തുള്ളിക്കൊരുകുടംപോലെ പെയ്യുന്ന ഒരു കാലവര്‍ഷക്കാലത്ത് വാഴയിലക്കുടചൂടി, ഞാന്‍ വീട്ടില്‍ മറന്ന പൊതിച്ചോറുമായി പളളിക്കൂടമുറ്റത്ത് കാത്തുനിന്ന എന്റെ വല്യപ്പച്ഛന്‍.
നാലുമണിവിട്ട് നാല്‍ക്കവലയില്‍ ഞാനെത്താന്‍ നോക്കി നില്‍ക്കും വീട്ടില്‍നിന്ന് ഓടിവന്നെന്നെ കെട്ടിപ്പുണരാന്‍.
അപ്പോള്‍ വല്യപ്പച്ഛന്റെ നരച്ച കുറ്റിരോമങ്ങള്‍ കവിളില്‍ക്കൊണ്ടു
ഞാന്‍ഇക്കിളിയിടും . ഒരു ദിവസം സ്‌കൂള്‍ വിട്ടുവന്ന ഞാന്‍ മൂടിപ്പുതച്
കിടന്നുവിറക്കുന്ന വല്യപ്പച്ഛനെ തൊട്ടുനോക്കിയപ്പോള്‍ പൊള്ളുന്ന ചൂട് !
പിറ്റേദിവസം കയ്യുറയും കാലുറയുമിട്ട് തലയില്‍ തൊപ്പിയും നെഞ്ചത്ത് കുരിശും വച്ച് ചന്ദനനിറമുള്ള
പെട്ടിയില്‍ ഒതുങ്ങിക്കിടന്ന വല്യപ്പച്ഛനെ ഒരു പറ്റം ആളുകള്‍ പൊക്കിയെടുത്
പടികടന്നു മണികിലുക്കിപോയ ഘോഷയാത്ര, വല്യപ്പച്ചന് ഏറ്റവും
ഇഷ്ടമുള്ള പൊള്ളിച്ച പുഴ മീനും കനലില്‍ ചുട്ട കപ്പയും ചുട്ടരച്ച തേങ്ങാച്ചമ്മന്തിയുമില്ലാത്ത
ലോകത്തേക്കുള്ള വിലാപയാത്ര ആയിരുന്നു എന്ന് തിരിച്ചറിയാന്‍ കുറെ നാളുകള്‍കൂടി എടുത്തു.
രാവിലെ സ്‌കൂളില്‍ പോകാന്‍ നേരം വായില്‍ ചോറുരുള തിരുകി തന്ന്
മൂര്‍ദ്ധാവില്‍ ചുംബിച് പടിയിറക്കിവിട്ട എന്റെ വല്യമ്മച്ചി കണ്ണെത്താദൂരം
ഞാന്‍ പോകുന്നത് നോക്കിനിന്ന് കുഴഞ്ഞുവീണ് ജീവനറ്റു. ഞാന്‍ സ്‌കൂളില്‍
എത്തുന്നതിനു മുന്‍പു തന്നെ എന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍
ആളയച്ചത് ഓടിനടക്കുന്ന വല്യമ്മച്ചിയെക്കാണാനല്ല. മറിച്ച് അവസാനയാത്രക്ക് അണിഞ്ഞൊരുങ്ങിക്കിടക്കുന്ന വല്യമ്മച്ചിയെ കാണാനായിരുന്നു.
അപ്പോള്‍ ഹ്രദയം നുറുങ്ങി ഞാന്‍ പരിഭവിച്ചു... ഇവര്‍ക്കല്പംകൂടി ദയ കാണിച്ചുകൂടെ? ഒരു യാത്രാമൊഴിക്കെങ്കിലും അവസരം തരാതെ.... എന്നാലും ഞാന്‍ തിരിച്ചറിഞ്ഞു ഇവരൊക്കെ ദൈവത്തിന്റെ മറുവാക്കുകളായിരുന്നു എന്ന്. പൊടിപുരണ്ട ആ ഓര്‍മ്മകള്‍ക്ക് വജ്രത്തിന്റെ തിളക്കമുണ്ട്.
ഹ്രദയത്തിന്റെ അടിത്തട്ടുകളെ ഉലയ്ക്കുന്ന ഓര്‍മ്മകളുടെ അടിയൊഴുക്കുകളിലൂടെയുളള എന്റെ ആത്മസഞ്ചാരത്തില്‍ ഞാനൊറ്റക്ക്..... വിലാപങ്ങള്‍ക്കപ്പുറത്തെ വിശാലമായ ഇരുണ്ട ലോകത്ത്. അവിടെ ഞാന്‍ ലയിക്കട്ടെ ഒരു വിഷാദബിന്ദുവായി.