"താബോര്‍ ഗിരിയിലെ യതിവര്യന്‍' എന്നാണു ജനം അദ്ദേഹത്തെ വിളിക്കുക. കോട്ടയം-കുമളി
റോഡില്‍ കോട്ടയത്തുനിന്നു 15 കിലോമീറ്റര്‍ അകലെ പൊത്തന്‍പുറം കുന്നില്‍
അന്ത്യവിശ്രമം കൊള്ളുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനാധിപനായിരുന്ന
കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്ന പാമ്പാടി തിരുമേനിയുടെയുടെ ആസ്ഥാനം.
പാവങ്ങളുടെ കണ്ണീരൊപ്പി, രോഗികള്‍ക്കു ശാന്തിയേകി, ജീവിതം അവര്‍ക്കുവേണ്ടി
സമര്‍പ്പിച്ചു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധനായി. അവിടേക്ക് തീര്‍ത്ഥാടകര്‍
ഒഴുകിയെത്തി.
""പതിനൊന്നാം നൂറ്റാണ്ടില്‍ ചേരസാമ്രാജ്യം അസ്തമിച്ച ശേഷം
ഉദയംകൊണ്ട തെക്കുംകൂര്‍ രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു പാമ്പാടിയിലെ വെന്നിമല
കോട്ട. അതിനോടു ചേര്‍ന്നാണ് പൊത്തന്‍പുറം കുന്ന്. 1749ല്‍ മാര്‍ത്താണ്ഡവര്‍മ
മഹാരാജാവ് തെക്കുംകൂര്‍ കീഴടക്കി തിരുവിതാംകൂറിനോടു ചേര്‍ത്തു. എങ്കിലും
തെക്കുംകൂറിന്റെ തലസ്ഥാനമെന്ന നിലയില്‍ പാമ്പാടിയുടെ പ്രശസ്തി ചിരകാലം
നീണ്ടുനിന്നു. പാമ്പാടി എന്ന പദത്തിനര്‍ഥം അനന്തശയനം എന്നും.'' -നാട്ടുകാരനായ
പ്രൊഫ. കെ.കെ. ബേബി എഴുതിയ "പാമ്പാടിയിലെ വിശുദ്ധന്‍' (ദി സെയിന്റ് ഓഫ് പാമ്പാടി)
എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിലെ "ദാറ്റ് ഏജ്' എന്ന അധ്യായം
ഉദ്‌ഘോഷിക്കുന്നു.
""ഗുരുവായിരുന്ന മഠത്തില്‍ ആശാന്‍ എന്ന പി.ജി.
രാമന്‍പിള്ള സംഭാവന ചെയ്ത 12 ഏക്കറില്‍ ഓലമേഞ്ഞഒരു കുടിലിലായിരുന്നു തിരുമേനിയുടെ
കര്‍മകാണ്ഡത്തിനു തുടക്കം. "എന്റെ വീട്' എന്നദ്ദേഹം ആ കുടിലിനെ വിളിച്ചു. 1906ല്‍
വൈദികനായി; 1929ല്‍ മനസില്ലാമനസോടെ മെത്രാപ്പോലീത്തയും. തന്നെത്തേടി
വരുന്നവര്‍ക്കെല്ലാം അവിടെ ഭക്ഷണം നല്‍കി - ക്രിസ്തു അഞ്ചപ്പംകൊണ്ട് അയ്യായിരം
തീറ്റിയതുപോലെ. 1935ല്‍ കുന്നംകുളത്ത് പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ ഓരോ
വീട്ടിലും കയറിയിറങ്ങി പ്രാര്‍ത്ഥിച്ചു'' -അതായിരുന്നു പാമ്പാടി തിരുമേനി. 1965
ഏപ്രില്‍ അഞ്ചിന് തന്റെ "കുടിലി"നരികില്‍ ഒരു തടിക്കട്ടിലിട്ട് അതില്‍ കിടന്നു
സ്വര്‍ഗയാത്ര.
""നീതിയും സത്യവും സമാധാനവും നിലനിര്‍ത്താനുള്ള
ഇടങ്ങള്‍ക്കുവേണ്ടി, ഒരു പുതിയ ലോകത്തിനുവേണ്ടി ഉല്‍ക്കടമായ ആഗ്രഹത്തോടെ
ത്യാഗപൂര്‍ണമായി ജീവിച്ചു കാണിച്ച ഒരു സന്യാസിവര്യനായിരുന്നു പാമ്പാടി തിരുമേനി.
സര്‍വ്വസ്വവും സമൂഹത്തിനുവേണ്ടി ബലിയര്‍പ്പിച്ചു'' -"പവിത്രജീവിതത്തിന്റെ
സാമൂഹികപ്രസക്തി' എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധ വേദ-സാമൂഹ്യ ശാസ്ത്ര പണ്ഡിതന്‍ ഫാ.
ഡോ. കെ.എം. ജോര്‍ജ് സാക്ഷ്യപ്പെടുത്തുന്നു.
പലരെഴുതിയ ലേഖനങ്ങളുടെ
വിവര്‍ത്തനം എന്ന് പ്രഫ. ബേബി പറയുന്നുണ്ടെങ്കിലും "സെയിന്റി'ന്റെ ഭാവപൂര്‍ണതയും
ആംഗലേയ ഭാഷയുടെ സൗകുമാര്യവും ആരെയും ആകര്‍ഷിക്കും. സി.എം.എസ് കോളജില്‍ ഇംഗ്ലീഷ്
എം.എ.ചെയു മ്പോള്‍ ഓക്‌സ്ഫഡില്‍നിന്നെത്തിയ ആര്‍തര്‍ ബാഗ്‌ഷോ എന്ന പ്രഫസര്‍,
ബൈബിളിലെ "സെര്‍മണ്‍ ഓണ്‍ ദ മൗണ്ട്' (ഗിരിപ്രഭാഷണം) പോലെ മനോഹരമായ ഒരു സാഹിത്യരചന
ഇല്ലെന്നു പഠിപ്പിക്കുകയുണ്ടായി. അതുപോലൊരു രചനയാണ് ബേബിയുടെ "സെയിന്റ്'. അതിന്റെ
പിന്തുടര്‍ച്ചയായി, പാമ്പാടി തിരുമേനിയുടെ അരുമശിഷ്യനായിരുന്ന പി.സി. യോഹന്നാന്‍
റമ്പാനെപ്പറ്റിയും ബേബി ഒരു പുസ്തകം രചിച്ചിട്ടുണ്ട്.
പാമ്പാടി കാഞ്ഞിരമല
കുര്യാക്കോസ് മകന്‍ കെ.കെ. ബേബി സുവോളജി ബി.എസ്.സിക്കുശേഷമാണ് ഇംഗ്ലീഷില്‍ എം.എ
ചെയ്തത്; എം.ഫിലും എടുത്തു. കോട്ടയം ബസേലിയോസ് കോളജില്‍ 31 വര്‍ഷം
അധ്യാപകനായിരുന്നു. ബോട്ടണി ബി.എസ്.സിക്കു ശേഷം ഇക്കണോമിക്‌സില്‍ മാസ്റ്റേഴ്‌സ്
എടുത്ത പി.കെ. അന്നമ്മയെ വിവാഹം ചെയ്തു. അന്നമ്മ, പാമ്പാടി തിരുമേനിയുടെ പേരിലുള്ള
കെ.ജി കോളജില്‍ 15 വര്‍ഷം പ്രഫസറും എച്ച്.ഒ.ഡി.യുമായിരുന്നു. തിടുതിടുപ്പില്‍
കുര്യാക്കോസിന്റെ ഏകമകള്‍. അപ്പന് 97 വയസായി. പ്രായത്തിന്റെ അസ്കിതകള്‍ ഒഴിച്ചാല്‍
നല്ല ഓര്‍മ. പത്രം വായിക്കും, പഴയ കഥകള്‍ പറയും.
താബോര്‍ഗിരി എന്ന പഴയ
പൊത്തന്‍പുറം തിരക്കുള്ള തീര്‍ത്ഥാടനകേന്ദ്രമാണെന്നു പറഞ്ഞുവല്ലോ. കുന്നിന്‍പുറത്ത്
ഇപ്പോള്‍ എന്തെല്ലാം സ്ഥാപനങ്ങള്‍ - കോളജ്, ഹയര്‍ െസക്കണ്ടറി, ഐടിഐ, ആശാകിരന്‍
എന്നിങ്ങനെ.
ഒരധ്യാപകന്റെ ജീവിതത്തിലെ ആകെ മിച്ചം സമര്‍ത്ഥരായ
ശിഷ്യസമ്പത്താണ്. ഒറീസയിലെ കലഹണ്ടി ജില്ലയില്‍ തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ
പേറ്റന്റ്‌സ് ഡയറക്ടര്‍ ജനറല്‍ വരെയായ നാട്ടുകാരന്‍ പുല്ലുക്കോട്ടയില്‍ പി.എച്ച്.
കുര്യന്‍ ഐ.എ.എസ്, വി.ബി. പ്യാരേലാല്‍ ഐ.എ.എസ്, ഏഴായിരം ജീവനക്കാരും 1500 കോടിയുടെ
ബജറ്റുമുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ചീഫ് കണ്‍ട്രോളര്‍ ഡോ. ബിജു
ജേക്കബ് (ഐ.എ.& എ.എസ്, പാമ്പാടിക്കടുത്ത മീനടം ആലയ്ക്കാപ്പള്ളില്‍) എന്നിവര്‍
ഇക്കൂട്ടത്തില്‍ വരും. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച റീനു മാത്യൂസ്
(ഇമ്മാനുവല്‍, പ്രെയ്‌സ് ദ ലോഡ്) ബേബിയുടെ കീഴില്‍ ബി.എ ലിറ്ററേച്ചര്‍ പഠിച്ച
കോട്ടയംകാരിയാണ്, എമിരേറ്റ്‌സില്‍ ഹോസ്റ്റസ്. ഏബ്രഹാം മാര്‍ പലോസ്, ഗബ്രിയേല്‍
മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ തിയോഡോഷ്യസ് എന്നീ മെത്രാപ്പോലീത്തമാരും
അക്കൂട്ടത്തിലുണ്ട്.
അന്നമ്മയ്ക്കും ബേബിക്കുംകൂടി എട്ടര ഏക്കര്‍ ഭൂമി.
റബറാണു പ്രധാനം. സൗത്ത്പാമ്പാടി കുറ്റിക്കലില്‍ അന്നമ്മയുടെ വീടിനടുത്ത് പിതാവിന്
പണ്ടേ പലചരക്കു കടയും റേഷന്‍കടയുമുണ്ട്. അത് ഏറ്റെടുത്തു നടത്തുകയാണ് ബേബിയുടെ
ഏറ്റം പുതിയ തമാശ. ലേഖകനെത്തുമ്പോള്‍ അരിയും പലവ്യഞ്ജനവും നിറച്ച ചാക്കുകള്‍ക്കു
നടുവില്‍, കംപ്യൂട്ടറോ കാല്‍ക്കുലേറ്ററോ ഇല്ലാതെ കടലാസില്‍ എഴുതി കൂട്ടിയും
ഗുണിച്ചും കുറച്ചും സമയം പോക്കുന്നു ആ മുന്‍ പ്രഫസര്‍. ""എന്തായിങ്ങനെ...?'' എന്ന
ചോദ്യത്തിന് ചെറിയൊരു ചിരിയായിരുന്നു മറുപടി. ""ഭൂമിയോളം താഴണമെന്ന് പാമ്പാടി
തിരുമേനി എപ്പോഴും പറയുമായിരുന്നു.'' ബേബി അദ്ദേഹത്തിന്റെ ഷെവര്‍ലെ ക്രൂസ് കാറില്‍
എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
മൂന്നു മക്കള്‍. പ്രമോദും ഭാര്യ
സ്മിതയും ഫ്‌ളോറിഡയില്‍ വെസ്റ്റ്പാം ബീച്ചില്‍ ജോലിയാണ്. മകള്‍ പ്രതിഭ എം.ജിയില്‍
സ്കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഇംഗ്ലീഷ് പിഎച്ച്.ഡി ചെയ്യുന്നു. ഭര്‍ത്താവ് സാംസണ്‍
എന്‍ജിനീയര്‍. ഇളയ ആള്‍ പ്രശാന്തും ഭാര്യ റാണിയും എം.എസ്.ഡബ്ല്യുക്കാരാണ്.
പ്രശാന്ത് പാമ്പാടിയില്‍ "സ്റ്റെപ്-അപ്' എന്നൊരു സ്‌പോര്‍ട്‌സ്ഗുഡ്‌സ് ഷോപ്പിന്റെ
ഉടമ. റാണി പ്രൈവറ്റ് ബാങ്കില്‍. മൂന്നാള്‍ക്കുംകൂടി നാലു
കൊച്ചുമക്കള്‍.
പാമ്പാടി തിരുമേനിക്ക് പന്ത്രണ്ടേക്കര്‍ ഭൂമി നല്‍കിയ
മഠത്തിലാശാന്റെ കൊച്ചുമകന്‍. ഡോ. ഹരീന്ദ്രനാഥന്റെ വകയാണ് പ്രശാന്തിന്റെ ഷോപ്പ്
ഇരിക്കുന്ന ഹരിപ്രിയ കോംപ്‌ളക്്‌സ.് ഹരീന്ദ്രനാകട്ടെ ജനീവയിലെ മഹര്‍ഷി
സര്‍വകലാശാലയില്‍ സേവനം ചെയ്തയാള്‍. ഒരര്‍ത്ഥത്തില്‍ എല്ലാവരും വിശുദ്ധന്റെ
വഴിയില്‍.