അതെ, മലയാളക്കരയാകെ വശ്യ സുഗന്ധവും പരത്തി ഏഴിലം പാല പൂവണിയും കാലം. നാട്ടിന്‍ പുറങ്ങളിലും പല വഴിയോരങ്ങളിലും മാദക സുഗന്ധവും പേറി നില്‍ക്കുന്ന ഏഴിലം പാല തുലാമാസത്തില്‍ ആണ് പൂക്കുന്നത്. ഏഴിലം പാലയ്ക്ക് ഈ പേര് വരാന്‍ കാരണം ഒരിതളില്‍ ഏഴ് ഇലകള്‍ ഉള്ളതുകൊണ്ടാണത്രെ.
മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാലയെപ്പറ്റി എന്റെ മനസ്സില്‍ ഇന്നും. പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു പാലമരത്തിലേക്ക് കൊണ്ടു പോയി രക്തം ഊറ്റി കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ എന്നുമുള്ള മുത്തശ്ശി കഥകള്‍ എന്റെ ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു. കൂടാതെ പാലമരത്തില്‍ ഗന്ധര്‍വന്‍ വസിക്കുന്നുവെന്നും ഗന്ധര്‍വന്‍ പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു. പാല പൂക്കുമ്പോള്‍ ആ മണമേറ്റ് പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്.
ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും പാലയുണ്ട് എന്നതാവാം അതിനു കാരണം പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന് വഴി തെളിക്കും എന്നതില്‍ സംശയമില്ല.
എന്റെ കുട്ടിക്കാലത്തെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവം. എന്റെ വീടിനു ചേര്‍ന്ന് കിടന്നിരുന്ന പൊന്തന്‍പുഴ വനം. ആനയും കാട്ടുപന്നികളും, മ്ലാവും, കുറുക്കനും അണലി പാമ്പുകളും നിറഞ്ഞിരുന്ന വനം. സമീപ വാസികള്‍ വിറകിനും പുല്ലിനുമായി ആശ്രയിച്ചിരുന്ന കാട്. ഞാന്‍ പ്രൈമറി സ്‌കൂളില്‍ പോകുന്ന സമയം. സമയം വൈകിട്ട് 6 മാണി. പള്ളിയുടെ മുന്‍വശത്തുള്ള വീട്ടില്‍ നിന്നും നിലവിളി, അയല്‍ വാസികള്‍ എന്തെന്നറിയാന്‍ ആ വീട്ടിലേക്കു ഓടുന്നു. ഞാനും അങ്ങോട്ടു ഓടി. അവിടുത്തെ മകള്‍ വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയി തിരികെ വന്നില്ല. കൂടെ പോയ രണ്ടു സുഹൃത്തുക്കളും തിരികെ വന്നു.
കാട്ടുമൃഗങ്ങള്‍ ഉപദ്രവിച്ചതാണോ? വഴി തെറ്റി പോയതാണോ. ആ വീട്ടുകാരുടെ മനസ്സില്‍ ആകെ തീ. മകളെ തിരിയെ തരണമേ എന്ന് ദൈവത്തോട് കരഞ്ഞു അപേക്ഷിച്ചു.
മാതാപിതാക്കളേയും സമീപ വാസികളും ഇരുട്ടു തുടങ്ങിയ സമയത്തു തീ പന്തവും കത്തിച്ചു വനത്തിലേക്കു യാത്രയായി. ഭീതി പടര്‍ത്തുന്ന ആ വത്തിലൂടെ അവര്‍ ഒന്നിച്ചു നടന്നു കയറി.കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള ഭാഗങ്ങളിലൊക്കെ തെരഞ്ഞു. കണ്ടില്ല. എന്റെ ചെറുപ്പത്തില്‍ യക്ഷി കഥകള്‍ പറഞ്ഞു തന്ന ഒപ്പിള പുലയനു വനത്തിന്റെ ഉള്‍വശത്തുള്ള പാല മരത്തിനു സമീപം തിരയണമെന്നു വീട്ടുകാരോട് പറഞ്ഞു.ആരും പോകാന്‍ ഭയപ്പെടുന്ന ആ മുള്ളും വള്ളിമരങ്ങളും ഇടതൂര്‍ന്ന ഇടം. എല്ലാവരും ഒന്ന് ശങ്കിച്ചു. എങ്കിലും ധൈര്യം സംഭരിച്ചു അവര്‍ ആ പലമരത്തിന് സമീപമെത്തി. എല്ലാവരെയും ഭയപ്പെടുത്തുന്ന കാഴ്ച്ച.
അമ്മു ആ പാല മരത്തിന് ചുവട്ടില്‍ ചമളപൂട്ടു ഇട്ടു, മുടികള്‍ അഴിച്ചിട്ടു ഒരു ഭ്രാന്തിയെ പോലെ അവിടെ ഇരിക്കുന്നു. മാതാപിതാക്കള്‍ മോളെ വിളിച്ചു. ആരെയും മനസിലാക്കാതെ വേറൊരു ലോകത്തിലെന്നപോലെ അവള്‍ ഇരിക്കുന്നു. ഒപ്പിള പുലയന്റെ കൈയില്‍ ഇരുന്ന ചൂര വടികൊണ്ട് അടിച്ചു. ഭൂതം ഇറങ്ങി പോകുവാന്‍ അലറി. കുട്ടിയുടെ കൈയില്‍ പിടിച്ചു വീട്ടിലേക്കു മടങ്ങി. ഇത് നടന്ന സംഭവം.
അന്ന് പാല മരത്തിന്റെ ചുവട്ടില്‍ നിന്നും വലിച്ചറിക്കി കൊണ്ട് വന്ന ആ അമ്മു 6 പേരക്കിടാങ്ങളുടെ മുത്തശ്ശിയാണ്. പുതിയ തലമുറക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള ഈ സംഭവം ഒരു ഞെട്ടലോടു കൂടിയാണ് ഇന്ന് ഓര്‍മ്മിക്കുന്നത.്
തുലാ മാസംമഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക് പോകുന്ന ഈക്കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും രാത്രിക്കു ദൈര്‍ഘ്യം കൂടുതല്‍ ആണ്. തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറ സുഗന്ധമായി പാലപ്പൂ മണം ഇപ്പോഴും ഒഴുകിയിറങ്ങും.
കഴിഞ്ഞ അവധി കാലത്തു എന്റെ മകളുമായി നാട്ടില്‍ പോയപ്പോള്‍ വനത്തിലെ ഏഴിലം പാല (ഡെവിള്‍ ട്രീ) കാട്ടി കൊടുത്തു. അന്നത്തെ ആ കഥ വിവരിച്ചു.
എബി മക്കപ്പുഴ