഒരു രാജ്യത്തിന്റെ പ്രധാനപ്പെട്ട രഹസ്യങ്ങള്‍ അവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നു പദവിയിലിരുന്നപ്പോള്‍ പുറം ലോകത്തിനു കൈമാറി എന്നുള്ളത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്. ഡിബേറ്റില്‍ ട്രമ്പ് ഇക്കാര്യം ചോദിച്ചപ്പോള്‍ ഹിലരി കുറ്റം സമ്മതിക്കുകയുണ്ടായി.
ഏതായാലും ഒരു രാജ്യത്തിന്റെ രഹസ്യങ്ങളടങ്ങിയ ഇ-മെയിലുകള്‍ സൂക്ഷിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് പ്രസിഡന്റ് ആകാന്‍ എത്രമാത്രം യോഗ്യതയുണ്ടെന്ന് അമേരിക്കയിലെ വിവരമുള്ള വോട്ടര്‍മാരാണ് തീരുമാനമെടുക്കേണ്ടത്.
ഹിലരി പിന്നീട് പൊക്കിയെടുക്കാന്‍ ശ്രമിച്ചത് ഒബാമയുടെ ബര്‍ത്തു സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച കാര്യമാണ്. വാസ്തവത്തില്‍ അവയൊന്നും ഡിബേറ്റിലെ വിഷയങ്ങളേ അല്ലായിരുന്നു. 2008-ല്‍ ഒബാമയ്‌ക്കെതിരെ ഹിലരി മത്സരിച്ചപ്പോള്‍ അവര്‍ക്കു പണവും നല്‍കി സഹായിച്ച ആളാണ് ട്രമ്പ്. ഒബാമയുടെ പ്രശ്‌നം ആദ്യം പൊക്കിയെടുത്തത് ഹിലരിയാണ്. പക്ഷേ, ട്രമ്പ് അത് ഒരു വിവാദ വിഷയമായി ലോകത്തിനു മുമ്പില്‍ കൊണ്ടു വരുകയും ഒബാമ ജനിച്ചത് അമേരിക്കയിലല്ലെന്നു കൂടി സ്ഥാപിക്കാന്‍ ശ്രമിച്ചു. വാസ്തവത്തില്‍ ഒബാമ ജനിച്ചത് ഹവായിലാണെന്നുള്ള വസ്തുത പിന്നീടാണ് ജനങ്ങള്‍ക്കു മനസ്സിലായത്. ഹവായി എന്നാണ് അമേരിക്കയുടെ കൈവശമായതെന്നും, അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹവായി എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ എന്നും ചരിത്രവിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെ നോക്കിയാല്‍ ട്രമ്പ് പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു മനസ്സിലാക്കാനാവും.
തുടക്കത്തില്‍ത്തന്നെ ചോദ്യങ്ങളെല്ലാം തന്നെ ട്രമ്പിനെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു എന്നു ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ. എങ്ങനെ ട്രമ്പിന് ബിസിനസ്സുകള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനാവുമെന്നും, തൊഴിലവസരങ്ങള്‍ എങ്ങനെ ഉണ്ടാക്കാനാവും എന്നും ഒരു കാര്യമാത്ര പ്രസക്തമായ ചോദ്യം മോഡറേറ്റര്‍ ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി ബിസിനസ്സുകാര്‍ക്ക് ടാക്‌സ് ഇളവു ചെയ്തുകൊടുത്തും, അവര്‍ക്കു ബിസ്സിനസ്സു ചെയ്യാനുള്ള എല്ലാ തടസ്സങ്ങളും എടുത്തു കളഞ്ഞും മെക്‌സിക്കോയയിലേയ്ക്കും മറ്റു രാജ്യങ്ങളിലേയ്ക്കും പോയ ബിസിനസ്സുകാരെ മുഴുവന്‍ തിരികെ കൊണ്ടുവരാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞെങ്കിലും ട്രമ്പിന്റെ ഐഡിയാ അമേരിക്കയില്‍ നടക്കാന്‍ പോകുന്നില്ലെന്നും 'Trumped up Trickle down'എന്നു പറഞ്ഞ് കളിയാക്കാനാണ് ഹിലരി ശ്രമിച്ചത്.
അതായത്, ട്രമ്പ് സമ്പന്നന്മാരെ പ്രതിനിധാനം ചെയ്യുകയേ ഉള്ളൂ എന്നും സാധാരണക്കാര്‍ക്ക് അതുകൊണ്ട് യാതൊരു നന്മയും ഉണ്ടാവുകയില്ലെന്നുമാണ് ഹിലരിയുടെ പക്ഷം. വാസ്തവത്തില്‍ സമ്പന്നന്മാര്‍ ബിസിനസ്സ് ചെയ്യുന്നില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് എങ്ങനെ തൊഴിലുകള്‍ കൊടുക്കാനാവും. ഓരോ വോട്ടര്‍മാരും ചിന്തിക്കേണ്ട കാര്യമാണ്. രാജ്യത്തെ നേരായ മാര്‍ഗ്ഗത്തിലേയ്ക്കു നയിക്കണമെങ്കില്‍ സമ്പന്നരായ ബിസിനസ്സുകാര്‍ കൂടിയേ തീരു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റു രാജ്യങ്ങളായിരുന്ന ചൈനയും, റഷ്യയും എന്തിനേറെ ക്യൂബവരെ ഇന്ന് ക്യാപിറ്റലിസത്തിന്റെ വഴിയിലേയ്ക്കു നീങ്ങിയിരിക്കുമ്പോള്‍ രാജ്യത്തെ ഒരു വെല്‍ഫെയര്‍ രാജ്യമാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഹിലരി ക്ലിന്റണും കൂട്ടരും പ്രവര്‍ത്തിക്കുന്നത് എന്നുള്ള കാര്യം വളരെ വ്യക്തമായിക്കഴിഞ്ഞു.
തുടരും