തിരുവനന്തപുരം: തന്നെ കൂട്ടബലാത്സംഗം ചെയ്തത് സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തനും മറ്റു മൂന്നു പേരുമാണെന്ന് പീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍.
ജയന്തന്റെ സഹോദരങ്ങളായ ജിനീഷ്, ബിനീഷ്, പിന്നെ ഷിബു എന്നയാളുമാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ഭര്‍ത്താവ് മഹേഷിനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംഭവം നടന്ന് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. 2016 ഓഗസ്റ്റ് 14ന് തൃശൂര്‍ വനിതാ സെല്ലിലാണ് പരാതി നല്‍കിയത്.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ പോലും കടക്കാന്‍ കഴിയാത്തവിധമുള്ള മാനസിക പീഡനമാണ് താന്‍ അനുഭവിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.
പ്രതികള്‍ക്കെതിരെ പേരാമംഗലം സിഐക്ക് കീഴില്‍ വരുന്ന മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതാണ്. എന്നാല്‍ പ്രതികള്‍ക്ക് കിട്ടിയ പരിഗണന പോലും ഇരയായ തനിക്ക് ലഭിച്ചില്ല.
പേരാമംഗലം സിഐയുടെ പെരുമാറ്റമാണ് തന്നെ ഏറ്റവും അധികം വേദനിപ്പിച്ചതെന്നും പോലീസ് ഇടപെട്ട് പരാതി ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിപ്പറയാന്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് തന്നെ പഠിപ്പിച്ചത്.
മൊഴി നല്‍കാന്‍ പോയപ്പോള്‍ ഭര്‍ത്താവിനെ പ്രതികള്‍ കാറില്‍ പിടിച്ചു വച്ചിരുന്നുവെന്നും കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.
തെളിവെടുപ്പിനെന്ന പേരില്‍ നാല് ദിവസം പോലീസ് തന്നെ പീഡിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ മുന്നില്‍ വച്ച് അവഹേളിക്കുന്ന ചോദ്യങ്ങളും അസഭ്യവര്‍ഷവും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി.
ഭര്‍ത്താവിനെ തടങ്കലില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്ന് താന്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ പറഞ്ഞു. വീണ്ടും പീഡനം തുടര്‍ന്നപ്പോഴാണ് ഭാഗ്യലക്ഷ്മിയെ സമീപിച്ച് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.
കേസുമായി മുന്നോട്ട് പോകാനോ തെളിവെടുപ്പിനോ ഇനി താനില്ല. ഈ സംഭവം സമൂഹം അറിയണമെന്നുള്ളതിനാലാണ് മാധ്യമങ്ങളെ കണ്ടതെന്നും യുവതി പറഞ്ഞു.
സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് താന്‍ ഈ പരാതിയുമായി രംഗത്ത് എത്തിയതെന്നുവരെ പ്രചരണം ഉണ്ടായി. പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങള്‍ വരെ പ്രതികള്‍ തന്നെക്കൊണ്ട് ചെയ്യിച്ചു. അത് മുഖ്യമന്ത്രിക്ക് മുമ്പാകെ വെളിപ്പെടുത്തുമെന്നും യുവതി പറഞ്ഞു.
ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്‌റ്റോടെയാണ് സംഭവം വാര്‍ത്തയായത്. ഭാഗ്യലക്ഷ്മിയെ കണ്ട് യുവതി തനിക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്നാണ് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്.
വടക്കാഞ്ചേരിയില്‍ സംഘം ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം തള്ളി സിപിഎം കൗണ്‍സിലര്‍ ജയന്തന്‍.
സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തു ചെയ്യാവുന്ന അവസ്ഥയാണുള്ളത്. യുവതി ആരോപണം ഉന്നയിക്കുന്നത് മറ്റെന്തോ കാര്യത്തിനാണ്. ആരോപണം കെട്ടിച്ചമച്ചതാണ്. തനിക്ക് ഈ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും ജയന്തന്‍ പറഞ്ഞു.
മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീ എന്തിന്റെ പേരിലാണ് താങ്കള്‍ക്കെതിരെ ഇത്തരമൊരു പരാതി ഉന്നയിക്കുന്നത് എന്ന ചോദ്യത്തിന് ആ യുവതിയുടെ വീടിന് പരിസരത്ത് ചെന്ന് അന്വേഷിച്ചാല്‍ മതിയെന്നും അവരുടെ സ്വഭാവം മനസിലാകുമെന്നായിരുന്നു ജയന്തന്റെ മറുപടി.
യുവതി പറയുന്നതുപോലെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. എന്റെ വീടിന്റെ അടുത്തായാണ് അവര്‍ താമസിക്കുന്നത്. അവരുടെ ഭര്‍ത്താവ് മഹേഷിനെ എനിക്കറിയാം.
അയാള്‍ എനിക്ക് 3 ലക്ഷം രൂപ തരാനുണ്ട്. അത് തിരിച്ചുചോദിച്ചപ്പോഴാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതുമെന്നും ജയന്തന്‍ പറയുന്നു.
കഴിഞ്ഞ മാസം യുവതിയുടെ ഭര്‍ത്താവ് തന്നെ വിളിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും എനിക്കെതിരെ കള്ളപ്പരാതി കൊടുക്കുമെന്നും പറഞ്ഞു.
സ്ത്രീകള്‍ വിചാരിച്ചാല്‍ ഇവിടെ എന്തും നടക്കുമെന്നും ആ യുവതിയുടെ സ്വഭാവത്തെ കുറിച്ച് നിങ്ങള്‍ അന്വേഷിച്ചുനോക്കൂ എന്നുമായിരുന്നു ജയന്തന്‍ പറഞ്ഞത്. ആ മറുപടിക്ക് താങ്കള്‍ സദാചാര പരിശോധ നടത്തേണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കുകയും ചെയ്തു.
നിങ്ങള്‍ക്ക് പണത്തിന്റെ തണലുണ്ടെന്നും രാഷ്ട്രീയപാര്‍ട്ടിയുടേ തണലുണ്ടെന്നും പദവിയുടെ തണലുണ്ടെന്നും യുവതി പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിനൊന്നും എനിക്ക് മറുപടിയില്ലെന്നും യുവതി വേണമെങ്കില്‍ പോയി പരാതികൊടുക്കട്ടെ എന്നുമായിരുന്നു ജയന്തന്റെ മറുപടി.
തൃശൂരില്‍ പീഡനത്തിരയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി വസ്തുതാപരമായി അന്വേഷിക്കുമെന്ന് സി.പി.എം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി പി. എന്‍ സുരേന്ദ്രന്‍.
ജയന്തനെ അനര്‍ഹമായി സംരക്ഷിക്കില്ല. സംഭവത്തിലെ വസ്തുത അറിയില്ലെന്നും പരിശോധിച്ച് സംഘടനാപരമായ നടപടി എടുക്കുമെന്നും പി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.
ആരോപണം ശരിയാണെങ്കില്‍ ജയന്തനെതിരെ പാര്‍ട്ടി നടപടി എടുക്കും. രാവിലെ വാര്‍ത്താസമ്മേളനം നടത്തിയപ്പോളാണ് വിവരം അറിഞ്ഞത്. ഇരയ്ക്ക് നീതി ലഭിക്കാന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ത്രീയുമായി ഉണ്ടായിരുന്നതെന്നാണ് ജയന്തന്‍ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ ആഗസ്ത് 14 നാണ് പരാതി നല്‍കിയത്. പരാതി ഒത്തുതീര്‍പ്പായെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്.
യുവതിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അറിഞ്ഞശേഷം സംഘടനാനടപടിയുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍നിന്നും പേരാമംഗലം സിഐയെ മാറ്റി. പേരാമംഗലം സിഐ മണികണ്ഠനെയാണ് അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയത്. ഇയാള്‍ക്കു പകരം ഗുരൂവായൂര്‍ എസിപി പി.എ ശിവദാസനാണ് അന്വേഷണ ചുമതല. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. പേരാമംഗലം സിഐ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു.