സൂസമ്മയും കൂട്ടുകാരും നേഴ്സിംഗ് പഠനം ആരംഭിച്ചിട്ട് മൂന്നു മാസങ്ങള്‍
കഴിഞ്ഞിരിക്കുന്നു. ട്രയിനിംഗിന്റെ ആദ്യ മൂന്നു മാസങ്ങള്‍
"പ്രൊബേഷനറികാലം' ആയിട്ടാണ് നിശ്ചയിക്കുന്നത്. ഈ മൂന്നു മാസം
തൃപ്തികരമായി, പരീക്ഷകള്‍ പാസ്സാക്കുന്നതോടൊപ്പം, ആശുപത്രിയില്‍
രോഗികളോടു ബന്ധപ്പെട്ട ജോലിയിലും വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍
തെളിയിക്കേണ്ട കാലം.
സൂസമ്മ ഇടയ്ക്കിടെ കൂട്ടുകാരികളോടു
ആശങ്കാപൂര്‍വ്വം പറയാറുണ്ട്. ""ഈ പ്രൊബേഷനറി പീരിയഡ് ഒന്നു
കഴിഞ്ഞിരുന്നെങ്കില്‍ മനസ്സിന് ഒരു ആശ്വാസം
തോന്നുമായിരുന്നു.''
കൂട്ടുകാരികളും അതേ
മാനസ്സികാവസ്ഥയിലായിരുന്നു. അവര്‍ സൂസമ്മയുടെ വാക്കുകളോടു യോജിക്കും.
വേദപാരായണത്തിലും പ്രാര്‍ത്ഥനയിലും മൂന്നുപേരും തല്പരരായിരുന്നു.
കൊച്ചുറാണിക്കാണ് അക്കാര്യത്തില്‍ ഏറ്റവും സംതൃപ്തി. അവള്
പറയും:-
""ദൈവമണ് നമ്മളെ ഒരുമിച്ചു കൊണ്ടുവന്നത്.''
സൂസമ്മയ്ക്കും സെലീനയ്ക്കും അക്കാര്യത്തില്‍ യാതൊരു വിയോജിപ്പും ഇല്ല.
പാവപ്പെട്ട കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍. അവരുടെ ഭാവി മാത്രമല്ല,
അവരുടെ കുടുംബങ്ങളുടെ ഭാവിയും അവരുടെ കൈകളിലാണ്.
അവര്‍
ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ആ ദിവസം സമാഗതമായി. നേഴ്സിംഗ് ജീവിതത്തിലെ
വിജയത്തിന്റെ ആദ്യപടി. ""ക്യാപ്പിംഗ് സെറിമണി.'' ഫ്ളോറന്സു നൈറ്റിംഗേല്‍
കത്തിച്ചുവച്ച ആ ദീപശിഖ കൈയ്യിലേന്തി, ആതുരസേവനത്തിനായി തങ്ങളുടെ
ജീവിതം സമര്‍പ്പിക്കുന്ന ദിവസം. വളരെയടുത്ത കുടുംബക്കാര്‍ക്കോ,
കൂട്ടുകാര്‍ക്കോ ആ സന്തോഷ പരിപാടിയില്‍ പങ്കെടുക്കാം. സൂസമ്മയ്ക്കും
സെലീനയ്ക്കും കൊച്ചുറാണിക്കും ക്ഷണിക്കാനും വന്നു സംബന്ധിക്കാനും ഒരേ ഒരാള്‍
മാത്രം, സെലീനയുടെ അങ്കിള്‍. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആ പെണ്‍കുട്ടികള്‍
ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു. വൈകുന്നേരം ആറുമണിയ്ക്ക് ആശുപത്രിയോടു
ചേര്‍ന്നുളള ചാപ്പലില്‍ വച്ച് ആ ചടങ്ങു വളരെ മംഗളമയി നടന്നു. സൂസമ്മയുടെ
ബാച്ചില്‍, വിവിധ സ്ഥലങ്ങളില്‍ നിന്നായി, വിവിധ ഭാഷകള്‍ സംസാരിക്കുന്ന മറ്റു
ഒന്‍പതു വിദ്യാര്‍ത്ഥിനികള്‍ കൂടി ഉണ്ടായിരുന്നു. കത്തിച്ച
മെഴുകുതിരികളുമായി നിന്ന പെണ്‍കുട്ടികള്‍ നേഴ്സിംഗ് ഡയറക്ടര്‍
ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകങ്ങള്‍ ഏറ്റുചൊല്ലി. ഒരു നേഴ്സിന്റെ
അലങ്കാരമായ ക്യാപ് അവരുടെ തലയില്‍ അണിയിക്കപ്പെട്ടു. സൂസമ്മയും
കൂട്ടുകാരും മനസ്സാ ദൈവത്തെ സ്തുതിച്ചു. സെലീനയുടെ അങ്കിള്‍ അവരെ
അനുമോദിച്ചുകൊണ്ട്, അദ്ദേഹം കരുതിയിരുന്ന ഓരോ പേനാ അവര്‍ക്കു സമ്മാനിച്ചു
യാത്രയായി.
പെണ്‍കുട്ടികള്‍ അന്നുരാത്രി തന്നെ അവരവരുടെ
വീടുകളിലേക്കു വിശേഷങ്ങളെല്ലാം കാണിച്ചു കത്തെഴുതി. മാതാപിതാക്കളുടെ
അനുഗ്രഹത്തിനായി അഭ്യര്‍ത്ഥിച്ചു. പിറ്റെദിവസത്തെ സൂര്യോദയത്തിനു ഒരു
പുതിയ സൗന്ദര്യം സൂസമ്മയ്ക്ക് അനുഭവപ്പെട്ടു. ജീവിതത്തിന്
ഒരര്ത്ഥമുണ്ടാകുന്നതുപോലെ അവള് മനസ്സില്‍ ആഗ്രഹിച്ചു: ""എന്റെ മേരിയെയും
ഈ മേഖലയിലേക്കു കൊണ്ടുവരണം. എന്റെ കുടുംബത്തെ രക്ഷിക്കണം. സമൂഹത്തില്‍
മാനമായി ജീവിക്കണം.'' അവളുടെ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍
ഉണ്ടായിരുന്നില്ല.
ആദ്യവര്‍ഷത്തെ ക്ലാസ്സുകള്‍ അവസാനിച്ചു.
പരീക്ഷയ്ക്കുശേഷം നാട്ടിലേക്കു പോകുവാന്‍ അനുവാദം ഉണ്ട്. രണ്ടാഴ്ചത്തെ
അവധി. അവരുടെ മാതാപിതാക്കളും സഹോദരങ്ങളും അവരുടെ വരവിനെ
അത്യാഹ്ലാദപൂര്‍വ്വം കാത്തിരുന്നു. മത്തായിച്ചേട്ടനും
സാറാമ്മച്ചേടത്തിക്കും തങ്ങളുടെ ഓമനമകളെക്കാണാന് തിടുക്കമായി. മേരി
അവളുടെ കൂട്ടുകാരികളോടൊക്കെ സൂസമ്മയുടെ വരവിനെപ്പറ്റി തുടരെത്തുടരെ
സംസാരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ വച്ചു മകളെ വാരിപ്പുണര്‍ന്ന്
സാറാമ്മച്ചേടത്തിയുടെയും മകളെ സ്നേഹപൂര്‍വ്വം നോക്കിനിന്ന
മത്തായിച്ചേട്ടന്റെയും കണ്ണുകളില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു.
മേരി ഉറക്കെപ്പറഞ്ഞു:-
""ചേച്ചീ കൂടുതല്‍
സുന്ദരിയായിരിക്കുന്നു.''
സാറാമ്മച്ചേടത്തിയുടെ ഉള്ളിലും അതേ
ചിന്തകള്‍ ഉയര്‍ന്നു. ""തന്റെ മകള്‍ അതീവസുന്ദരിയാണ്. ദൈവമെ,
കാത്തുകൊള്ളണെ.''
രണ്ടാഴ്ചക്കാലം വേഗം കടന്നുപോയി. യാത്ര
തിരിക്കുന്ന ദിവസം അതിരാവിലെ തന്നെ, സെലീനായും കൊച്ചുറാണിയും സൂസമ്മയുടെ
നാട്ടിലെ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും മൂന്നുപേരും ഒരുമിച്ചാണ്
യാത്ര തിരിച്ചത്.
""സ്നേഹമുള്ള കുട്ടികള്‍.'' മത്തായിച്ചേട്ടനു
തന്റെ മകളുടെ കൂട്ടുകാരികളെ വളരെ ഇഷ്ടപ്പെട്ടു.
(തുടരും)