Image

ക്രൈസ്തവര്‍ കരുണ ചെയ്തുകൊണ്ടേയിരിക്കുക: മാര്‍ ജോര്‍ജ് ഞരളക്കാട്ട്

Published on 21 November, 2016
ക്രൈസ്തവര്‍ കരുണ ചെയ്തുകൊണ്ടേയിരിക്കുക: മാര്‍ ജോര്‍ജ് ഞരളക്കാട്ട്

 ലണ്ടന്‍: ‘നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്ത വാക്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ വിശുദ്ധ വര്‍ഷം ക്രിസ്തുരാജ തിരുനാളായ നവംബര്‍ 20ന് സമാപിക്കുന്ന അവസരത്തില്‍ ക്ലിഫ്ടണ്‍ രൂപത സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഇന്നലെ ഒരു ദിവസത്തെ നവീകരണ പരിപാടികളോടെ ഗ്ലോസ്റ്ററില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.

19ന് രാവിലെ 10ന് കൂടി ക്ലിഫ്റ്റണ്‍ രൂപത സീറോ മലബാര്‍ സമൂഹം ജോസഫ് സ്രാമ്പിക്കല്‍ പിതാവിനും തലശേരി രൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ടിനേയും മുത്തുക്കുടകളുടെയും പൊന്നിന്‍ കുരിശിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ദിയ ഷാജി, ജീവ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ഇഉടങഇഇ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശേരി രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് ബ്രിട്ടനിലെ സീറോ മലബാര്‍ സഭക്ക് ഈ കരുണയുടെ വര്‍ഷത്തില്‍ ലഭിച്ച ഏറ്റവും വലിയ ദൈവ കാരുണ്യമാണ് പുതിയ പിതാവും പുതിയ രൂപതയുമെന്ന് ഉദ്‌ബോധിപ്പിച്ചു.

സാധാരണ രീതിയില്‍ പിതാക്കന്മാര്‍ ഓരോ രൂപതയുടെയും മാത്രം പിതാവായിരുന്നുവെങ്കില്‍ മാര്‍ സ്രാമ്പിക്കല്‍ അഭിഷിക്തനായിരിക്കുന്നത് ഗ്രേറ്റ് എപ്പാര്‍ക്കി ഓഫ് ബ്രിട്ടന്‍, അതായത് ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ മുഴുവന്‍ ചുമതലയുള്ള പിതാവായിട്ടാണ് അഭിഷിക്തനായിരിക്കുന്നത്. ആ പിതാവിനോട് കൂടെ ചേര്‍ന്ന് നില്‍ക്കാനും പിതാവിനോട് കൂടെ സഭയെ നയിക്കാനും വിശ്വാസികള്‍ക്ക് കഴിയട്ടെ, സ്വന്തമായി രൂപതകളും മതബോധന കേന്ദ്രങ്ങളും പള്ളികളും ഉണ്ടാകുവാന്‍, പിതാവിനോട് ചേര്‍ന്ന് നിന്ന് വിശ്വാസി സമൂഹം സഭയെ വളര്‍ത്തണമെന്ന് മാര്‍ ഞരളക്കാട്ട് ഉദ്‌ബോധിപ്പിച്ചു.

അനുമോദന സന്ദേശത്തിന് നന്ദി പറഞ്ഞ മാര്‍ സ്രാമ്പിക്കല്‍ താന്‍ എന്നും കരുണയുടെ വാതിലില്‍ കൂടി കടക്കുമായിരുന്നു, കരുണയുള്ളവരുടെ കൂടെ കരുണയുള്ളവനായിരിക്കുവാന്‍ വേണ്ടിയാണ് ശ്രമിച്ചിരുന്നത്. ഇവിടെ എല്ലാ സമൂഹത്തെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എല്ലാവരും അതിനായി തന്നോട് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. ക്ലിഫ്റ്റണ്‍ രൂപത യുകെയിലെ വിശ്വാസി സമൂഹത്തിനു നല്‍കിയിട്ടുള്ള നേട്ടങ്ങളെ മാനിച്ച് ക്ലിഫ്ടണ്‍ രൂപത ചാപ്ലിന്‍മാരായിരുന്ന ഫാ. പോള്‍ വെട്ടിക്കാട്ടിനെയും ഫാ. ജോയി വയലിലിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. യുകെയിലെ മതബോധന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയി ഫാ. ജോയി വയലിനെ തിരഞ്ഞെടുത്ത കാര്യം പിതാവ് അറിയിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പത്താം ക്ലാസ് പാസായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉച്ചകഴിഞ്ഞു നടന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ ഞരളക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോയി വയലില്‍, ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജിജോ തുടങ്ങിയവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് ക്ലിഫ്റ്റണ്‍ രൂപതയുടെ വിവിധ മാസ് സെന്ററുകളിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്തനിര്‍ത്യങ്ങള്‍ അരങ്ങേറി. ബ്രിസ്‌റ്റോള്‍ കമ്യൂണിറ്റിയില്‍ നിന്നും റോജി ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ അവതരിക്കപ്പെട്ട സ്‌കിറ്റ് വളരെ ശ്രദ്ധേയമായി. കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്, മാര്‍ഗം കളി എന്നിവയും അരങ്ങേറി. ഗ്ലോസ്റ്ററിലെ ട്രസ്റ്റി ജോജി കുരുവിള, ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോയി വയലില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക