വാഴൂര്‍ സ്വദേശി പീറ്റര്‍ ജേക്കബ് ന്യു ജെഴ്‌സിയില്‍ ചരിത്രത്തിലേക്കു
കുതിക്കുമ്പോള്‍, വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സിയാറ്റില്‍ അടങ്ങുന്നഎഴാം
ഡിസ്ട്രിക്ടില്‍ നിന്ന് പാലക്കാട് സ്വദേശിയായ സ്റ്റേറ്റ് സെനറ്റര്‍ പ്രമീള
ജയപാല്‍ മേനോന്‍ (51) കോണ്‍ഗ്രസിലെത്തുമെന്നത് പൊതുവെ അംഗീകരിക്കപ്പെട്ട
വസ്തുതയാണ്. ജയിച്ചാല്‍ കോണ്‍ഗ്രസിലെത്തുന്ന ആദ്യ ഇന്ത്യാക്കാരിയായിരിക്കും
അവര്‍.
രണ്ടു വര്‍ഷം മുന്‍പ് സ്റ്റേറ്റ് സെനറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അവര്‍
സെനറ്റിലെ മികച്ച പ്രകനത്തിന്റെ പരിവേഷവുമായാണു കോണ്‍ഗ്രസിലേക്കു
മത്സരിക്കുന്നത്.
ഇന്ത്യയുടെ ബന്ധുവായിരുന്ന ജിം മക്‌ഡെര്‍മോട്ട് മത്സര രംഗത്തു നിന്നു പിന്മാറിയതിനെത്തുടര്‍ന്നുള്ള ഓപ്പണ്‍ സീറ്റാണിത്.
പീറ്ററിനെപ്പോലെ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് പ്രമിളയേയൂം എന്‍ഡോഴ്‌സ്
ചെയ്തിരുന്നു. മുന്‍ വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ഗാരി ലോക്ക്, ന്യു യോര്‍ക്ക്
സെനറ്റര്‍ ക്രിസ്റ്റന്‍ ജില്ലിബ്രാന്‍ഡ് തുടങ്ങിയവരും പ്രമീളക്കൊപ്പമാണ്.
എതിരാളി ബ്രേഡി വില്‍ക്കിന്‍ഷായും (32) ഡെമോക്രാറ്റാണ്. പ്രൈമറിയില്‍
കൂടുതല്‍ വോട്ട് കിട്ടുന്ന രണ്ടു പേരാണ് ഇലക്ഷനില്‍ മത്സരിക്കുക. അസംബ്ലി
അംഗമാണു വില്‍ക്കിന്‍ഷാ.
വില്‍ക്കിന്‍ഷാക്കു വേണ്ടി ലാറ്റിനോ ആക്ഷന്‍ കമ്മിറ്റി വലിയ തോതില്‍ പണം
മുടക്കി ടിവിയിലും മറ്റും പ്രചാരണം നടത്തി. പ്രമീളക്കു വേണ്ടി വനിതാ
സംഘടനകളും രംഗത്തു വന്നത് ഇലക്ഷനെ ചൂടു പിടിപ്പിച്ചു.
ഇമ്മ്ഗ്രന്റ്‌സിനു വേണ്ടിയുള്ള പ്രവര്‍ത്തനം ജീവിത ലക്ഷ്യമാക്കിയ
പ്രമീളക്കെതിരെ ലാറ്റിനോ സംഘടനകള്‍ പണമെറിഞ്ഞത് ഖേദകരമായി. വില്‍ക്കിന്‍ഷാ
ലാറ്റിനോ ആണു. അമ്മ ക്യൂബക്കാരി. കഴിയുന്നത്ര ലാറ്റിനൊകളെ ജയിപ്പിക്കുക
എന്ന ലക്ഷ്യത്തോടേയാണുലാറ്റിനൊ പോളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി പണം വാരി
എറിഞ്ഞ് പ്രമീളയെ ആക്ഷേപിക്കുന്ന പരസ്യങ്ങള്‍ നല്‍കിയത്.
പര്‍സ്യമായി ഗേ ആണു വില്‍ക്കിന്‍ഷാ. ഭര്‍ത്താവുണ്ട്.
വന്‍പിച്ച തോതില്‍ പണം ഒഴുകിയ കാമ്പെയ്നുകളിലൊന്നാണിത്. ഇമ്മിഗ്രന്റ്‌സിനു
വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പിന്തുണക്കുന്നതിനു പകരം വംശീയ താല്പര്യം
ഇലക്ഷന്‍ രംഗത്തു വന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെ. പക്ഷെ എന്നും
പോരാട്ടത്തിനു മടിയില്ലാത്ത പ്രമീള ഈ അങ്കത്തിലും ജയിക്കുമെന്നു കരുതാം.
സിയാറ്റില്‍ ടൈംസും വില്‍ക്കിന്‍ഷായെയാണു എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്
രണ്ടു വര്‍ഷം മുന്‍പ് പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ പുത്രി പ്രമീള ജയപാല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് വിജയിച്ചപ്പോള്‍, സാമൂഹിക നീതിക്കുവേണ്ടിയുള്ള അമേരിക്കയിലെ മുന്നണിപ്പോരാളികളിലൊരാളാണ് നിയമ നിര്‍മ്മാന സഭയിലെത്തിയത്. ജനകീയ പ്രശ്‌നങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുമ്പോഴും എതിരാളികളുമൊത്തുപോലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അപൂര്‍വ്വം ചിലരിലൊരാള്‍.
സ്റ്റേറ്റ് സെനറ്റിലേക്കു ജയിച്ച ഏക ഇന്ത്യാക്കാരി. വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിയമസഭിയിലേക്ക് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കനും പ്രമീള തന്നെ. സെനറ്റിലെ വെള്ളക്കാരല്ലാത്ത ആദ്യ വനിതയും.
പതിനാറാം വയസില്‍ പ്രമീള അമേരിക്കയിലേക്ക് പഠിക്കാന്‍ പുറപ്പെടുമ്പോള്‍ ബഹുരാഷ്ട്ര കംപ്യൂട്ടര്‍ കമ്പനി ഐ.ബി.എമ്മിന്റെ സി.ഇ.ഒ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. 32 വര്‍ഷം മുമ്പത്തെ കാര്യമാണ്. അന്ന് ഐ.ബി.എം ആണ് വമ്പന്‍ കമ്പനി.
ആ ആഗ്രഹം സഫലമാകാനെന്നവണ്ണം പ്രമീള നോര്‍ത്ത് വെസ്റ്റേണ്‍ യൂണവേഴ്‌സിറ്റിയിലെ പ്രശസ്തമായ കെല്ലോഗ് സ്‌കൂളില്‍ നിന്ന് എം.ബി.എ നേടി. തുടര്‍ന്ന് വാള്‍സ്ട്രീറ്റില്‍. പക്ഷെ മനസ്സ് പണമുണ്ടാക്കുന്നതില്‍ ഉറച്ചുനിന്നില്ല. മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയാകെ അറിയപ്പെടുന്ന സാമൂഹിക പ്രവവര്‍ത്തകയായാണ് അവര്‍ മാറിയത്.
9/11 ദുരന്തത്തിനുശേഷം മുസ്‌ലീംകളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ 'വണ്‍ അമേരിക്ക' എന്ന ഇമിഗ്രേഷന്‍ അഡ്വക്കസി ഗ്രൂപ്പ് രൂപീകരിച്ചു. വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ഇമിഗ്രന്റ്‌സിനും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണത്. അതുപോലെ കാല്‍ ലക്ഷത്തോളം പേരെ അവര്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു.
ഇതിനിടയില്‍ സിയാറ്റില്‍ പോലീസ് മേധാവിയെ കണ്ടെത്താനുള്ള കമ്മിറ്റിയില്‍ അംഗമായി. സിയാറ്റില്‍ നഗരത്തില്‍ മണിക്കൂറിന് 15 ഡോളര്‍ മിനിമം കൂലി നടപ്പാക്കുന്നതു സംബന്ധിച്ച കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ഒബാമ 'ചാമ്പ്യന്‍ ഓഫ് ചേഞ്ച്' ബഹുമതി നല്‍കി.
കോളജ് അധ്യാപികയും, യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് ലോയില്‍ ഡിസ്ട്രിംഗ്വഷ്ഡ് ഫെല്ലോയും ആയ അവര്‍ പക്ഷെ ഇതിനു മുമ്പ് ഒരിക്കലും ഇലക്ഷനില്‍ മത്സരിച്ചിട്ടില്ല. എന്നാല്‍ നിയമനിര്‍മ്മാണ സഭയില്‍ അംഗമാകുക വഴി താന്‍ വിശ്വസിക്കുന്ന മാറ്റങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനാകുമെന്നു തിരിച്ചറിഞ്ഞതാണു മത്സരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
മിനിമം വേജ് വര്‍ദ്ധിപ്പിക്കണമെന്നതില്‍ അവര്‍ക്ക് രണ്ടുപക്ഷമില്ല. എന്നാല്‍ വന്‍ നഗരമായ സിയാറ്റിലേതുപോലെ ഗ്രാമ പ്രദേശങ്ങളിലും 15 ഡോളര്‍ ആക്കുമോ എന്നതില്‍ സംശയമുണ്ട്. എങ്കിലും 12-നും 15-നും ഇടയ്ക്ക് മിനിമം വേതനം ഉറപ്പിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു.
പ്രസിഡന്റ് ഒബാമയ്‌ക്കെതിരായ ഒരുവിഭാഗം റിപ്പബ്ലിക്കന്‍മാരുടെ എതിര്‍പ്പ് റേസിസം തന്നെയാണെന്നാണ് പ്രമീളയുടെ പക്ഷം. അമേരിക്കയില്‍ ഇപ്പോഴും റേസിസം നിലനില്‍ക്കുന്നു എന്നത് ദുഖസത്യമാണ്. ഒബാമ ജയിച്ചപ്പോള്‍ മുതല്‍ ഒരു കാര്യവും ചെയ്യിക്കാതിരിക്കാന്‍ ചെറിയൊരു വിഭാഗം കച്ചകെട്ടിയിറങ്ങിരിക്കുകയാണ്. രണ്ടാം തവണയും ഒബാമ ജയിച്ചപ്പോള്‍ ഒരു നേട്ടവും കൈവരിക്കരുതെന്നവര്‍ ഉറപ്പിച്ചു. അതുമൂലം ഒബാമ കൊണ്ടുവന്ന പുരോഗമനപരമായ നിയമങ്ങളൊക്കെ ഫലവത്താകാതെ പോകുന്നു.
ടാക്‌സ് രംഗത്ത് മാറ്റം വേണമെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. സമ്പന്നര്‍ക്ക് കൂടുതല്‍ ടാക്‌സ് ചുമത്തണം. ചെറുകിട ബിസിനസുകളെ സഹായിക്കുകയും വേണം. എങ്കിലേ കൂടുതല്‍ ജോലി സാധ്യതയുണ്ടാകൂ.
ന്യൂനപക്ഷങ്ങള്‍ക്കും വനിതകള്‍ക്കുമൊക്കെ എത്തിപ്പെടാവുന്ന ഒന്നാക്കി പബ്ലിക് ഓഫീസിനെ മാറ്റുക എന്നതും തന്റെ ലക്ഷ്യത്തില്‍പ്പെടുമെന്നവര്‍ പറഞ്ഞു.
പില്‍ഗ്രിമേജ്: വണ്‍ വുമണ്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിംഗ് ഇന്ത്യ എന്ന ആത്മകഥാപരമായ പുസ്തകം അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ് സ്റ്റീവ് അമേരിക്കക്കാരനാണ്. എക പുത്രന്‍ ജനക് (17). പിതാവ് ജയപാലമേനോനും അമ്മ മായയും ബാംഗ്ലൂരാണ് താമസം. ഒറിഗണിലുള്ള സുശീല ജയപാല്‍ സഹോദരി