Image

ജഗന്നാഥ വര്‍മ : മൂന്ന്‌ പതിറ്റാണ്ടില്‍ അധികമായി മലയാള സിനിമയിലെ കാരണവര്‍

Published on 20 December, 2016
ജഗന്നാഥ വര്‍മ : മൂന്ന്‌ പതിറ്റാണ്ടില്‍ അധികമായി മലയാള സിനിമയിലെ കാരണവര്‍

ഉലരലായലൃ 20, 201oices


തിരുവനന്തപുരം: 35 വര്‍ഷമായി മലയാളചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അന്തരിച്ച നടന്‍ ജഗന്നാഥ വര്‍മ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജഗന്നാഥ വര്‍മയുടെ (77)അന്ത്യം ഇന്ന്‌ പുലര്‍ച്ചെ 8.30തോടെയായിരുന്നു

സംസ്‌കാരം പിന്നീട്‌ നടക്കും. 1939 മെയ്‌ ഒന്നിന്‌ ആലപ്പുഴയിലെ ചേര്‍ത്തലയിലുള്ള വാരനാട്‌ ഗ്രാമത്തിലാണ്‌ ജഗന്നാഥ വര്‍മയുടെ  ജനനം.

14ാം വയസില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ ആചാര്യന്മാര്‍ക്കൊപ്പം നിരവധി വേദികള്‍ പങ്കിട്ടു. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്‌ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടിയ അദ്ദേഹം തന്റെ 74ാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.

1963ല്‍ കേരള പൊലീസില്‍ ചേര്‍ന്ന അദ്ദേഹം എസ്‌.പി ആയിരിക്കേയാണ്‌ സിനിമയില്‍ എത്തുന്നത്‌. 1978 ല്‍ എ. ഭീം സിംഗ്‌ സംവിധാനം നിര്‍വഹിച്ച മാറ്റൊലി എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയില്‍ എത്തിയ അദ്ദേഹം നൂറ്റമ്പതിലധികം സിനിമകളില്‍ വേഷമിട്ടു.

നക്ഷത്രങ്ങളേ സാക്ഷി, അന്തഃപുരം, ശ്രീകൃഷ്‌ണപ്പരുന്ത്‌, ന്യൂഡല്‍ഹി, ലേലം, ആറാം തമ്പുരാന്‍, പത്രം, പരിണയം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്‌ 2013ല്‍ പുറത്തിറങ്ങിയ ഡോള്‍സ്‌ എന്ന സിനിമയിലാണ്‌.


പ്രേംനസീര്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അദ്ദേഹം സീരിയല്‍ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മലയാള സിനിമയില്‍ മിക്കപ്പോഴും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു അദ്ദേഹം അഭിനയിച്ചത്‌. ഡിജിപി, ജഡ്‌ജി തുടങ്ങിയ വേഷങ്ങളില്‍ മലയാള സിനിമയില്‍ അദ്ദേഹത്തെ പോലെ ശോഭിച്ച മറ്റൊരു നടനില്ല. 
  സീരിയല്‍ രംഗത്തെ സജീവമായി തുടരവേയാണ്‌  അന്ത്യം.


 നടന്‍ മനുവര്‍മ മകനാണ്‌. മകള്‍ പ്രിയയെ വിവാഹം ചെയ്‌തിരിക്കുന്നത്‌ സംവിധായകന്‍ വിജി തമ്പിയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക