Image

ഹാലോവീന്‍ ആഘോഷത്തിന് ബദലായി ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രൈസ്റ്റ് വിന്‍ നൈറ്റ്

അനിൽ മറ്റത്തിക്കുന്നേൽ Published on 22 October, 2016
ഹാലോവീന്‍ ആഘോഷത്തിന് ബദലായി ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രൈസ്റ്റ് വിന്‍ നൈറ്റ്
ഹാലോവീന്‍ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റി നിര്‍ത്തുക എന്ന വത്തിക്കാന്റെ ആഹ്വാനമനുസരിച്ച്   ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയും ക്രൈസ്തവമായ ആഘോഷങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കുകയും ചെയ്യുവാന്‍ വേണ്ടി ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രൈസ്റ്റ് വിന്‍ നൈറ്റ് എന്ന പേരില്‍ കൈറോസ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് സംഗീത നിശ സംഘടിപ്പിക്കുന്നുണ്ട്. വർഷങ്ങളായി നടത്തി വരാറുള്ള അകാല വിശുദ്ധരുടെയും ദിവസത്തിനു പുറമെയാണ് ക്രൈസ്ട് വിൻ നൈറ്റ് എന്ന പേരിൽ സംഗീത നിഷ സംഘടിപ്പിക്കുന്നത്. സംഗീത നിശക്ക് സുപ്രസിദ്ധ സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂർ, ഫാ. കുര്യൻ കാരിക്കൽ, ബ്ര. റെജി കൊട്ടാരം എന്നിവർ നേതൃത്വം നൽകും.


October 31ന് ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ യഥാര്‍ത്ഥത്തില്‍ പൈശാചികമായതിനാല്‍ മാതാപിതാക്കൾ ഈ ആഘോഷത്തിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുകയും പകരം കുട്ടികള്‍ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും ചെയ്യാൻ വത്തിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാന്റെ അധീനതയിൽ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതിൽ ഏര്‍പ്പെട്ടിരിക്കുന്ന പ്രേഷിതരുടെ ആദ്യ സമ്മേളത്തില്‍ (exorcists, 2014) കുട്ടികളില്‍ സാത്താനിക ശക്തികളുടെ സ്വാധീനത്തെ കുറിച്ചുള്ള അപകടത്തെ പറ്റി കത്തോലിക്ക സഭ മുന്നറിയിപ്പ് നൽകി.


ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചികശക്തികള്‍ കൂടുതല്‍ സ്വാധീനം പ്രയോഗിക്കുന്നതിന് കാരണമായേക്കാമെന്ന്  സഭ അധികാരികള്‍ വ്യക്തമാക്കി. ‘ഹാലോവീന്‍’ ആഘോഷം ഉപേക്ഷിക്കുകയും അതിനു പകരം ‘ഹോളിവീന്‍’ ആഘോഷിക്കുകയും ആ രാത്രിയില്‍ കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആരാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് കത്തോലിക്കാ സഭ നിർദ്ദേശിച്ചു. യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ മാന്ത്രിക വിദ്യകള്‍ അടക്കമുള്ള നിഗൂഡവിദ്യകളോലോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് ഈ ആഘോഷം കാരണമായേക്കാം എന്ന് കത്തോലിക്കാ സഭയുടെ exorcists ഔദ്യോഗിക സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. 2014ൽ റോമില്‍ കൂടിയ ‘ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് ആസോസ്സിയേഷന്റെ’ സമ്മേളനത്തില്‍ വച്ച് ഹാലോവീന്‍ ആഘോഷത്തിന്റെ പ്രതിഫലനമായി സാത്താനിക ശക്തികളുടെ സ്വാധീനം ഒക്ടോബര്‍ മാസത്തില്‍ കൂടുവാനുള്ള സാധ്യത കൂടുതലാണെന്ന് വൈദികനായ അള്‍ഡോ ബുയോനൌട്ടോ പറഞ്ഞു.

ഇത്തരം പൈശാചിക പ്രേരണകളില്‍ പ്രേരിതരാകുന്നു എന്ന സംശയത്തോടെ പല മാതാപിതാക്കളില്‍ നിന്നുമായി സഭയുടെ, പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്ന ടീമിന്റെ emergency നമ്പറില്‍ നിരവധി ഫോണ്‍ കോളുകൾ ഇതുമായി ബന്ധപ്പെട്ട് ദിവസേന ലഭിക്കുന്നതായി അധികാരികള്‍ വ്യക്തമാക്കി. പലരും പറയുന്നു ഹാലോവീന്‍ ഒരു ലളിതമായ ഉത്സവമാണെന്ന്, പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ നിഷ്കളങ്കതയുടേയോ ഉല്ലാസത്തിന്റെതോ ആയ യാതൊന്നും ഇതിലില്ല – അതിലുമേറെ വലിയ അപകടം പതിയിരിക്കുന്ന ഒരു ആഘോഷമാ ണിതെന്ന് അദ്ദേഹം പറഞ്ഞു.

ധാരാളം പൈശാചിക ആചാരങ്ങള്‍, മൃഗബലികള്‍, കല്ലറ അശുദ്ധമാക്കല്‍ കൂടാതെ വിശുദ്ധ അസ്ഥികളുടെ കളവുകളും മറ്റും ഒക്ടോബര്‍ 31 വരെ കൂടിയിട്ടുണ്ട്. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുക എന്നാല്‍ പൈശാചിക ആചാരങ്ങളില്‍ പങ്കുചേരുക എന്നാണ് – അദ്ദേഹം കൂട്ടിചേര്‍ത്തു. സാത്താന്‍സേവക്കാര്‍ക്കും അവരുടെ ആരാധകര്‍ക്കും പുതിയ അംഗങ്ങളെ ചേര്‍ക്കുവാനുള്ള ഒരു നല്ല സന്ദര്‍ഭമാണിത്. അദ്ദേഹം പറഞ്ഞു. സാത്താനിലേക്കുള്ള വാതില്‍ ഇവിടെ വച്ച് തുറക്കപ്പെടുകയാണ്. ഇക്കാരണത്താല്‍ ഈ അപകടത്തെപ്പറ്റി മുന്നറിയിപ്പു നൽകേണ്ടത് വളരെ ആവശ്യകമാണ്. അദ്ദേഹം പറഞ്ഞു.


ഈ അപകടകരമായ ആഘോഷത്തിനു പകരമായി ഇറ്റലിയിലെ കത്തോലിക്കാ സഭ "ഹോളിവീന്‍" എന്ന ആഘോഷത്തിനു തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെപോലെ പൈശാചിക പ്രതിരൂപങ്ങളിലും ഭീകരതയിലും മുഴുകുന്നതിനു പകരം "ഹോളിവീന്‍" ആഘോഷത്തിൽ കുട്ടികൾ വാതിലുകളിലും ജനലുകളിലും വിളക്കുകള്‍ക്കും വിശുദ്ധരുടെ ചിത്രങ്ങള്‍ക്കും സ്ഥാനം നല്‍കും.

ഹാലോവീന്‍ രാത്രിയില്‍ കുട്ടികള്‍ ഭക്തിയിലും ജാഗരണപ്രാര്‍ത്ഥനകളുമായിട്ടാണ് ചിലവിടേണ്ടതെന്നും, വിശുദ്ധരുടെ വേഷങ്ങളാണ് ധരിക്കേണ്ടതെന്നും അല്ലാതെ ചെകുത്താന്‍ വേഷധാരികളാവുകയല്ല വേണ്ടതെന്നും കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഈ രാത്രിയില്‍ വിശുദ്ധ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റാരാധനകളുമായി വിശുദ്ധരുടെ വിജയങ്ങളെയും തിന്മയുടേ മേല്‍ നന്മയുടെ വിജയത്തെയും ആഘോഷിക്കുകയാണ് വേണ്ടത്‌.

വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനു ശേഷം 2014ല്‍ നടന്ന exorcists സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ഏതാണ്ട് 300-ഓളം പൈശാചികശക്തികളെ ഒഴിപ്പിക്കുന്നവരായ ആളുകളാണ് പങ്കെടുത്തത്. ഇത്തരം പ്രവണതകളില്‍ മുഴുകുന്നവരോട് വളരെ ദയയോട്കൂടി പെരുമാറണമെന്ന്‌ പാപ്പ ഈ സമ്മേളനത്തോട് ആവശ്യപ്പെട്ടു. മെത്രാന്‍മാരോട് ചേര്‍ന്നു സാത്താനിക ശക്തികള്‍ക്കെതിരായിട്ടുള്ള പ്രേഷിതരംഗത്ത്‌ ജോലി ചെയ്യുന്നവര്‍ പൈശാചികഉപദ്രവങ്ങള്‍ സഹിക്കുന്നവരായിട്ടുള്ള ആളുകളോട് സഭാപാരമ്പര്യമായ സ്നേഹത്തോടും ദയാവായ്പോടും കൂടി പെരുമാറണമെന്ന്‌ അവര്‍ക്കായി കുറിച്ച സന്ദേശത്തില്‍ പാപ്പാ പറഞ്ഞു.


തന്റെ മുന്‍ഗാമികളെ അപേക്ഷിച്ചു ഫ്രാന്‍സിസ്‌ പാപ്പാ സാത്താനും അവന്റെ പ്രവര്‍ത്തികളും യാഥാര്‍ത്ഥ്യമാണെന്നുള്ള വസ്തുത നിരന്തരം പറയുകയും അതിനെപ്പറ്റി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.


വത്തിക്കാന്റെ ആഹ്വാനം ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് ഷിക്കാഗോയിലെ എല്ലാ യുവതീ യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി ഒരുക്കുന്ന വിശുദ്ധ സംഗീത നിശയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കൈറോസ് യൂത്ത് മിനിസ്ട്രിക്ക് വേണ്ടി ബബ്ലൂ ചാക്കോ അറിയിച്ചു. യുവതീ യുവാക്കളിലും കുട്ടികളും പൈശാചികമായ ചിന്തകൾക്ക് പകരം ദൈവീകമായ ചിന്തകൾ ഉണർത്തുവാനുള്ള  ആവശ്യകത മനസ്സിലാക്കിക്കൊണ്ട് എല്ലാ മാതാപിതാക്കളും കുട്ടികളെ ഈ പരിപാടിയിലേക്ക് അയച്ച് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക