ദമ്മാം: ജോലി ചെയ്ത വീട്ടില്‍ ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായപ്പോള്‍ വനിതാ അഭയകേന്ദ്രത്തില്‍ ആശ്രയം തേടിയ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലേയ്ക്ക് മടങ്ങി.
ഹൈദരാബാദ് സ്വദേശിനിയായ സാഹിര്‍ബാനുവിനാണ് പ്രവാസം ഒരു കയ്‌പ്പേറിയ അനുഭവമായി മാറിയത്. എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് സാഹിര്‍ബാനു ദമ്മാമില്‍ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിയ്ക്കായി നാട്ടില്‍ നിന്നും എത്തിയത്. വീട്ടുജോലി ചെയ്ത് തന്റെ പാവപ്പെട്ട കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ അവസാനിപ്പിയ്ക്കാം എന്ന് പ്രതീക്ഷിച്ചെത്തിയ സാഹിര്‍ബാനുവിന് പക്ഷെ വളരെ മോശം ജോലി സാഹചര്യങ്ങളാണ് നേരിടേണ്ടി വന്നത്.
രാപകല്‍ വിശ്രമമില്ലാതെ ആ വലിയ വീട്ടിലെ മുഴുവന്‍ ജോലിയും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും ഒരു റിയാല്‍ പോലും ആ വീട്ടുകാര്‍ ശമ്പളമായി നല്‍കിയില്ല. ശമ്പളം ചോദിച്ചാല്‍ ശകാരം കേള്‍ക്കേണ്ടി വരുമായിരുന്നു. പലപ്പോഴുo ആഹാരം പോലും ശരിയ്ക്കും കൊടുക്കാതെ, തന്നെ കഷ്ടപ്പെടുത്തിയതായി സാഹിര്‍ബാനു പറയുന്നു. ഒടുവില്‍ സഹികെട്ടപ്പോള്‍, ആരും കാണാതെ ആ വീട്ടില്‍ നിന്നും ഇറങ്ങി ഓടി, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.
അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണികുട്ടനോട് സാഹിര്‍ബാനു തന്റെ ദുരവസ്ഥ പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, എന്നിവര്‍ക്കൊപ്പം സാഹിര്‍ബാനുവിന്റെ സ്പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, സ്‌പോണ്‍സര്‍ അഭയകേന്ദ്രത്തില്‍ വരാനോ, ഏതെങ്കിലും തരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കോ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് സാഹിര്‍ബാനുവിന് ഔട്ട്പാസ്സ് എടുക്കുകയും, അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ എക്‌സിറ്റ് അടിച്ചു വാങ്ങുകയുംചെയ്തു. സാഹിർബാനുവിനെ നാട്ടിലേയ്ക്കാനുള്ള ശ്രമത്തിൽ, നവയുഗം ജീവകാരുണ്യപ്രവർത്തകരായ മുനീർഖാൻ, അഹദ് പട്ടാണിയിൽ എന്നിവർ മഞ്ജുവിന് എല്ലാ സഹായവും ചെയ്തു.
ചില സുഹൃത്തുക്കൾ സാഹിർബാനുള്ള വിമാനടിക്കറ്റ് നൽകി. അങ്ങനെ നിയമനടപടികൾ എല്ലാം പൂർത്തിയാക്കി നാലുമാസക്കാലത്തെ വനിതാഅഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച് അവർ നാട്ടിലേയ്ക്ക് മടങ്ങി.
ഫോട്ടോ: മഞ്ജു മണിക്കുട്ടൻ സാഹിർബാനുവിന് യാത്രാരേഖകൾ കൈമാറുന്നു.
...