Image

കാരള്‍ ഗാനങ്ങളലയടിക്കുന്ന മഞ്ഞുപെയ്യുന്ന രാവുകള്‍... (എ.എസ് ശ്രീകുമാര്‍)

Published on 22 December, 2016
കാരള്‍ ഗാനങ്ങളലയടിക്കുന്ന മഞ്ഞുപെയ്യുന്ന രാവുകള്‍... (എ.എസ് ശ്രീകുമാര്‍)
ശാന്തിസന്ദേശവുമായി യേശുദേവന്റെ ജനനത്തിരുനാള്‍ സമാഗതമാവുന്നു. ഈ ആഘോഷ രാവുകള്‍ക്ക് കാരള്‍ ഗാനങ്ങളുടെ അകമ്പടിയുണ്ട്...കാരള്‍ ചരിത്രം വായിച്ചുകൊണ്ട് നമുക്കൊരു കഥയിലേയ്ക്ക് പോകാം. വിവിധ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ ഊന്നിയ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് കാരള്‍ അവിഭാജ്യ ഘടകമാണ്. കരോളില്ലാത്ത ക്രിസ്മസ് ആഘോഷങ്ങളെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. 193 വര്‍ഷങ്ങള്‍ക്കുമുമ്പ് സാധാരണക്കാരനായ യുവ വൈദികന്‍ എഴുതി ഒരു സ്‌കൂള്‍ അധ്യാപകന്‍ ഈണം പകര്‍ന്നതാണ് 'സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്' (മലയാളത്തില്‍ 'ശാന്തരാത്രി'യെന്നു തുടങ്ങുന്നു) എന്ന ഗാനം. ഈ ഗാനത്തിന്റെ അവിചാരിത ഉത്പത്തിയും പ്രശസ്തിയും അത്ഭുതപ്പെടുത്തുന്നതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് കാരള്‍ പിറന്നുവീണത് യൂറോപ്പിലാണ്. 'കരൊലെ' എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് പരിണാമം. ശൈത്യകാല സംക്രമാഘോഷത്തിന്റെ നൃത്തച്ചുവടുകള്‍ക്ക് ഹരംപകരാന്‍ നാടോടിഗാനങ്ങള്‍ പാടിയിരുന്നു. കരോള്‍ എന്നതിന് നൃത്തഗാനം എന്നര്‍ഥമേയുള്ളൂ, വട്ടമിട്ട് നൃത്തം ചെയ്യുമ്പോള്‍ ആലപിക്കുന്ന പാട്ടെന്നര്‍ഥം. എല്ലാ ഋതുക്കളിലും ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ഒപ്പം കാരളുമുണ്ടായിരുന്നു. 

എന്നാല്‍, ക്രിസ്തുമതത്തിന്റെ ആഗമനത്തോടെ കാരളിനെ യേശുപ്പിറവിയുമായി ബന്ധപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നു. എ.ഡി. 129ലാണ് ഇതിന് തുടക്കമായത്. അന്നത്തെ റോമന്‍ ബിഷപ്പ് പ്രത്യേകം ആവശ്യപ്പെട്ടതു പ്രകാരം 'മാലാഖമാരുടെ സ്‌തോത്രം' എന്ന ഗാനം നിര്‍ബന്ധമായും ക്രിസ്മസ് രാത്രിയിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കായി പാടാന്‍ തുടങ്ങി. എ.ഡി. 760ല്‍ മറ്റൊരു പ്രശസ്ത ക്രിസ്മസ് ഗാനം ഓര്‍ത്തഡോക്‌സ് സഭാ ശുശ്രൂഷകള്‍ക്കായി ജെറുസലേം നിവാസിയായ കോമസ് എഴുതി. തുടര്‍ന്ന്, യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി പേര്‍ കാരളിനായി യേശുവിന്റെ ജനനത്തെ പ്രകീര്‍ത്തിച്ച് നൂറുകണക്കിന് ഗാനങ്ങള്‍ രചിച്ചു. എല്ലാം ലാറ്റിന്‍ ഭാഷയിലായിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകാത്തതിനാല്‍ പലര്‍ക്കും ഈ ഗാനങ്ങള്‍ ഇഷ്ടമല്ലാതായി. അസീസിയിലെ ഫ്രാന്‍സിസ് പുണ്യവാളനാണ് ഇന്നത്തെ രീതിയിലുള്ള ക്രിസ്മസ് കാരളിന്റെ ഉപജ്ഞാതാവ്.
***
ക്രിസ്മസിന്റെ സന്ദേശം സാര്‍വലൗകികമായ സ്‌നേഹത്തിലധിഷ്ടിതമാണ്. സ്‌നേഹത്തിന്റെ, സഹനത്തിന്റെ, പ്രത്യാശയുടെ, ആഹ്ലാദത്തിന്റെ സന്ദേശം പരത്തിക്കൊണ്ടാണ് എക്കാലത്തും ക്രിസ്മസ് നമ്മുടെ ഹൃദയാന്തരങ്ങലിലേയ്ക്ക് കടന്നുവരാറുള്ളത്. വര്‍ണനാതീതമായ സ്‌നേഹത്തിന്റെയും ആര്‍ദ്രമായ സഹനത്തിന്റെയും പ്രപഞ്ചശക്തി വിളിച്ചറിയിക്കുന്ന ഒരു കഥ കേള്‍ക്കുക...

മഞ്ഞുപെയ്ത് പ്രകൃതി തന്നെ നിശ്ചലമായ 1952ലെ ഒരു ക്രിസ്മസ് ഈവ്. ഇത് കൊറിയ. രാജ്യം അന്ന് ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാണ്. ജനങ്ങള്‍ ദുരിതമനിഭവിക്കുന്ന കറുത്ത ദിനങ്ങള്‍. അവശയായ ഒരു യുവതി ഗ്രാമ വഴിയിലൂടെ ഏന്തിവലിഞ്ഞ് നടക്കുന്നു. പൂര്‍ണ ഗര്‍ഭിണിയായ അവള്‍ താമയിയാതെ നിരത്തില്‍ തളര്‍ന്ന് വീണു. യുവതി ഏതു നിമിഷവും ഒരു കുഞ്ഞിന് ജന്മം നല്‍കിയേക്കാം. വഴിയിലൂടെ നടന്നു പോകുന്നവരോട് യുവതി സഹായത്തിനായി കേണപേക്ഷിക്കുന്നുണ്ട്. എന്നാല്‍ കരുണയില്ലാത്ത അവരാരും അത് ഗൗനിച്ചില്ല. ഇടയ്ക്ക് മധ്യവയസ്‌കരായ ദമ്പതികള്‍ അതുവഴി വന്നു. പുച്ഛത്തോടെ അവര്‍ യുവതിയെ നോക്കി. ''ആരാണ് ഈ ഗര്‍ഭത്തിനുത്തരവാദി...നിന്റെ അമേരിക്കക്കാരനെവിടെ...ജാരനെവിടെ...'' എന്നൊക്കെ ചോദിച്ച് യുവതിയെ കളിയാക്കി അവര്‍ നടന്നകന്നു.

അവളുടെ ദീന യാചനകള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞ് നേര്‍ത്ത് ഇല്ലാതായി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നിര്‍ണായക നിമിഷങ്ങള്‍. അടുത്തെവിടെയോ ഒരു മിഷണറി താമസിക്കുന്നതായി അവള്‍ക്കറിയാമായിരുന്നു. അദ്ദേഹം തന്നെ തീര്‍ച്ചയായും സഹായിക്കുമെന്ന് യുവതി കരുതി. പ്രത്യാശയോടെ മിഷണറിയുടെ വീടന്വേഷിച്ച് അവള്‍ സര്‍വ ശക്തിയുമുപയോഗിച്ച് നടന്നു.  കടുത്ത വേദനയും കൊടിയ തണുപ്പും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ക്രിസ്മസിന്റെ ആ തലേരാത്രിക്ക് കട്ടി കൂടിവന്നു. മഞ്ഞ് തോരാതെ പെയ്യുന്നു. യുവതിക്ക് പ്രസവ വേദന കലശലായി. അവള്‍ തൊട്ടു മുന്നില്‍ കണ്ട ഒരു പാലത്തിന്റെ അടിയിലെ ഇരുളില്‍ അഭയം പ്രാപിച്ചു. അവിടം ഒരു ഈറ്റില്ലമായി. തന്റെ ചോരക്കുഞ്ഞിനെ തണുപ്പില്‍ നിന്ന് രക്ഷിക്കാനായി പെറ്റമ്മ സ്വന്തം വസ്ത്രങ്ങളഴിച്ചെടുത്ത് അവനെ ചുറ്റി. അമ്മയുടെ കരവലയത്തില്‍ സുരക്ഷിതനായി ആ കുഞ്ഞ് അമ്മിഞ്ഞപ്പാല്‍ നുകര്‍ന്ന് അമ്മയുടെ ചൂടേറ്റ് സുഖമായി ഉറങ്ങി.

ക്രിസ്മസ് ദിനത്തിലേയ്ക്ക് നേരം പുലര്‍ന്നു. ചിലര്‍ക്കുള്ള ക്രിസ്മസ് പാക്കറ്റുകള്‍ കൊടുക്കുന്നതിനായി മിഷണറി വീട്ടില്‍ നിന്നിറങ്ങി നടക്കുകയാണ്. പെട്ടെന്ന് അദ്ദേഹം ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ആ സ്ഥലം ലക്ഷ്യമാക്കി അദ്ദേഹം നടന്നു. അമ്മയുടെ കരവലയത്തില്‍ കിടന്ന് കരയുന്ന കുഞ്ഞിനെ മിഷണറി കണ്ടു. അമ്മ തണുത്ത് മരവിച്ച് മരിച്ചുപോയിരിക്കുന്നു. ആ കുഞ്ഞിനെ മിഷണറി എടുത്തു. അദ്ദേഹം അവനെ വളര്‍ത്തി. കാലം കടന്നു. അവനിപ്പോള്‍ പത്തു വയസായി. അന്നൊരു ക്രിസ്മസ് ദിവസം ആ വളര്‍ത്തച്ഛന്‍ പണ്ടൊരു ക്രിസ്മസ് തലേന്ന് അവന്റെ അമ്മ മരിച്ച സംഭവം പറഞ്ഞു. കടുത്ത ദുഖത്തില്‍ അവന്‍ പൊട്ടിക്കരഞ്ഞു. തനിക്കുവേണ്ടിയാണല്ലേ സ്‌നേഹനിധിയായ അമ്മ സ്വന്തം ജീവന്‍ ബലികൊടുത്തതെന്ന് അവന്‍ വേദനയോടെ ഓര്‍ത്തു.

പിറ്റെ ദിവസം മിഷണറി എഴുന്നേറ്റപ്പോള്‍ വളര്‍ത്തു പുത്രനെ കാണുന്നില്ല. വാതില്‍ തുറന്നു നോക്കിയപ്പോള്‍ അന്നു പെയ്ത മഞ്ഞില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ കണ്ടു. അത് അവന്റേതാണെന്ന് തിരിച്ചറിഞ്ഞ് മിഷണറി കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് നടന്നു. അ നടത്തം അവസാനിച്ചത് ആ പഴയ പാലത്തിന്റെ അടിയില്‍ യുവതിയായ അമ്മ മരിച്ചു കിടന്ന സ്ഥലത്തായിരുന്നു.  തന്റെ പിഞ്ചു ബാലന്‍ അവിടെ മുട്ടുകുത്തി നില്‍ക്കുന്നതു കണ്ട് മിഷണറി അമ്പരന്നു. വിന്റര്‍ കോട്ട് ഇല്ലാതെ അവന്‍ തണുത്ത് വിറയ്ക്കുന്നു. അവിടത്തെ ഒരു കല്‍ത്തൂണില്‍ മകന്‍ തന്റെ കോട്ട് ഊരി വച്ചിരിക്കുകയാണ്. അപ്പോള്‍ അവന്റെ വിറയാര്‍ന്ന വാക്കുകള്‍ മിഷണറി കേട്ടു...

''പ്രിയപ്പെട്ട എന്റെ അമ്മേ...ഈ കോട്ട് അവിടത്തേയ്ക്കുള്ളതാകുന്നു...എനിക്കു വേണ്ടി ഇത് ധരിച്ചാലും...''
***
തീവ്രദുഖ വികാരമുണര്‍ത്തുന്ന ഈ കഥ കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരമ്മയും മകനും അനുഭവിച്ച ത്യാഗത്തിന്റെ ചരിത്രമാണ്. ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ മറിയത്തിന്റെ പൊന്‍മകനായി ഉണ്ണിയേശു പിറന്ന 'മിശിഹാചരിത്രം'. മേല്‍പ്പറഞ്ഞ കഥയുമായി ചില സാമ്യങ്ങള്‍ ദൈവ പുത്രന്റെ തിരുജനനത്തിനുമുണ്ട്. ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്...കന്യകയായ മേരി പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ് റോമാ ചക്രവര്‍ത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ് തുടങ്ങിയത്. ഇതുപ്രകാരം സെന്‍സസില്‍ പേരുചേര്‍ക്കാന്‍ നസ്രത്തില്‍ നിന്നും ജോസഫ് പൂര്‍ണ്ണ ഗര്‍ഭിണിയായ മേരിയേയും കൂട്ടി തന്റെ പൂര്‍വ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവില്‍ ഒരു പുല്‍ത്തൊട്ടിയില്‍ യേശുക്രിസ്തു പിറന്നു. ദാവീദ് രാജാവിന്റെ പിന്‍തലമുറയില്‍പ്പെട്ടവനാണ് ജോസഫ്. യൂദയാ രാജ്യത്തെ ബെത്‌ലഹേമില്‍ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണെന്നു തെളിയിക്കാനാണ് സുവിശേഷകന്‍ ശ്രമിക്കുന്നത്.

ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്‌നേഹം അനുഭവിച്ച നാം അത് പരസ്പരം പങ്കുവയ്‌ക്കേണ്ടതാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതു കൂടിയാണ് ക്രിസ്മസ്. ''പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചു എങ്കില്‍ നാമും അന്യോന്യം സ്‌നേഹിക്കേണ്ടതാകുന്ന...'' (യോഹന്നാന്‍ 1. 4:11). ദൈവത്തിന്റെ അലൗകികമായ സ്‌നഹം മനുഷ്യരിലൂടെ പ്രകടമാക്കണ്ടതാണ്.  അങ്ങനെ നാം ദൈവ സ്‌നേഹത്തിന്റെ ഉത്തമ വക്താക്കളാകണം. മനുഷ്യന്‍ മണ്ണില്‍നിന്നുള്ളവനാണ്. അവന്‍ ദൈവീകരിക്കുന്നതോടൊപ്പം ഈ പ്രപഞ്ചത്തിനും വ്യത്യാസം ഉണ്ടായി. അതിനാല്‍ നമ്മുടെ ആത്മീയത പ്രത്യക്ഷപ്പെടുന്നത് ഈ പ്രപഞ്ചത്തില്‍ കൂടിയാണ്. യേശുക്രിസ്തു മനുഷ്യാവതാരം ചെയ്തത് ദൈവരൂപത്തിലും സാദൃശ്യത്തിലും നിര്‍മ്മിക്കപ്പെട്ട മാനവജാതിയെ രക്ഷിക്കാന്‍ മാത്രമല്ല. ഈ പ്രപഞ്ചം തന്നെ, ദൈവീകരിക്കപ്പെട്ടു. ദൈവശക്തി ഉള്‍ക്കൊണ്ടുകൊണ്ട്, ആ ദൈവീക പ്രകാശം ജ്വലിപ്പിക്കുവാനാണ്. പ്രപഞ്ചത്തോടുള്ള വീക്ഷണത്തിനും വ്യത്യാസം ഉണ്ടായി. പ്രപഞ്ചത്തെ തന്നെ കാണുമ്പോള്‍ പരിതസ്ഥിതി മാറും. കാലാവസ്ഥ മാറും. പ്രപഞ്ചത്തില്‍ ഇന്നുയരുന്ന ജീവഹാനികരമായ എല്ലാ പ്രകടനങ്ങളും പ്രതിബന്ധങ്ങളൂം സൂര്യോദയത്തില്‍ മൂടല്‍മഞ്ഞുപോലെ ഒഴിഞ്ഞുമാറും. എല്ലാ ധൂമപടലങ്ങളും അസ്തമിച്ച് ഇല്ലായ്മയിലേക്ക് മാറും. ദൈവീകദ്യുതി ദ്യോതിപ്പിക്കുന്ന പ്രപഞ്ചമായി രൂപാന്തരപ്പെടും.  ദൈവീകമല്ലാത്ത ഒന്നും ലോകത്തില്‍ ഉണ്ടാകരുത്, ഉണ്ടാകുകയില്ല. എല്ലാ തിന്മയും മാറി ശാശ്വതമായ സമാധാനം ലോകത്തിനുണ്ടാകും. 

കാരള്‍ ഗാനങ്ങളലയടിക്കുന്ന മഞ്ഞുപെയ്യുന്ന രാവുകള്‍... (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക