Image

ജോലിസ്ഥലത്തെ പീഡനപര്‍വ്വത്തില്‍ നിന്നും രക്ഷപ്പെട്ട്, നവയുഗത്തിന്റെ സഹായത്തോടെ രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി.

Published on 04 December, 2016
ജോലിസ്ഥലത്തെ പീഡനപര്‍വ്വത്തില്‍ നിന്നും രക്ഷപ്പെട്ട്, നവയുഗത്തിന്റെ സഹായത്തോടെ രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി.

 
ദമ്മാം:  ജോലിസ്ഥലത്തെ പീഡനം സഹിയ്ക്കാനാകാതെ രക്ഷപ്പെട്ടോടി വനിത അഭയകേന്ദ്രത്തില്‍ എത്തിയ ആന്ധ്രസ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
 
ആന്ധ്രപ്രദേശ് കടപ്പ സ്വദേശിനിയായ രമണമ്മ കുംബ, ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയിലെ ഖഫ്ജിയില്‍ ഒരു സൗദിയുടെ വീട്ടില്‍ ജോലിക്കാരിയായി നാട്ടില്‍ നിന്നും എത്തിയത്. എന്നാല്‍ ജോലിസ്ഥലത്ത് വളരെ മോശം സാഹചര്യങ്ങളാണ് രമണമ്മയ്ക്കു നേരിടേണ്ടി വന്നത്. പാതിരാവോളം നീളുന്ന ജോലി, ആവശ്യത്തിന് വിശ്രമമോ,  ആഹാരമോ കിട്ടാത്ത അവസ്ഥ, എപ്പോഴും കുറ്റപ്പെടുത്തലുകളും ശകാരവും, ഒക്കെച്ചേര്‍ന്ന് രമണമ്മയുടെ ജീവിതം ദുരിതമയമായി.
 
നാലുമാസം ജോലി ചെയ്‌തെങ്കിലും ഒരു റിയാല്‍ പോലും ശമ്പളമായി സ്‌പോണ്‍സര്‍ കൊടുത്തില്ല. ശമ്പളം ചോദിച്ചു പ്രതിഷേധിയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ശാരീരികപീഢനവും ഏല്‍പ്പിയ്ക്കാന്‍ തുടങ്ങിയെന്ന് രമണമ്മ പറഞ്ഞു. ഒടുവില്‍ സഹികെട്ടപ്പോള്‍, ആരുംകാണാതെ ആ വീട്ടില്‍ നിന്നും ഒളിച്ചോടി, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി.
 
വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വോളന്ററുമായ മഞ്ജു മണിക്കുട്ടനോട്, സ്വന്തം അനുഭവം വിവരിച്ച രാമണമ്മ, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജു ഈ കേസിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസ്സിയ്ക്കു കൈമാറി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍  രമണമ്മയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സംസാരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും, യാതൊരു വിധത്തിലുള്ള ചര്‍ച്ചയ്ക്കും അയാള്‍ തയ്യാറായില്ല. രമണമ്മയുമായി ഒരു ബന്ധവുമില്ല എന്ന നിലപാടിലായിരുന്നു അയാള്‍.
 
തുടര്‍ന്ന് സൗദി അധികൃതരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയ മഞ്ജു, വനിതാ തര്‍ഹീല്‍ വഴി രമണമ്മയ്ക്കു എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കുകയും, ഇന്ത്യന്‍ എംബസ്സി   വഴി ഔട്ട്പാസ്സ് എടുത്തു നല്‍കുകയും, ചെയ്തു. 

നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് രമണമ്മയ്ക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റും, വസ്ത്രങ്ങളും നല്‍കാന്‍ തയ്യാറായി. നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായ അഷറഫ് തലശ്ശേരി, ബിജു നല്ലില, ബിനേഷ്  എന്നിവര്‍ ചേര്‍ന്ന്, രമണമ്മയ്ക്കു വിമാനടിക്കറ്റ്  കൈമാറി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ സഹായിച്ച നവയുഗത്തിനും, ഇന്ത്യന്‍ എംബസിയ്ക്കും, സൗദി അധികൃതര്‍ക്കും നന്ദി പറഞ്ഞ്, രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി.
 
ഫോട്ടോ: നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായ അഷറഫ് തലശ്ശേരി, ബിജു നല്ലില, ബിനേഷ്  എന്നിവര്‍ ചേര്‍ന്ന്, രമണമ്മയ്ക്കു വിമാനടിക്കറ്റ്  കൈമാറുന്നു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ പദ്മനാഭന്‍ മണിക്കുട്ടന്‍ സമീപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക