നിര്‍വചനങ്ങള്‍ക്കൊതുക്കാനാകാത്ത ഒരു ഭാവനാ പരിസരമാണ് "മഗ്ദലീനയുടെ പെണ്‍സുവിശേഷം'
എന്ന നോവലിന്റെ വായനാനുഭവം .പ്രളയജലത്തില്‍ മുങ്ങി താഴുന്നവരുടെ പ്രാര്‍ത്ഥന പോലെ
അത്രമേല്‍ കളങ്കരഹിതവും ആത്മാര്‍ത്ഥവുമായ കഥാകഥന രീതി .തത്വചിന്തയും മന:ശാസ്ത്രവും,
ആത്മീയതയും യുക്തിചിന്തയും ,പ്രണയവും വിരക്തിയും,ആസക്തിയും നഷ്ടബോധവും
,സങ്കല്‍പ്പവും ചരിത്രവും സ്വാതന്ത്ര്യവും പാരതന്ത്ര്യവും ,കാമവും ധ്യാനവും ഒക്കെ
,മാറിയും മറിഞ്ഞും മാന്ത്രികത സൃഷ്ടിക്കുന്ന അക്ഷര ഗോത്രങ്ങളുടെ സൗന്ദര്യ
പ്രകടനം..!!
ഒറ്റവാക്കില്‍; അതിശയിപ്പിക്കുന്ന അനുഭവമാണ് ഞലവ്യേ ഉല്ശ യുടെ ഈ
നോവല്‍ .ബൈബിളിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സാമൂഹ്യാന്തരീക്ഷത്തെ ,ജീസസിന്റെ
പ്രിയതോഴിയായിരുന്ന മേരി മഗ്ദലീനയെ മുന്‍നിര്‍ത്തി ഒരു തുറന്ന വായനക്ക്
വിധേയമാക്കുകയാണ് ഒരു പെണ്‍ വീക്ഷണത്തിലൂടെ ഈ കൃതി. ആഘോഷിക്കപ്പെടേണ്ട ;നമ്മള്‍
മാറോട് ചേര്‍ത്ത് വയ്‌ക്കേണ്ട കനപ്പെട്ട ഒരു ഗ്രന്ഥം എങ്ങനെ ഇത്തരുണത്തില്‍
നിശബ്ദമായിരിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്.
മതബോധം
മനുഷ്യരില്‍ ഊട്ടിയുറപ്പിച്ച പുരുഷ ശ്രേഷ്ഠതയുടെ ആഘോഷത്തിലും അഹങ്കാരത്തിലും തന്നെ
ആ അത്ഭുതത്തിന്റെ ഉത്തരവുമുണ്ട്. അത് സ്ത്രീയോടുള്ള അവന്റെ സമീപനമാണ് .ഒരു
ലോഡ്ജില്‍ നിന്ന് അനാശാസ്യത്തിന് പിടിക്കപ്പെട്ടാല്‍ പെണ്ണ് ശരീരം മാത്രവും
പുരുഷന്‍ ധീരനുമാകുന്ന വര്‍ത്തമാനകാലത്തു നിന്നും ഒട്ടും വ്യത്യസ്തയല്ലായിരുന്നു
ബൈബിള്‍ കാലത്തെ മഗ്ദലീനയും. വേശ്യയെന്ന് വിളിച്ച പുരുഷ കൂട്ടത്തിന്റെ
അമിതബോധത്തിന് മേല്‍ ചോദ്യങ്ങളുയര്‍ത്തിയാണ് അവളൊരു ധീരയാകുന്നത്
പഴയ
നിയമത്തിലെ ഉല്‍പ്പത്തി നിര്‍വ്വചനങ്ങളില്‍ തന്നെ പരിഹാസ്യതക്കുള്ള പരിസരം ചൂണ്ടി
കാണിച്ചു കൊണ്ടാണ് മഗ്ദലീന വേറിട്ടൊരു വ്യക്തിത്വമാകുന്നത്
.ചോദ്യങ്ങളുയര്‍ത്താനുള്ള അവളുടെ തന്റേടത്തെയാണ് ഈ നോവല്‍ ഒരു പരിധിയോളം
ഇന്നിലേക്ക് സംഗമിപ്പിച്ചു കൊണ്ട് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് .കുരിശുമരണ
വേളയില്‍ നീയെന്റെ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേയെന്ന് ദൈവമായ ജീസസ് തന്നെ
ദൈവത്തോട് കേഴുന്ന രംഗത്തില്‍ ആ ആവിഷ്കാര സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയുണ്ട്.
യുക്തിചിന്തയുടെ അഴകളവുകളോടൊപ്പം തന്നെ ആത്മീയ ബോധത്തിന്റെ സ്വച്ഛതയിലും വായനക്കാരെ
സ്വതന്ത്ര വിഹാരത്തിനനുവദിക്കുന്ന ഇത്തരമൊരു കൃതി ഒരു മലയാളിയില്‍
നിന്നുണ്ടായിട്ടും പ്രബുദ്ധതയും രാഷ്ട്രീയ സാക്ഷരതയുമുള്ള ഒരു ജനതക്കെങ്ങനെ
ഇത്രമേല്‍ നിസ്സംഗത പുലര്‍ത്താനാവുകായെന്ന് നാളത്തെ സാഹിത്യലോകം വിലയിരുത്തുക തന്നെ
ചെയ്യും
എല്ലാ എഴുത്തിനും ഒരു ധര്‍മമുണ്ട് .അത് സമൂഹത്തിന്റെ വരണ്ട
നിലത്തിനെ ഉഴുത് മറിക്കുന്ന കലപ്പ തന്നെയാണ്. വരണ്ട ചിന്താമണ്ഡലത്തില്‍
വീഴ്ത്തപ്പെടുന്ന വെളിപാടുകളുടെ മൂര്‍ച്ചയാണ് ലോക ചരിത്രത്തില്‍ ഓരോ സമൂഹത്തേയും
മാറ്റി പണിതത് .ഏത് ഭൂഖണ്ഡത്തിന്റെ ഏത് തുരുത്തിന്റെ ചരിത്രത്തിലും ഒരെഴുത്തുകാരനോ
എഴുത്തുകാരിയോ രക്തസാക്ഷിയായിട്ടുണ്ട് എന്നത് വായിക്കുമ്പോള്‍ നമുക്കത് ബോധ്യമാവും.
ഇവിടെ പക്ഷേ ഒരേറ്റുമുട്ടലിനേക്കാള്‍ ,മൗനത്തിന്റെ പരിചകൊണ്ടാണ് ആസ്ഥാന സാഹിത്യ
നിരൂപക – ആസ്വാദന ശ്രേഷ്ഠര്‍ ആ രക്തസാക്ഷിത്വത്തെ മറികടക്കുന്നത് .പെണ്ണ്
വാളെടുക്കുമ്പോഴും വിപ്ലവം നയിക്കുമ്പോഴും വിലക്കപ്പെട്ട രതിബിംബങ്ങളെ
ആഘോഷമാക്കുമ്പോഴും പടക്ക് പിന്നിലേക്ക് മാറിക്കളയുന്ന ആണ്‍ബോധത്തിന്റെ അപകര്‍ഷതക്ക്
അവസാനത്തെ ഉദാഹരണമാണ് ഈ കൃതിയോടുള്ള അവഗണന .
സ്വാതന്ത്ര്യമാണ് ഈ നോവല്‍
മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാന ആശയം .ഗര്‍ഭപാത്രത്തിന്റെ
വിഗ്രഹവത്ക്കരണത്തോടൊപ്പം സഹനത്തിന്റേയും ക്ഷമയുടേയും സ്‌നേഹത്തിന്റേയും
കരുണയുടേയുമൊക്കെ ഉത്തമ ദൃഷ്ടാന്തങ്ങളില്‍ അവളെ വരച്ചിടുന്നതിലൂടെ പുരുഷ മത
ശക്തികള്‍ അവളെ സമര്‍ത്ഥമായ് ചങ്ങലക്കിടുകയാണെന്ന ഓഷോവിയന്‍ നിരീക്ഷണത്തെ ഏറെക്കുറെ
ശരിവക്കുന്നുണ്ട് ഇവിടെ മഗ്ദലീനയും .തന്റെ ശരീരം ആസ്വദിക്കാനെത്തുന്നവരില്‍,
അവള്‍ക്ക് ബോധ്യമായവര്‍ മാത്രമാണ് യോഗ്യരെന്ന ‘ കച്ചവട വിരുദ്ധ ‘സിദ്ധാന്തത്തില്‍,
വേശ്യക്ക് പോലുമുണ്ട് അങ്ങനെയൊരു സ്വാതന്ത്ര്യമെന്ന പ്രഖ്യാപനം ഒരു പുതിയ
കാഴ്ചപ്പാടു തന്നെയാണ് ലോകത്തിന്
ഏളുപ്പത്തില്‍ വായിച്ചുപോകാവുന്ന ഒരു നോവലല്ല
ഇത് .കഥാഗതിക്കൊത്ത് മനസ്സു നീങ്ങിയില്ലെങ്കില്‍ ഇതിലൊളിപ്പിച്ചു വെച്ച സൗന്ദര്യം
ആസ്വദിക്കാന്‍ കഴിയണമെന്നില്ല. കാരണം നസ്‌റേത്തിലെ മണല്‍ തരികളെ കുറിച്ച്
പറയുന്നതിന്റെ തൊട്ടടുത്ത നിമിഷം നിങ്ങള്‍ വല്ല എയര്‍പോര്‍ട്ടിലും കാശ്മീരിലും
എത്തിയെന്നിരിക്കും. സൂക്ഷ്മമായ പഠനത്തിലൂടെ കോര്‍ത്തു വെച്ച ഉജ്ജ്വലമായ ഒരു
സത്യാന്വേഷണം തന്നെയാണ് ഈ കൃതി. ഇതിഹാസവും ചരിത്രവും വര്‍ത്തമാന രാഷ്ട്രീയവുമൊക്കെ
കൃത്യമായ ലക്ഷ്യത്തോടെ അടയാളപ്പെടുത്തി മുന്നോട്ട് പോകുന്ന ഒന്ന് .അതുകൊണ്ട് തന്നെ
ക്രിസ്തു ജീവിച്ചിരുന്നില്ല എന്ന ഇടമറുകിന്റെ വിമര്‍ശന പഠനത്തേക്കാള്‍ എനിക്കിഷ്ടം,
ജീവിച്ചിരുന്ന ക്രിസ്തു നന്‍മയുടെ പ്രതീകമായ ഒരു വ്യക്തി തന്നെയായിരുന്നു എന്ന ഈ
ചരിത്ര പാഠപുസ്തകത്തിന്റെ അന്വേഷണ പരതയാണ് .നീണ്ടു പത്തു വര്‍ഷമെടുത്താണത്രേ ഈ
നോവല്‍ പൂര്‍ത്തിയാക്കിയത്.അതിനായ് വായിച്ചു കൂട്ടിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍
അഞ്ഞൂറോളം വരും എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ ഈ കൃതിയുടെ ഇഴയടുപ്പം.