Image

നവകേരള സൃഷ്ടിക്കായി പുതിയ കാഴ്ചപ്പാടുകള്‍ വേണം: പിണറായി വിജയന്‍ മുഖ്യമന്ത്രി

Published on 01 November, 2016
നവകേരള സൃഷ്ടിക്കായി  പുതിയ കാഴ്ചപ്പാടുകള്‍ വേണം: പിണറായി വിജയന്‍ മുഖ്യമന്ത്രി
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം, അതായത് വജ്രജൂബിലി ആഘോഷിക്കുകയാണ് നാം. തിരുകൊച്ചിമലബാര്‍ എന്നിങ്ങനെ ഭരണപരമായി മൂന്നായി വിഘടിച്ചു കിടന്നിരുന്ന പ്രദേശങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഒരുമിപ്പിച്ച് ഇന്നു കാണുന്ന കേരളമുണ്ടാക്കിയെടുക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കേണ്ട ഘട്ടമാണിത്. ഒപ്പം, അവര്‍ വിഭാവനം ചെയ്ത വിധത്തിലുള്ള കേരളം രൂപപ്പെട്ടുവോ എന്ന് ആത്മപരിശോധന നടത്തേണ്ട ഘട്ടവും.

പ്രദേശങ്ങളുടെ ഒരുമ എന്നതിനപ്പുറം ഭാഷയുടെ, സംസ്‌കാരത്തിന്റെ, സര്‍വോപരി മനസ്സുകളുടെ ഒരുമ കൂടിയാണ് ഐക്യകേരള സൃഷ്ടിക്കായി പ്രയത്‌നിച്ചവര്‍ ലക്ഷ്യമാക്കിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂര്‍ണമായി ദൂരീകരിക്കപ്പെട്ട ഒരു കേരളം. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ഒറ്റമനസ്സായി മലയാളിസമൂഹം നിലനില്‍ക്കുന്ന ഒരു കേരളം. ശാന്തിയുടെ, സമാധാനത്തിന്റെ ഐശ്വര്യത്തിന്റെ കേരളം.
സ്വപ്നങ്ങളിലെ ആ കേരളത്തെ നമുക്ക് യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. അതിനാകട്ടെ, അര്‍പ്പണബോധത്തോടെ ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആ ദൗത്യം ഏറ്റെടുക്കാന്‍, സമഭാവനയുടെ, സൗഹാര്‍ദത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷത്തില്‍ സമഗ്രമായ കേരള വികസനം സാധ്യമാക്കാന്‍, മറ്റെന്തിലുമുപരി മനുഷ്യത്വമുയര്‍ത്തിപ്പിടിക്കുന്ന മലയാളികളുടെ സാംസ്‌കാരികമായ ഉല്‍ക്കര്‍ഷം ശക്തിപ്പെടുത്താന്‍ കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ നമുക്ക് നമ്മെത്തന്നെ സ്വയം പുനരര്‍പ്പിക്കാം. ഭാഷയെയും സംസ്‌കാരത്തെയും പരിരക്ഷിച്ചുകൊണ്ട് ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തെ നമുക്കു ശക്തിപ്പെടുത്താം.

 ഒരു നാടിന്റെ വികസനമോ പരിവര്‍ത്തനമോ ഒരു സുപ്രഭാതത്തില്‍ പെട്ടെന്നു സംഭവിക്കുന്നതല്ല. അതിനു പിന്നില്‍ നിരവധിയായ പ്രക്രിയകളുണ്ട്. അതിലേറ്റവും പ്രധാനമാണ് വിഷയാധിഷ്ഠിത സംവാദങ്ങള്‍. ജനാധിപത്യത്തിന്റെ ശക്തിതന്നെ ഇത്തരം സംവാദങ്ങളാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വികസനത്തെക്കുറിച്ചുള്ള മൗലികമായ കാഴ്ചപ്പാടും അതു പിന്‍പറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും. വികസനം എന്ന പദം ഏറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. എല്ലാവരും പറയുന്നത് വികസനത്തെക്കുറിച്ചാണ്. ആഗോളീകരണത്തിന്റെ വക്താക്കളും സാമൂഹ്യസുരക്ഷാ പദ്ധതികളോട് മുഖംതിരിഞ്ഞു നില്‍ക്കുന്നവരുമൊക്കെ വികസനത്തെക്കുറിച്ചു പറയുന്നു. അതുകൊണ്ടുതന്നെ വാക്കിലെ വികസനമല്ല, പ്രവൃത്തിയിലെ വികസനമാണ് അളവുകോലാകേണ്ടത്.  

എന്നാല്‍ പൂര്‍വികര്‍ സ്വപ്നം കണ്ട വികസന സങ്കല്‍പം പൂര്‍ത്തീകരിക്കാന്‍ നമുക്കായിട്ടില്ല. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹ്യസുരക്ഷാ പദ്ധതികള്‍, മിനിമം കൂലി, ന്യൂനപക്ഷാവകാശ സംരക്ഷണം തുടങ്ങിയവയൊക്കെ ചരിത്രപരമായ പ്രാധാന്യം നേടി. നിരവധി പരിഷ്‌കാരങ്ങള്‍ പല ഘട്ടങ്ങളിലായി ഉണ്ടായി. അധികാരവികേന്ദ്രീകരണം ത്വരിതമാക്കല്‍, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണം തുടങ്ങിയവ ശക്തമാക്കുന്ന നടപടികളാണുണ്ടായത്. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണവും കാര്‍ഷിക പരിഷ്‌കരണ പരിപാടികളും ശ്രദ്ധേയമായ നടപടികളായി.

ഭക്ഷ്യമേഖലയിലെ ഇടപെടലുകള്‍, പൊതുവിതരണം ശക്തിപ്പെടുത്തല്‍, സാക്ഷരതാ പ്രസ്ഥാനം ശക്തിപ്പെടുത്തല്‍, ദുര്‍ബലവിഭാഗങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികവല്‍ക്കരണം, വിദ്യാഭ്യാസനീതി ഉറപ്പാക്കല്‍, വീടുവയ്ക്കാന്‍ ഭൂമി കൊടുക്കല്‍, ജാതിവ്യവസ്ഥയുടെ നുകത്തില്‍നിന്നു സമൂഹത്തെ മോചിപ്പിക്കല്‍ തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കി. അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയവയിലൂടെ കേരളം ലോകത്തിനു മുന്നില്‍ വീണ്ടും മാതൃകയായി ഉയര്‍ന്നുനിന്നു. പിന്നീടിങ്ങോട്ട് ഐ.ടി സാധ്യതകള്‍, ബയോടെക്‌നോളജി സാധ്യതകള്‍, ടൂറിസം സാധ്യതകള്‍ എന്നിവ പുതിയ കാലത്തിനനുസരിച്ച് പ്രയോജനപ്പെടുത്താനുള്ള പരിപാടികളുമായി മുന്നോട്ടുപോയി. ചരിത്രം ആ വഴിക്കാണ് കേരളത്തില്‍ പുരോഗമിക്കുന്നത്. അതുതന്നെയാണിന്നു കാണുന്നതും.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതില്‍നിന്നു കേരളത്തെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമ്മള്‍ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കരസ്ഥമാക്കിയ നേട്ടങ്ങളിലഭിമാനിച്ചു കൊണ്ടിരുന്നാല്‍ മാത്രം പോര; നാം ജീവിക്കുന്നത് ഒരു പുതിയ സഹസ്രാബ്ദത്തിലാണ്. ഇത് ശാസ്ത്രസാങ്കേതിക വിജ്ഞാന വിപ്ലവത്തിന്റേതാണ്. അതിന്റെ വെളിച്ചമാകെ നമുക്ക് പകര്‍ത്തിയെടുക്കാന്‍ കഴിയണം. പുതിയ കാലഘട്ടത്തിനുതകുന്ന ഒരു ബ്ലൂപ്രിന്റുണ്ടാക്കി അതു നടപ്പാക്കാനുള്ള സമയബന്ധിത കര്‍മപദ്ധതി പല ലോക രാജ്യങ്ങളും ആവിഷ്‌കരിച്ചു. നാം ആവിഷ്‌കരിച്ചിട്ടില്ല.
ഈ അവസ്ഥ മാറണം. പരമ്പരാഗത ചിന്താരീതികള്‍ക്കപ്പുറത്തേക്കു പോയി വിപ്ലവാത്മകമായി ഉയര്‍ന്നുചിന്തിക്കാന്‍ കഴിയണം. കേരളത്തിന്റെ ഭാവി യുവജനങ്ങളുടെ കൈയിലാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള തീരുമാനങ്ങളാണ് നിങ്ങളെടുക്കേണ്ടത്. നാളത്തെ വികസനത്തെക്കുറിച്ചുള്ള ഏതു ചിന്തയും കേരളമാതൃകയെ പരിരക്ഷിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാകണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക