Image

മേളയില്‍ കേട്ടത്‌

ആഷ എസ് പണിക്കര്‍ Published on 14 December, 2016
മേളയില്‍ കേട്ടത്‌

പരേഷ്‌ മൊകാഷി (മറാത്തി സംവിധായകന്‍): വലിയ ആവേശത്തോടും ആഹ്ലാദത്തോടും കൂടെ സിനിമയെ വരവേല്‍ക്കുന്ന പ്രേക്ഷകരാല്‍ സമ്പന്നമാണ്‌ ഐ.എഫ്‌.എഫ്‌.കെ. ഇത്തരം അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരും മറ്റും നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണ്‌. സിനിമാ പ്രേമികള്‍ക്ക്‌ എന്തു സഹായവും നല്‍കുന്ന സംഘാടകരും ഐ.എഫ്‌.എഫ്‌.കെയുടെ വിജയമാണ്‌.

കണ്ണന്‍ പട്ടാമ്പി (നടന്‍): എല്ലാ സൗകര്യങ്ങളോടും കൂടി ചലച്ചിത്രപ്രേമികളെ സ്വാഗതം ചെയ്‌ത ചലച്ചിത്രമേളയാണിത്‌. അച്ഛനെ അടിച്ചിട്ടും നാട്ടുകാരുടെ ശ്രദ്ധപിടിച്ചുപറ്റുകയെന്ന ഒരുവിഭാഗം ആള്‍ക്കാരുടെ ചിന്താഗതിയാണ്‌ ദേശീയഗാനവിവാദത്തിലേക്കും പ്രശ്‌നങ്ങളിലേക്കും ചലച്ചിത്രമേളയെ വലിച്ചിഴച്ചത്‌. അതിനെ അംഗീകരിക്കാനാകില്ല.

എം.ജെ. രാധാകൃഷ്‌ണന്‍ (ഛായഗ്രഹകന്‍): ഓരോ ചലച്ചിത്രമേള കഴിയുന്തോറും ജനപങ്കാളിത്തം വര്‍ധിച്ചുവരുന്നുവെന്നുള്ളത്‌ സന്തോഷം നല്‍കുന്ന കാര്യമാണ്‌. പക്ഷെ അതിനോടൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നത്‌ അത്യാവശ്യമാണ്‌.

ജയന്‍ ചെറിയാന്‍ (സംവിധായകന്‍): പലതരം അഭിപ്രായങ്ങളുടെയും അഭിരുചികളുടെയും സംഗമവേദിയാണ്‌ ഐ.എഫ്‌.എഫ്‌.കെ. ഇത്തവണത്തെ പ്രാധാന്യമെന്തെന്നുവെച്ചാല്‍ ഇന്ത്യയില്‍ ആദ്യമായൊരു ചലച്ചിത്രമേളയില്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങളെ മാനിച്ച്‌ അവര്‍ക്ക്‌ പ്രത്യേക സ്ഥാനം നല്‍കിയെന്നതാണ്‌. ഇതിലൂടെയും മറ്റും വിപ്ലവകരമായ മുന്നേറ്റമാണ്‌ ചലച്ചിത്രമേള നടത്തിയിരിക്കുന്നത്‌.

അനില്‍ നെടുമങ്ങാട്‌ (നടന്‍): ജനപങ്കാളിത്തമാണ്‌ ഏതു മേളയുടെയും വിജയം. അത്‌ ഭാഗ്യവശാല്‍ ഐ.എഫ്‌.എഫ്‌.കെയ്‌ക്കുണ്ട്‌. പ്രശസ്‌ത കലാകാര�ാര്‍ ഇതിന്റെ സംഘാടകരായി വരുന്നതുകൊണ്ട്‌ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്‌ നല്‍കാന്‍ ചലച്ചിത്രമേളയ്‌ക്ക്‌ കഴിയുന്നു.

ബാലഭാസ്‌കര്‍ (സംഗീത സംവിധായകന്‍): മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വര്‍ണാഭമായ ചലച്ചിത്രമേളയാണിത്തവണത്തേത്‌. വര്‍ധിച്ചുവരുന്ന യുവതലമുറയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്‌. നല്ല സിനിമകളോടൊപ്പം സൗഹൃദങ്ങളുടെ സംഗമവേദിയായി മേളയെ കാണുവാനാണ്‌ ഞാനിഷ്‌ടപ്പെടുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക