Image

കാഴ്‌ചയുടെ ഉത്സവത്തിന്‌ നാളെ തിരശ്ശീല വീഴും

ആഷ എസ് പണിക്കര്‍ Published on 14 December, 2016
കാഴ്‌ചയുടെ ഉത്സവത്തിന്‌ നാളെ തിരശ്ശീല വീഴും

X
by AdChoices

രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ നാളെ തിരശ്ശീല വീഴും. അഭയാര്‍ഥി പ്രശ്‌നം, ലിംഗസമത്വം എന്നിവയെ പ്രമേയമാക്കിയാണ്‌ ഇത്തവണ ഐ.എഫ്‌.എഫ്‌.കെയ്‌ക്ക്‌ തിരിതെളിച്ചത്‌. 13 തിയേറ്ററുകളിലായി ഡിസംബര്‍ ഒന്‍പത്‌ മുതലായിരുന്നു ചിത്രങ്ങളുടെ പ്രദര്‍ശനം. മേളയുടെ ചരിത്രത്തിലാദ്യമായി ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു.

184 ചിത്രങ്ങള്‍ ഇത്തവണത്തെ മേളയിലുണ്ടായിരുന്നു. ലോകസിനിമാവിഭാഗത്തില്‍ 81 ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ടായിരുന്നു. ജൂറി അംഗങ്ങളായ മിഷേല്‍ ക്ലഫി, സീമ ബിശ്വാസ്‌, സെറിക്‌ അപ്രിമോവ്‌, ബാരന്‍ കൊസറി എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു. 

15 മത്സര ചിത്രങ്ങളില്‍ ക്ലാഷ്‌, കോള്‍ഡ്‌ ഓഫ്‌ കലന്തര്‍, സിങ്ക്‌, ക്ലെയര്‍ ഒബ്‌സ്‌ക്യൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍, ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്നിവ മത്സരവിഭാഗത്തിലെ മലയാളത്തിന്റെ പ്രതീക്ഷകളായി.

മലയാളത്തിന്റെ സംവിധായക പ്രതിഭ കെ.എസ്‌. സേതുമാധവനെ ചലച്ചിത്രമേളയില്‍ ആദരിച്ചു. സ്‌മൃതിപരമ്പരവിഭാഗത്തില്‍ അഞ്ച്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ്‌ അദ്ദേഹത്തിന്‌ ഓര്‍മചിത്രം ഒരുക്കിയത്‌. അദ്ദേഹത്തോടൊപ്പം ഇംഗ്ലീഷ്‌ സംവിധായകനായ കെന്‍ ലോച്ചിന്റെ ഒന്‍പത്‌ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ തനത്‌ കലാരൂപങ്ങളായ മുടിയേറ്റ്‌, ചവിട്ടുനാടകം, തോല്‍പ്പാവക്കൂത്ത്‌ തുടങ്ങിയ കലാരൂപങ്ങള്‍ ഇത്തവണത്തെ മേളയ്‌ക്ക്‌ മാറ്റുകൂട്ടി. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു മേള. 

ഡെലിഗേറ്റുകള്‍ക്കുള്ള ആര്‍.എഫ്‌.ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡ്‌, പ്രദര്‍ശനത്തിന്റെ വിശദാംശങ്ങളറിയാന്‍ മൊബൈല്‍ ആപ്പ്‌, തിയേറ്ററുകളില്‍ താമസംകൂടാതെ പ്രവേശനം സാധ്യമാക്കുന്നതിന്‌ നിയര്‍ ഫീല്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളാണ്‌ ഒരുക്കിയിരുന്നത്‌. 

 അതോടൊപ്പം പരിസ്ഥിതി സൗഹൃദപരവുമായിരുന്നു മേള. എല്ലാ വേദികളും പ്രകൃതിദത്തമായ വസ്‌തുക്കള്‍ കൊണ്ടാണ്‌ അലങ്കരിച്ചിരുന്നത്‌. മുള കൊണ്ടുള്ള അലങ്കാരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഡെലിഗേറ്റുകള്‍ക്കുള്ള സഹായവുമായി വാട്‌സ്‌ ആപ്പ്‌, ഫേസ്‌ബുക്ക്‌ സൗഹൃദ കൂട്ടായ്‌മകള്‍ സജീവമായിരുന്നു.

ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ നെറ്റും ബോളിവുഡ്‌ നടി കൊങ്കണ സെന്‍ ശര്‍മ സംവിധാനം ചെയ്‌ത എ ഡെത്ത്‌ ഇന്‍ ദി ഗഞ്ച്‌, ലീനാ യാദവിന്റെ പാര്‍ച്ച്‌ഡ്‌ എന്നീ സിനിമകള്‍ ലോകസിനിമാവിഭാഗത്തില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി.

മലയാള സിനിമാ ചരിത്രത്തിന്റെ ചുവരെഴുത്തായ ഡിസൈനേഴ്‌സ്‌ ആറ്റിക്‌ ചലച്ചിത്രപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി. സിനിമ പ്രചരണവഴികളുടെ ചരിത്രവും വര്‍ത്തമാനവും മുഖാമുഖങ്ങളും ഇടകലര്‍ത്തിയുള്ള ദൃശ്യാവിഷ്‌കാരം മൂന്നു സ്‌ക്രീനുകളിലായി ഡിസൈനേഴ്‌സ്‌ ആറ്റികില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക