Image

സഹകരണ ബാങ്കുകള്‍ക്ക് കറന്‍സി പിന്‍വലിക്കുവാനുള്ള അവകാശം നല്‍കണം: പിണറായി വിജയന്‍

Published on 25 November, 2016
സഹകരണ ബാങ്കുകള്‍ക്ക് കറന്‍സി പിന്‍വലിക്കുവാനുള്ള അവകാശം നല്‍കണം: പിണറായി വിജയന്‍
പ്രിയ നരേന്ദ്ര മോദിജി,

500,1000 രൂപ നോട്ടുകളുടെ നിരോധനം മൂലം സംസ്ഥാനത്തെ സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 2016 നവംബര്‍ 22ന് കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചിരുന്നു. അങ്ങയെ നേരില്‍ കണ്ട് സംസ്ഥാനത്തിന്റെ ആശങ്കകള്‍ ബോധിപ്പിക്കാനും ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള സാധ്യമായ പരിഹാരമാര്‍ഗങ്ങള്‍ തേടുവാനും ഒരു സര്‍വകക്ഷിസംഘത്തെ നിയമസഭ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, അങ്ങയെ വ്യക്തിപരമായി സന്ദര്‍ശിക്കാനുള്ള അനുവാദം ഈ സര്‍വകക്ഷിസംഘത്തിന് നിഷേധിച്ചത് ആശ്ചര്യകരമാണ്. പ്രശ്‌നത്തെപറ്റിയുള്ള ഞങ്ങളുടെ ആശങ്കകളും സംസ്ഥാനത്തെ 19 ദശലക്ഷത്തോളം വരുന്ന സഹകാരികളുടെയും ജനപ്രതിനിധികളുടെയും നിരാശയും അറിയിക്കുന്നതിനായാണ് ഈ കത്ത് എഴുതുന്നത്.

വികേന്ദ്രീകരണത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങളെയും തത്വങ്ങളെയും ഗ്രാമീണസഹകരണവും അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം പടുത്തുയര്‍ത്തിയിരിക്കുന്നത് എന്നത് അങ്ങേയ്ക്ക് അറിയാമെന്ന് എനിക്കുറപ്പുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നത്‌വരേയ്ക്കും ഈ സംവാദം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ അങ്ങേയ്ക്ക് താല്‍പര്യക്കുറവുണ്ടാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നത്തെ സാഹചര്യം കൊണ്ടുണ്ടായിരിക്കുന്ന ചില അനഭിലഷണീയ പ്രവണതകള്‍ ചൂണ്ടിക്കാണിക്കട്ടെ.
കാര്‍ഷികഗ്രാമീണ വായ്പാ സംവിധാനങ്ങളെ പൂര്‍ണമായും ഇല്ലാതെയാക്കുവാനും അങ്ങനെ സംസ്ഥാനത്തെ നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കുവാനും ഇത് ഇടയാക്കിയേക്കും. ജില്ലാ സഹകരണ ബാങ്കുകളുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ട നിയന്ത്രണം മൂലം പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നുമുള്ള പണമിടപാടുകള്‍ പൊടുന്നനേ നിശ്ചലാവസ്ഥയിലെത്തി.
ഗ്രാമപ്പഞ്ചായത്തുകള്‍ പോലെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഗ്രാമസഭകളും കുടുംബശ്രീ പോലെയുള്ള സാധാരണക്കാരായ ഗ്രാമീണ പൗരരുടെ അയല്‍ക്കൂട്ടങ്ങളും പ്രാഥമിക സഹകരണസംഘങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തെ പറ്റിയും അങ്ങേയ്ക്ക് അറിയാമല്ലോ. ഗ്രാമപ്പഞ്ചായത്തുകളും ഗ്രാമീണകുടുംബങ്ങളും സ്തംഭനാവസ്ഥയിലായത് വനിതാ അയല്‍ക്കൂട്ടങ്ങളെ ബാധിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത്, ഗ്രാമസഭകള്‍, ഉപഗ്രാമസഭാ ജനകീയസംഘടനകള്‍ എന്നിവയുള്‍പ്പെടുന്ന ഗ്രാമീണ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ സമ്പൂര്‍ണ സ്തംഭനത്തിലേക്കാണ് ഇതു നയിക്കുന്നത്.

44 ലക്ഷം വിധവകള്‍, വയോജനങ്ങള്‍, കാന്‍സര്‍ രോഗികള്‍, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവയുള്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ വഴിയാണ് നല്‍കുന്നതെന്നതിനാല്‍ അവ നിശ്ചലാവസ്ഥയിലായാല്‍ ഉണ്ടാകാവുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരട്ടെ.
സഹകരണമേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അങ്ങയുടെ വ്യക്തിപരമായ ഇടപെടല്‍ കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. അതിലുപരി, സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും സുസ്ഥിരതയും കൂടുതല്‍ വര്‍ധിപ്പിക്കുവാന്‍ കൂടി അങ്ങയുടെ സഹായം പ്രതീക്ഷിക്കുന്നു. സുതാര്യമായ കംപ്യൂട്ടര്‍വല്‍ക്കരണ സംവിധാനങ്ങളിലൂടെ ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ കോര്‍ ബാങ്കിങ് സങ്കേതങ്ങള്‍ മുഖേന ഇണക്കിച്ചേര്‍ക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ അപെക്‌സ് ബാങ്കുമായി സംയോജിപ്പിച്ച് കഴിഞ്ഞിട്ടുമുണ്ട്. ഏതൊരു വാണിജ്യ ബാങ്കിനോടും കിടപിടിക്കത്തക്ക തരത്തില്‍ 'റുപേയ് കാര്‍ഡുകള്‍' മുഖേന പ്രവര്‍ത്തിക്കുന്ന എ.ടി.എം ശൃംഖലകള്‍ മിക്കവാറും ജില്ലാസഹകരണ ബാങ്കുകള്‍ക്കുമുണ്ട്. ജില്ലാ സഹകരണബാങ്കുകളില്‍ ആദായനികുതി ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നത് പോലെ വന്‍കിട നിക്ഷേപകരില്‍ നിന്നും ഉറവിടത്തില്‍ നിന്നുതന്നെ നികുതി ഈടാക്കുന്നുണ്ട് എന്ന കാര്യം സന്തോഷപൂര്‍വം അറിയിക്കട്ടെ.

പ്രശ്‌നപരിഹാരമാര്‍ഗങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ തന്നെ, ചില കാര്യങ്ങളില്‍ എന്റെ വ്യക്തിപരമായ ഉറപ്പ് നല്‍കട്ടെ.
കൃത്യമായും സമയബന്ധിതമായും സാമ്പത്തിക കാര്യവിവരങ്ങള്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചുകൊണ്ട് തികച്ചും സുതാര്യമായ ഒരു പരിതസ്ഥിതിയിലാണ് ജില്ലാ സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ത്തന്നെ സുശക്തമായ രീതിയിലുള്ള അംഗത്വപ്രവേശനകാര്യനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍, കെ.വൈ.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് പഴുതുകളടച്ച് ശാക്തീകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും.
ഇന്റേണല്‍ ഓഡിറ്റ് സംവിധാനങ്ങളും സഹകരണ രജിസ്ട്രാറിന്റെ ഓഡിറ്റും കേരള സഹകരണ നിയമപ്രകാരമുള്ള ജനറല്‍ ബോഡികള്‍ മുഖേനയുള്ള സാമൂഹിക ഓഡിറ്റും ശക്തിപ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഡിറ്റ് പ്രവര്‍ത്തനങ്ങളിന്മേല്‍ അനന്തരനടപടികള്‍ സ്വീകരിക്കും. ആദായനികുതി അധികാരികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വിവരങ്ങള്‍ ലഭ്യമാക്കും.

സഹകരണ സംവിധാനത്തില്‍ ഉള്ള, പ്രാഥമികജില്ലാ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ, എല്ലാ അംഗങ്ങള്‍ക്കും വാണിജ്യ ബാങ്ക് സംവിധാനത്തിലെ മറ്റേത് അംഗത്തിനുമുള്ളതു പോലെ കറന്‍സി പിന്‍വലിക്കാനുള്ള അവകാശം നല്‍കുവാനുള്ള അടിയന്തര തീരുമാനം ഈ സാഹചര്യത്തില്‍ എടുക്കേണ്ടതായിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ വിശദമായി കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലിയെ ബോധിപ്പിക്കുവാന്‍ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യുന്നതിനും അതുവഴി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തികാടിത്തറ സുശക്തമാക്കുന്നതിനും അങ്ങയുടെ വ്യക്തിപരമായ ഇടപെടല്‍ മുന്‍ഗണനയോടെ തന്നെയുണ്ടാകണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നു.
വിശ്വസ്തതയോടെ,
പിണറായി വിജയന്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക